വനിതാ പ്രീമിയർ ലീഗ് ട്വന്റി-20യിൽ ഡൽഹി ഫൈനലിൽ
മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിൽ. ലീഗ് റൗണ്ടിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണു ഡൽഹി നേരിട്ടു ഫൈനലിൽ പ്രവേശിച്ചത്.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ഡൽഹി ക്യാപ്പിറ്റൽസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മുംബൈ ഇന്ത്യൻസിനും 12 പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ഒന്നാം സ്ഥാനം സ്വന്തമാക്കി ഫൈനലിലേക്കു മുന്നേറി. സ്കോർ: യുപി വാരിയേഴ്സ് 138/6 (20), ഡൽഹി ക്യാപ്പിറ്റൽസ് 142/5 (17.5).
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ യുപിക്കുവേണ്ടി താഹ്ലിയ മഗ്രാത്ത് (32 പന്തിൽ 58 നോട്ടൗട്ട്) അർധസെഞ്ചുറി നേടി. അലീസ ഹീലിയും (36) തിളങ്ങി. മെഗ് ലാന്നിംഗ് (39) ആണു ഡൽഹിയുടെ ടോപ് സ്കോറർ.
മുംബൈ x യുപി പ്ലേ ഓഫ്
ലീഗ് പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനം നേടിയ മുംബൈ ഇന്ത്യൻസും യുപി വാരിയേഴ്സും തമ്മിൽ പ്ലേ ഓഫ് എലിമിനേറ്റർ കളിക്കും. എലിമിനേറ്ററിൽ ജയിക്കുന്ന ടീം ഫൈനലിൽ ഡൽഹിയുമായി കൊന്പുകോർക്കും. 26നു ബ്രാബോണ്‍ സ്റ്റേഡിയത്തിലാണു ഫൈനൽ. പ്ലേ ഓഫ് എലിമിനേറ്റർ 24നു ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യ x ഓസീസ് മൂന്നാം ഏകദിനം ഇന്ന്
ചെന്നൈ: ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇന്ന് ’ഫൈനൽ’. ഇന്ത്യ x ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിലെ മൂന്നാം മത്സരം ഇന്നു ചെപ്പോക്കിൽ. ചെപ്പോക്ക് കൈവിട്ടുപോയാൽ പരന്പര ഇന്ത്യക്ക് നഷ്ടപ്പെടും. അതുകൊണ്ട് ചെപ്പോക്ക് പോകാതിരിക്കാനാണ് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം.
സ്റ്റാർക്ക് ഭീഷണി
ഓസ്ട്രേലിയൻ പേസ് ആക്രമണത്തിൽ, പ്രത്യേകിച്ച് മിച്ചൽ സ്റ്റാർക്കിനു മുന്നിൽ ആടിയുലയുന്ന ഇന്ത്യയെയാണ് ആദ്യ രണ്ട് ഏകദിനത്തിലും കണ്ടത്. ആദ്യ 10 ഓവറിനുള്ളിൽ 39/4, 49/5 എന്നിങ്ങനെ വിഷമിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ സമീപനാളിൽ കണ്ടിട്ടില്ല, പ്രത്യേകിച്ച് ഇന്ത്യൻ മണ്ണിൽ. വാങ്കഡെയിൽ ആദ്യം പതറിയെങ്കിലും പിന്നീട് ജയത്തിലേക്ക് എത്തി. എന്നാൽ, വിശാഖപട്ടണത്തിലെ രണ്ടാം ഏകദിനത്തിൽ കാര്യങ്ങൾ കൈവിട്ടു.
3/49, 5/53 എന്നതാണ് ആദ്യ രണ്ട് ഏകദിനത്തിലും സ്റ്റാർക്കിന്റെ ബൗളിംഗ്. പരന്പരയിൽ ഇന്ത്യക്കു തുടർച്ചയായി തലവേദന സൃഷ്ടിക്കുകയാണ്.
മുംബൈക്ക് ആറാം ജയം
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കി മുംബൈ ഇന്ത്യൻസ് ആറാം ജയം സ്വന്തമാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയാണു മുംബൈ ഇന്ത്യൻസ് കീഴടക്കിയത്. 21 പന്ത് ബാക്കിനിൽക്കേ നാലു വിക്കറ്റിനായിരുന്നു ജയം. സ്കോർ: റോയൽ ചലഞ്ചേഴ്സ് 125/9 (20), മുംബൈ ഇന്ത്യൻസ് 129/6 (16.3).
13 പന്തിൽ 29 റണ്‍സ് നേടിയ റിച്ച ഘോഷും 38 പന്തിൽ 29 റണ്‍സ് സ്വന്തമാക്കിയ എൽസി പെറിയുമാണു റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ടോപ് സ്കോറർമാർ.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ആദ്യ വിക്കറ്റിൽ 53 റണ്‍സ് നേടി. നാല് ഓവറിൽ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കുകയും 27 പന്തിൽ 31 റണ്‍സുമായി പുറത്താകാതെ നിൽക്കുകയും ചെയ്ത അമേലിയ കേർ ആണ് പ്ലെയർ ഓഫ് ദ മാച്ച്.
ആലപ്പുഴ, എറണാകുളം ചാമ്പ്യൻന്മാർ
ഫോർട്ട്കൊച്ചി: സംസ്ഥാന സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ എറണാകുളം ജില്ലയെ 7-5ന് പരാജയപ്പെടുത്തി ആലപ്പുഴ ചാമ്പ്യന്മാരായി. മലപ്പുറത്തിനാണു മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തിൽ കോട്ടയത്തെ 6-0 നു പരാജയപ്പെടുത്തി എറണാകുളം കിരീടം നിലനിർത്തി. കൊല്ലത്തിനാണു മൂന്നാം സ്ഥാനം. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജാജു ബാബു സമ്മാനദാനം നിർവഹിച്ചു.
ലൗലിന, സാക്ഷി ക്വാർട്ടറിൽ
ന്യൂഡൽഹി: വനിതാ ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലൗലിന ബൊർഗോഹെയ്നും സാക്ഷി ചൗധരിയും ക്വാർട്ടർ ഫൈനലിൽ. ടോക്കിയോ ഒളിന്പിക്സ് വെങ്കല മെഡൽ ജേതാവായ ലൗലിന 75 കിലോഗ്രാം വിഭാഗത്തിൽ 5-0ന് മെക്സിക്കോയുടെ വെനേസ ഒർറ്റിസിനെ പ്രീക്വാർട്ടറിൽ തകർത്തു.
ആൻസി സോജൻ 2023 ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി
തോമസ് വർഗീസ്
തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി ഒന്നാം എഡിഷനിൽ ജംപിംഗ് പിറ്റിൽനിന്നു മലയാളി താരങ്ങൾക്ക് ഇരട്ട സുവർണ നേട്ടം. പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ നിർമൽ സാബു (7.58 മീറ്റർ) ആദ്യ സ്വർണം കേരളത്തിനു നേടിക്കൊടുത്തപ്പോൾ വനിതാ വിഭാഗത്തിൽ ആൻസി സോജൻ 6.49 മീറ്റർ മറികടന്നാണു രണ്ടാമത്തെ സ്വർണം സമ്മാനിച്ചത്. 2023 ഏഷ്യൻ ഗെയിംസ് യോഗ്യതയും ആൻസി സ്വന്തമാക്കി.
നിർമൽ അവസാന ചാട്ടത്തിലാണുസ്വർണത്തിലേക്ക് എത്തിയത്. വനിതാ വിഭാഗത്തിൽ മിന്നും പ്രകടനം നടത്തി നാലാമത്തെ ചാട്ടത്തിൽ 6.49 മീറ്റർ ദൂരം മറികടന്നാണ് ആൻസി മെഡലണിഞ്ഞത്. 5.93 മീറ്റർ കടന്ന കേരളത്തിന്റെ സാന്ദ്രാ ബാബുവിനാണു വെള്ളി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദിൽനാ ഫിലിപ്പ് ഒരു മിനിറ്റ് 01.58 സെക്കൻഡിൽ ഫിനിഷ് ചെയത് കേരളത്തിന്റെ അക്കൗണ്ടിലേക്കു മൂന്നാമത്തെ സ്വർണമെത്തിച്ചു.
മീറ്റിലെ ഗ്ലാമർ മത്സര ഇനമായ 100 മീറ്ററിൽ പുരുഷൻമാരിൽ മാലദ്വീപിന്റെ ഹസൻ സെയ്ദ് 10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിൽ മുത്തമിട്ടപ്പോൾ ഒഡീഷയിൽനിന്നുള്ള അമിയ കുമാർ മാലിക്(10.69) വെള്ളിനേട്ടത്തിന് അർഹനായി. 200 മീറ്ററിലും ഹസൻ സ്വർണം സ്വന്തമാക്കി. 21.66 സെക്കൻഡിലാണ് ഹസൻ 200 മീറ്റർ പിന്നിട്ടത്.
ഏഷ്യൻ മീറ്റ് ഉൾപ്പെടെയുള്ള മത്സരങ്ങൾക്കു ക്വാളിഫൈയിംഗ് മത്സരമായി ഗ്രാൻപ്രി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് മാലദ്വീപിൽനിന്നുള്ള ഹസൻ കാര്യവട്ടത്ത് മത്സരത്തിനിറങ്ങിയത്. വനിതാ വിഭാഗം 100 മീറ്ററിൽ കർണാടകത്തിന്റെ ധനേശ്വരി 11.76 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിന് അവകാശിയായപ്പോൾ തമിഴ്നാടിന്റെ അർച്ചനാ ശുശീന്ദ്രൻ (11.82) വെള്ളിനേട്ടത്തിന് അർഹയായി.
വനിതകളുടെ 200 മീറ്ററിൽ ഒളിന്പ്യൻമാരുടെ മിന്നും പ്രകടനമാണ് കാര്യവട്ടം സിന്തറ്റിക് ട്രാക്കിൽ കണ്ടത്. ആസാമിന്റെ ഹിമാ ദാസ് 23.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിന് അവകാശിയായപ്പോൾ മഹാരാഷ്ട്രയുടെ ഐശ്വര്യ മിശ്ര (24.81) വെള്ളിയും കേരളത്തിന്റെ വി.കെ. വിസ്മയ (24.82) വെങ്കലവും സ്വന്തമാക്കി.
എൽ ക്ലാസിക്കോയിൽ 100 ജയം തികച്ച് ബാഴ്സ
ബാഴ്സലോണ: ലോക ക്ലബ് ഫുട്ബോളിലെ ആവേശപ്പോരാട്ടമായ എൽ ക്ലാസിക്കോയിൽ പിന്നിൽ നിന്നശേഷം എഫ്സി ബാഴ്സലോണ 2-1ന് റയൽ മാഡ്രിഡിനെ കീഴടക്കി.
സ്പാനിഷ് ലാ ലിഗയിൽ അരങ്ങേറിയ എൽ ക്ലാസിക്കോയിൽ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഫ്രാങ്ക് കെസിയെ നേടിയ ഗോളിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ജയം.
ഇതോടെ എൽ ക്ലാസിക്കോയിൽ എഫ്സി ബാഴ്സലോണ 100 ജയം തികച്ചു. ഈ സീസണിലെ നാലാം എൽ ക്ലാസിക്കോയ്ക്കാണു ബാഴ്സയുടെ തട്ടകമായ കാന്പ് നൗ സാക്ഷ്യം വഹിച്ചത്. ബാഴ്സയുടെ തുടർച്ചയായ മൂന്നാം എൽ ക്ലാസിക്കോ ജയമാണിത്.
