ക്വീൻസ് കപ്പിൽ റോയൽ സമ്മർദം
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിന്റെ തരംഗം ചെന്നുനിൽക്കുന്നത് പുരുഷ ടീമിന്റെ വാതിൽപ്പടിയിൽ.
സ്മൃതി മന്ദാന നയിച്ച ആർസിബി വനിതാ ടീം 2024 ഡബ്ല്യുപിഎൽ ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ എട്ട് വിക്കറ്റിനു കീഴടക്കിയാണ് കപ്പുയർത്തിയത്. 2008ൽ ആരംഭിച്ച റോയൽ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ ട്രോഫി.
2009, 2011, 2016 വർഷങ്ങളിൽ പുരുഷ ടീം ഐപിഎൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടത്തിൽ മുത്തമിടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ ചരിത്രം നിലനിൽക്കേയാണ് വനിതകൾ ആദ്യമായി ഡബ്ല്യുപിഎൽ ഫൈനലിൽ പ്രവേശിച്ചതും കന്നി ഫൈനലിൽത്തന്നെ ട്രോഫി സ്വന്തമാക്കിയതും. കിരീടം സ്വന്തമാക്കാൻ പുരുഷ ടീമിൽ സമ്മർദം വർധിക്കുകയാണ് മറുവശത്ത് സംഭവിച്ചത് എന്നതാണ് വാസ്തവം.
ഫെന്റാസ്റ്റിക് ഡബിൾ
ആർസിബി ഫ്രാഞ്ചൈസിയുടെ സ്ഥാപക ഉടമയായ വിജയ് മല്യ വനിതകളുടെ കിരീട നേട്ടത്തിനു പിന്നാലെ ടീമിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു. അതിൽ പ്രത്യേകം പറയുന്ന ഒരു കാര്യമാണ് പുരുഷ ടീം 2024 ഐപിഎൽ നേടി ഫെന്റാസ്റ്റിക് ഡബിൾ തികയ്ക്കുന്നതിനായി എല്ലാം ആശംസകളും നേരുന്നു എന്ന്. ഇതുതന്നെയാണ് വനിതാ കിരീടത്തിനു പിന്നാലെ ആർസിബി ആരാധകരും പ്രതീക്ഷിക്കുന്നത്.
ഫാഫ് ഡുപ്ലെസി നയിക്കുന്ന, വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, കാമറൂണ്‍ ഗ്രീൻ, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ലോക്കി ഫെർഗൂസണ് തുടങ്ങിയവർ അണിനിരക്കുന്ന ആർസിബി പുരുഷ ടീം 2024 ഐപിഎൽ കിരീടം നേടുന്നതിനായുള്ള കാത്തിരിപ്പിനാണ് വനിതാ കിരീടത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.
കോഹ്ലിയുടെ വീഡിയോ കോൾ
വനിതാ പ്രീമിയർ ലീഗ് കിരീടം ആർസിബി സ്വന്തമാക്കിയതിനു പിന്നാലെ സ്മൃതി മന്ദാനയെ വിരാട് കോഹ്ലി വീഡിയോ കോൾ ചെയ്തിരുന്നു. എന്നാൽ, ആഘോഷത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടെ കോഹ്ലി പറഞ്ഞത് ഒന്നും കേൾക്കാൻ സാധിച്ചില്ലെന്ന് കിരീടനേട്ടത്തിനുശേഷം മാധ്യമപ്രവർത്തകരോട് സ്മൃതി മന്ദാന പ്രതികരിച്ചു.
തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ദേശീയ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന കോഹ്ലി ആർസിബി ടീം ക്യാന്പിൽ എത്തി പരിശീലനം ആരംഭിച്ചു.
ആർസിബി x സിഎസ്കെ ടിക്കറ്റ്
വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സും തമ്മിലാണ് 2024 ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. പേടിഎം, ബുക്ക് മൈഷോ, ചെന്നൈ സൂപ്പർ കിംഗ്സ് വെബ്സൈറ്റ് എന്നിങ്ങനെ മൂന്ന് പ്ലാറ്റ്ഫോമിലായി മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പനയ്ക്കുണ്ടായിരുന്നു. മിനിറ്റുകൾക്കകം മത്സരത്തിന്റെ ടിക്കറ്റ് വിറ്റഴിഞ്ഞതായാണ് വിവരം.
എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് വില 1700 രൂപയായിരുന്നു. ഉയർന്ന വില 7,500 രൂപയും.
മാഞ്ചസ്റ്റർ ത്രില്ലർ
മാഞ്ചസ്റ്റർ: നിശ്ചിത സമയവും കടന്ന് അധിക സമയത്തേക്കു നീണ്ട ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ 3-4നു കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ.
അധിക സമയത്തെ ഇഞ്ചുറി ടൈമിൽ അമാദ് ഡിയാലോയാണ് യുണൈറ്റഡിന്റെ വിജയഗോൾ കുറിച്ചത്. സെമിയിൽ യുണൈറ്റഡ്, കവന്ററി സിറ്റിയെ നേരിടും. വൂൾവർഹാംടണിനെ രണ്ടിനെതിരേ മൂന്നു ഗോളിനു തോൽപ്പിച്ചാണ് കവന്ററി സിറ്റി സെമിയിലെത്തിയത്. മറ്റൊരു സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും.
പത്താം മിനിറ്റിൽ സ്കോട് മാക് ടോമിനെ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാൽ, ഇടവേളയ്ക്കു പിരിയുംമുന്പ് മൂന്നു മിനിറ്റിനിടെ അലക്സിസ് മാക് അലിസ്റ്റർ (44’), മുഹമ്മദ് സല (45+2’) എന്നിവരിലൂടെ ലിവർപൂൾ മുന്നിലെത്തി.
സമനിലയ്ക്കായി പൊരുതിയ യുണൈറ്റഡിന് 87-ാം മിനിറ്റിൽ ആന്റണി സമനില നൽകി. യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോഡിൽ ഒരു വർഷത്തിനുശേഷം ബ്രസീലിയൻ താരം നേടുന്ന ആദ്യ ഗോളാണ്. ഇതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു.
ഒന്‍പതിനായിരത്തോളം ലിവർപൂൾ ആരാധകരെ ആവേശത്തിലാക്കി 105-ാം മിനിറ്റിൽ ഹാർവി എലിയറ്റിന്റെ റോക്കറ്റ് ലോംഗ് റേഞ്ചർ യുണൈറ്റഡിന്റെ വലയിൽ തറച്ചു. ഈ ഗോളിനുള്ള മറുപടി മാർകസ് റാഷ്ഫോഡ് നല്കി.
120+1-ാം മിനിറ്റിൽ ലിവർപൂളിനു ലഭിച്ച കോർണർ പിടിച്ചെടുത്ത് അലെജാൻഡ്രോ ഗർനാച്ചോയും ഡിയാലോയും നടത്തിയ കുതിപ്പ് ഗോളിൽ കലാശിച്ചു. ബോക്സിനു വെളിയിൽവച്ച് ഗർനാച്ചോ നൽകിയ പാസ് ഡിയാലോ വലയിലാക്കി. ജഴ്സി ഉൗരി ഗോളാഘോഷിച്ച ഡിയാലോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മാർച്ചിംഗ് ഓർഡറും വാങ്ങി.
സ്വർണത്തിളക്കത്തിൽ നോഹ്, മയൂഖ
തോമസ് വർഗീസ്
തിരുവനന്തപുരം: ദേശീയ ഓപ്പണ്‍ 400 മീറ്റർ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ നോഹ് നിർമൽ ടോമിനും മയൂഖാ വിനോദിനും സ്വർണത്തിളക്കം. 18 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ മയൂഖാ വിനോദ് 58.83 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ സ്വന്തമായത് സ്വർണപ്പതക്കം.
എഎം എച്ച്എസ്എസ് പൂവന്പായിയിലെ പ്ലസ് ടു വിദ്യാർഥിനിയായ മയൂഖ ശനിയാഴ്ച വാർഷിക പരീക്ഷ കഴിഞ്ഞ് നേരെ തിരുവനന്തപുരത്തേക്കു യാത്ര തിരിക്കുകയായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്തെത്തി, ഇന്നലെ രാവിലെ ഹീറ്റ്സും വൈകുന്നേരം സുവർണ നേട്ടവും സ്വന്തമാക്കി തിരികെ കോഴിക്കോട്ടേക്ക്. അതും ഇന്നു നടക്കുന്ന കന്പ്യൂട്ടർ സയൻസ് പരീക്ഷ എഴുതായി.
