കോൽക്കത്ത: ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ കേരളത്തിന്, ഒടുവിൽ രക്ഷകനായി ജലജ് സക്സേന. തകർപ്പൻ അർധസെഞ്ചറിയുമായി ബംഗാൾ ആക്രമണത്തെ ചെറുത്തുനിൽക്കുന്ന ജലജ് സക്സേനയുടെയും സൽമാൻ നിസാറിന്റെയും മികവിൽ കേരളം ഭേദപ്പെട്ട സ്കോറിലെത്തി.
മൂന്നാം ദിനം സ്റ്റംപ് എടുക്കുന്പോൾ 102 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 267 റണ്‍സ് എന്ന നിലയിലാണ് കേരളം. 84 റണ്‍സ് നേടിയ ജലജ് സക്സേനയെയാണ് ചായയ്ക്കുശേഷം കേരളത്തിനു നഷ്ടമായത്. സൽമാൻ നിസാർ (64), മുഹമ്മദ് അസ്ഹറുദിൻ (30) എന്നിവരാണ് ക്രീസിൽ.
കനത്ത മഴയെത്തുടർന്ന് ആദ്യ ദിനം പൂർണമായും നഷ്ടമായി. രണ്ടാം ദിനം മഴയെത്തുടർന്ന് 15 ഓവർ മാത്രം എറിഞ്ഞപ്പോൾ നാലു വിക്കറ്റിന് 51 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. വിക്കറ്റ് നഷ്ടമില്ലാതെ 33 റണ്‍സുമായി മികച്ച തുടക്കം നേടിയശേഷമായിരുന്നു കേരളത്തിന്റെ ബാറ്റിംഗ് തകർച്ച. ഓപ്പണർ വത്സൽ ഗോവിന്ദ് (30 പന്തിൽ അഞ്ച്), രോഹൻ എസ്. കുന്നുമ്മൽ (22 പന്തിൽ 23), ബാബ അപരാജിത് (0), ആദിത്യ സർവതെ (എട്ടു പന്തിൽ അഞ്ച്) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.
മൂന്നാം ദിവസം മഴ മാറിനിന്നപ്പോൾ ബംഗാൾ ബൗളർമാർ കേരളത്തിനു വില്ലന്മാരായി. തലേന്നത്തെ സ്കോറിനോട് 32 റണ്‍സ് കൂടി ചേർത്തപ്പോൾ രണ്ടു വിക്കറ്റുകൾകൂടി വീണു. ഇതോടെ കേരളം ആറു വിക്കറ്റ് നഷ്ടത്തിൽ 83 റണ്‍സ് എന്ന നിലയിലേക്ക് പതിച്ചു.
പിന്നീട് ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജലജ് സക്സേന-സൽമാൻ നിസാർ സഖ്യമാണ് കേരളത്തെ വൻ തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഇരുവരും 140 റണ്‍സാണ് കേരള സ്കോർബോർഡിൽ എത്തിച്ചത്. 88-ാം ഓവറിന്റെ ആദ്യ പന്തിൽ സക്സേനയെ സുരജ് സിന്ധു ജയ്സ്വാൾ ക്ലീൻബൗൾഡാക്കുകയായിരുന്നു. 162 പന്തുകൾ നേരിട്ട സക്സേന, 12 ഫോറുകളോടെയാണ് 84 റണ്‍സെടുത്തത്.
205 പന്തുകൾ നേരിട്ടാണ് സൽമാൻ നിസാർ ആറു ഫോറുകൾ മാത്രം നേടിക്കൊണ്ട് 64 റണ്‍സ് നേടിയത്. സക്സേന പുറത്തായശേഷമെത്തിയ മുഹമ്മദ് അസ്ഹറുദിൻ സ്കോറിംഗ് വേഗത്തിലാക്കി. 48 പന്തുകളിൽ അഞ്ചു ഫോറുകളുടെ അകന്പടിയിലാണ് 30 റണ്‍സ് നേടിയത്.
ക്യാപ്റ്റൻ സച്ചിൻ ബേബി (65 പന്തിൽ 12), അക്ഷയ് ചന്ദ്രൻ (72 പന്തിൽ ആറു ഫോറുകളോടെ 31) എന്നിവരാണ് ഇന്നലെ കേരള നിരയിൽ പുറത്തായത്.
രണ്ടാം ദിനം മൂന്നു വിക്കറ്റ് പിഴുത ഇഷാൻ പോറലാണ് ഇരുവരെയും പുറത്താക്കിയത്. പോറൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. പ്രദീപ്ത പ്രമാണിക്കും സുരജ് സിന്ധു ജയ്സ്വാളും ഓരോ വിക്കറ്റും സ്വന്തമാക്കി.
ലണ്ടൻ: ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുഹമ്മദ് സല കളി അവസാനത്തോടടുത്തപ്പോൾ നേടിയ ഗോളിൽ ലിവർപൂൾ 2-2ന് ആഴ്സണലുമായി സമനിലയിൽ പിരിഞ്ഞു. സ്വന്തം കാണികളുടെ മുന്നിൽ രണ്ടു തവണ മുന്നിൽനിന്നശേഷമാണ് ആഴ്സണൽ കളിയുടെ അവസാനം സമനില വഴങ്ങിയത്.
പോയിന്റ് പട്ടികയിൽ 23 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും 22 പോയിന്റുമായി ലിവർപൂൾ രണ്ടാമതും 18 പോയിന്റുമായി ആഴ്സണൽ മൂന്നാമതുമാണ്.
ഒന്‍പതാം മിനിറ്റിൽ ബുകായോ സാക്ക ആഴ്സണലിനെ മുന്നിലെത്തിച്ചു.
23 വർഷവും 52 ദിവസവും പ്രായമുള്ള ഇംഗ്ലീഷ് താരത്തിന്റെ 50-ാമത്തെ പ്രീമിയർ ലീഗ് ഗോളാണിത്. ആഴ്സണലിനായി 50 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡിലുമെത്തി സാക്ക.
ഈ ലീഡിന് ഒന്‍പത് മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കോർണറിൽനിന്നു വന്ന പന്തിൽ ലൂയിസ് ഡയസ് നൽകിയ ഹെഡ് പാസിൽനിന്ന് വിർജിൽ വാൻ ഡിക്കിന്റെ ഹെഡർ ആഴ്സണലിന്റെ വലയിൽ കയറി. 43-ാം മിനിറ്റിൽ മൈക്കിൽ മെരീനോയുടെ ഗോളിൽ പീരങ്കപ്പട വീണ്ടും മുന്നിലെത്തി.
രണ്ടാം പകുതിയിൽ ലിവർപൂൾ കൂടുതൽ ആക്രമിച്ചു കളിച്ചു. 81-ാം മിനിറ്റിൽ ഡാർവിൻ നൂനസിന്റെ ക്രോസിൽനിന്ന് സല വലകുലുക്കി.
പ്രീമിയർ ലീഗിൽ സല നേടുന്ന 163-ാമത്തെ ഗോളാണിത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരുടെ പട്ടികയിൽ എട്ടാമതും ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ റോബി ഫ്ളവറിനൊപ്പവുമെത്തുകയും ചെയ്തു.
പോയിന്റ് പങ്കിട്ട് ഇറ്റാലിയൻ ഡെർബി
മിലാൻ: ഇറ്റലിയുടെ ഡെർബി എന്നറിയപ്പെടുന്ന ഇന്റർ മിലാൻ-യുവന്റസ് പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു.
അവസാന മിനിറ്റിൽ വരെ ആവേശം നിലനിർത്തിയ ഇന്റർ മിലാൻ-യുവന്റസ് പോരാട്ടത്തിൽ എട്ടു ഗോളുകളാണ് പിറന്നത്. തോൽവി ഉറപ്പിച്ചുനിന്ന യുവന്റസിനെ കെനാൻ യിൽഡിസ് നേടിയ രണ്ടു ഗോളുകളാണ് 4-4ന്റെ സമനില നല്‍കിയത്.
ആദ്യ പകുതിയിൽ അഞ്ചു ഗോളുകളാണ് പിറന്നത്. സീരി എയുടെ ചരിത്രത്തിൽ ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറക്കുന്നത് ആദ്യമായാണ്. ഇതിൽ മൂന്നെണ്ണം ഇന്റർ മിലാന്റെ വകയായിരുന്നു.
പീറ്റർ സിലിൻസ്കി 15-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി ഇന്ററിനെ മുന്നിലെത്തിച്ചു. ഇതിനുള്ള മറുപടി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഡുസാൻ വ്ളാഹോവിച്ച് നൽകി. 26-ാം മിനിറ്റിൽ തിമോത്തി വിയ യുവന്റസിനെ ലീഡിലെത്തിച്ചു.
ലീഡ് അധികനേരം നിലനിർത്താൻ യുവന്റസിനായില്ല. ഹെൻറിക് മിഖിതരാൻ (35’) സമനിലയിലെത്തിച്ചു. 37-ാം മിനിറ്റിൽ സിലിൻസ്കി പെനാൽറ്റി വലയിലെത്തിച്ച് ഇന്ററിനെ ഒരിക്കൽക്കൂടി മുന്നിലെത്തിച്ചു.
53-ാം മിനിറ്റിൽ ഡെൻസിൽ ഡംഫ്രൈസ് ഇന്ററിന്റെ ലീഡ് രണ്ടാക്കി. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ വലകുലുക്കിയ യിൽഡിസ് (71’) ഇന്ററിന്റെ ലീഡ് ചുരുക്കി. 82-ാം മിനിറ്റിൽ രണ്ടാം ഗോളും നേടിക്കൊണ്ട് പത്തൊന്പതുകാരൻ യുവന്റസിനെ തോൽവിയിൽനിന്നു രക്ഷിച്ചു.
ലീഗിൽ ഒന്‍പത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തോൽവി അറിയാത്ത ഏക ടീമും യുവന്റസാണ്. 18 പോയിന്റുമായി യുവന്റസ് രണ്ടാം സ്ഥാനത്തും 17 പോയിന്റുമായി ഇന്റർ മൂന്നാമതുമാണ്. നാപ്പോളിയാണ് (22 പോയിന്റ്) ഒന്നാമത്.
പി.ആര്. ശ്രീജേഷ് ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി: മുൻ ഇന്ത്യൻ ഹോക്കി താരം പി.ആര്. ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
കായികമേളയ്ക്കു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ ഭിന്നശേഷിക്കാരനായ താരം പ്രണവ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സമാപന സമ്മേളനം നവംബര്‍ 11ന് വൈകുന്നേരം മഹാരാജാസ് കോളജ് മൈതാനിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ട്രോഫി സമ്മാനിക്കും.
സ്കൂള്‍ കായികമേള: മഹാരാജാസ് ഗ്രൗണ്ട് ഉദ്ഘാടനവേദി
കൊച്ചി: കൊച്ചി ആതിഥേയത്വം വഹിക്കുന്ന പ്രഥമ കേരള സ്കൂള്‍ കായികമേളയുടെ ഉദ്ഘാടനവേദിയില്‍ മാറ്റം. കലൂര്‍ സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന വേദി മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കു മാറ്റി. നവംബര്‍ നാലിന് വൈകുന്നേരം നാലിനാണ് ഉദ്ഘാടനച്ചടങ്ങ്. മൂവായിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന കലാപരിപാടികള്‍ക്കുശേഷം ഉദ്ഘാടനം നടക്കും.
കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്‍ഫ് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാലാണു വേദിയില്‍ മാറ്റം വരുത്തേണ്ടിവന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി പങ്കുചേരുമെന്നതാണ് പ്രത്യേകത. 17 വേദികളിലായി 24,000 ഓളം കുട്ടികള്‍ മത്സരിക്കും.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നല്കുന്ന മുഖ്യമന്ത്രിയുടെ ട്രോഫി മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാഭ്യാസ വകുപ്പിനു കൈമാറിയതായും മന്ത്രി അറിയിച്ചു.
പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് ടി.ജെ. വിനോദ് എംഎല്‍എ മീഡിയ റൂം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധി നവാസ് മീരാന്‍ എന്നിവരും പങ്കെടുത്തു.
വിജയികള്‍ക്കുള്ള കിരീടങ്ങൾ നിര്‍മിച്ചതും വിദ്യാര്‍ഥികള്‍
കൊച്ചി: കേരള സ്കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള കിരീടങ്ങൾ നിര്‍മിച്ചതു തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികളാണ്.
ഗ്രീസിലെ ഏഥന്‍സില്‍ ആദ്യമായി ഒളിമ്പിക്സ് ആവിഷ്കരിക്കപ്പെട്ടപ്പോള്‍ സമ്മാനമായി നല്കിയ ഒലിവ് ചില്ലയുടെ മാതൃകയിലുള്ള കിരീടത്തിന്റെ അതേ മാതൃകയിലാണു വിജയികള്‍ക്കുള്ള കിരീടവും മുത്തേടത്തെ സ്കൂള്‍ പ്രൊഡക്ഷന്‍ സെന്ററില്‍ നിര്‍മിച്ചത്.
കിരീട നിര്‍മാണത്തിനായി മാനേജ്മെന്റ് മൂന്നര ലക്ഷത്തോളം രൂപ മുടക്കി ഒരു യന്ത്രം വാങ്ങിയിരുന്നു. പ്രൊഡക്ഷന്‍ സെന്ററിന് സര്‍ക്കാര്‍ സഹായമായി 6.27 ലക്ഷം രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചു ലക്ഷം ഇതിനോടകം സെന്ററിന് കൈമാറി. ഒന്നും രണ്ടും സ്ഥാനക്കാര്ക്കുപുറമെ മേളയ്ക്കായി 5,700 കിരീടങ്ങളും ഇവര്‍ നിര്‍മിച്ചു. കടവന്ത്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കിരീടങ്ങൾ കൈമാറി.