മത്സരത്തിന്റെ ഒന്‍പതാം മിനിറ്റിൽ റൊണാൾഡ് അരൗജോയുടെ സെൽഫ് ഗോളിൽ റയൽ മാഡ്രിഡ് 1-0ന്റെ ലീഡ് നേടി. എന്നാൽ, ആദ്യപകുതിയുടെ അവസാനം സെർജി റോബർട്ടോ (45’) ബാഴ്സയെ ഒപ്പമെത്തിച്ചു. മത്സരം തീരാൻ 10 മിനിറ്റ് ശേഷിക്കേ റയൽ മാഡ്രിഡ് അസെൻസിയോയിലൂടെ ബാഴ്സയുടെ വല കുലുക്കി. എന്നാൽ, വിഎആറിലൂടെ റഫറി ഓഫ് സൈഡ് വിധിച്ചു.
100: ഒന്നാമൻ ബാഴ്സ
ചരിത്രത്തിൽ റയൽ മാഡ്രിഡിനെതിരേ 100 ജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ് എഫ്സി ബാഴ്സലോണ. 241 മത്സരങ്ങളിൽ 76 ജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ബാഴ്സയ്ക്കു തൊട്ടുപിന്നിൽ. 253-ാം ഔദ്യോഗിക എൽ ക്ലാസിക്കോയായിരുന്നു കാന്പ് നൗവിൽ അരങ്ങേറിയത്. എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് 101 ജയം നേടിയിട്ടുണ്ട്.
ജയത്തോടെ 26 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി ബാഴ്സലോണ ലാ ലിഗ കിരീടത്തിലേക്ക് അടുക്കുന്നു. 56 പോയിന്റുമായി റയൽ മാഡ്രിഡാണു രണ്ടാം സ്ഥാനത്ത്.
മുംബൈയെ കീഴടക്കി ഡൽഹി ഒന്നാം സ്ഥാനത്ത്
മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സ് പ്ലേ ഓഫിൽ. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് വാരിയേഴ്സ് പ്ലേ ഓഫിൽ ഇടംപിടിച്ചത്.
ഗുജറാത്ത് ജയ്ന്റ്സിനെ ആവേശകരമായ മത്സരത്തിൽ ഒരു പന്ത് ബാക്കിനിൽക്കേ മൂന്ന വിക്കറ്റിനു കീഴടക്കിയായിരുന്നു യുപിയുടെ പ്ലേ ഓഫ് ഉറപ്പാക്കൽ. ലീഗിൽ യുപിയുടെ നാലാം ജയമാണ്. സകോർ: ഗുജറാത്ത് 178/6 (20), യുപി 181/7 (19.5).
മിന്നിത്തിളങ്ങി ഗ്രെയ്സ്
41 പന്തിൽ നാല് സിക്സും ഏഴ് ഫോറും അടക്കം 72 റണ്‍സ് നേടിയ ഗ്രെയ്സ് ഹാരിസ് ആണ് യുപി വാരിയേഴ്സിന്റെ വിജയ ശില്പി. താഹ് ലിയ മഗ്രാത്ത് 38 പന്തിൽ 57 റണ്‍സ് സ്വന്തമാക്കി. ടോസ് ജയിച്ച് ക്രീസിലെത്തിയ ഗുജറാത്ത് ജയ്ന്റ്സിനായി ആഷ്ലി ഗാർഡ്നർ (39 പന്തിൽ 60), ഹേമലത (33 പന്തിൽ 57) എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു.
യുപി ജയിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ജയ്ന്റ്സ് എന്നീ ടീമുകൾ പ്ലേ ഓഫ് കാണാതെ പുറത്തായി. ബംഗളൂരുവിനും ഗുജറാത്തിനും നാലു പോയിന്റ് വീതവും യുപിക്ക് എട്ട് പോയിന്റുമാണ്.
മുംബൈയെ ഡൽഹി പറപ്പിച്ചു
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് മുംബൈ ഇന്ത്യൻസിനെ എറിഞ്ഞൊതുക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 21 റണ്‍സ് എടുക്കുന്നതിനിടെ മുംബൈക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പൂജ വസ്ത്രാകർ (26) ആണു മുംബൈ ഇന്നിംഗ്സിലെ ടോപ് സകോറർ.
മറുപടിക്കിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് ഒന്‍പത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് അടിച്ചെടുത്ത് ജയം സ്വന്തമാക്കി. ആലിസ് കാപ്സി (17 പന്തിൽ 38 നോട്ടൗട്ട്), മെഗ് ലാന്നിംഗ് (22 പന്തിൽ 22 നോട്ടൗട്ട്) എന്നിവർ പുറത്താകാതെനിന്നു. ഷെഫാലി വർമയുടെ (15 പന്തിൽ 33) വിക്കറ്റാണ് ഡൽഹിക്ക് നഷ്ടപ്പെട്ടത്.
മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്. ഇരു ടീമും പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ചിരുന്നു. ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയുടെ തലപ്പത്തെത്തി.
ഡബ്ല്യുപിഎൽ പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ഡൽഹി 7 5 2 10
മുംബൈ 7 5 2 10
യുപി 7 4 3 8
ബംഗളൂരു 7 2 5 4
ഗുജറാത്ത് 8 2 6 4
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ ലയണൽ മെസി, കൈലിയൻ എംബാപ്പെ എന്നിവർ അണിനിരന്ന പിഎസ്ജിയെ 0-2ന് കീഴടക്കി റെൻസ്. സീസണിൽ പിഎസ്ജിയുടെ നാലാം തോൽവിയാണിത്. 28 മത്സരങ്ങളിൽനിന്ന് 66 പോയിന്റുമായി പിഎസ്ജിയാണ് ലീഗിന്റെ തലപ്പത്ത്. മാഴ്സെയാണ് (59) രണ്ടാമത്. 50 പോയിന്റുമായി റെൻസ് അഞ്ചാം സ്ഥാനത്തെത്തി.
എഫ്എ സെമി ലൈനപ്പായി
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി, ഷെഫീൽഡ് യുണൈറ്റഡിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രൈറ്റണിനെയും നേരിടും. ഏപ്രിൽ 22 ഇന്ത്യൻ സമയം രാത്രി 7.30നാണ് ഇരുമത്സരവും.
ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന് ഫുൾഹാമിനെയാണ് കീഴടക്കിയത്. മാഞ്ചസ്റ്റർ സിറ്റി സെമിയിൽ 6-0ന് ബേണ്‍ലിയെ തകർത്തു. ഷെഫീൽഡ് 3-2ന് ബ്ലാക്ബേണ്‍ റോവേഴ്സിനെയും ബ്രൈറ്റണ് 5-0ന് ഗ്രിംസ്ബെ ടൗണിനെയുമാണ് ക്വാർട്ടറിൽ കീഴടക്കിയത്.
ഇന്ററിനെ യുവെ വീഴ്ത്തി
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എവേ പോരാട്ടത്തിൽ യുവന്റസ് 1-0ന് ഇന്റർ മിലാനെ കീഴടക്കി. ഫിലിപ് കോസ്റ്റിക് (23’) ആയിരുന്നു യുവെയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. 27 മത്സരങ്ങളിൽ 41 പോയിന്റുമായി ഏഴാം സ്ഥാനത്താണു യുവന്റസ്. ഇന്റർ മിലാൻ (50) മൂന്നാം സ്ഥാനത്തുണ്ട്. നാപോളി (71), ലാസിയോ (52) ടീമുകളാണു ലീഗിന്റെ തലപ്പത്ത്.
ബയേണ്‍ തോറ്റു
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്കിനു തോൽവി. എവേ പോരാട്ടത്തിൽ ലെവർകൂസനോട് 2-1നായിരുന്നു ബയേണ്‍ തോൽവി വഴങ്ങിയത്.
ബൊറൂസിയ ഡോർട്ട്മുണ്ട് ലീഗിന്റെ തലപ്പത്ത് തുടർന്നു. 25 മത്സരങ്ങളിൽനിന്ന് 53 പോയിന്റാണ് ഡോർട്ട്മുണ്ടിനുള്ളത്. ബയേണ്‍ മ്യൂണിക്കിന് 52ഉം.
ഇന്ത്യയെ വിഴുങ്ങി മിച്ചൽ ഷാർക്ക്!
വിശാഖപട്ടണം: മിച്ചൽ സ്റ്റാർക്ക് ഷാർക്ക് കണക്കേ ടീം ഇന്ത്യയെ വിഴുങ്ങിയപ്പോൾ കംഗാരുക്കൾക്ക് രണ്ടാം ഏകദിന ക്രിക്കറ്റിൽ 10 വിക്കറ്റ് ജയം. സ്റ്റാർക്ക് 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ കഥകഴിച്ച് പ്ലെയർ ഓഫ് ദ മാച്ച് ആയി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യ വെറും 26 ഓവറിൽ 117 റണ്‍സിനു പുറത്ത്. തിരിച്ച് ഓസീസിന്റെ വിക്കറ്റുകളും ചീട്ടുകൊട്ടാരം പോലെ വീഴുമെന്നു പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരെ നിരാശരാക്കി ട്രാവിസ് ഹെഡും മിച്ചൽ മാർഷും ട്വന്റി-20 മോഡലിൽ റണ്‍സ് അടിച്ചെടുത്തു. 30 പന്തിൽ 51 റണ്‍സുമായി ട്രാവിസ് ഹെഡും 36 പന്തിൽ 66 റണ്‍സുമായി മിച്ചൽ മാർഷും പുറത്താകാതെ നിന്ന് 11 ഓവറിൽ ഓസീസിനെ ജയത്തിലെത്തിച്ചു.
ട്രാവിസ് ഹെഡിന്റെ ക്യാച്ച് മുഹമ്മദ് ഷമി നഷ്ടപ്പെടുത്തിയതും ഓസീസിന്റെ 10 വിക്കറ്റ് ജയത്തിനു കാരണമായി. അതേസമയം, ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഫസ്റ്റ് സ്ലിപ്പിൽ അത്യുജ്വല ഡൈവിംഗ് ക്യാച്ചാണെടുത്തത്. ഇതോടെ മൂന്ന് മത്സര പരന്പര 1-1 സമനിലയിലെത്തി. പരന്പരയിലെ അവസാന മത്സരം ബുധനാഴ്ച ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.
04: മിച്ചൽ മിച്ചം വച്ചില്ല സ്വിംഗ് ബൗളിംഗ് ആക്രമണവുമായി മിച്ചൽ സ്റ്റാർക്ക് കളം വാണപ്പോൾ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ മിച്ചമില്ലാതായി. ആദ്യ പവർപ്ലേയിൽ (1-10 ഓവർ) നാലു വിക്കറ്റാണ് മിച്ചൽ സ്റ്റാർക്ക് വീഴ്ത്തിയത്. ഏകദിന ചരിത്രത്തിൽ ഓസ്ട്രേലിയയ്ക്കായി ആദ്യ 10 ഓവറിനുള്ളിൽ നാല് വിക്കറ്റ് വീഴ്ത്തുന്ന ഏക ബൗളറാണ് മിച്ചൽ സ്റ്റാർക്ക്. 2013ൽ പെർത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേയും ഇതേ പ്രകടനം സ്റ്റാർക്ക് നടത്തിയിരുന്നു.
രോഹിത് ശർമ (13), ശുഭ്മാൻ ഗിൽ (0), സൂര്യകുമാർ യാദവ് (0), കെ.എൽ. രാഹുൽ (9) എന്നിവരെയാണ് ആദ്യ 10 ഓവറിനുള്ളിൽ സ്റ്റാർക്ക് മടക്കിയത്. മുഹമ്മദ് സിറാജായിരുന്നു (0) സ്റ്റാർക്കിന്റെ അഞ്ചാം ഇര.
