റെജി ജോസഫ്
കോട്ടയം: മലയാള കഥയിലെ സുല്‍ത്താന്റെ വിഖ്യാതരചന പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളില്‍ ഇനി അഞ്ചു പേരേ ഈ ഭൂമിമലയാളത്തില് പല ദേശങ്ങളിലായി ജീവിച്ചിരിപ്പുള്ളൂ. ബഷീറിന്റെ അനുജന് അബ്ദുള്‍ ഖാദറിന്റെ മക്കളായ ഫാത്തിമ (പാത്തുക്കുട്ടി), ആരിഫ, സുബൈദ, മറ്റൊരു സഹോദരി ആനുമ്മയുടെ മകന് സെയ്ദുമുഹമ്മദ്, ആടിന്റെ ഉടമ പാത്തുമ്മയുടെ മകള്‍ ഖദീജ.
തലയോലപ്പറമ്പിലെ വീട്ടില്‍ ബഷീര്‍ പാത്തുമ്മയുടെ ആട് എഴുതുമ്പോള്‍ ഫാത്തിമയ്ക്ക് ആറു വയസേയുള്ളൂ. ആരിഫയ്ക്ക് നാല്, സുബൈദയ്ക്ക് രണ്ട്.
""ഞങ്ങള്‍ ചെറുതായിക്കെ മൂത്താപ്പ (ബഷീര്‍) എന്തൊക്കെയോ കടലാസുമേല് കുത്തിക്കുറിക്കുന്നതു കണ്ടിട്ടുള്ളതല്ലാതെ അതൊക്കെ വിശ്വസാഹിത്യമാണെന്നൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. മലയാള സാഹിത്യത്തിലെ സുല്ത്താനായൊന്നുമല്ല ഞങ്ങള്‍ മൂത്താപ്പയെ കണ്ടിരുന്നത്. എല്ലാവരോടും ഒത്തിരി സ്നേഹവും കരുതലുമുള്ള പാവം ഒരാള്‍. എനിക്ക് 52 വയസുള്ളപ്പോഴാണ് 1994ല്‍ ബേപ്പൂരിലെ വീട്ടില്‍ മൂത്താപ്പയുടെ മരണം. അദ്ദേഹത്തെക്കുറിച്ച് ഓര്‍മിക്കാന്‍ എന്തൊക്കെ കാര്യങ്ങളുണ്ടെന്നോ.
അന്‍പതാം വയസിലായിരുന്ന മൂത്താപ്പയുടെ കല്യാണം. അതും എസ്.കെ. പൊറ്റക്കാടിന്റെയൊക്കെ നിര്‍ബന്ധത്തില്‍. ബേപ്പൂരില്‍നിന്നു ഭാര്യ ഫാബിയും മക്കളായ അനീസും ഷാനിയും തലയോലപ്പറമ്പിലെ തറവാട്ടില്‍ ഇടയ്ക്കിടെ വരുമായിരുന്നു. കൈനിറയെ കോഴിക്കോടന്‍ പലഹാരങ്ങളും ഉടയാടകളുമായി വരുന്ന ശുദ്ധ കാരണവര്‍. ഞങ്ങള്‍ ബേപ്പൂരിലെ വീട്ടിലേക്കും ഇടയ്ക്കിടെ പോയിരുന്നു.
മൂത്താപ്പയോട് എത്ര നേരം വര്‍ത്തമാനം പറഞ്ഞാലും തീരില്ല. പഴയ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കും. തലയോലപ്പറമ്പില്‍ മൂവാറ്റുപുഴയാറിന്റെ തീരത്തെ പഴയ വീട്, നീണ്ട യാത്രകള്‍, കഷ്ടപ്പാടുകള്‍, സൗഹൃദങ്ങള്‍ എന്നിവയൊക്കെ പറയുന്നതു കേള്‍ക്കാന്‍ എന്തു രസമായിരുന്നെന്നോ.