ക്ലാസിക്കിൽ പിഎസ്ജി
മാഴ്സെ: ഫ്രഞ്ച് ക്ലാസിക്കിൽ പാരീസ് സെന്റ് ജെർമയിനു ജയം. മാഴ്സെയെ അവരുടെ കാണികളുടെ മുന്നിൽ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്താണ് പിഎസ്ജി ലീഗ് വണ്‍ സീസണിലെ ആദ്യ ക്ലാസിക് പോരാട്ടം ജയിച്ചത്. ചിരവൈരികളായ മാഴ്സെയ്ക്കെതിരേ ലീഗിൽ പിഎസ്ജിയുടെ തുടർച്ചയായ ആറാം ജയമാണ്.
ജയത്തോടെ പിഎസ്ജി 23 പോയിന്റുമായി ഒന്നാംസ്ഥാനത്തെത്തി. ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോൾ വഴങ്ങിയ മാഴ്സെ പത്തുപേരായി ചുരുങ്ങുകയും ചെയ്തു. 20-ാം മിനിറ്റിൽ അമിൻ ഹരിത് നേരിട്ട് ചുവപ്പ് കാർഡ് കണ്ടു പുറത്തായി.
ഏഴാം മിനിറ്റിൽ ജൊവോ നെവസ് സന്ദർശകരെ മുന്നിലെത്തിച്ചു. ഈ ഗോളിന്റെ ആഘാതം തീരുംമുന്പേ മാഴ്സെ പത്തുപേരായി ചുരുങ്ങി. മാർക്വിനോസിനെ ഫൗൾ ചെയ്തതിന് ഹരിതിന് നേരിട്ട് ചുവപ്പ് കാർഡ്.
ഒന്‍പത് മിനിറ്റ് കഴിഞ്ഞപ്പോൾ ലിയനാർഡോ ബല്ലേർഡിയുടെ ഓണ്‍ഗോളിൽ പിഎസ്ജിയുടെ ലീഡ് രണ്ടായി. 40-ാം മിനിറ്റിൽ ബ്രാഡ്ലി ബാർകോള സന്ദർശകരുടെ ലീഡ് മൂന്നാക്കി. ഈ ലീഗ് സീസണിൽ ബാർകോളയുടെ എട്ടാം ഗോളാണ്.
എഎസ് മോണക്കോ 20 പോയിന്റുമായി രണ്ടാമതും 17 പോയിന്റുള്ള മാഴ്സെ മൂന്നാമതുമാണ്.
ഗിരിദീപം ബാസ്കറ്റ്ബോൾ: ഗിരിദീപത്തിന് ഇരട്ടി മധുരം
കോട്ടയം: 31-ാം ഗിരിദീപം ഓൾ ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ ഗിരിദീപത്തിന് ഇരട്ടക്കിരീടം.
ആണ്‍കുട്ടികളുടെ സീനിയർ, ജൂണിയർ വിഭാഗങ്ങളിലാണ് ഗിരിദീപം ജേതാക്കളായത്. രണ്ടു ടീമും സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരത്തെയാണ് തോൽപ്പിച്ചത്. സീനിയർ ടീം 63-61നും ജൂണിയർ ടീം 66-55നുമാണ് ജയിച്ചത്.
പെണ്‍കുട്ടികളിൽ പ്രൊവിഡൻസ് ഹൈസ്കൂൾ കോഴിക്കോട് ജേതാക്കളായി. ഫൈനലിൽ പ്രൊവിഡൻസ് 47-29ന് ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് കൊരട്ടിയെ പരാജയപ്പെടുത്തി.
വോളിബോൾ ഫൈനലിൽ എൻഎച്ച്എസ്എസ്് വാകയാട് ഗിരിദീപം കോട്ടയത്തെ 3-1ന് (15-25, 25-12, 25-20, 25-15)് പരാജയപ്പെടുത്തി.
സമാപന സമ്മേളനത്തിൽ ബഥനി ആശ്രമം പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ. ജോർജ് ജോസഫ് അയ്യനേത്ത് ഒഐസി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ചാണ്ടി ഉമ്മൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു.
ടെൻ ഹാഗിനെ പുറത്താക്കി
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തുനിന്ന് എറിക് ടെൻ ഹാഗിനെ പുറത്താക്കി. പകരം താത്കാലിക പരിശീലകനായി റൂഡ് വാൻ നിസ്റ്റൽറൂയിയെ പ്രഖ്യാപിച്ചു.
ഈ സീസണിൽ ക്ലബ് തുടരുന്ന മോശം പ്രകടനമാണ് പുറത്താക്കലിലെത്തിച്ചത്. ഇപിഎല്ലിൽ പോയിന്റ് പട്ടികയിൽ 14-ാം സ്ഥാനത്താണ്. ലീഗിൽ ഒന്‍പത് മത്സരം കഴിഞ്ഞപ്പോൾ നാലു കളിയിൽ തോറ്റു.
എല്ലാ മത്സരങ്ങളിലുമായി എട്ടു കളിയിൽ ഒരു ജയം മാത്രമേ യുണൈറ്റഡിനു നേടാനായുള്ളൂ. 2022 ഏപ്രിലിൽ യുണൈറ്റഡിന്റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റ ടെൻ ഹാഗ് ക്ലബ്ബിനെ 2023ലെ കാരബാവോ കപ്പ്, 2024ൽ എഫ്എ കപ്പ് ജേതാക്കളുമാക്കി.
ടോപ് ഫ്ളൈറ്റ് ലീഗിൽ 1989-90 സീസണുശേഷം ഏറ്റവും മോശം പ്രകടനമാണ് ഈ സീസണിൽ യുണൈറ്റഡ് നടത്തുന്നത്.
ഗാരി കിർസ്റ്റൻ രാജിവച്ചു
ലാഹോർ: പാക്കിസ്ഥാന്റെ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് പരിശീലകസ്ഥാനത്തുനിന്ന് ഗാരി കിർസ്റ്റണ് രാജിവച്ചു.
രണ്ടു വർഷത്തെ കരാറിൽ കിഴ്സ്റ്റനെ ഈ വർഷം ഏപ്രിലിലാണ് പരിശീലകനായി നിയമിച്ചത്. എന്നാൽ ആറു മാസം മാത്രമേ മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന് ആ സ്ഥാനത്ത് ഇരിക്കാനായുള്ളൂ. ഓസ്ട്രേലിയൻ പര്യടനത്തിനു മുന്‍പാണ് കിഴ്സ്റ്റന്റെ വിരമിക്കൽ പ്രഖ്യാപനം.
പകരം ടെസ്റ്റ് ടീം കോച്ച് ജേസണ്‍ ഗില്ലസ്പിയെ താത്കാലികമായി ലിമിറ്റഡ് ഓവർ ടീമിന്റെ പരിശീലകനായി നിയമിച്ചു. ഓസ്ട്രേലിയ, സിംബാബ്വേ പരന്പരയിൽ ഗില്ലസ്പി പരിശീലകനാകും.
പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി 20 ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായി വിക്കറ്റ്കീപ്പർ മുഹമ്മദ് റിസ് വാനെ നിയമിച്ചു.
കാർലോസ് സെയ്ൻസ് മെക്സിക്കോ സിറ്റി ജേതാവ്
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റി എഫ് 1 റേസിംഗിൽ ഫെരാറിയുടെ കാർലോസ് സെയ്ൻസ് ജേതാവ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മാക്സ് വെർസ്തപ്പന് (362) ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
അശ്രദ്ധമായി ഡ്രൈവിംഗിന് വെർസ്തപ്പനെ 10 സെക്കൻഡ് പെനാൽറ്റിയും വിധിച്ചു. മാക് ലേരന്റെ ലാൻഡോ നോറിസ് മെക്സിക്കോയിൽ രണ്ടാം സ്ഥാനത്തെത്തി. പോയിന്റ് പട്ടികയിൽ 315 പോയിന്റുമായി നോറിസ് രണ്ടാം സ്ഥാനത്താണ്.
എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കു ജയം
മാഡ്രിഡ്: ആക്രമണവും പ്രതിരോധവും എല്ലാം ഒത്തുചേർന്ന പഴയ ക്ലാസിക് ബാഴ്സലോണയെ സാന്റിയാഗോ ബർണാബുവിൽ കണ്ടു. സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ ബാഴ്സലോണയുടെ സർവ മേധാവിത്വത്തിനു മുന്നിൽ റയൽ മാഡ്രിഡിന് തലകുനിക്കേണ്ടിവന്നു.
പരിശീലകനായുള്ള ആദ്യ എൽക്ലാസിക്കോയിൽ മികച്ച തന്ത്രങ്ങളിലൂടെ റയലിനെ തകർത്ത് ബാഴ്സ പരിശീലകൻ ഹാൻസി ഫ്ളിക്കിന് എക്കാലവും ഓർത്തിരിക്കാനുള്ള വിജയമാണ് സാന്റിയാഗോ ബർണാബുവിൽ നേടിയത്. എന്നാൽ ആദ്യ എൽക്ലാസിക്കോയിൽ എട്ട് ഓഫ് സൈഡുകളുമായി കിലിയൻ എംബപ്പെയ്ക്ക് നിരാശ നൽകിയൊരു മത്സരവുമായിരുന്നു.
റയലിന്റെ സ്വന്തം കാണികളുടെ മുന്നിൽ, സാന്റിയാഗോ ബർണാബുവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബാഴ്സലോണ വിജയക്കൊടി പാറിച്ചു.
ഇരട്ട ഗോൾ നേടിയ റോബർട്ട് ലെവൻഡോവ്സ്കി (54, 57) ഓരോ ഗോൾ വീതം നേടിയ ലാമിൻ യമാൽ (77’), റാഫിഞ്ഞ (84’) എന്നിവരുടെ ഗോളുകളാണ് ബാഴ്സയ്ക്കു ജയമൊരുക്കിയത്. ലാ ലിഗയിൽ തോൽവി അറിയാതെയുള്ള തുടർച്ചയായ 42 മത്സരങ്ങൾക്കുശേഷമാണ് റയൽ ആദ്യ പരാജയമേറ്റുവാങ്ങിയത്.
നാലു എൽക്ലാസിക്കോയിൽ തുടർച്ചയായ നാലു തോൽവികൾക്കുപിന്നാലെ 2023 മാർച്ചിനുശേഷം ബാഴ്സലോണയുടെ ആദ്യ ജയമാണ്. ജയത്തോടെ 30 പോയിന്റായ ബാഴ്സ ലീഗിൽ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമതുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി ഉയർത്തി.
ഗോളുകൾ, റിക്കാർഡിൽ യമാൽ ആദ്യ പകുതിയിൽ ഗോളുകൾ അകന്നു നിന്നപ്പോൾ രണ്ടാം പകുതിയിൽ തുടർച്ചയായ രണ്ടു ഗോളുകളിൽ ലെവൻഡോവ്സ്കി മത്സരം ബാഴ്സയുടേതാക്കി. രണ്ടു ഗോളുകളുമായി ഈ സീസണിൽ ലെവൻഡോവ്സിയുടെ ഗോളെണ്ണം 17ലെത്തി.
ലാ ലിഗയിൽ 14 ഗോളുകളുമായി ഒന്നാം സ്ഥാനത്താണ്. 54-ാം മിനിറ്റിൽ മാർക് കസാഡോയുടെ മികച്ച പാസിലാണ് പോളണ്ട് താരം ഗോൾ നേടിയത്. രണ്ടാം തവണ ഗോൾ നേടാൻ മൂന്നു മിനിറ്റ് കൂടിയേ വേണ്ടിവന്നുള്ളൂ.
ബാഴ്സയുടെ മൂന്നാം ഗോൾ നേടിയ യമാൽ എൽ ക്ലാസിക്കോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 17 വയസും 106 ദിവസുമാണ് യമാലിന്റെ പ്രായം. റാഫിഞ്ഞ കൂടി ഗോൾ നേടി മാഡ്രിഡിന്റെ തകർച്ച പൂർത്തിയാക്കി.
ബാഴ്സയുടെ യുവശക്തി ബാഴ്സലോണയുടെ അക്കാഡമിയിൽ കളിച്ചവളർന്ന അഞ്ചുപേരെയാണ് പരിശീലൻ ഹാൻസി ഫ്ളിക് ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയത്. മൂന്നു ദിവസം മുന്‍പ് ഇതേ സ്റ്റാർട്ടിംഗ് ഇലവണാണ് ബയേണ്‍ മ്യൂണിക്കിനെ 4-1ന് തകർത്തത്. ബാഴ്സ ടീമിലെ ആദ്യ പതിനൊന്നിലെ ആറു പേരും 22 വയസിൽ താഴെയുള്ളവരായിരുന്നു.
ഓഫ് സൈഡ് കെണിയിൽ പെട്ട് റയൽ ഫ്ളിക്കിന്റെ പ്രതിരോധതന്ത്രമാണ് റയലിനെ വലച്ചത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ അലാവ്സിനെതിരേ 11 തവണയാണ് ബാഴ്സ പ്രതിരോധം ഓഫ് സൈഡ് കെണിയൊരുക്കിയത്. എന്നാൽ റയലിനെതിരേ ഓഫ് സൈഡ് കെണിയുടെ എണ്ണം 12 ആക്കി ഉയർത്തി റിക്കാർഡ് കുറിച്ചു.