04: പൂജ്യം വെട്ടൽ ഇന്ത്യൻ ഇന്നിംഗ്സിൽ നാല് പേർ പൂജ്യത്തിനു പുറത്തായി. ഏകദിന ചരിത്രത്തിൽ ഇന്ത്യയുടെ നാലു ബാറ്റർമാർ പൂജ്യത്തിനു പുറത്താകുന്നത് ഇത് അഞ്ചാം തവണയാണ്. 2017ൽ ശ്രീലങ്കയ്ക്കെതിരേയായിരുന്നു ഇന്ത്യയുടെ ഇതിനു മുന്‍പത്തെ ഈ നാണക്കേട്. സൂര്യകുമാർ യാദവ് തുടർച്ചയായ രണ്ടാം മത്സരത്തിലും മിച്ചൽ സ്റ്റാർക്കിനു മുന്നിൽ ഗോൾഡൻ ഡക്ക് ആയി. വിരാട് കോഹ്ലിയും (31) അക്സർ പട്ടേലുമാണ് (29 നോട്ടൗട്ട്) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ.

ഹോം ഏകദിനത്തിൽ ഇന്ത്യയുടെ 10 വിക്കറ്റും പേസർമാർ സ്വന്തമാക്കുന്നത് ഇത് രണ്ടാം തവണയാണ്. 2009ൽ ഓസ്ട്രേലിയയായിരുന്നു ഇതിനുമുന്‍പ് ഇക്കാര്യം ചെയ്തത്. മിച്ചൽ സ്റ്റാർക്കിനൊപ്പം സീൻ ആബട്ട് മൂന്നും നഥാൻ എല്ലിസ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
09: സ്റ്റാർക്ക് മൂന്നാമൻ ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ ഒന്‍പതാം അഞ്ച് വിക്കറ്റ് പ്രകടനമാണ്. 109 ഇന്നിംഗ്സിൽനിന്നാണിത്. ഓസ്ട്രേലിയയുടെ ബ്രെറ്റ് ലി മാത്രമാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
പാക്കിസ്ഥാന്റെ വഖാർ യൂനിസ് (13), ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (10) എന്നിവരാണ് ഏകദിന അഞ്ചു വിക്കറ്റ് നേട്ടത്തിൽ ഇനി സ്റ്റാർക്കിനു മുന്നിലുള്ളത്.
234: വന്പൻ ജയം ഇന്ത്യക്കെതിരേ ഓസ്ട്രേലിയ ജയം നേടിയപ്പോൾ ബാക്കിയുണ്ടായിരുന്നത് 234 പന്തുകൾ. ഇന്ത്യക്കെതിരേ ഏതൊരു ടീമിന്റെയും ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ജയമാണിത്. 2019ൽ ന്യൂസിലൻഡ് 212 പന്ത് ബാക്കിനിൽക്കേ ഇന്ത്യയെ തോൽപ്പിച്ചിരുന്നു.
26 ഓവർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സ് നീണ്ടത്. ഹോം മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ഇന്നിംഗ്സ് ആണ്. 117 റണ്‍സ് എന്നത് ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറും ഹോം മത്സരത്തിൽ ഇന്ത്യയുടെ ചെറിയ നാലാമത്തെ സ്കോറുമാണ്.
183.33: കടന്നാക്രമണം രണ്ടാം ഏകദിനത്തിൽ ആകെ എറിഞ്ഞത് 222 പന്ത് മാത്രം. പന്ത് എണ്ണത്തിൽ ഇന്ത്യയിൽ നടന്ന ഏറ്റവും ചെറിയ മത്സരമാണിത്. ഇന്ത്യക്കെതിരേ 66 പന്തിൽ ഓസ്ട്രേലിയ ജയം സ്വന്തമാക്കി. 183.33 ആയിരുന്നു ഓസീസിന്റെ സ്ട്രൈക്ക് റേറ്റ്. ഇന്ത്യയിൽ ഏതൊരു ടീമിന്റെയും ഏറ്റവും ഉയർന്ന ഓപ്പണിംഗ് സ്ട്രൈക്ക് റേറ്റാണിത്.
സ്കോർ കാർഡ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സി സ്മിത്ത് ബി സ്റ്റാർക്ക് 13, ശുഭ്മാൻ ഗിൽ സി ലബൂഷെയ്ൻ ബി സ്റ്റാർക്ക് 0, വിരാട് കോഹ്ലി എൽബിഡബ്ല്യു ബി എല്ലിസ് 31, സൂര്യകുമാർ യാദവ് എൽബിഡബ്ല്യു ബി സ്റ്റാർക്ക് 0, രാഹുൽ എൽബിഡബ്ല്യു ബി സ്റ്റാർക്ക് 9, ഹാർദിക് സി സ്മിത്ത് ബി അബൗട്ട് 1, ജഡേജ സി കാരെ ബി എല്ലിസ് 16, അക്സർ പട്ടേൽ നോട്ടൗട്ട് 29, കുൽദീപ് സി ഹെഡ് ബി അബൗട്ട് 4, ഷമി സി കാരെ ബി അബൗട്ട് 0, സിറാജ് ബി സ്റ്റാർക്ക് 0, എക്സ്ട്രാസ് 14, ആകെ 26 ഓവറിൽ 117.
വിക്കറ്റ് വീഴ്ച: 3/1, 32/2, 32/3, 48/4, 49/5, 71/6, 91/7, 103/8, 103/9, 117/10.
ബൗളിംഗ്: സ്റ്റാർക്ക് 8-1-53-5, കാമറൂണ്‍ ഗ്രീൻ 5-0-20-0, സീൻ അബൗട്ട് 6-0-23-3, നഥാൻ എല്ലിസ് 5-0-13-2, ആദം സാംപ 2-0-6-0.
ഓസ്ട്രേലിയ ഇന്നിംഗ്: ട്രാവിസ് ഹെഡ് നോട്ടൗട്ട് 51, മിച്ചൽ മാർഷ് നോട്ടൗട്ട് 66, എക്സ്ട്രാസ് 4, ആകെ 11 ഓവറിൽ 121/0.
ബൗളിംഗ്: മുഹമ്മദ് ഷമി 3-0-29-0, മുഹമ്മദ് സിറാജ് 3-0-37-0, അക്സർ പട്ടേൽ 3-0-25-0, ഹാർദിക് 1-0-18-0, കുൽദീപ് 1-0-12-0.
ഹാട്രിക് ഹാലണ്ട്
മാഞ്ചസ്റ്റർ: നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട് ഹാട്രിക് ഹാലണ്ടായി മാറിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു വന്പൻ ജയം. ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി 6-0ന് ബേണ്‍ലിയെ തകർത്തു. 32, 35, 59 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഹാട്രിക്. ജൂലിയൻ ആൽവരെസ് (62’, 73’), കോൾ പാൾമിർ (68’) എന്നിവരും സിറ്റിക്കായി വലകുലുക്കി.
സീസണിൽ ഹാലണ്ടിന്റെ ആറാം ഹാട്രിക്കാണിത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കാർ ആകെ നേടിയത് അഞ്ചു ഹാട്രിക്കാണെന്നതും ശ്രദ്ധേയം. സീസണിൽ ഹാലണ്ട് 41 ഗോൾ തികച്ചു. ഒരു സീസണിൽ വിവിധ മത്സരങ്ങളിലായി 40+ ഗോൾ നേടുന്ന ആറാമത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കാരനാണു ഹാലണ്ട്. വാൻ നിസ്റ്റൽറൂയ്, മുഹമ്മദ് സല, ക്രിസ്റ്റ്യാനോ റൊണാൾഡോ, കോൾ, ഹാരി കെയ്ൻ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
സിറ്റിക്കൊപ്പം ഷെഫീൽഡ് യുണൈറ്റഡും എഫ്എ കപ്പ് സെമിയിൽ പ്രവേശിച്ചു. ബ്ലാക്ബേണ്‍ റോവേഴ്സിനെ 3-2നു തോൽപ്പിച്ചാണ് ഷെഫീൽഡ് യുണൈറ്റഡിന്റെ സെമി ഫൈനൽ പ്രവേശം.
ജയം തുടർന്ന് ഗണ്ണേഴ്സ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന്റെ കുതിപ്പ് തുടരുന്നു. ഹോം മത്സരത്തിൽ ആഴ്സണൽ 4-1ന് ക്രിസ്റ്റൽ പാലസിനെ തകർത്തു. ഗണ്ണേഴ്സിനായി ബുകായൊ സാക്ക ഇരട്ട ഗോൾ നേടി. ലീഗിൽ ആഴ്സണലിന്റെ 22-ാം ജയമാണ്. ചെൽസിക്കും ടോട്ടൻഹാം ഹോട്ട്സ്പുറിനും സമനില. ചെൽസി ഹോം മത്സരത്തിൽ എവർട്ടണിനോട് 2-2നും ടോട്ടൻഹാം 3-3ന് സതാംപ്ടണുമായും സമനിലയിൽ പിരിഞ്ഞു.
28 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി ആഴ്സണലാണ് ഒന്നാമത്. മാഞ്ചസ്റ്റർ സിറ്റി (61), മാഞ്ചസ്റ്റർ യുണൈറ്റഡ് (50), ടോട്ടൻഹാം (49) ടീമുകളാണ് പിന്നാലെയുള്ളത്.
ചരിത്രം കുറിച്ച് ബൊപ്പണ്ണ
ന്യൂയോർക്ക്: ഇന്ത്യൻ വെൽസ് പരുഷ ഡബിൾസ് ടെന്നീസ് ചാന്പ്യനായി രോഹൻ ബൊപ്പണ്ണ ചരിത്രം കുറിച്ചു. ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാറ്റ് എബഡെനും ചേർന്ന സഖ്യം ഫൈനലിൽ ടോപ് സീഡായ നെതർലൻഡ്സിന്റെ വെസ്ലി കൂൾഹഫ് - ബ്രിട്ടന്റെ നീൽ കുപ്സ്കി കൂട്ടുകെട്ടിനെയാണു കീഴടക്കിയത്. സ്കോർ: 6-3, 2-6, 10-8.
എടിപി മാസ്റ്റേഴ്സ് 1000 ചാന്പ്യൻഷിപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന റിക്കാർഡും ഇതോടെ നാൽപ്പത്തിമൂന്നുകാരനായ രോഹൻ ബൊപ്പണ്ണ സ്വന്തമാക്കി. സെമിയിൽ അമേരിക്കയുടെ ജോണ്‍ ഇസ്നർ-ജാക് സോക് സഖ്യത്തെ കീഴടക്കിയായിരുന്നു ബൊപ്പണ്ണ-എബ്ഡെൻ കൂട്ടുകെട്ട് ഫൈനലിൽ പ്രവേശിച്ചത്.
CR7ന്റെ കന്നി ഗോൾ
റിയാദ്: സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ എത്തിയശേഷം ഹോം ഗ്രൗണ്ടിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കന്നി ഗോളിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. സൗദി പ്രൊ ലീഗിൽ അബ്ബയ്ക്കെതിരായ ഹോം മത്സരത്തിന്റെ 78-ാം മിനിറ്റിൽ റൊണാൾഡോ ഫ്രീകിക്കിലൂടെ ഗോൾ സ്വന്തമാക്കി. 26-ാം മിനിറ്റിൽ അബ്ദുൾഫത്ത ആദമിന്റെ ഗോളിലൂടെ മുന്നിൽ കടന്ന അബ്ബയ്ക്കെതിരേ അൽ നസറിനെ ഒപ്പമെത്തിച്ച ഗോളായിരുന്നു റൊണാൾഡോയുടേത്. 86-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ആൻഡേഴ്സണ് ടാലിസ്ക അൽ നസറിന് 2-1ന്റെ ജയം നൽകി.
ലീഗിൽ 21 മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അൽ നസർ. 50 പോയിന്റുള്ള അൽ ഇത്തിഹാദ് ആണു ലീഗിന്റെ തലപ്പത്ത്.