പരീക്ഷയ്ക്കിടയിലും പോരാട്ടത്തിനിറങ്ങി മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഈ കൗമാര കായിക പ്രതിഭ.
പുരുഷവിഭാഗത്തിൽ കേരളം
പുരുഷ വിഭാഗം 400 മീറ്ററിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി കേരളം സന്പൂർണ ആധിപത്യം സ്ഥാപിച്ചു. നോഹാ നിർമൽ ടോം 46.40 സെക്കൻഡിൽ ഫിനിഷ് ചെയ്തു സ്വർണത്തിന് അവകാശിയായപ്പോൾ ഒളിന്പ്യൻ മുഹമ്മദ് അനസ് യാഹിയ 46.48 സെക്കൻഡിൽ വെള്ളി നേട്ടത്തിനും വി. മുഹമ്മദ് അജ്മൽ 46.58 സെക്കൻഡിൽ വെങ്കലത്തിനും ഉടമകളായി.
20 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ സാന്ദ്രമോൾ 55.97 സെക്കൻഡിൽ വെങ്കല നേട്ടത്തിന് അർഹയായി. 20ൽ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ പി. അഭിരാം (47.77 സെക്കൻഡ്) വെങ്കലം നേടി.
18ൽ താഴെയുള്ള ആണ്‍കുട്ടികളിൽ ബീഹാറിന്റെ പിയൂഷ് രാജ് (49.39), 20ൽ താഴെയുള്ളവരിൽ തമിഴ്നാടിന്റെ നവീൻ കുമാർ (47.40) വനിതകളുടെ വിഭാഗത്തിൽ തമിഴ്നാടിന്റെ ആർ. വിദ്യാ രാംരാജ് (52.25) 20ൽ താഴെയുള്ള കാറ്റഗറിയിൽ തെലങ്കാനയുടെ ഡോഡ്ല സായ് സംഗീത (55.30) എന്നിവരും സുവർണ നേട്ടത്തിന് അർഹരായി.
ഒളിന്പിക്സ് ഉൾപ്പെടെയുള്ള ലോക മത്സരങ്ങളുടെ യോഗ്യതാ മത്സരം കൂടിയായിരുന്നു. എന്നാൽ, ആർക്കും യോഗ്യതാ മാർക്ക് മറികടക്കാനായില്ല.
ഏറിലും അടിയിലും ആർസിബി
വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽ റണ്‍ വേട്ടയിലും വിക്കറ്റ് വേട്ടയിലും റോയൽ ചലഞ്ചേഴ്സ് താരങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതും ശ്രദ്ധേയം. വിക്കറ്റ് വേട്ടയിൽ തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന റോയ് നടത്തിയ മിന്നും പ്രകടനം ശ്രദ്ധേയമായി.
ആർസിബിയുടെ ശ്രേയങ്ക പാട്ടീലാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്തി പർപ്പിൾ ക്യാപ്പ് പുരസ്കാരം സ്വന്തമാക്കിയത്. ബംഗളൂരു സ്വദേശിയായ ഈ ഇരുപത്തൊന്നുകാരി എട്ട് മത്സരങ്ങളിൽ 13 വിക്കറ്റ് വീഴ്ത്തി. ഫൈനലിൽ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ശ്രേയങ്കയുടെ മികച്ച ബൗളിംഗ്.
10 മത്സരങ്ങളിൽ 12 വിക്കറ്റുമായി ആശ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യുപി വാരിയേഴ്സിനെതിരേ ലീഗ് റൗണ്ടിൽ 22 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ്.
ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയ ഓസീസ് താരം സോഫി മോളിനക്സും 10 മത്സരങ്ങളിൽ 12 വിക്കറ്റ് സ്വന്തമാക്കി. ഈ മൂന്നു സ്പിന്നർമാരുടെ ബൗളിംഗാണ് ആർസിബിയുടെ കിരീടനേട്ടത്തിൽ നിർണായകമായത്.