റയലിലെത്തിയശേഷം എല്ലാ മത്സരങ്ങളിലുമായി ഇതുവരെ എട്ടു ഗോൾ നേടിയ കിലിയൻ എംബപ്പെയ്ക്ക് നല്ല ഓർമകളല്ല ആദ്യ എൽ ക്ലാസിക്കോ സമ്മാനിച്ചത്. മത്സരത്തിലാകെ എടുത്ത മൂന്നു ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ ബാഴ്സ പ്രതിരോധത്തിനു മുന്നിൽ പതറിയ എംബപ്പെയുടെ രണ്ടു ഗോളുകൾ ഓഫ് സൈഡിൽ കുരുങ്ങി. രണ്ടു തവണ സുവർണാവസരം നഷ്ടമാക്കി. ആദ്യ പകുതിയിൽ 11 ടച്ചുകൾ മാത്രമാണ് എംബപ്പെ നടത്തിയത്.
മത്സരത്തിൽ 12 തവണ റയൽ ഓഫ് സൈഡ് കെണിയിൽ കുടുങ്ങിയപ്പോൾ അതിൽ എട്ടിലും എംബപ്പെയാണ് ഇരയായത്. ഫ്രഞ്ച് താരത്തിന്റെ കരിയറിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ഇത്രയും ഓഫ് സൈഡുകൾക്ക് ഇരയാകുന്നത്. അതിൽ ആറും ആദ്യ പകുതിയിലായിരുന്നു.
2009നുശേഷം ലാലിഗയിൽ ഏറ്റവും കൂടുതൽ ഓഫ് സൈഡ് വരുത്തിയ കളിക്കാരനെന്ന റിക്കാർഡിനൊപ്പമാണ് എംബപ്പെയെത്തിയത്. 2015 മേയിൽ അത്ലറ്റിക് ക്ലബ്ബിനെതിരേ എൽഷെയുടെ ജൊനാഥസ് നേടിയ റിക്കാർഡിനൊപ്പമാണ് ഫ്രഞ്ച് താരം.
ഈ സീസണിൽ പ്രധാന അഞ്ചു ലീഗുകളിൽ ആദ്യ പകുതിയിൽ തന്നെ ഏറ്റവും കൂടുതൽ ഓഫ് സൈഡ് വരുത്തിയ കളിക്കാരനെന്ന റിക്കാർഡും ഫ്രഞ്ച് താരത്തിനായി.
2003-04 ലാ ലിഗ സീസണുശേഷം ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ ഓഫ് സൈഡിൽ പെട്ട ടീമെന്ന സ്വന്തം റിക്കാർഡിൽ റയലെത്തി. 2013 മാർച്ചിൽ സെൽറ്റ വിഗോയ്ക്കെതിരേയാണ് ഇത്ര തന്നെ ഓഫ് സൈഡിൽ റയൽ പെട്ടത്.
എൽ-ആർ-വൈ ത്രയം ബാഴ്സലോണയിൽ ഒരു കാലത്ത് മുന്നേറ്റനിരയിൽ എതിർ ടീമുകൾക്ക് പേടി സ്വപ്നമായി വിരാജിച്ച എം-എസ്-എൻ (മെസി-സുവാരസ്-നെയ്മർ) ത്രയം പോലെയായിരിക്കുകയാണ് ലെവൻഡോവ്ക്സി-റാഫിഞ്ഞ-യമാൽ ത്രയം ഈ സീസണിൽ പത്തോ അതിലധികമോ ഗോളുകൾക്കു നേരിട്ട് ഇടപെട്ടിട്ടുണ്ട്.
ലെവൻഡോവ്സ്കി (16), റാഫിഞ്ഞ (12), യമാൽ (11). ലെവൻഡോവ്സ്കി 14 ഗോളുകളുമായി മുന്നിൽനിൽക്കുന്പോൾ റാഫിഞ്ഞ (ആറു ഗോൾ), യമാൽ (അഞ്ചു ഗോൾ) ആദ്യ അഞ്ചിലുണ്ട്. അസിസ്റ്റിൽ ആറെണ്ണം വീതമായി യമാലും റാഫിഞ്ഞയുമാണ് ആദ്യ സ്ഥാനത്ത്.
ഏകദിന പരന്പര: ഇന്ത്യക്ക് തോൽവി
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ വനിതാ ഏകദിന ക്രി ക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 76 റൺസ് തോൽവി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കീവിസ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് നേടി. ഓപ്പണർ സൂസി ബാറ്റിസ് (58), ക്യാപ്റ്റൻ സോഫി ഡെവിൻ (79) എന്നിവർ അർധ സെഞ്ചുറി നേടി. ഇന്ത്യക്കായി രാധ യാദവ് നാല് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് 47.1 ഓവറിൽ 183 റൺസ് എടുക്കാനേ സാധിച്ചുള്ളു. ഒന്‍പതാം വിക്കറ്റിൽ രാധാ യാദവും (48) സൈമ താക്കൂറും (29) ചേർന്ന് നേടിയ 70 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ വൻ തോൽവിയിൽനിന്നും രക്ഷിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടൂർണമെന്റിൽ ഇരു ടീമുകളും ഒാരോ മത്സരങ്ങൾ വിജയിച്ച് സമനിലയിലാണ്.
ചെന്നൈ: 2025 ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് സീസണിൽ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്ന് സിഇഒ കാശി വിശ്വനാഥൻ. ടി 20 ലീഗിൽ കളിക്കുന്നതിൽ ധോണി താത്പര്യമറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. അണ്‍ക്യാപ്ഡ് പ്ലയർ ആയിട്ടാകും ധോണി ടീമിലെത്തുക.
ഈ മാസം 31ന് മുന്‍പ് ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന കളിക്കാരുടെ പേരുകൾ പുറത്തുവിടണം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദ്, രവീന്ദ്ര ജഡേജ, പേസർ മതീഷ പതിരാന എന്നിവരെ നിലനിർ ത്തിയേക്കും.
ശിവം ദുബെ, ഡെവോണ്‍ കോണ്‍വെ, സമീർ റിസ് വി ഇവരിൽ ആരെയെങ്കിലും രണ്ടുപേരെ നിലനിർത്താനാകും.
ഇന്ത്യൻ റെയിൽവേ ജേതാക്കൾ
ന്യൂഡൽഹി: ജർമനിയിലെ ഷ്വെറിനിൽ നടന്ന ലോക റെയിൽവേ വോളിബോൾ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ റെയിൽവേ ജേതാക്കൾ.
ഫൈനലിൽ ഇന്ത്യ നേരിട്ടുള്ള സെറ്റുകൾക്ക് (25-17, 25-16, 25-19) ആതിഥേയരായ ജർമനിയെ തോൽപ്പിച്ചു.
കാഠ്മണ്ഡു: സാഫ് കപ്പ് വനിതാ ചാന്പ്യൻഷിപ് ഫുട്ബോളിൽ നേപ്പാൾ ഫൈനലിൽ. ഷൂട്ടൗട്ടിലേക്കു നീണ്ട സെമിയിൽ നേപ്പാൾ 4-2ന് ഇന്ത്യയെ തോൽപ്പിച്ചു.
മുഴുവൻ സമയത്തും അധിക സമയത്തും 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഫൈനലിൽ ബംഗ്ലാദേശാണ് എതിരാളികൾ.
ചെൽസി ജയിച്ചു, യുണൈറ്റഡ് തോറ്റു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കു ജയം, മാഞ്ചസ്റ്റർ യുണൈറ്റഡിനു തോൽവി. നിക്കോളസ് ജാക്സണ് (18’), കോൾ പാമർ (47’) എന്നിവർ വലകുലുക്കിയ മത്സരത്തിൽ ചെൽസി 2-1ന് ന്യൂകാസിൽ യുണൈറ്റഡിനെ തോല്പിച്ചു. അലക്സാണ്ടർ ഇസാക് (32’) ന്യൂകാസിലിനായി ഗോൾ നേടി. ജയത്തോടെ ചെൽസി 17 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
അവസാന ഇഞ്ചുറി ടൈമിൽ പെനാൽറ്റി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളിന് വെസ്റ്റ് ഹാം യുണൈറ്റഡിനോട് തോറ്റു.
74-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെ വെസ്റ്റ്ഹാമിനെ മുന്നിലെത്തിച്ചു. 81-ാം മിനിറ്റിൽ കസെമിറോ മാഞ്ചസ്റ്ററിനു സമനില നല്കി.
90+2ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി ജറോഡ് ബൊവൻ ആതിഥേയർക്കു ജയം നൽകി. പോയിന്റ് നിലയിൽ വെസ്റ്റ്ഹാം 13-ാമതും മാഞ്ചസ്റ്റർ 14-ാമതുമാണ്.
ഗിരിദീപത്തിന് ഇരട്ട ഫൈനൽ
കോട്ടയം: ഗിരിദീപം ട്രോഫി അഖിലേന്ത്യ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോളിൽ ആതിഥേയരായ ഗിരിദീപത്തിന് ഇരട്ട ഫൈനൽ. ജൂണിയർ ആണ്‍കുട്ടികളും സീനിയർ ആണ്‍കുട്ടികളും ഫൈനലിൽ പ്രവേശിച്ചു.
ജൂനിയർ ബോയ്സ് 54-37ന് കെ.ഇ. സ്കൂൾ മാന്നാനത്തെ പരാജയപ്പെടുത്തിയപ്പോൾ സീനിയർ ആണ്‍കുട്ടികൾ 67-64ന് ജ്യോതിനികേതൻ ആലപ്പുഴയെ പരാജയപ്പെടുത്തി. ജൂണിയർ ബോയ്സ് ഫൈനൽ ഗിരിദീപം തിരുവനന്തപുരം സെന്റ് ജോസഫ്സിനെ നേരിടും. വോളിബോളിലും ഗിരിദീപം ടീം ഫൈനലിൽ പ്രവേശിച്ചു.
കോഴിക്കോട്: കേരള സൂപ്പർ ലീഗ് ഫുട്ബോളിൽ കണ്ണൂരിന് ജയം. ആവേശകരമായ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സി 4-3ന് മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തി. പോയിന്റ് നിലയിൽ കണ്ണൂർ ഒന്‍പത് കളിയിൽ 16 പോയിന്റുമായി രണ്ടാമതാണ്. മലപ്പുറം അഞ്ചാമതും.
മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി-ഒഡീഷ എഫ്സി 1-1ന് സമനിലയിൽ പിരിഞ്ഞു. റോയി കൃഷ്ണയിലൂടെ (14’) ഒഡീഷയാണ് ആദ്യം മുന്നിലെത്തിയത്.23-ാംമിനിറ്റിൽ നികോസ് കരേലിസ് മുംബൈക്കു സമനില നൽകി.
മരിയ റോണിയും മുഹമ്മദ് നാഫിലും സീനിയർ ചാന്പ്യന്മാർ
കോഴിക്കോട്: അഞ്ചാമത് ജെഡിടി ഓപ്പണ്‍ സ്റ്റേറ്റ് റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ കാനറ ബാങ്കിന്റെ മരിയ റോണിയും പുരുഷ വിഭാഗത്തിൽ ചാംപ്സ് അക്കാദമി പാലക്കാടിന്റെ മുഹമ്മദ് നാഫിലും ചാന്പ്യന്മാരായി.
ഫൈനലിൽ മരിയ, വിമല ഹൃദയ ഗേൾസ് എച്ച്എസ്എസിലെ എഡ്വിന എഡ്വേർഡിനെ പരാജയപ്പെടുത്തി. മുഹമ്മദ് നാഫിൽ സഹതാരം കെ.എസ്. ശ്രീഹരിയും തോൽപ്പിച്ചു.
അണ്ടർ 13 കേഡറ്റിലും അണ്ടർ 15 സബ് ജൂണിയർ വിഭാഗത്തിലും പാലക്കാട് ചാംപ്സ് അക്കാദമിയിലെ ഹർഷിത ജേതാവായി.
ആണ്‍കുട്ടികളുടെ കേഡറ്റ്, സബ്ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ടിടി അക്കാദമിയിലെ ശ്രീവർധൻ, ചാംപ്സ് പാലക്കാടിന്റെ എസ്. ശ്രീയാഷ് എന്നിവർ യഥാക്രമം ചാന്പ്യന്മാരായി .
ബോച്ചെം: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ അഞ്ച് ഗോളടിച്ച് ബയേണ്‍ മ്യൂണിക്. എവേ പോരാട്ടത്തിൽ ബയേണ്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ബോച്ചെമിനെ തോൽപ്പിച്ചു.
മൈക്കിൾ ഒളിസ്, ജമാൻ മുസിയാല, ഹാരി കെയ്ൻ, ലെറോയ് സേൻ, കിംഗ്സ് ലി കോമാൻ എന്നിവരാണ് ഗോൾ നേടിയത്.
ജയത്തോടെ 20 പോയിന്റമായി ബയേണ്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇത്രതന്നെ പോയിന്റുള്ള ലൈപ്സിഗ് രണ്ടാമതും 15 പോയിന്റുമായി ലെവർകൂസൻ മൂന്നാം സ്ഥാനത്താണ്.