ഇബ്രാ റിക്കാർഡ്
മിലാൻ: ഇറ്റാലിയൻ സീരി എ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകൂടിയ കളിക്കാരൻ എന്ന റിക്കാർഡ് സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്. എസി മിലാനു വേണ്ടി ഉഡിനെസെയ്ക്കെതിരേ പെനാൽറ്റിയിലൂടെയായിരുന്നു ഇബ്രാഹിമോവിച്ചിന്റെ (45+4’) ഗോൾ.
എന്നാൽ, നാൽപ്പത്തിയൊന്നുകാരനായ ഇബ്രാഹിമോവിച്ചിന് എസി മിലാന്റെ പരാജയം തടയാൻ സാധിച്ചില്ല. മത്സരത്തിൽ 3-1ന് ഉഡിനെസെ ജയം സ്വന്തമാക്കി. 38 പോയിന്റുമായി എട്ടാം സ്ഥാനത്തേക്കും ഉഡിനെസെ ഉയർന്നു. 48 പോയിന്റുള്ള എസി മിലാൻ നാലാമതാണ്. 68 പോയിന്റുമായി നാപോളിയാണ് ലീഗിന്റെ തലപ്പത്ത്.
ഇന്ത്യൻ ഗ്രാന്റ്പ്രി ഒന്ന് ഇന്ന്
തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻപ്രി ഒന്ന് ഇന്ന് കാര്യവട്ടം എൽഎൻസിപിയിൽ നടക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലായി 22 ഇനങ്ങളിലാണ് മത്സരം . ഏഷ്യൻ ചാന്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളിലേയ്ക്ക് മാറ്റുരയ്ക്കാൻ ഈ മത്സരത്തിൽ നിന്നു ക്വാളിഫൈയിംഗ് മാർക്ക് കടക്കുന്നവർക്ക് അർഹത ലഭിക്കും. വിവിധ അത്ലറ്റിക് മത്സര ഇനങ്ങളിലായി 250 ലധികം താരങ്ങളാണ് മത്സരത്തിനിറങ്ങുന്നത്.
ഐഎസ്എൽ ചാന്പ്യൻ പട്ടം എടികെ മോഹൻ ബഗാനു സ്വന്തം
മഡ്ഗാവ്: 2022-23 സീസൺ ഐഎസ്എൽ ഫുട്ബോൾ ചാന്പ്യൻപട്ടം എടികെ മോഹൻ ബഗാന്. ആവേശകരമായ ഫൈനലിൽ ബംഗളൂരു എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-3നു കീഴടക്കിയാണ് എടികെ മോഹൻ ബഗാൻ ചാന്പ്യന്മാരായത്.
എടികെയും മോഹൻ ബഗാനും ലയിച്ച് എടികെ മോഹൻ ബഗാൻ ആയശേഷം ക്ലബ്ബിന്റെ ആദ്യ ഐഎസ്എൽ കിരീടമാണ്. നിശ്ചിത സമയത്ത് 2-2 സമനില ആയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടെങ്കിലും ടൈ അഴിഞ്ഞില്ല. അതോടെയാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.
2-2: സമനില
മത്സരത്തിന്റെ തുടക്കത്തിൽതന്നെ പരിക്കിന്റെ രൂപത്തിൽ ബംഗളൂരു എഫ്സിക്ക് തിരിച്ചടിയേറ്റു. ശിവശക്തി നാരായണൻ പരിക്കേറ്റ് നാലാം മിനിറ്റിൽ പുറത്ത്. പകരം, സുനിൽ ഛേത്രി കളത്തിൽ. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 14-ാം മിനിറ്റിൽ എടികെ മോഹൻ ബഗാൻ ലീഗ് സ്വന്തമാക്കി. കോർണർ കിക്ക് രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോക്സിനുള്ളിൽ റോയ് കൃഷ്ണയുടെ ഹാൻഡ്ബോളിലാണ് എടികെയ്ക്ക് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ദിമിത്രി പെട്രാറ്റോസ് പന്ത് വലയുടെ ഇടതു കോണിൽ ഭദ്രമായി നിക്ഷേപിച്ചു.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സുഭാശിഷ് ബോസിന്റെ ബോക്സിനുള്ളിലെ ഫൗളിലൂടെ എടികെയും പെനാൽറ്റി വഴങ്ങി. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല, 1-1. 78-ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡ് സ്വന്തമാക്കി. കോർണറിനുശേഷം ലഭിച്ച പന്തിൽനിന്ന് ഹെഡറിലൂടെയായിരുന്നു റോയ് കൃഷ്ണയുടെ ഗോൾ. 84-ാം മിനിറ്റിൽ മത്സരത്തിലെ മൂന്നാം പെനാൽറ്റി ഗോൾ. ബംഗളൂരുവിന്റെ പാബ്ലൊ പെരെസ് ബോക്സിനുള്ളിൽ നടത്തിയ ഫൗളിൽ എടികെ മോഹൻ ബഗാന് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത പെട്രാറ്റോസ് പന്ത് വലയുടെ ഇടത് മേൽത്തട്ടിൽ നിക്ഷേപിച്ചു. അതോടെ മത്സരം അധികസമയത്തേക്കും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു.
04: ആകെ കിരീടം നാല്
2023 കലണ്ടർ വർഷത്തിൽ കളിച്ച 11 മത്സരങ്ങളിൽ 10 ജയം നേടിയാണ് ബംഗളൂരു എഫ്സി ഫൈനലിൽ എത്തിയിരിക്കുന്നത്. 2018-19 സീസൺ ചാന്പ്യന്മാരാണ് ബംഗളൂരു. എടികെ (2014, 2016, 2019-20) മുന്‍പ് മൂന്ന് തവണ ഐഎസ്എൽ ചാന്പ്യൻ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഇതോടെ ക്ലബ്ബിന്റെ ഷെൽഫിൽ ആകെ ഐഎസ്എൽ കിരീട എണ്ണം നാലായി.
യുപി വാരിയേഴ്സും റോയൽ ചലഞ്ചേഴ്സും പ്ലേ ഓഫ് സാധ്യത സജീവമാക്കി
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ മൂന്നാം ജയത്തോടെ യുപി വാരിയേഴ്സും രണ്ടാം ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പ്ലേ ഓഫ് സാധ്യത സജീവമാക്കി. മുംബൈ ഇന്ത്യൻസിനെയാണ് യുപി വാരിയേഴ്സ് വീഴ്ത്തിയത്.
മുംബൈ ഇന്ത്യൻസിന്റെ ആദ്യ തോൽവിയാണ്. മൂന്ന് പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനായിരുന്നു യുപി വാരിയേഴ്സിന്റെ ജയം. സ്കോർ: മുംബൈ ഇന്ത്യൻസ് 127 (20), യുപി വാരിയേഴ്സ് 129/5 (19.3).
ഗുജറാത്ത് ജയ്ന്റിസിനെ എട്ട് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തോൽപ്പിച്ചു. സ്കോർ: ഗുജറാത്ത് 188/4 (20), റോയൽ ചലഞ്ചേഴ്സ് 189/2 (15.3). ബംഗളൂരുവിനായി സോഫി ഡിവൈൻ 36 പന്തിൽ 99 റൺസും 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. സ്മൃതി മന്ദാന (37), ഹീതർ നൈറ്റ് (22 നോട്ടൗട്ട്) എന്നിവരും ആർസിബിക്കായി തിളങ്ങി.
35 റണ്‍സ് നേടിയ ഹെയ്ലി മാത്യൂസാണ് മുംബൈയുടെ ടോപ് സ്കോറർ. യുപിക്കായി സോഫി എക്ലെസ്റ്റോണ്‍ മൂന്നും രാജേശ്വരി ഗെയ്ക്വാദ്, ദീപ്തി ശർമ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ x ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്
വിശാഖപട്ടണം: വിശാലജയത്തിനായി വിശാഖപട്ടണത്തിൽ ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ.
മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. 189 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്ക് 39 റണ്‍സ് എടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.
ആദ്യമത്സരത്തിൽ വിറച്ചു ജയിച്ച ഇന്ത്യ, ഇന്ന് വിശാലമായ ജയമാണ് ലക്ഷ്യംവയ്ക്കുന്നത്. കുടുംബപരമായ കാരണങ്ങളാൽ ഒന്നാം ഏകദിനത്തിനില്ലാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തി. രോഹിത്തിന്റെ സാന്നിധ്യം ഇന്ത്യക്കു കരുത്താകും.
ട്രീസ-ഗായത്രി സഖ്യം പുറത്ത്
ലണ്ടൻ: മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിൾസ് സെമിയിൽ പുറത്ത്.
തുടർച്ചയായ രണ്ടാം തവണയാണ് ട്രീസ-ഗായത്രി സഖ്യം സെമിയിൽ പരാജയപ്പെടുന്നത്. ദക്ഷിണകൊറിയയുടെ ബേക്ക് ഹന-ലീ സൊഹീ കൂട്ടുകെട്ടിനോടാണ് ട്രീസ-ഗായത്രി തോൽവി സമ്മതിച്ചത്. സ്കോർ: 21-10, 21-10.
സീസണിലെ 4-ാം എൽ ക്ലാസിക്കൊ
ബാഴ്സലോണ: ക്ലബ് ഫുട്ബോളിലെ ഏറ്റവും വാശിയേറിയ എൽ ക്ലാസിക്കൊ പോരാട്ടത്തിന് ബാഴ്സലോണയുടെ ആസ്ഥാനമായ കാന്പ് നൗ നാളെ പുലർച്ചെ 1.30ന് ആതിഥേയത്വം വഹിക്കും. ഈ സീസണിൽ റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്കുനേർ ഇറങ്ങുന്ന എൽ ക്ലാസിക്കോ ഇത് നാലാം തവണയാണ് അരങ്ങേറുന്നത്. ഈ മാസം രണ്ടാം തവണയും.
മയാമി: അടുത്തയാഴ്ച ആരംഭിക്കുന്ന മയാമി ഓപ്പണ്‍ ടെന്നീസിനു സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ഇല്ല. കോവിഡ്-19 പ്രതിരോധ വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ജോക്കോവിച്ചിന് അമേരിക്കയിൽ പ്രവേശനാനുമതി ഇല്ലാത്തതാണു കാരണം.
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ വിയർത്തു ജയിച്ചു
മുംബൈ: ശരിക്കും ഞെട്ടി, എന്നാൽ ഞെട്ടറ്റില്ല... ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിയർത്തു ജയിച്ചു.
189 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യ 40-ാം ഓവറിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തിയത്. 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തുകയും നിർണായകമായ 45 റണ്‍സുമായി പുറത്താകാതെ നിൽക്കുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ മാച്ച്. കെ.എൽ. രാഹുലും (75 നോട്ടൗട്ട്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയ 20 ഓവർ വരെ ശരിയായ ദിശയിലായിരുന്നു. എന്നാൽ, പിന്നീട് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. കൃത്യമായ ഇടവേളയിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തി. 19.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 129 റണ്‍സ് എന്ന നിലയിൽനിന്നാണ് ഓസ്ട്രേലിയ 35.4 ഓവറിൽ 188നു പുറത്തായത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (22) മിച്ചൽ മാർഷും (81) ചേർന്ന് 72 റണ്‍സിന്റെയും മൂന്നാം വിക്കറ്റിൽ മിച്ചൽ മാർഷും മാർകസ് ലബൂഷെയ്നും (15) ചേർന്ന് 52 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കി.