ഒന്‍പത് മത്സരങ്ങളിൽ 347 റണ്‍സ് നേടിയ എല്ലിസ് പെറിയാണ് 2024 സീസണിലെ ടോപ് സ്കോറർ. ഈ ഓസീസ് താരത്തിന്റെ ഓൾ റൗണ്ട് പ്രകടനം ആർസിബിക്ക് കരുത്തായി. ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻ മെഗ് ലാന്നിംഗ് (331), ഷെഫാലി വർമ (309), ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാന (300) എന്നിവരും ചാന്പ്യൻഷിപ്പിൽ 300 റണ്‍സ് കടന്നു.
ഇന്ത്യൻ റിലേ ടീം പരിശീലനം ബഹാമസിൽ
തിരുവനന്തപുരം: ഒളിന്പിക്സ്, ലോക അത്ലറ്റിക് മീറ്റ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകൾക്കു മുന്നോടിയായി ഇന്ത്യൻ അത്ലറ്റിക് ടീമുകൾ വിവിധ വിദേശ രാജ്യങ്ങളിൽ പരിശീലനത്തിൽ ഏർപ്പെടും. അത്ലറ്റിക്സിൽ ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന ഇനമായ റിലേയുടെ പരിശീലനം ബഹാമസിൽ നടത്തും.
ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ആദില്ലെ ജെ. സുമരിവല്ലയാണ് ഇക്കാര്യം അറിയിച്ചത്. 16 അത്ലറ്റുകളും പരിശീലകരും ഉൾപ്പെടുന്ന സംഘമാണ് ബഹാമസിലേക്ക് പോകുന്നത്. അവിടത്തെ ആഭ്യന്തര മത്സരങ്ങളിലും ഇന്ത്യൻ സംഘം പങ്കെടുക്കും.
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 0-3നു കീഴടക്കി ബാഴ്സലോണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ജയത്തോടെ ബാഴ്സലോണ 64 പോയിന്റുമായി ജിറോണയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 72 പോയിന്റുമായി റയൽ മാഡ്രിഡ് ആണ് ഒന്നാമത്. ജിറോണയ്ക്ക് 62 പോയിന്റാണ്.
മോപൊളിയെ (ഫ്രാൻസ്): ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ വൻ ജയവുമായി പാരീസ് സെന്റ് ജെർമയിൻ. കിലിയൻ എംബപ്പെയുടെ ഹാട്രിക് മികവിൽ പിഎസ്ജി 6-2ന് മോപൊളിയെ തോൽപ്പിച്ചു.
ജയത്തോടെ പിഎസ്ജിക്ക് രണ്ടാം സ്ഥാനക്കാരായ ബ്രെസ്റ്റുമായുള്ള ലീഡ് 12 ആയി ഉയർന്നു. പിഎസ്ജിക്ക് 59ഉം ബ്രെസ്റ്റിന് 47ഉം പോയിന്റാണ്.
ഫ്രീബർഗ്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ കുതിപ്പ് തുടർന്ന് ബെയർ ലെവർകൂസൻ. എവേ മത്സരത്തിൽ ലെവർകൂസൻ 3-2ന് എസ് സി ഫ്രീബർഗിനെ തോൽപ്പിച്ചു.
ലെവർകൂസന് 70 പോയിന്റാണുള്ളത്. ഒരു സീസണിൽ 22 ജയമെന്ന ക്ലബ് റിക്കാർഡിലും ലെവർകൂസനെത്തി.
ന്യൂയോർക്ക്: ഇന്ത്യൻ വെൽസ് ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി കാർലോസ് അൽകരാസ്.
ഫൈനലിൽ ഡാനിൽ മെദ്വദേവിനെ 7-6 (7-5), 6-1ന് തോൽപിച്ചാണ് അൽകാരസ് കിരീടം നിലനിർത്തിയത്. വനിതാ സിംഗിൾസിൽ ഇഗ ഷ്യാങ്ടെക് കപ്പുയർത്തി.
രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ: ഹാർദിക്
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനായശേഷം ആദ്യമായി പ്രതികരണവുമായി ഹാർദിക് പാണ്ഡ്യ. തന്റെ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ കളിക്കുന്നത് വിചിത്രമായ സംഭവമല്ലെന്ന് ഹാർദിക് പറഞ്ഞു.
‘ക്യാപ്റ്റൻസ് മാറിയതിൽ പ്രത്യേകിച്ച് ഒന്നുമില്ല. എന്റെ സഹായത്തിനായി എപ്പോഴും രോഹിത് കൂടെയുണ്ട്. അതുമാത്രമല്ല, അദ്ദേഹമാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. രോഹിത്തിന്റെ സഹായം എപ്പോഴും എനിക്കുണ്ടാകും’ - ഹാർദിക് പറഞ്ഞു.
ക്വീൻ ; ഡബ്ല്യുപിഎൽ കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്
ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്. രാജ്ഞിയെ നിശ്ചയിച്ച ഫൈനലിൽ ആർസിബി എട്ട് വിക്കറ്റിന് ഡൽഹി ക്യാപ്പിറ്റൽസിനെ കീഴടക്കി.
സ്കോർ: ഡൽഹി 113 (18.3). ബംഗളൂരു 115/2 (19.3). ബംഗളൂരുവിനായി എല്ലിസ് പെറിയും (35) റിച്ച ഘോഷും (17) പുറത്താകാതെ നിന്നു. ആർസിബിയുടെ കന്നി ഫൈനലായിരുന്നു. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി ഫൈനലിൽ പ്രവേശിച്ച ശേഷം ഡൽഹി കിരീട പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് വീഴുന്നത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓപ്പണർമാരായ ക്യാപ്റ്റൻ മെഗ് ലാന്നിംഗും (23) ഷെഫാലി വർമയും (44) ഏഴ് ഓവറിൽ 64 റണ്‍സ് അടിച്ചെടുത്തു. എട്ടാം ഓവറിന്റെ ആദ്യ പന്തിൽ ഷെഫാലിയെ പുറത്താക്കി സോഫി മോളിനക്സാണ് റോയൽ ചലഞ്ചേഴ്സിന് ബ്രേക്ക്ത്രൂ നൽകിയത്. ഓവറിലെ മൂന്നും നാലും പന്തുകളിൽ ജെമീമ റോഡ്രിഗസിനെയും (0) ആലീസ് കാപ്സിയെയും (0) ബൗൾഡാക്കി മത്സരഗതി തിരിച്ചതും മോളിനക്സായിരുന്നു. മെഗ് ലാന്നിംഗിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ശ്രേയങ്ക ഡൽഹിയെ വരിഞ്ഞുമുറുക്കി.
14-ാം ഓവറിൽ മലയാളി താരം ആശ ശോഭന രണ്ട് വിക്കറ്റ് വീഴ്ത്തി ഡൽഹിയെ തളച്ചു. പിന്നാലെ മിന്നു മണി (5), അരുന്ധതി റെഡ്ഡി (10), താനിയ ഭാട്യ (0) എന്നിവരെ ശ്രേയങ്ക പാട്ടീലും പുറത്താക്കി. ആർസിബിക്കുവേണ്ടി ശ്രേയങ്ക പാട്ടീൽ നാലും മോളിനക്സ് മൂന്നും ആശ ശോഭന രണ്ടും വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാനയും (31) സോഫി ഡിവൈനും (32) ഓപ്പണിംഗ് വിക്കറ്റിൽ 49 റണ്‍സ് നേടി.
കാലിക്കട്ട് ഹീറോസ് ഫൈനലിൽ
ചെന്നൈ: പ്രൈം വോളിബോൾ മൂന്നാം സീസണിൽ കാലിക്കട്ട് ഹീറോസ് ഫൈനലിൽ. സൂപ്പർ ഫൈവ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഹീറോസ് നേരിട്ട് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. സൂപ്പർ ഫൈവിലെ തങ്ങളുടെ അവസാന മത്സരം കളിക്കുന്നതിനു മുന്‍പുതന്നെ കാലിക്കട്ട് ഫൈനൽ ഉറപ്പാക്കിയെന്നതാണ് ശ്രദ്ധേയം.