ലീഡുയർത്തി നാപ്പോളി
നേപ്പിൾസ്: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തിയ നാപ്പോളി. രണ്ടാംപകുതിയിൽ ജിയോവാനി ഡി ലോറെൻസോ നേടിയ ഗോളിൽ നാപ്പോളി 1-0ന് ലെയ്ച്ചെയെ തോൽപ്പിച്ചു. ഇതോടെ നാപ്പോളിക്ക് ഒന്‍പത് മത്സരങ്ങളിൽനിന്ന് 22 പോയിന്റായി.
പൂന: “ദേ, തോറ്റു തുന്നംപാടി വന്നിരിക്കുന്നു നിന്റെ മോൻ...” എന്ന സിനിമാ ഡയലോഗ് ഇപ്പോൾ ഏറ്റവും യോജിക്കുക രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനാണ്. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ 2012നുശേഷം സ്വന്തം മണ്ണിൽ പരന്പര കൈവിട്ടിരിക്കുന്നു. “പൊരിഞ്ഞ പോരാട്ടമായിരുന്നു” എന്ന സിനിമാ ഡയലോഗ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനു ചേരില്ല.
ന്യൂസിലൻഡിന്റെ പോരാട്ടത്തിൽ നിന്നു പൊരിഞ്ഞു എന്നു പരിഷ്കരിക്കേണ്ടിവരും. കാരണം, ആദ്യടെസ്റ്റ് നടന്ന ബംഗളൂരുവിലെ പേസ് പിച്ചിൽ കാർമേഘങ്ങൾക്കു താഴെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 46നു പുറത്ത്. പൂനയിലെ വരണ്ടതും സ്പിന്നിനെ തുണയ്ക്കുന്നതുമായ പിച്ചിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് എത്തിനിന്നത് 156ലും.
ബംഗളൂരുവിൽ എട്ടു വിക്കറ്റിനായിരുന്നു തോൽവിയെങ്കിൽ പൂനയിൽ 113 റണ്‍സിന് ഇന്ത്യ പരാജയം രുചിച്ചു. ന്യൂസിലൻഡുകാരോട് രണ്ടു തോൽവി വഴങ്ങിയ ഇന്ത്യൻ ടീം പറയുക മറ്റൊന്നുമല്ല, മൂന്നാം ടെസ്റ്റിനായി ഇനി മുംബൈയിൽ കാണാം, അതിനു മുന്‍പ് “നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി” രോഹിത്തിനും സംഘത്തിനും രക്ഷാധികാരിയായ ഗൗതം ഗംഭീർ കൊടുക്കേണ്ടിവന്നേക്കുമെന്നു മാത്രം... അല്ലെങ്കിൽ ഇന്ത്യയുടെ ചെറുമകനായ രചിൻ രവീന്ദ്രയുടെ ന്യൂസിലൻഡുകാരോടുള്ള തോൽവിയുടെ ആഘാതം ഇനിയും കൂടിയേക്കും...
12 വർഷത്തിനുശേഷം പരന്പര നഷ്ടം
ഒരു വ്യാഴവട്ടത്തിനു ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റ് പരന്പര തോൽക്കുന്നത്. ന്യൂസിലൻഡിനെതിരേ പൂനയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 113 റണ്‍സിനു പരാജയപ്പെട്ടതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 0-2നു പിന്നിലായി.
മൂന്നാം ടെസ്റ്റിൽ എന്തുതന്നെ സംഭവിച്ചാലും കിവീസ് ഇന്ത്യയിൽനിന്നു തിരികെ പറക്കുക പരന്പരനേട്ടവുമായി. 2012ൽ അലിസ്റ്റർ കുക്കിന്റെ നേതൃത്വത്തിലെത്തിയ ഇംഗ്ലണ്ടായിരുന്നു അവസാനമായി ഇന്ത്യയിൽ പരന്പര സ്വന്തമാക്കിയത്. നാലു മത്സര ടെസ്റ്റ് പരന്പര അന്ന് ഇംഗ്ലണ്ട് 2-1നു സ്വന്തമാക്കി. പിന്നീട് ഒരു ടീമിനും ഇന്ത്യയിൽ പരന്പര സ്വന്തമാക്കാൻ സാധിച്ചില്ല. ഇന്ത്യയുടെ സുവർണ കാലഘട്ടം അവസാനിച്ചോ എന്ന ആശങ്കയാണ് പൂന ടെസ്റ്റിലെ തോൽവിയോടെ ഉയർന്നിരിക്കുന്നത്. കാരണം, പൂനയിലെ സ്പിൻ പിച്ചിൽ മൂന്നുദിവസം പൂർത്തിയാകുന്നതിനു മുന്‍പ് ഇന്ത്യ തോൽവി വഴങ്ങി.
തോൽവിയിലും ജയ്സ്വാളിനു റിക്കാർഡ്
അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സ് എന്ന നിലയിൽ ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചാണ് പൂന ടെസ്റ്റിന്റെ മൂന്നാംദിനം തുടങ്ങിയത്. ക്രീസിലുണ്ടായിരുന്നത് ടോം ബ്ലണ്ടെലും (30*) ഗ്ലെൻ ഫിലിപ്സും (9*). മൂന്നാം ദിനം 57 റണ്‍സ് കൂടി ചേർക്കാൻ മാത്രമാണ് ന്യൂസിലൻഡിനു സാധിച്ചത്. ബ്ലണ്ടെൽ 41 റണ്‍സുമായി മടങ്ങി. ഫിലിപ്സ് 48 നോട്ടൗട്ടുമായി ക്രീസിൽ തുടർന്നു. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും ഇന്നലെ വീഴ്ത്തിയപ്പോൾ കിവീസ് 255നു പുറത്ത്.
359 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തി ഇന്ത്യക്കുവേണ്ടി ഓപ്പണർ യശസ്വി ജയ്സ്വാൾ 65 പന്തിൽ 77 റണ്‍സ് നേടി. 2024 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഒന്‍പതു മത്സരങ്ങളിൽനിന്ന് 1056 റണ്‍സ് യശസ്വി സ്വന്തമാക്കി. ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡ് യശസ്വിക്കു സ്വന്തം. 1979ൽ 13 ടെസ്റ്റിൽനിന്ന് 1047 റണ്‍സ് നേടിയ ഗുണ്ടപ്പ വിശ്വനാഥിന്റെ റിക്കാർഡ് ഇതോടെ പഴങ്കഥയായി.
ജയ്സ്വാൾ പുറത്ത്, ഇന്ത്യയും
മൂന്നു സിക്സും ഒന്‍പതു ഫോറും അടക്കം ആക്രമിച്ചു കളിച്ച യശസ്വി ജയ്സ്വാൾ പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഒരു വിക്കറ്റ് നഷ്ടത്തിൽ 81 റണ്‍സ് എന്ന നിലയിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യ, ഡ്രിങ്ക്സ് ആയപ്പോൾ 141/4 എന്ന അവസ്ഥയിലേക്കും ചായസമയത്ത് 178/7 എന്ന നിലയിലേക്കും കൂപ്പുകുത്തി.
ക്യാപ്റ്റൻ രോഹിത് ശർമ (8), ഋഷഭ് പന്ത് (0), സർഫറാസ് ഖാൻ (9) എന്നീ സ്പെഷലിസ്റ്റ് ബാറ്റർമാർ രണ്ടക്കം കണ്ടില്ല. ജയ്സ്വാളിനു ശേഷം രവീന്ദ്ര ജഡേജ (84 പന്തിൽ 42) മാത്രമാണ് ചെറുത്തുനിന്നത്.
സ്പെഷലിസ്റ്റ് അല്ലാത്ത സാന്റ്നർ
പൂനയിലെ സ്പിൻ പിച്ച് മനസിലാക്കി ന്യൂസിലൻഡ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതാണ് മിച്ചൽ സാന്റ്നർ എന്ന ഇടംകൈ ഓർത്തഡോക്സ് ബൗളറെ. ടെസ്റ്റ് ക്രിക്കറ്റിലെ സ്പെഷലിസ്റ്റ് സ്പിന്നറല്ല സാന്റ്നർ. ഇതിനു മുന്‍പുവരെ ഒരു ഇന്നിംഗ്സിലും മൂന്നിൽ കൂടുതലോ, ഒരു ടെസ്റ്റിൽ ആറിൽ കൂടുതലോ വിക്കറ്റ് സാന്റ്നർ വീഴ്ത്തിയിട്ടുമില്ല.
എന്നിട്ടും പൂനയിൽ ഒന്നാം ഇന്നിംഗ്സിൽ ഏഴും (7/53), രണ്ടാം ഇന്നിംഗ്സിൽ ആറും (6/104) വിക്കറ്റ് സാന്റ്നർ വീഴ്ത്തി. വിരാട് കോഹ്ലിയെ ആദ്യ ഇന്നിംഗ്സിൽ ക്ലീൻ ബൗൾഡാക്കുകയും രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റിനു മുന്നിൽ കുടുക്കുകയും ചെയ്തു. പൂന ടെസ്റ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ ഫിലിപ്സും സ്പെഷലിസ്റ്റ് സ്പിന്നറല്ല എന്നതും വാസ്തവം. സാന്റ്നറും ഫിലിപ്സും ചേർന്ന് ഇന്ത്യൻ സ്പിന്നർമാരായ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദർ എന്നിവരെ നിഷ്പ്രഭമാക്കി.
മത്സരത്തിൽ 157 റണ്‍സ് വഴങ്ങി 13 വിക്കറ്റ് വീഴ്ത്തിയ സാന്റ്നറാണ് പ്ലെയർ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്സിൽ 33 റണ്‍സും സാന്റ്നർ നേടിയിരുന്നു.
ഇന്ത്യൻ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ സാധ്യത അടയുന്നു
ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് 2023-25 എഡിഷന്റെ ഫൈനലിൽ കളിക്കാമെന്ന ഇന്ത്യൻ ടീമിന്റെ മോഹങ്ങൾക്കു തിരിച്ചടി. ന്യൂസിലൻഡിനെതിരായ ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യത അടഞ്ഞുതുടങ്ങി. വെറും എട്ടു ദിവസത്തിന്റെ ഇടവേളയിൽ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ കൂപ്പുകുത്തി. 74 പോയിന്റ് ശതമാനത്തിൽനിന്ന് ഇപ്പോൾ 62.82ലേക്കാണ് ഇന്ത്യ വീണത്.
ഇന്ത്യ ഒന്നിൽ തുടരുന്നു
ന്യൂസിലൻഡിനെതിരായ രണ്ടു തോൽവിയോടെ പോയിന്റ് ശതമാനത്തിൽ വൻ ഇടിവു നേരിട്ടെങ്കിലും ഇപ്പോഴും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. നേരിയ വ്യത്യാസത്തിനാണ് ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുന്നത്. ഇന്ത്യക്കു (62.82) പിന്നിൽ രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്(62.5). ഇന്ത്യക്കെതിരായ രണ്ടു ജയത്തോടെ 50 പോയിന്റ് ശതമാനവുമായി ന്യൂസിലൻഡ് നാലാം സ്ഥാനത്തേക്കുയർന്നു. 55.56 പോയിന്റ് ശതമാനമുള്ള ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. അഞ്ചാമത് ദക്ഷിണാഫ്രിക്കയാണ് (47.62).
ഇനി തോറ്റാൽ ഇന്ത്യ പുറത്ത്
ന്യൂസിലൻഡിനെതിരേ രണ്ടു തോൽവി നേരിട്ടെങ്കിലും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ സാധ്യത പൂർണമായി അടഞ്ഞിട്ടില്ല. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഷെഡ്യൂളിൽ ശേഷിക്കുന്ന ആറു മത്സരങ്ങളിൽ അഞ്ചു ജയവും ഒരു സമനിലയും നേടിയാൽ മാത്രമേ (71.05 ശതമാനം) ഇന്ത്യക്കു ഫൈനലിൽ എത്താൻ സാധിക്കൂ. അതായത്, ഇനിയുള്ള ഒരു മത്സരത്തിൽ പോലും തോൽക്കാൻ പാടില്ല. മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചും ഇന്ത്യക്കു ഫൈനൽ സാധ്യതയുണ്ടെന്നതും ശ്രദ്ധേയം.
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിനുശേഷം ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കും. നവംബർ 22 മുതലാണ് ഇന്ത്യ x ഓസ്ട്രേലിയ അഞ്ചു മത്സര ടെസ്റ്റ് പരന്പര.
18
തുടർച്ചയായി 18 ഹോം ടെസ്റ്റ് പരന്പര ജയത്തോടെയാണ് ഇന്ത്യ ന്യൂസിലൻഡിനെതിരേ ഇറങ്ങിയത്. ഇന്ത്യയുടെ ജൈത്രയാത്രയ്ക്കു വിരാമം കുറിക്കപ്പെട്ടു. ഹോം ടെസ്റ്റ് പരന്പരയിൽ 10ൽ കൂടുതൽ വിജയം മറ്റൊരു ടീമിനുമില്ല. ഓസ്ട്രേലിയയ്ക്കു (28) പിന്നിൽ തുടർപരന്പര നേട്ടത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
01
ഇന്ത്യയിൽ ന്യൂസിലൻഡിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പരന്പര നേട്ടമാണിത്. ഈ പരന്പരയ്ക്കു മുന്‍പ് ഇന്ത്യയിൽ വെറും രണ്ടു ടെസ്റ്റിൽ മാത്രമാണ് ന്യൂസിലൻഡിനു ജയിക്കാൻ സാധിച്ചിരുന്നത്. 1969ൽ നാഗ്പുരിലും 1988ൽ മുംബൈ വാങ്കഡേയിലും.