ചെറിയ സ്കോറിനായി ക്രീസിലെത്തിയ ഇന്ത്യക്ക് അഞ്ച് ഓവറിൽ 16 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റ് നഷ്ടപ്പെട്ടു. രോഹിത് കുമാറിനു പകരം ഓപ്പണിംഗിനെത്തിയ ഇഷാൻ കിഷൻ (3), വിരാട് കോഹ്ലി (4), സൂര്യകുമാർ യാദവ് (0) എന്നിവരെയാണ് ഓസീസ് തുടക്കത്തിലേ പറഞ്ഞയച്ചത്. അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (25) കെ.എൽ. രാഹുലും (75 നോട്ടൗട്ട്) ചേർന്ന് 44 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ തിരിച്ചുവരവിനുള്ള വഴി തുറന്നു. അഞ്ചാം വിക്കറ്റിൽ ജഡേജയും രാഹുലും ചേർന്ന് 108 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ടുണ്ടാക്കി.
സ്കോർ കാർഡ്
ഓസ്ട്രേലിയ ബാറ്റിംഗ്: ട്രാവിസ് ഹെഡ് ബി സിറാജ് 5, മിച്ചൽ മാർഷ് സി സിറാജ് ബി ജഡേജ 81, സ്മിത്ത് സി രാഹുൽ ബി ഹാർദിക് 22, ലബൂഷെയ്ൻ സി ജഡേജ ബി കുൽദീപ് 15, ഇന്നിംഗ്സ് ബി ഷമി 26, ഗ്രീൻ ബി സിറാജ് 12, മാക്സ്വെൽ സി ഹാർദിക് ബി ജഡേജ 8, സ്റ്റോയിൻസ് സി ഗിൽ ബി ഷമി 5, സീൻ അബൗട്ട് സി ഗിൽ ബി സിറാജ് 0, സ്റ്റാർക്ക് നോട്ടൗട്ട് 4, സാംപ സി രാഹുൽ ബി സിറാജ് 0, എക്സ്ട്രാസ് 10, ആകെ 188 (35.4).
വിക്കറ്റ് വീഴ്ച: 5/1, 77/2, 129/3, 139/4, 169/5, 174/6, 184/7, 184/8, 188/9, 188/10.
ബൗളിംഗ്: ഷമി 6-2-17-3, സിറാജ് 5.4-1-29-3, ഹാർദിക് 5-0-29-1, ഷാർദുൾ 2-0-12-0, ജഡേജ 9-0-46-2, കുൽദീപ് 8-1-48-1.
ഇന്ത്യ ബാറ്റിംഗ്: ഇഷാൻ എൽബിഡബ്ല്യു ബി സ്റ്റോയിൻസ് 3, ശുഭ്മാൻ ഗിൽ സി ലബൂഷെയ്ൻ ബി സ്റ്റാർക്ക് 20, കോഹ്ലി എൽബിഡബ്ല്യു ബി സ്റ്റാർക്ക് 4, സൂര്യകുമാർ എൽബിഡബ്ല്യു ബി സ്റ്റാർക്ക് 0, രാഹുൽ നോട്ടൗട്ട് 75, ഹാർദിക് സി കാമറൂണ്‍ ഗ്രീൻ ബി സ്റ്റോയിൻസ് 25, ജഡേജ നോട്ടൗട്ട് 45, എക്സ്ട്രാസ് 19, ആകെ 191/5 (39.5)
വിക്കറ്റ് വീഴ്ച: 5/1, 16/2, 16/3, 39/4, 83/5.
ബൗളിംഗ്: സ്റ്റാർക്ക് 9.5-0-49-3, സ്റ്റോയിൻസ് 7-1-27-2, സീൻ അബൗട്ട് 9-0-31-0, കാമറൂണ്‍ ഗ്രീൻ 6-0-35-0, സാംപ 6-0-37-0, മാക്സ്വെൽ 2-0-7-0.
ട്രീസ ജോളി- ഗായത്രി സഖ്യം ഓൾ ഇംഗ്ലണ്ട് സെമിയിൽ
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2023 സീസണിൽ ഇന്ത്യൻ പോരാട്ട മുഖമായി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസിൽ മലയാളിതാരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ഒന്നിച്ചുള്ള സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഈ കൂട്ടുകെട്ട് ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ സെമിയിൽ പ്രവേശിക്കുന്നത്.
ക്വാർട്ടറിൽ ചൈനീസ് സഖ്യമായ ലി വെൻ മീ-ലിയു സ്വാൻ സഖ്യത്തെയാണ് ഇന്ത്യൻ യുവതാരങ്ങൾ തകർത്തത്. ഒരു മണിക്കൂർ നാലു മിനിറ്റ് നീണ്ട പോരാട്ടത്തിൽ മൂന്നു ഗെയിമിനൊടുവിലായിരുന്നു ഇന്ത്യൻ ജോഡിയുടെ ജയം. സ്കോർ: 21-14, 18-21, 21-12.
രണ്ടാം ഗെയിം നഷ്ടപ്പെട്ടെങ്കിലും നിർണായകമായ മൂന്നാം ഗെയിം ശക്തമായ പോരാട്ടത്തിലൂടെ ഗായത്രി-ട്രീസ സഖ്യം സ്വന്തമാക്കുകയായിരുന്നു. സെമിയിൽ ദക്ഷിണകൊറിയയുടെ ബേക് ഹ ന-ലീ സൊഹീ സഖ്യത്തെ ഇന്ത്യൻ കൂട്ടുകെട്ട് നേരിടും.
ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ശേഷിക്കുന്ന ഏക ഇന്ത്യൻ സാന്നിധ്യമാണു ട്രീസ-ഗായത്രി സഖ്യം.
പുരുഷ സിംഗിൾസിൽ മലയാളിതാരം എച്ച്.എസ്. പ്രണോയ് മൂന്നാം നന്പർ താരമായ ആന്റണി സിനിസുകയോടു മൂന്ന് ഗെയിം നീണ്ട പ്രീക്വാർട്ടർ പോരാട്ടത്തിൽ പൊരുതി തോറ്റു. സ്കോർ: 20-22, 21-15, 21-17. ഏഴാം സീഡായ ജപ്പാന്റെ കൊഡയ് നരയോകയോട് 21-12, 21-13ന് കിഡംബി ശ്രീകാന്തും പ്രീക്വാർട്ടറിൽ തോൽവി വഴങ്ങി.
സിറ്റി x ബയേണ്‍
നിയോണ്‍ (സ്വിറ്റ്സർലൻഡ്): യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ചിത്രം വ്യക്തം. കരുത്തരുടെ കൊന്പുകോർക്കലിനാണു ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പു വഴിതെളിച്ചത്. ക്വാർട്ടറിലെ ഏറ്റവും ആകർഷകമായ പോരാട്ടം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും ജർമൻ ശക്തിയായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ്.
നിലവിലെ ചാന്പ്യന്മാരായ സ്പാനിഷ് സംഘം റയൽ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയെ നേരിടും. ഈ രണ്ടു ക്വാർട്ടർ ഫൈനൽ ജേതാക്കൾ തമ്മിലാണ് സെമിഫൈനൽ. അതായത് ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ചെൽസി ടീമുകളിൽ ഒരെണ്ണം ഫൈനലിലെത്തും. ഈ നാലു കരുത്തരിൽ ആരായിരിക്കും അതെന്നാണ് ഇനിയുള്ള കാത്തിരിപ്പ്.
ഇറ്റലി സെമിയിൽ
ചുരുങ്ങിയത് ഒരു ഇറ്റാലിയൻ ടീം സെമിയിൽ എത്തുമെന്നു നറുക്കെടുപ്പിൽ വ്യക്തമായി. കാരണം, ഇറ്റാലിയൻ ക്ലബ്ബുകളായ എസി മിലാനും നാപ്പോളിയും തമ്മിലാണ് ഒരു ക്വാർട്ടർ. പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയെ ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ നേരിടും. 2006നുശേഷം ആദ്യമായാണ് മൂന്ന് ഇറ്റാലിയൻ ടീമുകൾ ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
ബെൻഫികയെ കീഴടക്കാൻ ഇന്റർ മിലാനു സാധിച്ചാൽ ഫൈനലിൽ ഒരു ഇറ്റാലിയൻ ടീം എത്തുമെന്നും ഉറപ്പ്. 2016-17 സീസണിലാണ് അവസാനമായി ഒരു ഇറ്റാലിയൻ ടീം ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്.
ഏപ്രിൽ 11നാണ് ആദ്യപാദ ക്വാർട്ടർ പോരാട്ടം. രണ്ടാംപാദം ഏപ്രിൽ 18നും അരങ്ങേറും. സെമി ഫൈനൽ മേയ് 9, 16 തീയതികളിലും ഫൈനൽ ജൂണ്‍ 10നുമാണ്.
ബഗാൻ x ബംഗളൂരു ഐഎസ്എൽ ഫൈനൽ ഇന്ന്
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2022-23 സീസണ് ഫൈനൽ ഇന്ന്. മുൻ ചാന്പ്യന്മാരായ എടികെ മോഹൻ ബഗാനും ബംഗളൂരു എഫ്സിയും തമ്മിലാണു കിരീട പോരാട്ടം. ഇന്നു രാത്രി 7.30ന് ഫത്തോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണു കിക്കോഫ്.
2023 കലണ്ടർ വർഷത്തിൽ കളിച്ച 11 മത്സരങ്ങളിൽ 10 ജയം നേടിയാണ് ബംഗളൂരു എഫ്സി ഫൈനലിൽ എത്തിയിരിക്കുന്നത്. ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിയുമായി നടന്ന രണ്ടാംപാദ സെമിയിൽ മാത്രമാണു ബംഗളൂരു പരാജയപ്പെട്ടത്. സെമിയിൽ ഇരുപാദങ്ങളിലുമായി 2-2 സമനിലയായതോടെ ഷൂട്ടൗട്ടിലൂടെ 9-8ന്റെ ജയം നേടിയായിരുന്നു ബംഗളൂരുവിന്റെ ഫൈനൽ പ്രവേശം.
2018-19 ചന്പ്യന്മാരായ ബംഗളൂരു രണ്ടാം ഐഎസ്എൽ കിരീടത്തിനായാണു ബൂട്ടണിയുന്നത്.
എടികെയും മോഹൻ ബഗാനും ലയിച്ച് എടികെ മോഹൻ ബഗാൻ ആയശേഷമുള്ള ആദ്യ കിരീടത്തിനായാണു കോൽക്കത്തൻ സംഘം ഇറങ്ങുന്നത്.
2020-21 സീസണിലും എടികെ മോഹൻ ബഗാൻ ഫൈനലിൽ പ്രവേശിച്ചിരുന്നു. എന്നാൽ, അന്ന് മുംബൈ സിറ്റിക്കുമുന്നിൽ പരാജയപ്പെട്ടു. ഇതു രണ്ടാം തവണയാണ് എടികെ മോഹൻ ബഹാൻ ഫൈനലിലെത്തുന്നത്. എടികെ (2014, 2016, 2019-20) മൂന്ന് തവണ ഐഎസ്എൽ ചാന്പ്യൻ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
അർജന്റീനയുടെ മത്സരത്തിനു തള്ളിക്കയറ്റം
ബുവാനോസ് ആരീസ്: ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റീനയുടെ രാജ്യാന്തര സൗഹൃദ മത്സരത്തിന്റെ ടിക്കറ്റിനായി ആരാധകരുടെ തള്ളിക്കയറ്റം.
ലോകകപ്പ് കിരീട നേട്ടത്തിനു ശേഷം ലയണൽ മെസിയുടെ അർജന്റീന ആദ്യമായി കളത്തിലിറങ്ങുന്ന മത്സരമാണ്. 15.5 ലക്ഷം ആളുകളാണു ടിക്കറ്റിനായി അപേക്ഷിച്ചത്. രാജ്യം സാന്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുന്പോഴും വൻ തുക ചെലവഴിച്ച് ടിക്കറ്റിനായി ആളുകൾ രംഗത്തെത്തി എന്നതാണുശ്രദ്ധേയം.