കാരണം, മൂന്ന് മത്സരങ്ങളിൽ അഞ്ച് പോയിന്റ് ഉണ്ടായിരുന്ന ഡൽഹി തൂഫാൻസ് സൂപ്പർ ഫൈവിൽ തങ്ങളുടെ അവസാന മത്സരത്തിൽ മുംബൈ മിറ്റിയോഴ്സിനോട് 3-1നു പരാജയപ്പെട്ടു. ഇതോടെ അഹമ്മദാബാദ് ഡിഫെൻഡേഴ്സിന് എതിരായ സൂപ്പർ ഫൈവിലെ അവസാന മത്സരം കളിക്കുന്നതിനു മുന്‍പുതന്നെ കാലിക്കട്ട് ഫൈനലിലേക്ക് മുന്നേറി. ഡൽഹി തൂഫാൻസ് മുംബൈ മിറ്റിയോഴ്സിനെതിരേ ജയിച്ചിരുന്നെങ്കിൽ അഹമ്മദാബാദിനെ കീഴടക്കിയാൽ മാത്രമേ കാലിക്കട്ടിനു സൂപ്പർ ഫൈവ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും നേരിട്ട് ഫൈനലിലേക്ക് മുന്നേറാനും സാധിക്കുമായിരുന്നുള്ളൂ. കാരണം, മൂന്ന് മത്സരങ്ങളിൽ ആറ് പോയിന്റായിരുന്നു കാലിക്കട്ടിന്.
അതേസമയം, സൂപ്പർ ഫൈവിലെ അവസാന പോരാട്ടത്തിൽ കാലിക്കട്ട് അഹമ്മദാബാദ് ഡിഫെൻഡേഴ്സിനോട് തോറ്റു. സ്കോർ: 18-16, 15-13, 11-15, 8-15, 13-15.
15-11, 12-15, 15-12, 17-15നായിരുന്നു ഡൽഹി തൂഫാൻസിനെ മുംബൈ മിറ്റിയോഴ്സ് കീഴടക്കിയത്. നാല് മത്സരങ്ങളിൽ അഞ്ച് പോയിന്റുമായി സൂപ്പർ ഫൈവ് ടേബിളിൽ രണ്ടാം സ്ഥാനത്തോടെ ഡൽഹി പ്ലേ ഓഫ് എലിമിനേറ്ററിനു യോഗ്യത നേടി. ചൊവ്വാഴ്ചയാണ് കാലിക്കട്ടിന്റെ ഫൈനലിലെ എതിരാളിയാരാണെന്ന് നിശ്ചയിക്കുന്ന എലിമിനേറ്റർ പോരാട്ടം. 21ന് ഫൈനൽ അരങ്ങേറും.
ഫാബ് 4 ; നാലാംനാൾ ഐപിഎൽ 2024 സീസണിന് തുടക്കമാകും
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ചൂടിലുംചൂരിലും ആരാധകർ മയങ്ങാൻ ഇനിയുള്ളത് നാലു ദിനങ്ങൾ മാത്രം. 2024 സീസണിലെ ഏറ്റവും മികച്ച നാല് ടീമുകൾ ഏതൊക്കെയെന്നു ചോദിച്ചാൽ ഉത്തരങ്ങൾ പലതായിരിക്കും. ടീം ഘടനയും പുതിയ കോന്പിനേഷനുകളും ചേരുന്പോൾ 2024 സീസണിലെ ഫാബുലസ് ഫോർ...
സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ്. ധോണിയാണെന്നതാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ ഫാബുലസ് ഫോറിൽ ഉൾപ്പെടുത്തുന്ന പ്രധാന ഘടകം. മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ഇത്രയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു ടീമില്ല. നിലവിലെ ചാന്പ്യന്മാരായ സിഎസ്കെ ആറാം കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്. രചിൻ രവീന്ദ്ര, ഷാർദുൾ ഠാക്കൂർ, ഡാരെൽ മിച്ചൽ എന്നിവരാണ് 2024 ലേലത്തിലൂടെ ടീമിലെത്തിയത്. പരിക്കിനെത്തുടർന്ന് ഡാരെൽ മിച്ചൽ സീസണിന്റെ തുടക്കത്തിൽ കളിക്കില്ല എന്നതാണ് സിഎസ്കെയുടെ ഏക പ്രശ്നം.