04
രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഹോം ടെസ്റ്റിൽ തോൽക്കുന്നത് ഇതു നാലാം തവണ. ഹോം ടെസ്റ്റ് തോൽവിക്കണക്കിൽ മുഹമ്മദ് അസ്ഹറുദ്ദീൻ, കപിൽ ദേവ് എന്നീ മുൻ ക്യാപ്റ്റന്മാർക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് രോഹിത്. മൻസൂർ അലി ഖാൻ പട്ടൗഡിയാണ് (ഒന്‍പത്) ഒന്നാമത്.
റാവൽപിണ്ടി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാന് ഒന്‍പതു വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സര പരന്പര പാക്കിസ്ഥാൻ 2-1നു സ്വന്തമാക്കി. ആദ്യടെസ്റ്റിൽ പരാജയപ്പെട്ടശേഷം ശക്തമായി തിരിച്ചെത്തിയാണ് പാക് പടയോട്ടം. സ്പിൻ അനുകൂല പിച്ചിൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് 267, 112. പാക്കിസ്ഥാൻ 344, 37/1.
ആദ്യ ഇന്നിംഗ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ പാക് സ്പിന്നർ സാജിദ് ഖാൻ രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് നേടി. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 24 എന്ന നിലയിൽ മൂന്നാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 112നു പുറത്ത്. സാജിദിനൊപ്പം സ്പിന്നർ നൊമാൻ അലിയും (6/42) തിളങ്ങി. രണ്ടാം ഇന്നിംഗ്സിലെ 10 വിക്കറ്റും പാക് സ്പിന്നർമാർ വീതിച്ചെടുത്തു.
ജോ റൂട്ടായിരുന്നു (33) ഇംഗ്ലീഷ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. പരന്പരയിൽ 19 വിക്കറ്റ് വീഴ്ത്തിയ സാജിദ് ഖാനാണ് പ്ലെയർ ഓഫ് ദ സീരീസ്. ആദ്യടെസ്റ്റിൽ സാജിദ് കളിച്ചിരുന്നില്ല.
2021നുശേഷം പാക്കിസ്ഥാൻ സ്വന്തം മണ്ണിൽ ആദ്യമായാണ് ടെസ്റ്റ് പരന്പര നേടുന്നത്.
രഞ്ജിക്കില്ല; സഞ്ജു ആഫ്രിക്കയിലേക്ക്
കോൽക്കത്ത/മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ കേരള ടീമിൽ സഞ്ജു സാംസണ് കളിച്ചേക്കില്ലെന്നു സൂചന. ബംഗാളിനെതിരേ ഇന്നലെയായിരുന്നു കേരളത്തിന്റെ മൂന്നാം രഞ്ജി ട്രോഫി പോരാട്ടം. എന്നാൽ, മഴയെത്തുടർന്ന് ടോസ് ചെയ്യാൻ പോലും സാധിക്കാതെ ആദ്യദിനം ഉപേക്ഷിച്ചു. ചുണ്ടിൽ ചെറിയ ശസ്ത്രക്രിയയ്ക്കു വിധേയമായശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്‍പ് ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സഞ്ജു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി-20 ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് ഉൾപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ പരന്പരയിലേതുപോലെ ഓപ്പണിംഗ് റോളിലാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുമുഖങ്ങളായി രമണ്‍ദീപ് സിംഗ്, വിജയകുമാർ വൈശാഖ് എന്നിവരും രാജ്യാന്തര അരങ്ങേറ്റം നടത്താത്ത യാഷ് ദയാലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുണ്ട്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, തിലക് വർമ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷദീപ് സിംഗ്, വിജയകുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.
നോർത്ത് ഈസ്റ്റ് മിന്നിച്ചു
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു മിന്നും ജയം. ഹോം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 5-0നു ജംഷഡ്പുർ എഫ്സിയെ തകർത്തു. അലാഡിൻ അജറൈ (5’, 90’), പാർഥിവ് ഗൊഗോയ് (44’, 55’) എന്നിവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി ഇരട്ടഗോൾ സ്വന്തമാക്കി. ലൂയിസ് നിക്സന്റെ (82’) വകയായിരുന്നു മറ്റൊരു ഗോൾ.
ആറു മത്സരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തേക്കെത്തി. 12 പോയിന്റുമായി ജംഷഡ്പുർ എഫ്സി രണ്ടാം സ്ഥാനത്തു തുടരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഹൈദരാബാദ് 4-0നു മുഹമ്മദനെ കീഴടക്കി. സീസണിൽ ഹൈദരാബാദിന്റെ ആദ്യ ജയമാണ്.
ഒരുക്കങ്ങള്‍ അവസാന ലാപ്പില്‍; ട്രാക്ക് ഉണരാന്‍ എട്ടുനാള്‍
കൊച്ചി: അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരള സ്കൂള്‍ കായികമേളയ്ക്കു സജ്ജമായി വേദികള്‍. എട്ടു ദിവസം ബാക്കിനില്‍ക്കെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്കിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. കാലാവസ്ഥ അനുകൂലമായാല്‍ ദിവസങ്ങൾക്കുള്ളില്‍ ഗ്രൗണ്ട് മത്സരയോഗ്യമാകും. 17 വേദികളിലായാണു മത്സരങ്ങള്‍. മറ്റ് 16 വേദികളും കായിക മാമാങ്കത്തിന് ഒരുങ്ങിക്കഴിഞ്ഞു.
നവംബര്‍ നാലു മുതല്‍ 11 വരെ നടക്കുന്ന മേളയില്‍ 24,000 കായിക പ്രതിഭകള്‍ 39 ഇനങ്ങളിലായി മാറ്റുരയ്ക്കും. നാലിനു വൈകുന്നേരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം.
കേരള സിലബസ് പ്രകാരം ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്കൂളുകളില്‍നിന്നുള്ള താരങ്ങളും മേളയില്‍ പങ്കെടുക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കായി മൂന്നു ഗെയിംസ് ഇനങ്ങളിലും 18 അത്ലറ്റിക് ഇനങ്ങളിലുമായി മത്സരമുണ്ടാകും. രാത്രി പത്തു വരെ മത്സരം നീളും. മഹാരാജാസ് മൈതാനത്താണ് അത്ലറ്റിക് ഇനങ്ങള്‍.
ഏഴ് അടുക്കളകൾ
കായിക മേളയിലെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ വിവിധയിടങ്ങളിലായി ഏഴ് അടുക്കളകളാണ് ക്രമീകരിക്കുക. എറണാകുളം എസ്ആര്‍വി സ്കൂളിലാകും പ്രധാന അടുക്കള. ഇവിടെനിന്നാകും നഗരത്തിലെ വേദികളിലേക്കുള്ള ഭക്ഷണമെത്തിക്കുക.
ഫോര്‍ട്ട്കൊച്ചി കേന്ദ്രീകരിച്ചും കോലഞ്ചേരി, പുത്തന്‍കുരിശ്, കോതമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുമാകും മറ്റ് അടുക്കളകള്‍ പ്രവര്‍ത്തിക്കുക.
യാത്രയ്ക്ക് 850 സ്കൂള്‍ ബസുകള്‍
വിവിധ വേദികളിലേക്ക് മത്സരാർഥികള്ക്കടക്കം യാത്രാസൗകര്യമൊരുക്കുന്നതിനായി സംഘാടകസമിതി ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി 850 ഓളം സ്കൂള്‍ ബസുകള്‍ ഏറ്റെടുത്തു.
ഇതിനു പുറമെ കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയില്‍ യാത്ര ചെയ്തെത്തുന്നതിന് സ്പെഷല്‍ പെര്‍മിഷനും നേടിയിട്ടുണ്ട്. കൊച്ചി നഗരത്തിലടക്കം പാര്‍ക്കിംഗ് പോലീസിന്റെ സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.
വോളണ്ടിയർമാർ റെഡി
മേളയുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതിക്കൊപ്പം ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വോളണ്ടിയർമാരും അണിനിരക്കും. എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്, എസ്പിസി കേഡറ്റുകളാകും വിവിധ ക്രമീകരണങ്ങള്‍ക്ക് രംഗത്തിറങ്ങുക. ഇവരുടെ ഓരോ ദിവസത്തെ ജോലികളടക്കം തയാറാക്കിവരികയാണ്.
മത്സര ഇനങ്ങളും വേദികളും
ടെന്നീസ്, ബാഡ്മിന്റണ്‍, ജൂഡോ, ബാഡ്മിന്റണ്‍ ഇന്‍ക്ലൂസീവ്, ടേബിള്‍ ടെന്നീസ്, കരാട്ടെ, തായ്ക്വണ്ടോ, കബഡി (റീജണല്‍ സ്പോര്‍ട്സ് സെന്റര്‍, കടവന്ത്ര).
ഫുട്ബോള്‍ (ജിഎച്ച്എച്ച്എസ്എസ്, പനമ്പിള്ളി നഗര്‍).
ത്രോ ബോള്‍, ബേസ് ബോള്‍ (വെളി ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി).
സോഫ്റ്റ്ബോള്‍, വടംവലി (പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി).
വോളിബോള്‍ (സെന്റ് പീറ്റേഴ്സ് കോളജ്, സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസ്, കോലഞ്ചേരി).
ഹാന്‍ഡ് ബോള്‍ (എംജിഎം എച്ച്എസ്എസ്, പുത്തന്‍കുരിശ്).
ഖോ ഖോ, ടെന്നീകോയിറ്റ് (രാജീവ് ഗാന്ധി സ്റ്റേഡിയം, തോപ്പുംപടി).
ബോക്സിംഗ് (ജിഎച്ച്എസ്എസ്, കടയിരുപ്പ്).
പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് (കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കളമശേരി).
ഫെന്‍സിംഗ് (ടൗണ്‍ ഹാള്‍, എറണാകുളം).
ക്രിക്കറ്റ്-ബോയ്സ് (സെന്റ് പോള്‍സ് കോളജ്, കളമശേരി).
ക്രിക്കറ്റ്-ഗേൾസ് (പാലസ് ഓവല്‍ ഗ്രൗണ്ട്, തൃപ്പൂണിത്തുറ).
അക്വാട്ടിക്സ് (എംഎ കോളജ്, കോതമംഗലം).
വുഷു, ബോള്‍ ബാഡ്മിന്റണ്‍ (സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസ്, കോലഞ്ചേരി).
ബാസ്കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ ഇന്‍ക്ലൂസീവ് (സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ്, തേവര).
അത്ലറ്റിക്സ്, അത്ലറ്റിക്സ് ഇന്‍ക്ലൂസീവ്, ഫുട്ബോള്‍ ഇന്‍ക്ലൂസീവ് (മഹാരാജാസ് കോളജ് സ്റ്റേഡിയം, എറണാകുളം).
നെറ്റ് ബോള്‍ (ജിവിഎച്ച്എസ്എസ്, തൃപ്പൂണിത്തുറ).
സൈക്ലിംഗ് (കണ്ടെയ്നര്‍ റോഡ്).
മനിക ബത്ര ക്വാർട്ടറിൽ
പാരീസ്: ലോക ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ സൂപ്പർ താരം മനിക ബത്ര ക്വാർട്ടർ ഫൈനലിൽ. റൊമാനിയയുടെ ബെർണാഡെറ്റ് സോക്സിനെയാണ് പ്രീക്വാർട്ടറിൽ മനിക തോൽപ്പിച്ചത്. സ്കോർ:11-9, 6-11, 13-11, 11-9.
ടിടി: പ്രണതി, നാഫെൽ ജേതാക്കൾ
കോഴിക്കോട്: അഞ്ചാമത് ജെഡിടി സ്റ്റേറ്റ് അൽ റാങ്കിംഗ് ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ എക്സിറ്റോ അക്കാദമിയിലെ പ്രണതി പി. നായരും പാലക്കാട് ചാംപ്സ് അക്കാദമിയിലെ മുഹമ്മദ് നാഫെലും ജേതാക്കളായി.
പെണ്‍കുട്ടികളുടെ ഫൈനലിൽ പ്രണതി ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് എഡ്വിന എഡ്വേർഡിനെ പരാജയപ്പെടുത്തി. ആണ്‍കുട്ടികളിൽ മുഹമ്മദ് നാഫെൽ നേരിട്ടുള്ള സെറ്റുകൾക്ക് മിലൻ ബി. നായരെ തോൽപ്പിച്ചു.
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമയിർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി 1-0നു സതാംപ്ടണിനെ കീഴടക്കി. എർലിംഗ് ഹാലണ്ടാണ് (5') സിറ്റിയുടെ ഗോൾ നേടിയത്.
ബാസ്കറ്റ് സെമി ഇന്ന്
കോട്ടയം: ഗിരിദീപം ട്രോഫി അഖിലേന്ത്യാ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് പെണ്‍കുട്ടികളുടെ സെമിയിൽ കോഴിക്കോട് ടീമുകളുടെ പോരാട്ടം. കോഴിക്കോട് ടീമുകളായ പ്രൊവിഡൻസും സിൽവർ ഹിൽസും തമ്മിലാണ് സെമി ഫൈനൽ. മറ്റൊരു സെമയിൽ കോട്ടയം മൗണ്ട് കാർമൽ കൊരട്ടി ലിറ്റിൽ ഫ്ളവറിനെ നേരിടും.