മടക്കയാത്രകളില്‍ കഴിക്കാന്‍ വേണ്ടുവോളം ശാപ്പാടുപൊതികള് തന്നാണ് അദ്ദേഹം ഞങ്ങളെ തീവണ്ടിയില്‍ മടക്കി അയച്ചിരുന്നത്. ബേപ്പൂരിലെ വൈലാലില്‍ വീടിന്റെ മാങ്കോസ്റ്റിന്‍ ചുവട്ടില്‍ ചാരുകസേരയിലിരുന്നാണ് മൂത്താപ്പയുടെ എഴുത്തും വര്‍ത്തമാനവും. ഗ്രാമഫോണില്‍ ഇടയ്ക്കിടെ പാട്ടുകള്‍ കേള്‍ക്കും. കൂട്ടായി കട്ടന്‍ ചായയും കട്ടന്‍ ബീഡിയുമുണ്ടാകും.
മേല്‍ക്കുപ്പായമില്ലാതെ കൈലിയാവും വേഷം. മൂത്താപ്പ എഴുതിയ പുസ്തകങ്ങളേറെയും വായിച്ചിട്ടുണ്ടെങ്കിലും ഓരോ കോപ്പി സ്വന്തമാക്കാന്‍ പറ്റിയിട്ടില്ല. ബാല്യകാലസഖിയും പ്രേമലേഖനവും പാത്തുമ്മയുടെ ആടും വിശ്വവിഖ്യാതമായ മൂക്കും ഉള്‍പ്പെടെ ഏറെ കൃതികളും വായിച്ചിട്ടുണ്ട്. ഇതില്‍ പൂവന്പഴമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
ഫാത്തിമയുടെ മനസില്‍ തലയോലപ്പറമ്പിലെ ഓര്‍മകള്‍ ഏറെയുണ്ട്. ആ വീട്ടിലെ താമസക്കാരെപ്പറ്റി പാത്തുമ്മയുടെ ആടില്‍ ബഷീര്‍ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്.
""ഓലമേഞ്ഞ ചെറിയ രണ്ടുമുറികളും ഒരടുക്കളയും രണ്ടു വരാന്തകളുമുള്ള ചെറിയ വീട്ടില്‍ അന്ന് അംഗങ്ങളായുള്ള പതിനെട്ട് പേര്. അതില്‍ ആരെല്ലാമാണെന്നോ താമസക്കാര്‍- എന്റെ ഉമ്മ, എന്റെ നേരെ ഇളയവനായ അബ്ദുള്‍ ഖാദര്‍, അവന്റെ കെട്ടിയോളായ കുഞ്ഞാനുമ്മ, അവരുടെ ഓമനസന്താനങ്ങളായ പാത്തുക്കുട്ടി, ആരിഫ, സുബൈദ, അബ്ദുള്‍ ഖാദറിന്റെ ഇളയവനായ മുഹമ്മദ് ഹനീഫാ, അവന്റെ കെട്ടിയോളായ ഐശോമ്മ, അവരുടെ ഓമന സന്താനങ്ങളായ ഹബീബ് മുഹമ്മദ്, ലൈലാ, മുഹമ്മദ് റഷീദ്, ഹനീഫായുടെ ഇളയതായ ആനുമ്മ, അവളുടെ കെട്ടിയോനായ സുലൈമാന്‍, അവരുടെ ഓമനസന്താനമായ സൈദുമുഹമ്മദ്, പിന്നെ എല്ലാറ്റിനും ഇളയ അനുജന് അബുബക്കര്‍ എന്ന അബു, ഇത്രയുമാണ് മനുഷ്യര്‍. ഇവരെക്കൂടാതെയുമുണ്ട് സംഭവങ്ങള്‍... ഇങ്ങനെയൊക്കെയുള്ള വിശേഷങ്ങളുടെ നടുവിലാണ് ഞങ്ങള്‍ വളര്‍ന്നത്.''
ബഷീര്‍ അനുസ്മരണങ്ങള്‍ എവിടെ നടന്നാലും മൂത്താപ്പയുടെ അരുമ കഥാപാത്രങ്ങളായ ഞങ്ങളെയും വിളിക്കാറുണ്ട്. ഇന്ന് തലയോലപ്പറമ്പിലെ അനുസ്മരണത്തിനും ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ക്ഷണമുണ്ട്.