ഈ മാസം 23ന് ബുവാനോസ് ആരീസിൽവച്ച് പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ടിക്കറ്റിനായാണ് 15.5 ലക്ഷം ആരാധകർ ശ്രമിച്ചത്. 12,000 മുതൽ 49,000 അർജന്റൈൻ പിസോസ് (4875 മുതൽ 19,915 രൂപ) ആണു ടിക്കറ്റ് നിരക്ക്.
മാഞ്ചസ്റ്റർ x സെവിയ്യ ക്വാർട്ടർ
ലണ്ടൻ: യുവേഫ യൂറോപ്പ ലീഗ് ക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് സംഘമായ സെവിയ്യയെ നേരിടും.റയൽ ബെറ്റിസിനെ തോൽപ്പിച്ചാണു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശം. രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0 ന്റെ ജയം സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി 5-1ന് യുണൈറ്റഡ് വെന്നിക്കൊടി പാറിച്ചു.
പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയോടു പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3ന്റെ തോൽവി വഴങ്ങി ആഴ്സണൽ പുറത്തായി.
ജർമൻ ക്ലബ്ബായ ഫ്രൈബർഗിനെ കീഴടക്കി യുവന്റസ് ക്വാർട്ടറിൽ ഇടംപിടിച്ചു. ആഴ്സണലിനെ തോൽപ്പിച്ച സ്പോർട്ടിംഗിനെയാണു ക്വാർട്ടറിൽ യുവന്റസ് നേരിടേണ്ടത്. ഫിയൊനോർഡ് x എഎസ് റോമ, ലെവർകൂസൻ x ഗില്ലോയിസ് എന്നിങ്ങനെയാണു മറ്റു ക്വാർട്ടർ പോരാട്ടങ്ങൾ.
ഇന്ത്യ x ഓസീസ് ഒന്നാം ഏകദിനം ഇന്ന്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കും ശേഷം ഓസ്ട്രേലിയയും ഇന്ത്യയും വീണ്ടും നേർക്കുനേർ. ഇരുടീമും തമ്മിലുള്ള മൂന്നു മത്സര ഏകദിന പരന്പരയ്ക്ക് ഇന്നു തുടക്കം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം.
ടെസ്റ്റിനും 2023 ഐപിഎല്ലിനും ഇടയിലാണ് ഇന്ത്യ x ഓസ്ട്രേലിയ ഏകദിന പരന്പരയെന്നതും ശ്രദ്ധേയം. എന്നാൽ, 2023 ഐസിസി ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കമായി ഇരുടീമും ഈ പരന്പരയെ സമീപിക്കും. ലോകകപ്പ് സൂപ്പർ ലീഗ് ഷെഡ്യൂളിൽ ഇല്ലാത്ത പരന്പരയാണ് ഇതെന്നതും മറ്റൊരു വാസ്തവം. 2023 ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടമാണ് സൂപ്പർ ലീഗ്.
സ്കൈ ഫോം
സ്കൈ (SKY) എന്നറിയപ്പെടുന്ന സൂര്യകുമാർ യാദവിന്റെ ഏകദിനം ഫോം ഇന്ത്യൻ ടീമിനെ കുഴപ്പത്തിലാക്കുന്നു. ട്വന്റി-20യിലെ വെടിക്കെട്ടുകാരനായ സൂര്യക്ക് ഏകദിനത്തിൽ ശോഭിക്കാൻ സാധിക്കുന്നില്ല. ന്യൂസിലൻഡിനെതിരായ പരന്പരയിൽ 31, 14 എന്നിങ്ങനെയായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.
ഏകദിനത്തിൽ 28.86 മാത്രമാണ് സൂര്യകുമാറിന്റെ ശരാശരി. 18 ഇന്നിംഗ്സിൽ രണ്ട് അർധസെഞ്ചുറിയടക്കം നേടിയത് 433 റണ്‍സ് മാത്രം. ഏകദിനത്തിലും സൂര്യകുമാറിന്റെ വെടിക്കെട്ട് ബാറ്റിംഗ് മുതലാക്കണമെങ്കിൽ അദ്ദേഹത്തിന് കൂടുതൽ അവസരം നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സൂര്യക്കു പകരം രജത് പടീദാറിനെ ടീമിലെടുക്കാനും സാധ്യതയുണ്ട്.
ഇഷാൻ/രാഹുൽ?
രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യയെ നയിക്കുക. അതുകൊണ്ടുതന്നെ ഓപ്പണർ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെടുന്ന പേര് ഇഷാൻ കിഷന്റേത് ആയിരിക്കും.
ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണിംഗിന് ഇഷാൻ കിഷൻ ഇറങ്ങുന്പോൾ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാനാണ് സാധ്യത.
വിരാട് കോഹ്ലി ഫോം കണ്ടെത്തിയതിന്റെ സൂചനയാണ് ടെസ്റ്റിലെ സെഞ്ചുറി എന്നാണ് കരുതപ്പെടുന്നത്.
47 ഏകദിന സെഞ്ചുറിയുള്ള കോഹ്ലി, സച്ചിൻ തെണ്ടുൽക്കറിന്റെ (49 സെഞ്ചുറി) റിക്കാർഡിലേക്ക് ചുവടുവയ്ക്കുകയാണ്. ഏകദിനത്തിൽ 13,000 റണ്‍സിലേക്കും കോഹ്ലി അടുക്കുകയാണ്. 13,000 ക്ലബ്ബിൽ ഉൾപ്പെടുന്ന അഞ്ചാമത് ബാറ്ററാകാൻ കോഹ്ലിക്ക് 191 റണ്‍സ് കൂടിമതി.
സ്റ്റീവ് സ്മിത്തും മാക്സ്വെല്ലും
പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെൽ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. വിരമിച്ച മുൻ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിനു ശേഷമുള്ള ടീം കെട്ടിപ്പടുക്കലിലാണ് ഓസീസ്.
2022 നവംബറിനുശേഷം ഓസ്ട്രേലിയ ഏകദിന പോരാട്ടത്തിന് ഇറങ്ങുന്നത് ഇതാദ്യമായാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ ഇരു ടീമും അവസാനം കളിച്ച മത്സരത്തിൽ 258 റണ്‍സ് പിന്തുടർന്ന് ഓസ്ട്രേലിയ 10 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. 2020 ജനുവരിയിലെ ആ മത്സരത്തിനുശേഷം വാങ്കഡെയിൽ അരങ്ങേറുന്ന ആദ്യ ഏകദിനമാണ് ഇന്നത്തേത്.
ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം ഓൾ ഇംഗ്ലണ്ട് ക്വാർട്ടറിൽ
ലണ്ടൻ: കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളി ബാഡ്മിന്റണ്‍ ബാക്ക് കോർട്ടിൽ ഉയർന്നുചാടി നടത്തുന്ന ആക്രമണോത്സുക ശൗര്യവും അതിന്റെ ചന്തവും ഒന്നു വേറെ തന്നെ. അതാണ് ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം നേടിയ പുല്ലേല ഗോപീചന്ദ്, തന്റെ മകൾ ഗായത്രിക്ക് ഡബിൾസ് കൂട്ടുകാരിയായി ട്രീസ ജോളിയെ നിയോഗിക്കാൻ കാരണം.
ലോക ബാഡ്മിന്റണ്‍ ഭൂപടത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയാണ് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിതാ ഡബിൾസ് സഖ്യം. 2023 ഓൾ ഇംഗ്ലണ്ട് വനിതാ ഡബിൾസ് ക്വാർട്ടറിൽ എത്തിനിൽക്കുകയാണ് ഇരുവരും. തുടർച്ചയായ രണ്ടാം തവണയാണ് ഈ സഖ്യം ലോകത്തിലെ ഏറ്റവും ശ്രദ്ധേയ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പായ ഓൾ ഇംഗ്ലണ്ട് ഓപ്പണിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
പ്രീക്വാർട്ടറിൽ ജാപ്പനീസ് സഖ്യമായ യൂകി ഫുകുഷിമ-സയക ഹബിറോത ടീമിനെയാണ് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ട് കീഴടക്കിയത്. 50 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-14, 24-22നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. ഏഴാം റാങ്കുകാരായ തായ്ലൻഡിന്റെ ജോങ്കോർഫൻ കിറ്റിതറകുൽ - റവിൻഡ പ്രജോംഗ്ജയ് സഖ്യത്തെ അട്ടിമറിച്ചായിരുന്നു 19 കാരിയായ ട്രീസയും 20 കാരിയായ ഗായത്രിയും പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
പുരുഷസഖ്യം, ലക്ഷ്യ പുറത്ത്
പുരുഷ ഡബിൾസിൽ ആറാം റാങ്കുകാരായ ഇന്ത്യയുടെ സാത്വിക്സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ പുറത്ത്. ചൈനീസ് കൂട്ടുകെട്ടായ ലിയാങ് വിക്-വാംഗ് സി ആണ് ഇന്ത്യൻ സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്കോർ: 21-10, 17-21, 19-21.
പുരുഷ സിംഗിൾസിൽ നിലവിലെ ഫൈനലിസ്റ്റായ ഇന്ത്യയുടെ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ പുറത്തായി. ഡെന്മാർക്കിന്റെ ആന്ദ്രേസ് ആന്റെൻസണ് 21-13, 21-15ന് ലക്ഷ്യ സെന്നിനെ തോൽപ്പിച്ച് ക്വാർട്ടറിൽ കടന്നു.
ഇൻഫാന്റീനൊ 2027 വരെ തുടരും
കിഗാലി (റുവാണ്ട): ഫിഫ പ്രസിഡന്റായി ജിയാനി ഇൻഫാന്റീനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 2027വരെ ഫിഫയെ ഇൻഫാന്റീനോ നയിക്കും.
എതിരില്ലാതെയാണ് ഇൻഫാന്റീനോ തെരഞ്ഞെടുക്കപ്പെട്ടത്. 2019-22 കാലഘട്ടത്തിൽ ഫിഫയുടെ വരുമാനം റിക്കാർഡ് ലെവലിലെത്തിയെന്ന് ഇൻഫാന്റീനോ അറിയിച്ചു. 2016ലാണ് ഇൻഫാന്റീനോ ഫിഫ പ്രസിഡന്റായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ജയ്ന്റ്സിനു രണ്ടാം ജയം. കരുത്തരായ ഡൽഹി ക്യാപ്പിറ്റൽസിനെ ഗുജറാത്ത് 11 റണ്‍സിനു തോൽപ്പിച്ചു. സ്കോർ: ഗുജറാത്ത് 147/4 (20), ഡൽഹി 136 (18.4).
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഗുജറാത്ത് ജയ്ന്റ്സിന് ആദ്യ ഓവറിൽ സോഫിയ ഡങ്ക്ളിയെ (4) നഷ്ടപ്പെട്ടു. എന്നാൽ, രണ്ടാം വിക്കറ്റിൽ ലൗറ വോൾവാർഡറ്റും (45 പന്തിൽ 57) ഹർലീൻ ഡിയോളും (33 പന്തിൽ 31) ചേർന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ ആഷ്ലി ഗാർഡ്നറും (33 പന്തിൽ 51 നോട്ടൗട്ട്) വോൾവാർഡറ്റും ചേർന്ന് 81 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു.
മരിസാനെ കാപ്പ് (36) ആണ് ഡൽഹിയുടെ ടോപ് സ്കോറർ. ഗുജറാത്തിനായി കിം ഗാർത്ത്, ആഷ്ലി ഗാർഡ്നർ, തനുജ കർവർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ മൂന്നാം തവണയും ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനെ നോക്കൗട്ടിൽ കീഴടക്കി സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ്.