സെൻട്രൽ കേരള സഹോദയ കായികമേള: വാഴക്കുളം കാർമൽ ചാന്പ്യൻമാർ
വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ സ്കൂൾ കായികമേളയിൽ ആതിഥേയരായ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിന് ഓവറോൾ ചാന്പ്യൻഷിപ്പ്. 554 പോയിന്റോടെയാണ് കാർമൽ സ്കൂൾ ഒന്നാമതെത്തിയത്. 496 പോയിന്റ് നേടിയ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളാണ് ഓവറോൾ റണ്ണറപ്പ്.
232 പോയിന്റുകളോടെ ചാലക്കുടി സിഎംഐ പബ്ലിക് സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. മൂന്നു ദിവസങ്ങളായി കാർമൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്നു വന്ന കായിക മേളയിൽ കിഡീസ്, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ കാർമൽ സ്കൂൾ ചാന്പ്യൻമാരായപ്പോൾ സബ് ജൂണിയർ, ജൂണിയർ വിഭാഗം ചാന്പ്യൻഷിപ്പുകൾ നിർമല പബ്ലിക് സ്കൂൾ സ്വന്തമാക്കി.
സമാപന സമ്മേളനം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷ്യാൾ ഫാ. മാത്യു മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. കോണ്‍ഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് സംസ്ഥാന പ്രസിഡന്റും കാർമൽ സ്കൂൾ ഡയറക്ടറുമായ റവ.ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണ്സണ് വെട്ടിക്കുഴിയിൽ, പിടിഎ പ്രസിഡന്റ് പ്രിൻസ് ടി. ജോർജ്, സ്പോർട്സ് കോ-ഓർഡിനേറ്റർ സി.സി സുഭാഷ് എന്നിവർ പ്രസംഗിച്ചു.
വ്യക്തിഗത ചാന്പ്യൻമാർ
വാഴക്കുളം: കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ കായികമേളയിൽ വ്യക്തിഗത ചാന്പ്യൻമാരായവർ. കെവിൻ സിജോ (കിഡീസ് ബോയ്സ്) കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം, ടെസാ ജോബിൻ ( കിഡീസ് ഗേൾസ്) നിർമല പബ്ലിക് സ്കൂൾ മൂവാറ്റുപുഴ, ഗോവിന്ദ് ടി. സന്തോഷ് (സബ് ജൂണിയർ ബോയ്സ്) സിഎംഐ പബ്ലിക് സ്കൂൾ ചാലക്കുടി, ആയിഷ ഷഫീക്ക് (സബ് ജൂണിയർ ഗേൾസ്) നിർമല പബ്ലിക് സ്കൂൾ മൂവാറ്റുപുഴ, റൈഹാൻ റഷീദ് ( ജൂണിയർ ബോയ്സ്) സിഎംഐ പബ്ലിക് സ്കൂൾ ചാലക്കുടി, ജൂവൽ എൽസ സെബാസ്റ്റ്യൻ (ജൂണിയർ ഗേൾസ്) കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം, ധ്യാൻ വാമറ്റം ( സീനിയർ ബോയ്സ്) കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം, ലിയ രാജേഷ് ( സീനിയർ ഗേൾസ്) കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം, മാത്യു അലക്സ് ( സൂപ്പർ സീനിയർ ബോയ്സ്) കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം, അന്നു റോസ് ബിനോയി ( സൂപ്പർ സീനിയർ ഗേൾസ്) കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം, ഹൃതിക അശോക് മേനോൻ ( സൂപ്പർ സീനിയർ ഗേൾസ്) സ്റ്റെല്ല മാരീസ് കോണ്‍വെന്റ് സ്കൂൾ എറണാകുളം.
ന്യൂസിലൻഡിനെതിരേ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 156നു പുറത്ത്
പൂന: സ്പിന്നിനെ തുണയ്ക്കുന്ന ബ്ലാക്ക് സോയിൽ പിച്ചിൽ, കറക്കി വീഴ്ത്താൻ അവശേഷിച്ച പുല്ലുകൂടി നീക്കി... ഇടംകൈ ബാറ്റർമാരെ നേരിടാനായി ഓഫ് സ്പിന്നർ വാഷിംഗ്ടണ്‍ സുന്ദറിനെ പ്ലേയിംഗ് ഇലവനിലുൾപ്പെടുത്തി...
വാഷിംഗ്ടണ്‍ സുന്ദർ ഏഴു വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ആഗ്രഹിച്ചതുപോലെ എതിരാളികളായ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് ചെറിയ സ്കോറിൽ (259) ഒതുങ്ങി. ആദ്യ ദിനം ഇത്രയൊക്കെ ചെയ്തുവച്ച്, രണ്ടാം ദിനത്തിനായി ഇന്ത്യ ബാറ്റുമായി എത്തിയപ്പോഴാണ് ‘താൻ കുഴിച്ച കുഴിയിൽ താൻതന്നെ’ എന്ന ചൊല്ല് അന്വർഥമായത്.
ഇടംകൈ ഓർത്തഡോക്സ് സ്പിന്നറായ മിച്ചൽ സാന്റ്നറിനു മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര കറങ്ങിവീണു. സാന്റ്നർ ഏഴു വിക്കറ്റ് വീഴ്ത്തിയപ്പോൾ 45.3 ഓവറിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 156ൽ അവസാനിച്ചു. തുടർന്നു രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ന്യൂസിലൻഡ് രണ്ടാം ദിനം അവസാനിക്കുന്പോൾ 198/5 എന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് കൈയിലിരിക്കേ 301 റണ്‍സ് ലീഡ് കിവീസ് സ്വന്തമാക്കി.
വെംഗ്സർക്കാറിനെ കടന്ന് യശസ്വി
ഒരു കലണ്ടർ വർഷത്തിൽ 1000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന റിക്കാർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ. ന്യൂസിലൻഡിനെതിരായ രണ്ടാം ഇന്നിംഗ്സിൽ 30 റണ്‍സ് നേടിയതിനിടെയാണ് ഇരുപത്തിരണ്ടുകാരനായ യശസ്വി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.
ഇന്ത്യൻ മുൻതാരം ദിലീപ് വെംഗ്സർക്കാറിന്റെ പേരിലുണ്ടായിരുന്ന റിക്കാർഡ് യശസ്വി തിരുത്തി. 23-ാം വയസിൽ 1979ൽ ആയിരുന്നു വെംഗ്സർക്കാർ 1000 റണ്‍സ് തികച്ച് റിക്കാർഡ് കുറിച്ചത്.
മുംബൈക്കാരനായ യശസ്വി 2024ൽ ഇതുവരെ 10 മത്സരങ്ങളിൽനിന്ന് 59.23 ശരാശരിയിൽ 1007 റണ്‍സ് നേടി. രണ്ടു സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഈ വർഷം യശസ്വി നേടി.
മൂന്നു 30+ മാത്രം
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ മൂന്നു ബാറ്റർമാർക്കു മാത്രമാണ് 30+ സ്കോർ നേടാൻ സാധിച്ചത്. യശസ്വി ജയ്സ്വാൾ (60 പന്തിൽ 30), ശുഭ്മാൻ ഗിൽ (72 പന്തിൽ 30), രവീന്ദ്ര ജഡേജ (46 പന്തിൽ 38) എന്നിവരായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിൽ 30+ റണ്‍സ് നേടിയത്.
വിരാട് കോഹ്ലി (1), സർഫറാസ് ഖാൻ (11), ഋഷഭ് പന്ത് (18) എന്നിവരെല്ലാം നിരാശപ്പെടുത്തി.കിവീസ് ബൗളർമാർ എക്സ്ട്രാസായി ഒരു റണ്‍ പോലും നൽകിയില്ലെന്നതും ശ്രദ്ധേയം.
53 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നറും 26 റണ്‍സിനു രണ്ടു വിക്കറ്റ് നേടിയ ഗ്ലെൻ ഫിലിപ്സുമായിരുന്നു ഇന്ത്യയെ കറക്കി വീഴ്ത്തിയത്.
അഞ്ചിൽ നാലും വാഷിംഗ്ടണ്‍
103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിലും ഭേദപ്പെട്ട ബാറ്റിംഗാണു കാഴ്ചവച്ചത്. ക്യാപ്റ്റൻ ടോം ലാഥം ഇന്ത്യൻ സ്പിൻ ആക്രമണം അതിജീവിച്ച് 86 റണ്‍സ് നേടി. 133 പന്ത് നേരിട്ട ടോം ലാഥം 10 ഫോറിന്റെ സഹായത്തോടെയായിരുന്നു 86 റണ്‍സ് നേടിയത്. 30 റണ്‍സുമായി ടോം ബ്ലണ്ടെലും ഒന്‍പതു റണ്‍സുമായി ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ.
ഇന്നലെ ന്യൂസിലൻഡിനു നഷ്ടപ്പെട്ട അഞ്ചു വിക്കറ്റിൽ നാലും വാഷിംഗ്ടണ്‍ സുന്ദറാണ് സ്വന്തമാക്കിയത്. അശ്വിനും വാഷിംഗ്ടണ്‍ സുന്ദറുമായിരുന്നു ഓപ്പണിംഗ് സ്പെൽ എറിഞ്ഞിത്. ജസ്പ്രീത് ബുംറയ്ക്കൊപ്പം ഇന്ത്യയുടെ രണ്ടാം പേസറായി പ്ലേയിംഗ് ഇലവനിലുൾപ്പെട്ട ആകാശ് ദീപിനെ ഇന്നലെ രോഹിത് പന്ത് ഏൽപ്പിച്ചില്ല.
സ്കോർ ബോർഡ്
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 259.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ സി ഡാരെൽ മിച്ചൽ ബി ഫിലിപ്സ് 30, രോഹിത് ബി സൗത്തി 0, ഗിൽ എൽബിഡബ്ല്യു ബി സാന്റ്നർ 30, കോഹ്ലി ബി സാന്റ്നർ 1, പന്ത് ബി ഫിലിപ്സ് 18, സർഫറാസ് സി ഒറോക്ക് ബി സാന്റ്നർ 11, ജഡേജ എൽബിഡബ്ല്യു ബി സാന്റ്നർ 38, അശ്വിൻ എൽബിഡബ്ല്യു ബി സാന്റ്നർ 4, വാഷിംഗ്ടണ്‍ നോട്ടൗട്ട് 18, ആകാശ് ദീപ് ബി സാന്റ്നർ 6, ബുംറ എൽബിഡബ്ല്യു ബി സാന്റ്നർ 0, എക്സ്ട്രാസ് 0, ആകെ 45.3 ഓവറിൽ 156.
വിക്കറ്റ് വീഴ്ച: 1-1, 2-50, 3-56, 4-70, 5-83, 6-95, 7-103, 7-103, 8-136, 9-142, 10-156.
ബൗളിംഗ്: സൗത്തി 6-1-18-1, ഒറോക്ക് 3-2-5-0, അജാസ് 11-1-54-0, സാന്റ്നർ 19.3-1-53-7, ഫിലിപ്സ് 6-0-26-2.
ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്: ലാഥം എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 86, കോണ്‍വെ എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 17, യംഗ് എൽബിഡബ്ല്യു ബി അശ്വിൻ 23, രചിൻ ബി വാഷിംഗ്ടണ്‍ 9, ഡാരെൽ സി ജയ്സ്വാൾ ബി വാഷിംഗ്ടണ്‍ 18, ബ്ലണ്ടെൽ നോട്ടൗട്ട് 30, ഫിലിപ്സ് നോട്ടൗട്ട് 9, എക്സ്ട്രാസ് 6, ആകെ 53 ഓവറിൽ 198/5.
വിക്കറ്റ് വീഴ്ച: 1-36, 2-78, 3-89, 4-123, 5-183.
ബൗളിംഗ്: അശ്വിൻ 17-1-64-1, വാഷിംഗ്ടണ്‍ 19-0-56-4, ജഡേജ 11-1-50-0, ബുംറ 6-1-25-0.
ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ വീഴ്ത്തി
വി.ആർ. ശ്രീജിത്ത്
കൊച്ചി: സതേണ്‍ ഡെർബിയിൽ കൊന്പന്മാർ മുട്ടുമടക്കി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ വൈരിപ്പോരാട്ടത്തിൽ ബംഗളൂരു എഫ്സി 3-1നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നിലംപരിശാക്കി.
തകർപ്പൻ കളി പുറത്തെടുത്തെടുത്തെങ്കിലും തോൽവി ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ഐഎസ്എൽ പത്താം സീസണിൽ കൊച്ചി ടീമിന്റെ രണ്ടാം തോൽവിയാണിത്. രണ്ടു തോൽവിയും ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽനെഹ്റു സ്റ്റേഡിയത്തിലാണെന്നതും ദുഃഖകരം.
ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പിഴവുകൾ മുതലെടുത്താണ് ബംഗളൂരു രണ്ട് ഗോൾ നേടിയത്. ബംഗളൂരുവിനായി പെരേര ഡയസ് (8’) അന്റോണിയോ മെൻഡസ് (74’, 90+4’) എന്നിവർ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി ജെസ്യൂസ് ജിമെനെസ് (45+2’, പെനാൽറ്റി) ആശ്വാസ ഗോൾ കണ്ടെത്തി. തോൽവി അറിയാതെ മുന്നേറുന്ന ബംഗളൂരു ആറു മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ലീഗിന്റെ തലപ്പത്തു തുടരുന്നു. എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
സദോയ് കളിച്ചില്ല
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മുന്നേറ്റനിരയിലെ സൂപ്പർതാരം നോഹ് സദോയിയെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരേ ഇറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിൽ പകരക്കാരന്റെ റോളിൽ ഇറങ്ങി ഗോളടിച്ച ഖ്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ ചുക്കാൻ ഏറ്റെടുത്തത്.
