സിറ്റിയുടെ എട്ടാം പ്രീമിയർ ലീഗ് കിരീടനേട്ടമാണിത്. ഇതിൽ ആറും പെപ് ഗാർഡിയോളയുടെ കീഴിലാണ്. ഗാർഡിയോളയേക്കാൾ പ്രീമിയർ ലീഗ് കിരീടനേട്ടം പേരിലുള്ള പരിശീലകൻ സർ അലക്സ് ഫെർഗുസണ് മാത്രം; 13 കിരീടങ്ങൾ. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം തുടർച്ചയായി നാലുവട്ടം കിരീടം നേടുന്നത്. രണ്ടുവട്ടം തുടർച്ചയായി മൂന്നു കിരീടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഈ നേട്ടത്തിൽ രണ്ടാമത്. സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയുടെ കരിയറിൽ തുടർച്ചയായി നാലു കിരീടങ്ങൾ നേടുന്നതും ഇതാദ്യം.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ലിവർപൂൾ (2-0) വൂൾവ്സിനെയും , മാഞ്ചസ്റ്റർ യുണൈറ്റഡ് (2-0) ബ്രൈറ്റണെയും, ന്യൂകാസിൽ (4-2) ബ്രന്റ്ഫോർഡിനെയും , ചെൽസി (2-1) ബോണ്‍മൗത്തിനെയും ടോട്ടനം (3-0) ഷെഫീൽഡ് യുണൈറ്റഡിനെയും പരാജയപ്പെടുത്തി. ലീഗിലെ നാലാം സ്ഥാനക്കാരായ ആസ്റ്റണ്‍വില്ലയെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്തെറിഞ്ഞതാണ് ഇന്നലെയുണ്ടായ വലിയ അട്ടിമറി.