2022-23 സീസണ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ 1-0നു ജയിച്ച റയൽ മാഡ്രിഡ് ഇരുപാദങ്ങളിലുമായി 6-2ന്റെ ആധികാരിക ജയത്തോടെ ക്വാർട്ടറിൽ പ്രവേശിച്ചു. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇരുപാദങ്ങളിലുമായി ലിവർപൂളിന്റെ ഏറ്റവും ദയനീയ തോൽവിയാണിത്.
റയലിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ കരിം ബെൻസെമ (78’) ആയിരുന്നു ഗോൾ നേടിയത്. 2020-21 സീസണിൽ ക്വാർട്ടറിലും 2021-22 സീസണിൽ ഫൈനലിലും റയൽ മാഡ്രിഡിനു മുന്നിൽ ലിവർപൂൾ തോൽവി വഴങ്ങിയിരുന്നു.
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു ടീം തുടർച്ചയായ മൂന്ന് സീസണ് നോക്കൗട്ടിൽ ഒരേ ക്ലബ്ബിനെ പുറത്താക്കുന്നത് ഇതു രണ്ടാം തവണ. ചാന്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ 19-ാം ക്വാർട്ടർ പ്രവേശനമാണ്.
നാപ്പോളി പൊളിച്ചു
നേപ്പിൾസ് (ഇറ്റലി): യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായി ഇറ്റാലിയൻ ക്ലബ് ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 5-0നു കീഴടക്കിയാണ് നാപ്പോളി ക്വാർട്ടറിൽ പ്രവേശിച്ചത്.
നേപ്പിൾസിൽ നടന്ന രണ്ടാംപാദത്തിൽ 3-0ന് ഇറ്റാലിയൻ ടീം ജയം സ്വന്തമാക്കി. യൂറോപ്യൻ കപ്പ്/യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ നാപ്പോളി പ്രവേശിക്കുന്നത് ഇതാദ്യം.
ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ട്രീസ ജോളി-ഗായത്രി സഖ്യത്തിന് അട്ടിമറിജയം
ലണ്ടൻ: 2023 ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം ആദ്യറൗണ്ടിൽ അട്ടിമറിജയം സ്വന്തമാക്കി.
2022ൽ സെമിയിൽ പ്രവേശിച്ച് ചരിത്രം കുറിച്ച ട്രീസയും ഗായത്രിയും ഏഴാം സീഡായ തായ്ലൻഡിന്റെ ജോങ്കോർഫൻ കിറ്റിതറകുൽ - റവിൻഡ പ്രജോംഗ്ജയ് സഖ്യത്തെയാണ് ആദ്യറൗണ്ടിൽ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ കടന്നത്. 46 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-18, 21-14നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. പുല്ലേല ഗോപീചന്ദിന്റെ മകളാണ് ഗായത്രി.
തായ്ലൻഡ് സഖ്യത്തിനെതിരേ ഇന്ത്യൻ കൂട്ടുകെട്ട് നേടുന്ന ആദ്യജയമാണ്. മുന്‍പ് നാല് തവണ ഏറ്റുമുട്ടിയപ്പോഴും തായ്ലൻഡ് സഖ്യത്തിനായിരുന്നു ജയം.
പുരുഷ ഡബിൾസിൽ ആറാം സീഡായ ഇന്ത്യയുടെ സാത്വിക്സായ്രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടിൽ ജയം സ്വന്തമാക്കി. ഇന്ത്യൻ കൂട്ടുകെട്ടായ കൃഷ്ണപ്രസാദ് - വിഷ്ണുവർധൻ ടീമിനെയാണു സാത്വിക്സായ്രാജ് - ചിരാഗ് സഖ്യം കീഴടക്കിയത്. സ്കോർ: 21-13, 21-13.
ശ്രീകാന്ത് മുന്നോട്ട്, സിന്ധു പുറത്ത്
പുരുഷ സിംഗിൾസിൽ ഒരു ഗെയിമിനു പിന്നിൽ നിന്നശേഷം ശക്തമായി തിരിച്ചെത്തി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ജയം സ്വന്തമാക്കി. ഫ്രാൻസിന്റെ തോമ ജൂണിയർ പോപോവിനെയാണു ശ്രീകാന്ത് കീഴടക്കിയത്. ഒരു മണിക്കൂർ മൂന്നു മിനിറ്റ് നീണ്ട പോരാട്ടത്തിൽ 19-21, 21-14, 21-5ന് ശ്രീകാന്ത് ജയം സ്വന്തമാക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
അതേസമയം, വനിതാ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ആദ്യറൗണ്ടിൽ പുറത്ത്. ചൈനയുടെ സാങ് യി മാനിനോട് 21-17, 21-11നായിരുന്നു സിന്ധുവിന്റെ തോൽവി.
അഞ്ചു ഗോളടിച്ച് ഹാലണ്ട് മൂന്നു റിക്കാർഡിൽ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ടിന്റെ ഗോളുത്സവം. യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ പ്രീക്വാർട്ടറിൽ ജർമൻ ക്ലബ്ബായ ലൈപ്സിഗിനെതിരേ അഞ്ചു ഗോളടിച്ച എർലിംഗ് ഹാലണ്ട് ഒറ്റ മത്സരത്തിലൂടെ സ്വന്തമാക്കിയതു മൂന്നു റിക്കാർഡുകൾ. 22 (പെനാൽറ്റി), 24, 45+2, 53, 57 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകൾ.
സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 7-0ന്റെ ജയം സ്വന്തമാക്കി. ഐകി ഗുണ്ടോഗൻ (49’), കെവിൻ ഡി ബ്രൂയിൻ (90+2’) എന്നിവരായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റു രണ്ടു ഗോളുകൾക്ക് ഉടമകൾ. ലൈപ്സിഗിന്റെ മൈതാനത്തു നടന്ന ആദ്യപാദത്തിൽ 1-1 സമനിലയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 8-1ന്റെ ഏകപക്ഷീയ ജയം നേടി മാഞ്ചസ്റ്റർ സിറ്റി ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചു.
7-0: സിറ്റിയുടെ ഏഴാം സ്വർഗം
ലൈപ്സിഗിനെതിരേ നേടിയ 7-0ന്റെ ജയം മാഞ്ചസ്റ്റർ സിറ്റിയുടെ യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ്. 2019 മാർച്ചിൽ എഫ്സി ഷാൽക്കെയ്ക്കെതിരേയും മാഞ്ചസ്റ്റർ സിറ്റി 7-0ന്റെ ജയം സ്വന്തമാക്കിയിരുന്നു.
1928-29: സിറ്റിയിൽ ഹാലണ്ട്
ഒരു സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്നതാണു ലൈപ്സിഗിനെതിരായ അഞ്ചു ഗോൾ നേട്ടത്തിലൂടെ എർലിംഗ് ഹാലണ്ട് സ്വന്തമാക്കിയ റിക്കാർഡുകളിൽ ഒന്ന്. 1928-29 സീസണിൽ ടോമി ജോണ്സണ് നേടിയ 38 ഗോൾ എന്ന റിക്കാർഡാണ് 94 വർഷത്തിനുശേഷം ഹാലണ്ട് തകർത്തത്. ഈ സീസണിൽ ഹാലണ്ടിന്റെ ഗോൾനേട്ടം 39 ആയി.
33: ചാന്പ്യൻസ് ലീഗ് ഗോൾ
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ അതിവേഗം 30 ഗോൾ തികയ്ക്കുന്ന കളിക്കാരൻ എന്ന റിക്കാർഡും എർലിംഗ് ഹാലണ്ട് സ്വന്തമാക്കി. ലൈപ്സിഗിനെതിരായ അഞ്ചു ഗോൾ നേട്ടത്തോടെ ചാന്പ്യൻസ് ലീഗിൽ ഹാലണ്ടിന്റെ സന്പാദ്യം 33 ഗോളായി. 25 മത്സരങ്ങളിൽനിന്നാണിത്.
ഈ സീസണിൽ ഹാലണ്ടിന്റെ അഞ്ചാം ഹാട്രിക്കാണ്. സീസണിൽ യൂറോപ്പിലെ അഞ്ചു മുൻനിര ലീഗുകളിൽ ഏറ്റവും കൂടുതൽ ഹാട്രിക്കിനുടമയാണു ഹാലണ്ട്.
22: പ്രായത്തിൽ റിക്കാർഡ്
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 30 ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡും ഹാലണ്ടിനു സ്വന്തം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ കൈലിയൻ എംബാപ്പെയുടെ 22 വയസും 352 ദിനവും എന്ന റിക്കാർഡ് ഹാലണ്ട് 22 വയസും 236 ദിനവുമായി തിരുത്തി.
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിലെ ഒരു മത്സരത്തിൽ അഞ്ചു ഗോൾ നേടുന്ന മൂന്നാമത് മാത്രം താരമാണ് ഹാലണ്ട്. ലയണൽ മെസി (2012), ലൂയിസ് അഡ്രിയാനോ (2014) എന്നിവർ മാത്രമാണു മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
ചർച്ച മരവിപ്പിച്ചു മെസി പിഎസ്ജി വിടും
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയിൽനിന്നു ലയണൽ മെസി ഈ സീസണ് അവസാനത്തോടെ പുറത്തുകടക്കുമെന്നു റിപ്പോർട്ട്.
മെസിക്കൊപ്പം സെർജിയോ റാമോസും പിഎസ്ജിയുമായുള്ള കരാർ പുതുക്കൽ ചർച്ച താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യുവേഫ നിഷ്കർഷിക്കുന്ന സാന്പത്തിക അച്ചടക്കം പാലിക്കാത്തതിന്റെ പേരിൽ പിഎസ്ജി നടപടി നേരിട്ടേക്കും എന്ന അഭ്യൂഹത്തിനു പിന്നാലെയാണിത്. പിഎസ്ജിക്ക് യുവേഫ ചാന്പ്യൻസ് ലീഗിൽനിന്ന് വിലക്കുൾപ്പെടെയുള്ള ശിക്ഷ ലഭിച്ചേക്കാം.
2022-23 സീസണോടെ പിഎസ്ജിയുമായുള്ള ലയണൽ മെസിയുടെ കരാർ അവസാനിക്കും.സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിന്റെ റിയാദ് എതിരാളിയായ അൽ ഹിലാൽ, ഇംഗ്ലീഷ് മുൻ താരം ഡേവിഡ് ബെക്കാമിന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി എന്നീ ടീമുകൾ മെസിക്കായി രംഗത്തുണ്ട്. പിഎസ്ജിക്കായി 65 മത്സരങ്ങളിൽ 29 ഗോളും 32 അസിസ്റ്റും മെസി ഇതുവരെ നടത്തിയിട്ടുണ്ട്.
കാർഡ്, സബ്സ്റ്റിറ്റ്യൂഷൻ ഗോളില്ലാതെ റൊണാൾഡോ
റിയാദ്: സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ എത്തിയതിനുശേഷം ഇതാദ്യമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സബ്സ്റ്റിറ്റ്യൂഷൻ ചെയ്യപ്പെട്ടു.
കിംഗ് കപ്പ് ഓഫ് ചാന്പ്യൻസ് ഫുട്ബോൾ ക്വാർട്ടറിൽ അബ്ഹയ്ക്കെതിരായ മത്സരത്തിലായിരുന്നു 87-ാം മിനിറ്റിൽ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്. മത്സരത്തിൽ 3-1ന്റെ ജയത്തോടെ അൽ നസർ സെമിയിൽ പ്രവേശിച്ചു. അൽ നസറിനായി ഹോം മത്സരത്തിൽ ഇതുവരെ ഗോൾ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിട്ടില്ല.
മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റൊണാൾഡോ മഞ്ഞക്കാർഡ് കണ്ടു. പന്തുമായി എതിർ ഹാഫിലേക്കു റൊണാൾഡോ കൗണ്ടർ അറ്റാക്കിനായി കുതിച്ചുകൊണ്ടിരിക്കേ ലാത്വിയൻ റഫറി ആൻഡ്രിസ് ട്രീമാനിസ് ഹാഫ് ടൈം വിസിൽ മുഴക്കി.