ആദ്യമിനിറ്റിൽ ബംഗളൂരുവിന് അനുകൂലമായി കോർണർ കിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിന്നീട് തുടർച്ചയായി രണ്ടു തവണ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്ത് എത്തി. എട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ബംഗളൂരുവിന്റ ആദ്യഗോൾ.
അപകടകരമല്ലാത്ത പന്ത് തട്ടി അകറ്റുന്നതിൽ പ്രതിരോധനിരതാരം പ്രീതം കോട്ടാൽ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. ഖ്വാമെ പെപ്രയെ ബംഗളൂരു പ്രതിരോധനിരതാരം രാഹുൽ ബെക്കെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു റഫറി പെനാൽറ്റി വിധിച്ചു. ജിമെനെസ് കിക്ക് വലയിലാക്കി.
74-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പിഴവിൽ നിന്ന് ബംഗളൂരു ലീഡ് എടുത്തു. അപകടകരമല്ലാത്ത ഒരു ഫ്രീകിക്ക് കൈപ്പിടിയിലാക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് ഗോളി സോം കുമാർ പരാജയപ്പെട്ടു.ബോക്സിൽ വീണ പന്ത് ബംഗളൂരു പകരക്കാരൻ അന്റോണിയോ മെൻഡസ് വലയിലാക്കി.
രണ്ട് അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല. കളിതീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മെൻഡസ് വീണ്ടും ബ്ലാസ്റ്റേഴ്സ് വലയിൽ പന്ത് നിക്ഷേപിച്ചു. തോൽവി പൂർണം.
ചരിത്രനേട്ടത്തിൽ അർജുൻ
ചെന്നൈ: ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗെയ്സി ചരിത്ര നേട്ടത്തിൽ. എലൊ റേറ്റിംഗിൽ 2800 പോയിന്റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് ഇരുപത്തൊന്നുകാരനായ അർജുൻ സ്വന്തമാക്കിയത്. ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനുശേഷം 2800 എലൊ റേറ്റിംഗ് പോയിന്റ് കടക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അർജുൻ എറിഗെയ്സി.
യൂറോപ്യൻ ചെസ് ക്ലബ് കപ്പ് 2024ൽ അൽക്കലോയ്ഡിനു വേണ്ടി കളിക്കുന്ന അർജുൻ അഞ്ചാം റൗണ്ടിൽ റഷ്യയുടെ ദിമിത്രി ആൻഡ്രെയ്കിനെ വെള്ള കരുക്കൾകൊണ്ടു തോൽപ്പിച്ചതോടെയാണ് 2800 പോയിന്റ് കടന്നത്. മാത്രമല്ല, ഈ ജയത്തിലൂടെ ലൈവ് റേറ്റിംഗ് പട്ടികയിൽ ലോക മൂന്നാം സ്ഥാനത്തേക്കും അർജുൻ ഉയർന്നു. 2800 റേറ്റിംഗ് മാർക്ക് പിന്നിടുന്ന 16-ാമതു താരമാണ് അർജുൻ. റഷ്യയുടെ അലിറേസ ഫിറോസ്ജയാണ് (18 വയസും അഞ്ചു മാസവും) 2800 റേറ്റിംഗ് പോയിന്റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
എക്കാലത്തെയും ഏറ്റവും ഉയർന്ന റേറ്റിംഗ് പട്ടികയിൽ നോർവെ ഇതിഹാസം മാഗ്നസ് കാൾസനാണ് (2882). ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് (2817) എട്ടാം സ്ഥാനത്തുണ്ട്. 2802.1 പോയിന്റുള്ള അർജുൻ എറിഗെയ്സി പട്ടികയിൽ 15-ാം സ്ഥാനത്താണ്.
സിഡ്നി: ഡേവിഡ് വാർണറിന് ഏർപ്പെടുത്തിയ നേതൃത്വ വിലക്ക് നീക്കി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). മൂന്നംഗ റിവ്യൂ പാനലാണ് ഡേവിഡ് വാർണറിന്റെ ക്യാപ്റ്റൻസി വിലക്ക് ഏകകണ്ഠമായി നീക്കിയത്.
2018ൽ ഉയർന്ന ഒത്തുകളി വിവാദത്തിനു പിന്നാലെയാണ് വാർണറിനു ക്രിക്കറ്റ് ഓസ്ട്രേലിയ ലീഡർഷിപ് റോളുകളിൽ വിലക്കേർപ്പെടുത്തിയത്. വിലക്കു നീങ്ങിയതോടെ ആഭ്യന്തര ടൂർണമെന്റുകളിൽ വാർണറിനു ക്യാപ്റ്റനാകാം.
2024 ജനുവരിയിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തോടെ വാർണർ ഓസ്ട്രേലിയൻ ടീമിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയൻ ജഴ്സിയിൽ 112 ടെസ്റ്റും 161 ഏകദിനവും 110 ട്വന്റി-20യും വാർണർ കളിച്ചിട്ടുണ്ട്.
ഇന്ത്യൻ ടീമിൽ മൂന്നു പുതുമുഖങ്ങൾ
മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ പുതുമുഖങ്ങളായ അഭിമന്യു ഈശ്വരൻ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഇടം നേടി.
ടീം: രോഹിത് (ക്യാപ്റ്റൻ), ബുംറ (വൈസ് ക്യാപ്റ്റൻ), ജയ്സ്വാൾ, ഈശ്വരൻ, ഗിൽ, കോഹ്ലി, രാഹുൽ, പന്ത്, സർഫറാസ്, ജുറെൽ, അശ്വിൻ, ജഡേജ, സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത്, നിതീഷ്, വാഷിംഗ്ടൺ. നവംബർ 22നാണ് ആദ്യ ടെസ്റ്റ്.
ഇംഗ്ലണ്ടിനു കാലിടറുന്നു
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് പ്രതിസന്ധിയിൽ. ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇംഗ്ലണ്ട് രണ്ടാം ദിനം മത്സരം അവസാനിക്കുന്പോൾ 24/3 എന്ന അവസ്ഥയിലാണ്. സ്കോർ: ഇംഗ്ലണ്ട് 267, 24/3. പാക്കിസ്ഥാൻ 344.
സൗദ് ഷക്കീലിന്റെ (134 റണ്‍സ്) സെഞ്ചുറിയാണ് പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. നൊമാൻ അലിക്കൊപ്പം (45) എട്ടാം വിക്കറ്റിൽ 88 റണ്‍സിന്റെയും സാജിദ് ഖാനൊപ്പം (48 നോട്ടൗട്ട്) ഒന്‍പതാം വിക്കറ്റിൽ 72 റണ്‍സിന്റെയും കൂട്ടുകെട്ട് ഷക്കീൽ സ്ഥാപിച്ചത് പാക്കിസ്ഥാനെ 300 കടത്തി.
രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇംഗ്ലണ്ടിന് സാക്ക് ക്രൗളി (2), ബെൻ ഡക്കറ്റ് (12), ഒല്ലി പോപ്പ് (1) എന്നിവരെ നഷ്ടപ്പെട്ടു.
കൊന്പനെ വീഴ്ത്തി കൊച്ചി
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊന്പൻസിനെ 1-3നു കൊന്പുകുത്തിച്ച് ഫോഴ്സ കൊച്ചി.
കൊച്ചിക്കായി ഡോറിയൽട്ടൻ ഗോമസ് രണ്ടും കെ.പി. രാഹുൽ ഒരു ഗോളും നേടി. കൊന്പൻസിന്റെ ആശ്വാസ ഗോൾ ഓട്ടിമർ ബിസ്പോയുടെ വകയായിരുന്നു.
ലീഗിൽ ഒന്‍പതു മത്സരങ്ങളിൽനിന്നു 13 പോയിന്റുമായി കൊച്ചി മൂന്നാം സ്ഥാനത്തെത്തി. 12 പോയിന്റുള്ള കൊന്പൻസ് നാലാമതാണ്.
രാത്രി എൽ ക്ലാസിക്കോ
മാഡ്രിഡ്: ലോക ക്ലബ് ഫുട്ബോളിലെ ഏറ്റവും വാശിയേറിയ ചിരവൈരിപ്പോരാട്ടം ഈ രാത്രിയിൽ. സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും അർധരാത്രി 12.30നു കൊന്പുകോർക്കും.
ഇന്ത്യ എ തോറ്റു പുറത്ത്
മുംബൈ: എമേർജിംഗ് ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് സെമിയിൽ ഇന്ത്യ എ 20 റൺസിനു അഫ്ഗാനിസ്ഥാൻ എയോടു പരാജയപ്പെട്ടു. പാക്കിസ്ഥാനെ കീഴടക്കിയ ശ്രീലങ്കയാണ് ഫൈനലിൽ അഫ്ഗാന്റെ എതിരാളി.
വാഷിംഗ്ടണ്‍ സുന്ദറിന് ഏഴു വിക്കറ്റ്; ന്യൂസിലൻഡ് 259നു പുറത്ത്
പൂന: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും കണക്കുകൂട്ടൽ തെറ്റിയില്ല.
അഞ്ച് ഇടംകൈ ബാറ്റർമാരുള്ള ന്യൂസിലൻഡിനെ കുടുക്കാൻ ഓഫ് സ്പിന്നറായ വാഷിംഗ്ടണ്‍ സുന്ദറിനെ ഇറക്കുമതി ചെയ്തതു ഫലം കണ്ടു. കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനവുമായി ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടാൻ വാഷിംഗ്ടണ്‍ സുന്ദറിനു സാധിച്ചു.
59 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറും 64 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ആർ. അശ്വിനും ചേർന്നു ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 259ൽ ഒതുക്കി.
ഗുഡ് മോണിംഗ്
പൂന ടെസ്റ്റിന്റെ രണ്ടാംദിനമായ ഇന്നു രാവിലെ ഇന്ത്യ ആഗ്രഹിക്കുന്നത് ശുഭാരംഭമാണ്. കിവീസിനെ 259ന് എറിഞ്ഞിട്ടശേഷം ഇന്നലെ ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇന്ത്യക്കു ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടപ്പെട്ടു. ഒന്‍പതു പന്തു നേരിട്ട രോഹിത് അക്കൗണ്ടു തുറക്കും മുന്‍പ് ടിം സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി.
25 പന്തിൽ ആറു റണ്‍സുമായി യശസ്വി ജയ്സ്വാളും 32 പന്തിൽ 10 റണ്‍സുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. 11 ഓവർ ക്രീസിൽ തുടർന്ന ടീം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റണ്‍സ് എന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്.
244 റണ്‍സ്കൂടി എടുത്താൽ ഇന്ത്യക്കു ലീഡ് നേടാം. ന്യൂസിലൻഡിന്റെ ന്യൂബോൾ ആക്രമണം അതിജീവിക്കുക എന്നതാണ് ഇന്ത്യക്കു മുന്നിലെ വെല്ലുവിളി. ഇന്നലെത്തന്നെ ടിം സൗത്തി, വില്യം ഒറോക്ക് എന്നിവർ നടത്തിയ ന്യൂബോൾ ആക്രമണത്തിൽ ഇന്ത്യ വിയർത്തിരുന്നു.
വാഷി-അശ്വിൻ; ചെന്നൈ ബ്രോസ്
ഓഫ് സ്പിന്നർമാരായ വാഷിംഗ്ടണ്‍ സുന്ദറും ആർ. അശ്വിനുമാണ് ന്യൂസിലൻഡിന്റെ 10 വിക്കറ്റും വീഴ്ത്തിയത്. വാഷിംഗ്ടണ്‍ സുന്ദറിന്റെ അഞ്ചാമത് ടെസ്റ്റാണ്. 23.1 ഓവറിൽ 59 റണ്‍സ് വഴങ്ങിയാണ് ചെന്നൈ സ്വദേശിയായ വാഷിംഗ്ടണ്‍ ഏഴു ന്യൂസിലൻഡ് ബാറ്റർമാരെ പുറത്താക്കിയത്.
കിവീസ് ഇന്നിംഗ്സിലെ ആദ്യ മൂന്നു വിക്കറ്റ് ചെന്നൈക്കാരനായ അശ്വിനായിരുന്നു നേടിയത്. തുടർന്ന് വിക്കറ്റ് വേട്ട വാഷിംഗ്ടണ്‍ ഏറ്റെടുക്കുകയായിരുന്നു. വാഷിംഗ്ടണിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണ്. ഏഴ് വിക്കറ്റിൽ അഞ്ച് എണ്ണം ബൗൾഡും ഒരെണ്ണം എൽബിഡബ്ല്യുവും ആയിരുന്നു എന്നതും ശ്രദ്ധേയം. 3/89 ആയിരുന്നു വാഷിംഗ്ടണിന്റെ ഇതുവരെയുള്ള മികച്ച ബൗളിംഗ്.