ധോണി, ഋതുരാജ് ഗെയ്ക്വാദ്, ദീപക് ചാഹർ, മതീശ പതിരണ, മഹേഷ് തീക്ഷ്ണ എന്നിങ്ങനെ നീളുന്നു സിഎസ്കെയുടെ പ്രതിഭ. രവീന്ദ്ര ജഡേജ, മൊയീൻ അലി, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, ഷാർദുൾ ഠാക്കൂർ എന്നിങ്ങനെ ടോപ് ക്ലാസ് ഓൾറൗണ്ടർമാർ മറ്റൊരു ടീമിനും ഇല്ലെന്നതാണ് വാസ്തവം.
മുംബൈ ഇന്ത്യൻസ് ചെന്നൈക്കൊപ്പം ഏറ്റവും കൂടുതൽ കിരീടം എന്ന റിക്കാർഡ് (അഞ്ച്) പങ്കിടുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി മുംബൈയിൽ തിരിച്ചെത്തുന്ന സീസണ് ആണ് ഇത്തവണത്തേത്. രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതിന്റെ അസ്വാരസ്യം ആരാധകർക്കിടയിലുണ്ടെങ്കിലും ടീമിനെ ഇത് ബാധിച്ചില്ലെങ്കിൽ കപ്പുയർത്താൻ കരുത്തുള്ള ടീമാണ് മുംബൈ.
ജെറാൾഡ് കോറ്റ്സി, മുഹമ്മദ് നബി, റൊമാരിയൊ ഷെപ്പേർഡ്, ദിൽഷൻ മധുശങ്ക, ശ്രേയസ് ഗോപാൽ എന്നിവർ 2024 ലേലത്തിലൂടെ ടീമിലേക്കെത്തി. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ, ജസ്പ്രീത് ബുംറ, ടിം ഡേവിഡ് തുടങ്ങിയ ഒരു വൻ സംഘം തന്നെ മുംബൈക്കുണ്ട്. ഹാർദിക് പാണ്ഡ്യ, മുഹമ്മദ് നബി, റൊമാരിയൊ ഷെപ്പേർഡ് എന്നിവരാണ് ടോപ് ക്ലാസ് ഓൾറൗണ്ടർമാർ. പരിക്കേറ്റ മധുശങ്ക ആദ്യമത്സരങ്ങളിൽ ഇറങ്ങില്ലെന്നാണ് റിപ്പോർട്ട്.
റോയൽ ചലഞ്ചേഴ്സ് കിരീടനേട്ടങ്ങൾ അവകാശപ്പെടാനില്ലെങ്കിലും ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ എതിർ ടീമുകൾ ഭയക്കേണ്ടിയിരിക്കുന്നു. സഞ്ജയ് ബംഗാറിനെ മാറ്റി പകരം ആൻഡി ഫ്ളവറിനെ മുഖ്യപരിശീലകനാക്കിയതു മുതൽ ശ്രദ്ധേയ മാറ്റങ്ങളുമായാണ് ആർസിബിയുടെ വരവ്. വിരാട് കോഹ്ലി, ഫാഫ് ഡുപ്ലെസി എന്നിവരുടെ ബാറ്റിംഗാണ് ഇത്തവണയും റോയൽ ചലഞ്ചേഴ്സിന്റെ കരുത്ത്. ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീമിലേക്ക് ടോം കറൻ, കാമറൂണ്‍ ഗ്രീൻ, ലോക്കീ ഫെർഗൂസണ്, അൽസാരി ജോസഫ്, യശ് ദയാൽ തുടങ്ങിയവർ 2024 ലേലത്തിലൂടെ എത്തി.
മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ലോക്കീ ഫെർഗൂസണ്, അൽസാരി ജോസഫ് എന്നിവർ അണിനിരക്കുന്ന പേസ് ആക്രമണമായിരിക്കും ആർസിബിയുടെ ഇത്തവണത്തെ ആകർഷണം. ഗ്ലെൻ മാക്സ്വെൽ, കാമറൂണ്‍ ഗ്രീൻ, ടോം കറൻ, വിൽ ജാക്സ് എന്നിവരാണ് ടോപ് ക്ലാസ് ഓൾറൗണ്ടർമാർ.