ഇതിൽ പ്രതിഷേധിച്ച് പന്ത് കൈയിലെടുത്ത് ദൂരേക്ക് അടിച്ചകറ്റിയതിനായിരുന്നു റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. ജനുവരിയിൽ അൽ നസറിലെത്തിയ റൊണാൾഡോ ഒന്‍പത് മത്സരങ്ങളിൽനിന്ന് എട്ട് ഗോളും രണ്ട് അസിസ്റ്റും നടത്തിയിട്ടുണ്ട്.
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യജയം. യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിന് ബംഗളൂരു കീഴടക്കി.
സ്കോർ: യുപി 135 (19.3), ബംഗളൂരു 136/5 (18). ബംഗളൂരുവിനായി കനക അഹൂജ (30 പന്തിൽ 46), റിച്ച ഘോഷ് (32 പന്തിൽ 31 നോട്ടൗട്ട്) എന്നിവർ ടോപ് സ്കോറർമാരായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ യുപി വാരിയേഴ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ അഞ്ചു റണ്‍സ് മാത്രമുള്ളപ്പോൾ മൂന്നു മുൻനിര വിക്കറ്റ് യുപിക്കു നഷ്ടപ്പെട്ടു. പിന്നീട് ഗ്രെയ്സ് ഹാരീസ് (32 പന്തിൽ 44), ദീപ്തി ശർമ (19 പന്തിൽ 22) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് യുപിയെ135ൽ എത്തിച്ചത്. ബംഗളൂരുവിനായി എൽസി പെറി മൂന്നും സോഫി ഡിവൈൻ, ശോഭന ആഷ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്റർ മിലാൻ ക്വാർട്ടറിൽ
പോർട്ടോ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാൻ ക്വാർട്ടറിൽ. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽവച്ച് 1-0നു ജയിച്ചതിന്റെ ബലത്തിലാണ് ഇന്ററിന്റെ ക്വാർട്ടർ പ്രവേശം. പോർച്ചുഗൽ ക്ലബ്ബായ എഫ്സി പോർട്ടോയെയാണ് ഇന്റർ മറികടന്നത്. പോർട്ടോയുടെ മൈതാനത്തു നടന്ന രണ്ടാംപാദം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
2030 ലോകകപ്പിന് മൊറോക്കോയും
റബാത്: 2030 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള ആതിഥേയത്വത്തിനായി ആഫ്രിക്കൻ രാജ്യമായ മൊറോക്കോ. സ്പെയിൻ, പോർച്ചുഗൽ എന്നിവയ്ക്കൊപ്പമാണു മൊറോക്കോ രംഗത്തുള്ളത്.
സ്പെയിൻ, പോർച്ചുഗൽ, യുക്രെയ്ൻ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2030 ലോകകപ്പ് ആതിഥേയത്വത്തിനായി ആദ്യം ശ്രമിച്ചത്. റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്ന്റെ സ്ഥാനത്തേക്കു മൊറോക്കോ എത്തുകയായിരുന്നു.
ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന് അട്ടിമറി ജയം
ലണ്ടൻ: ബാഡ്മിന്റണ്‍ ലോകത്തിലെ സുപ്രധാന ടൂർണമെന്റായ ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ. 2022ലെ ഫൈനലിസ്റ്റായ ലക്ഷ്യ സെൻ ആദ്യ റൗണ്ടിൽ അട്ടിമറിജയം സ്വന്തമാക്കി.
ചൈനീസ് തായ്പേയിയുടെ ചൗ ടീൻ ചെന്നിനെ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ സെൻ കീഴടക്കിയത്. നിലവിൽ ലോക അഞ്ചാം നന്പർ താരമാണു ചൗ ചെൻ. 21-18, 21-19 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം.
ചൗ ചെന്നിനെതിരേ ലക്ഷ്യ സെൻ നേടുന്ന ആദ്യ ജയമാണ്. മത്സരം 49 മിനിറ്റ് മാത്രമാണു നീണ്ടത്. ഇതിനു മുന്‍പ് രണ്ടു തവണ ചൗ ചെന്നിനെതിരേ ഇറങ്ങിയപ്പോഴും ലക്ഷ്യ സെൻ തോറ്റിരുന്നു.
പ്രണോയ് മുന്നോട്ട്
മലയാളി താരം എച്ച്.എസ്. പ്രണോയ് പുരുഷ സിംഗിൾസിൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ചൈനീസ് തായ്പേയിയുടെ വാങ് സു വെയ്യെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണു പ്രണോയിയുടെ മുന്നേറ്റം. 49 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 22-20 നായിരുന്നു പ്രണോയിയുടെ ജയം.
ഹെഡ് ടു ഹെഡിൽ ഇതോടെ 5-3ന് പ്രണോയ് മുന്നിലെത്തി. ലോകറാങ്കിംഗിൽ 24-ാം റാങ്കുകാരനാണു വാങ് സു വെയ്. പ്രണോയ് ഒന്‍പതാം റാങ്കിലും. പ്രീക്വാർട്ടറിൽ മൂന്നാം റാങ്കുകാരനായ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിൻടിംഗ് ആണു പ്രണോയിയുടെ എതിരാളി.
വനിതാ സിംഗിൾസിൽ പി.വി. സിന്ധു, പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത്, വനിതാ ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ഇന്നു കളത്തിലിറങ്ങും.
വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് അപരാജിത കുതിപ്പ് തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും മുംബൈ ഇന്ത്യൻ ജയം സ്വന്തമാക്കി. ഗുജറാത്ത് ജയ്ന്റ്സിനെ 55 റണ്‍സിനാണ് മുംബൈ കീഴടക്കിയത്. സ്കോർ: മുംബൈ ഇന്ത്യൻസ് 162/8 (20). ഗുജറാത്ത് ജയ്ന്റ്സ് 107/9 (20).
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (30 പന്തിൽ 51), വിക്കറ്റ് കീപ്പർ ബാറ്റർ യസ്തിക ഭാട്യ (37 പന്തിൽ 44), നാറ്റ ഷീവർ ബ്രന്റ് (31 പന്തിൽ 36), അമേലിയ കേർ (13 പന്തിൽ 19) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
163 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്തിന്റെ ഇന്നിംഗ്സിൽ ഹർലീൻ ഡിയോൾ (23 പന്തിൽ 22) ടോപ് സ്കോററായി. മുംബൈക്കായി നാറ്റ് ഷീവർ ബ്രെന്റ്, ഹെയ്ലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
ആദ്യ ഏകദിനത്തിൽ രോഹിത് ഇല്ല; ഹാർദിക് പാണ്ഡ്യ നയിക്കും
മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ചൂടാറി, ഇനി ഏകദിന ഏറ്റുമുട്ടലിന്റെ ദിനങ്ങൾ. ഇന്ത്യ x ഓസ്ട്രേലിയ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരന്പര വെള്ളി മുതൽ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരത്തിൽ ഇന്ത്യൻ ടീമിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ ഉണ്ടാകില്ല.
രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യ ആയിരിക്കും ഇന്ത്യയെ നയിക്കുക. കുടുംബാവശ്യത്തിനായി രോഹിത് മാറിനിൽക്കുന്നതിനാലാണ് ആദ്യ ഏകദിനത്തിൽ ഇല്ലാത്തത്. 19ന് വിശാഖപട്ടണത്തു നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്‍പായി രോഹിത് ടീം ഇന്ത്യക്കൊപ്പം ചേരും.
സഞ്ജു വരില്ല
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള 18 അംഗ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ശ്രേയസ് അയ്യർ പരിക്കേറ്റു പുറത്തായതോടെ പകരം സഞ്ജു വി. സാംസണ് വരുമെന്ന ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്ത്.
ശ്രേയസ് അയ്യറിനു പകരം മറ്റൊരു താരത്തെ ടീമിൽ എടുക്കേണ്ടതില്ല എന്ന തീരുമാനമാണു ബിസിസിഐ സെലക്ഷൻ കമ്മിറ്റി സ്വീകരിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാംദിനം നടുവിനു പരിക്കേറ്റ ശ്രേയസ് അയ്യർ പിന്നീട് മൈതാനത്തെത്തിയില്ല.
നടുവിന്റെ പ്രശ്നത്തെത്തുടർന്ന് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയും ഓസ്ട്രേലിയയ്ക്കെതിരായ ആദ്യടെസ്റ്റും ശ്രേയസ് അയ്യറിനു നഷ്ടപ്പെട്ടിരുന്നു. ഐപിഎൽ 2023ലെ ചില മത്സരങ്ങളും ശ്രേയസിനു നഷ്ടപ്പെടുമെന്നാണു റിപ്പോർട്ട്.
മാഡ്രിഡിൽ ലിവർപൂൾ
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂളും സ്പാനിഷ് വന്പനായ റയൽ മാഡ്രിഡും നേർക്കുനേർ. ആദ്യപാദത്തിൽ ലിവർപൂളിൽവച്ച് 5-2ന് റയൽ മാഡ്രിഡ് ജയം നേടിയിരുന്നു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30നാണു കിക്കോഫ്.
ലിവർപൂളുമായുള്ള അവസാന ഏഴ് യൂറോപ്യൻ പോരാട്ടത്തിലും റയൽ മാഡ്രിഡ് ജയം നേടി. ഒരു മത്സരം സമനിലയിൽ കലാശിച്ചു. അതേസമയം, റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച ചരിത്രമുള്ള നാല് ഇംഗ്ലീഷ് ടീമുകളിലൊന്നാണു ലിവർപൂൾ.
മറ്റൊരു രണ്ടാംപാദ പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ജർമനിയിൽനിന്നുള്ള ലൈപ്സിഗുമായി ഏറ്റുമുട്ടും. ലൈപ്സിഗിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ 1-1 സമനിലയായിരുന്നു.
സ്മിത്ത് നയിക്കും
മുംബൈ: ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. അമ്മയുടെ നിര്യാണത്തെത്തുടർന്ന് പാറ്റ് കമ്മിൻസ് ഓസ്ട്രേലിയയിൽ തുടരുന്ന പശ്ചാത്തലത്തിലാണിത്.
ഓസീസ് ക്യാപ്റ്റനായ കമ്മിൻസിന്റെ അമ്മ മരിയ കഴിഞ്ഞയാഴ്ചയാണു മരിച്ചത്. അമ്മയുടെ അസുഖം ഗുരുതരമായതിനെത്തുടർന്ന് ഇന്ത്യക്കെതിരേ ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിനു പിന്നാലെ കമ്മിൻസ് നാട്ടിലേക്കു മടങ്ങിയിരുന്നു.
ഇതോടെ ഓസ്ട്രേലിയ, അവസാന അഞ്ച് ഏകദിനം നാലു വ്യത്യസ്ത ക്യാപ്റ്റന്മാർക്കു കീഴിൽ കളിക്കുമെന്നുറപ്പായി.
ഇഞ്ചുറി ടൈമിൽ അത്ലറ്റിക്കോ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഇഞ്ചുറി ടൈം ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡിനു ജയം. എവേ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 1-0ന് ജിറോണയെ തോൽപ്പിച്ചു. 90+1-ാം മിനിറ്റിൽ ആൽവാരോ മറാട്ട നേടിയ ഗോളിലായിരുന്നു അത്ലറ്റിക്കോ ജയം സ്വന്തമാക്കിയത്.
ജയത്തോടെ 25 മത്സരങ്ങളിൽനിന്ന് 48 പോയിന്റുമായി അത്ലറ്റിക്കോ മൂന്നാം സ്ഥാനത്തു തുടരുന്നു. ബാഴ്സലോണ (65), റയൽ മാഡ്രിഡ് (56) ടീമുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.