ഡെവോണ്‍ കോണ്‍വെയാണ് (141 പന്തിൽ 76) ന്യൂസിലൻഡ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ബംഗളൂരു ടെസ്റ്റിലെ പ്ലെയർ ഓഫ് ദ മാച്ചായിരുന്ന രചിൻ രവീന്ദ്ര 105 പന്തിൽ 65 റണ്‍സ് നേടി. എട്ടാം നന്പർ ബാറ്ററായെത്തിയ മിച്ചൽ സാന്റ്നർ 51 പന്തിൽ 33 റണ്‍സുമായി നടത്തിയ പ്രതിരോധമാണ് ന്യൂസിലൻഡിനെ 250 കടത്തിയത്. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
വിക്കറ്റ് വേട്ടയിൽ അശ്വിൻ ഒന്നാമത്
ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ. പൂന ടെസ്റ്റിൽ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സിലെ നാലു വിക്കറ്റ് വീഴ്ത്തിയതോടെയാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ 74 ഇന്നിംഗ്സിൽനിന്ന് അശ്വിന് 189 വിക്കറ്റായി. 78 ഇന്നിംഗ്സിൽനിന്ന് 187 വിക്കറ്റു വീഴ്ത്തിയ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിനെയാണ് അശ്വിൻ പിന്തള്ളിയത്. അശ്വിന്റെ 39-ാം ലോക ചാന്പ്യൻഷിപ് മത്സരമാണ്. ലിയോണ്‍ 43 മത്സരങ്ങൾ പൂർത്തിയാക്കി.
മൂന്നു മാറ്റങ്ങളുമായി ഇന്ത്യ
ബംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിനിറങ്ങിയ പ്ലേയിംഗ് ഇലവനിൽ മൂന്നു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജിനു പകരം ആകാശ് ദീപും സ്പിന്നർ കുൽദീപ് യാദവിനു പകരം വാഷിംഗ്ടണ്‍ സുന്ദറും മധ്യനിര ബാറ്റർ കെ.എൽ. രാഹുലിനു പകരം ടോപ് ഓർഡർ ബാറ്ററായ ശുഭ്മാൻ ഗില്ലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടു.
ന്യൂസിലൻഡിന്റെ പ്ലേയിംഗ് ഇലവനിലും ചെറിയ മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ മാറ്റ് ഹെൻറിക്കു പകരം സ്പിന്നർ മിച്ചൽ സാന്റ്നർ പ്ലേയിംഗ് ഇലവനിൽ ഇടം നേടി.
സ്കോർ ബോർഡ്
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ടോം ലാഥം എൽബിഡബ്ല്യു ബി അശ്വിൻ 15, ഡെവോണ്‍ കോണ്‍വെ സി പന്ത് ബി അശ്വിൻ 76, യംഗ് സി പന്ത് ബി അശ്വിൻ 18, രചിൻ ബി വാഷിംഗ്ടണ്‍ 65, ഡാരെൽ മിച്ചൽ എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 18, ബ്ലണ്ടെൽ ബി വാഷിംഗ്ടണ്‍ 3, ഗ്ലെൻ ഫിലിപ്സ് സി അശ്വിൻ ബി വാഷിംഗ്ടണ്‍ 9, സാന്റ്നർ ബി വാഷിംഗ്ടണ്‍ 33, സൗത്തി ബി വാഷിംഗ്ടണ്‍ 5, അജാസ് ബി വാഷിംഗ്ടണ്‍ 4, ഒറോക്ക് നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 79.1 ഓവറിൽ 259.
വിക്കറ്റ് വീഴ്ച: 1-32, 2-76, 3-138, 4-197, 5-201, 6-204, 7-236, 8-242, 9-252, 10-259.
ബൗളിംഗ്: ബുംറ 8-2-32-0, ആകാശ് 6-0-41-0, അശ്വിൻ 24-2-64-3, വാഷിംഗ്ടണ്‍ 23.1-4-59-7, ജഡേജ 18-0-53-0.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ നോട്ടൗട്ട് 6, രോഹിത് ബി സൗത്തി 0, ഗിൽ നോട്ടൗട്ട് 10, എക്സ്ട്രാസ് 0, ആകെ 11 ഓവറിൽ 16/1.
വിക്കറ്റ് വീഴ്ച: 1-1.
ബൗളിംഗ്: സൗത്തി 3-1-4-1, ഒറോക്ക് 3-2-5-0, അജാസ് 3-1-5-0, സാന്റ്നർ 2-0-2-0.
കേരള ബ്ലാസ്റ്റേഴ്സ് x ബംഗളൂരു എഫ്സി 7.30 pm
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ ആറാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ.
ചിര വൈരികളായ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. അഞ്ചു മത്സരങ്ങളിൽനിന്ന് എട്ടു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്. അഞ്ചു മത്സരങ്ങളിൽനിന്നു 13 പോയിന്റാണ് ബംഗളൂരുവിനുള്ളത്.
നോഹ് സദൗയി-ഖ്വാമെ പെപ്ര-ജെസ്യൂസ് ജിമെനെസ് എന്നിവർ നയിക്കുന്ന വിദേശ ആക്രണ കൂട്ടുകെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലസ് പോയിന്റ്. ഇവർക്കു പിന്നിൽ മധ്യനിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും ഇറങ്ങും.
അപരാജിത ബംഗളൂരു
ഐഎസ്എൽ 2024-25 സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ബംഗളൂരു എഫ്സി. നാലു ജയവും ഒരു സമനിലയുമാണ് ബംഗളൂരുവിന്റെ ഇതുവരെയുള്ള പ്രകടനം. പഞ്ചാബ് എഫ്സിയോടു സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണ് തുടങ്ങിയത്.
റാണി രാംപാൽ വിരമിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ഹോക്കി മുൻ ക്യാപ്റ്റൻ റാണി രാംപാൽ വിരമിച്ചു. 16 വർഷം നീണ്ട കരിയറിനാണ് ഇരുപത്തൊന്‍പതുകാരിയായ റാണി വിരാമമിട്ടിത്.
2008ൽ മുതൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാണ് റാണി. 2020 ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തപ്പോൾ റാമിയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ.
വനിതാ ഹോക്കി ഇന്ത്യ ലീഗിൽ സൂർമ ഹോക്കി ക്ലബ് ഓഫ് പഞ്ചാബ് ആൻഡ് ഹരിയാനയുടെ മെന്ററാണ് റാണി. 2023 മുതൽ അണ്ടർ 17 വനിതാ ടീമിന്റെ പരിശീലകയുമാണ്. സായിയിൽ സഹപരിശീലക റോളിലുമുണ്ടായിരുന്നു.
നന്പർ 28 റിട്ടയേർഡ്
റാണി രാംപാലിനോടുള്ള ആദരസൂചകമായി അവർ അണിഞ്ഞിരുന്ന 28-ാം നന്പർ ജഴ്സി ഹോക്കി ഇന്ത്യ റിട്ടയർ ചെയ്തു. 2020ൽ ഖേൽ രത്നയും പദ്മശ്രീയും നൽകി രാജ്യം ആദരിച്ചിരുന്നു. 2017 ഏഷ്യ കപ്പ്, 2016 ഏഷ്യൻ ചാന്പ്യൻസ് ട്രോഫി, 2016 സൗത്ത് ഏഷ്യൻ ഗെയിംസ് ടൂർണമെന്റുകളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ നിർണായക സാന്നിധ്യമായിരുന്നു.
റാഫീഞ്ഞ ട്രിക്കിൽ ബയേണിനെ തകർത്ത് ബാഴ്സ
ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ താരം റാഫീഞ്ഞയുടെ ഹാട്രിക്കിലൂടെ സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണയ്ക്കു ജയം. ഹോം മത്സരത്തിൽ ജർമൻ വന്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്കിനെ 1-4നു ബാഴ്സലോണ തകർത്തു. 1, 45, 56 മിനിറ്റുകളിലായിരുന്നു റാഫീഞ്ഞയുടെ ഗോളുകൾ.
ബാഴ്സലോണയ്ക്കുവേണ്ടി റാഫീഞ്ഞയുടെ 100-ാം മത്സരമായിരുന്നു. നൂറാം മത്സരം ഹാട്രിക്കും പ്ലെയർ ഓഫ് ദ മാച്ചും പ്രത്യേക ജഴ്സിയുമെല്ലാമായി റാഫീഞ്ഞ ആഘോഷിച്ചു. റോബർട്ട് ലെവൻഡോവ്സ്കിയുടെ (36’) വകയായിരുന്നു ബാഴ്സലോണയുടെ മറ്റൊരു ഗോൾ. ഹാരി കെയ്നാണ് (18’) ബയേണ്‍ മ്യൂണിക്കിന്റെ ഏകഗോളിന്റെ ഉടമ.
തോൽവി പരന്പര അവസാനിച്ചു
യുവേഫ ചാന്പ്യൻസ് ലീഗിൽ ബയേണിനെതിരായ ബാഴ്സലോണയുടെ തോൽവി പരന്പരയ്ക്കും ഇതോടെ അവസാനമായി. തുടർച്ചയായി ആറു മത്സരങ്ങളിലെ തോൽവിക്കുശേഷമാണ് ബാഴ്സലോണ ബയേണ്‍ മ്യൂണിക്കിനെ തോൽപ്പിക്കുന്നത്. 2015 മേയിലായിരുന്നു (3-0) ബയേണിനെ അവസാനമായി ബാഴ്സ കീഴടക്കിയത്. 2014ൽ റയൽ മാഡ്രിഡിനുശേഷം ചാന്പ്യൻസ് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ ബയേണിനെതിരേ മൂന്നു ഗോൾ നേടുന്ന ആദ്യ ടീമാണ് ബാഴ്സലോണ.
സൂപ്പർ സിറ്റി, ലിവർ
ലീഗ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂൾ എഫ്സിക്കും ജയം. സിറ്റി ചെക് ടീമായ സ്പാർട്ട പ്രാഹയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്തു. എർലിംഗ് ഹാലണ്ട് (58’, 68’) ഇരട്ടഗോൾ സ്വന്തമാക്കി. ഫിൽ ഫോഡൻ (3’), ജോണ്‍ സ്റ്റോണ്‍സ് (64’), മാത്യൂസ് നൂനെസ് (88’ പെനാൽറ്റി) എന്നിവരായിരുന്നു മറ്റു ഗോൾ നേട്ടക്കാർ.
എവേ പോരാട്ടത്തിൽ ലിവർപൂൾ 1-0നു ആർബി ലൈപ്സിഗിനെ മറികടന്നു. ഡാർവിൻ നൂനെസായിരുന്നു (27’) ലിവർപൂളിന്റെ ജയം കുറിച്ച ഗോൾ നേടിയത്.
സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിനെ ഫ്രഞ്ച് ടീം ലില്ല 3-1നു തകർത്തു. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ 1-0നു യംഗ് ബോയ്സിനെ തോൽപ്പിച്ചു.
മൂന്നു റൗണ്ട് പൂർത്തിയായപ്പോൾ ആസ്റ്റണ്‍ വില്ലയും ലിവർപൂളും മാത്രമാണ് മുഴുവൻ ജയം സ്വന്തമാക്കിയത്. ഏഴു പോയിന്റുമായി സിറ്റി മൂന്നാമതുണ്ട്. ആറു പോയിന്റുമായി ബാഴ്സലോണ 10-ാം സ്ഥാനത്താണ്.
ദക്ഷിണാഫ്രിക്കയ്ക്കു ജയം
മിർപുർ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ഏഴു വിക്കറ്റിനാണ് സന്ദർശകർ ജയം സ്വന്തമാക്കിയത്. സ്കോർ: ബംഗ്ലാദേശ് 106, 307. ദക്ഷിണാഫ്രിക്ക 308, 106/3.
ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ കയ്ൽ വെറെയ്നാണ് പ്ലെയർ ഓഫ് ദ മാച്ച്.
ഇന്ത്യക്കു ജയം; പരന്പര നഷ്ടം
ഭുവനേശ്വർ: ജർമനിക്കെതിരായ ഹോക്കി പരന്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്കു ജയം.
ലോക ചാന്പ്യന്മാരായ ജർമനിയെ ഇന്ത്യ 5-3നു കീഴടക്കി. എന്നാൽ, ആദ്യ മത്സരത്തിൽ 2-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതോടെ പരന്പര 1-1ലെത്തി. പരന്പര ജേതാവിനെ നിശ്ചയിക്കാനുള്ള ഷൂട്ടൗട്ടിൽ ജർമനി 3-1ന്റെ ജയം സ്വന്തമാക്കി.
കേരളത്തിനു മിന്നും ജയം
ലക്നോ: സീനിയർ വനിതാ ട്വന്റി-20 ക്രിക്കറ്റിൽ കേരളം 10 വിക്കറ്റിനു സിക്കിമിനെ തകർത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിം 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 73 റണ്‍സ് എടുത്തു.
കേരളം 9.2 ഓവറിൽ വിക്കറ്റു നഷ്ടമില്ലാതെ ജയത്തിലെത്തി. ക്യാപ്റ്റൻ ടി. ഷാനി 34 റണ്‍സുമായും ഐ.വി. ദൃശ്യ 37 റണ്‍സുമായും പുറത്താകാതെ നിന്നു.
കേരളത്തിനുവേണ്ടി വിനയ നാല് ഓവറിൽ അഞ്ചു റണ്‍സ് വഴങ്ങി നാലും വിക്കറ്റ് വീതം സ്വന്തമാക്കി.
ഇംഗ്ലണ്ട് 267നു പുറത്ത്
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 267നു പുറത്ത്.
ബെൻ ഡക്കറ്റ് (52), ജാമി സ്മിത്ത് (89) എന്നിവർ ഇംഗ്ലണ്ടിനുവേണ്ടി തിളങ്ങി. ആറു വിക്കറ്റ് വീഴ്ത്തിയ പാക് സ്പിന്നർ സാജിദ് ഖാനാണ് ഇംഗ്ലണ്ടിനെ 267ൽ ഒതുക്കിയത്.
ആദ്യദിനം അവസാനിക്കുന്പോൾ പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 73/3 എന്ന നിലയിലാണ്.