തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളിൽ ഡിജിയാത്ര തുടങ്ങുന്നു
1532589
Thursday, March 13, 2025 6:56 AM IST
വലിയതുറ: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇതോടെ അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സിന്റെ ഏഴ് വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും. തടസമില്ലാത്തതും സമ്പർക്കരഹിതവുമായ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള അദാനി എയർപോർട്സിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, ഗുവാഹത്തി തുടങ്ങിയ അദാനി ഹോൾഡിംഗ്സിന്റെ അഞ്ച് വിമാനത്താവളങ്ങളിൽ 2023 ഓഗസ്റ്റ് 15 മുതൽ ഡിജിയാത്ര സർവീസ് ആരംഭിച്ചു. മംഗളൂരു, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് ഡിജിയാത്ര സേവനം ലഭ്യമാക്കുന്നത് സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള അദാനി എയർപോർട്സിന്റെ സമർപ്പണത്തിന്റെ ഭാഗമാണ്. യാത്രക്കാർ ഡിജിയാത്ര ഉപയോഗിക്കുന്നത് വർധിക്കുന്നുണ്ട്.
ചില വിമാനത്താവളങ്ങൾ ഒരു ദിവസം 37 ശതമാനം വരെ ഉപയോഗം കാണിക്കുന്നു. കൂടുതൽ യാത്രക്കാർ ഡിജിയാത്രയുടെ സൗകര്യവും വേഗതയും തിരഞ്ഞെടുക്കുന്നു, അതുവഴി അവരുടെ യാത്രാനുഭവം പുനർനിർവചിക്കുന്നുവെന്ന് എഎഎച്ച്എൽ ഡയറക്ടർ ജീത് അദാനി പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിച്ചും യാത്രക്കാർക്ക് ലോകോത്തര സേവനങ്ങൾ നൽകുന്നതിലൂടെയും ഇന്ത്യയിലെ വ്യോമയാന മേഖലയുടെ നിലവാരം ഉയർത്താനുള്ള എഎഎച്ച്എല്ലിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഡിജിയാത്ര നടപ്പിലാക്കൽ. യാത്രക്കാർക്ക് പേപ്പർ രഹിതവും തടസരഹിതവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് ഡിജിയാത്ര സംരംഭത്തിന്റെ ലക്ഷ്യം.
വിമാനത്താവളങ്ങളിൽ തടസമില്ലാത്ത പ്രവേശനത്തിനായി മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഡിജിയാത്ര പേപ്പർ രേഖകളുടെ ആവശ്യകത ഇല്ലാതാക്കുന്നു, ഇത് യാത്രാപ്രക്രിയയെ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുന്നു.
ബയോമെട്രിക് ഡാറ്റ വഴി യാത്രക്കാരുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിലൂടെ അധിക സുരക്ഷ ഉറപ്പാകുന്നു. ഡിജിയാത്ര വിവിധ ടച്ച്പോയിന്റുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാർക്ക് സുഗമവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. സുരക്ഷയും സ്വകാര്യതയും ഡിജി യാത്രയുടെ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമാണ്.