സണ്‍റൈസേഴ്സ് ഐപിഎൽ 2016 എഡിഷൻ ജേതാക്കളാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. 2023 സീസണിൽ 10-ാം സ്ഥാനത്തായിരുന്നു ടീം. എന്നാൽ, ഇത്തവണ സണ്‍റൈസേഴ്സ് ഉദിച്ചുയരുമെന്നു പ്രതീക്ഷിക്കാനുള്ള രണ്ട് കാര്യങ്ങളുണ്ട്, പാറ്റ് കമ്മിൻസ് ക്യാപ്റ്റനായെത്തുന്നതും ഡാനിയേൽ വെട്ടോറി മുഖ്യപരിശീലകനാകുന്നതും. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത് താരം (20.50 കോടി രൂപ) എന്ന റിക്കാർഡുമായാണ് 2024 ലേലത്തിൽ കമ്മിൻസ് സണ്‍റൈസേഴ്സിലെത്തിയത്.
കമ്മിൻസിനൊപ്പം ട്രാവിസ് ഹെഡ്, വനിന്ധു ഹസരെങ്ക, ജയദേവ് ഉനദ്കട്ട് എന്നിവരാണ് 2024 ലേലത്തിലൂടെ ടീമിലെത്തിയത്. ഹെൻറിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, മാർക്കൊ യാൻസണ്, ഗ്ലെൻ ഫിലിപ്സ്, ഭുവനേശ്വർ കുമാർ തുടങ്ങിയ മികവുറ്റ താരങ്ങളുണ്ട്. മാർക്രം, ഷഹ്ബാസ് അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദർ എന്നിവരാണ് ടീമിലെ മുൻനിര ഓൾറൗണ്ടർമാർ.
ലോകകപ്പിൽ കോഹ്ലി വേണം: രോഹിത്
മുംബൈ: ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ എന്തു വിലകൊടുത്തും വിരാട് കോഹ്ലിയെ ഉൾപ്പെടുത്തണമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
ലോകകപ്പിൽ കോഹ്ലി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ലെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് രോഹിത് രംഗത്തെത്തിയത്. എന്നാൽ, ഇക്കാര്യങ്ങൾക്ക് യാതൊരു സ്ഥിരീകരണവുമില്ലെന്നതാണ് വാസ്തവം.
അതേസമയം, രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്ന കോഹ്ലി ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ഐപിഎൽ മുന്നൊരുക്കത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനൊപ്പം താരം വൈകാതെ ചേരും.
ടോട്ടനത്തെ ഞെട്ടിച്ച് ഫുൾഹാം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തെ ഞെട്ടിച്ച് ഫുൾഹാം. എവേ പോരാട്ടത്തിനിറങ്ങിയ ടോട്ടനത്തെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഫുൾഹാം തകർത്തത്. 53 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്തു തുടരുന്നു. 38 പോയിന്റുമായി ഫുൾഹാം 12-ാം സ്ഥാനത്തെത്തി.
മാഡ്രിഡ്: ലാ ലിഗ ഫുട്ബോളിൽ അനായാസ ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് റയൽ മാഡ്രിഡ് ഉയർത്തി. സീസണിന്റെ തുടക്കത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജിറോണ തോൽവിയേറ്റുവാങ്ങി.
വിനീഷ്യസ് ജൂണിയറുടെ ഇരട്ടഗോൾ മികവിൽ റയൽ മാഡ്രിഡ് 4-2ന് ഒസാസുനയെ പരാജയപ്പെടുത്തി. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയലിന് 72 പോയിന്റായി. തോൽവിയില്ലാതെ റയലിന്റെ 23-ാമത്തെ മത്സരമാണ്.
മാഞ്ചസ്റ്റർ: എഫ്എ കപ്പ് ഫുട്ബോളിൽ ചരിത്രം കുറിച്ച് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ക്വാർട്ടർ ഫൈനലിൽ 2-0ന് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി. ഇതോടെ എഫ്എ ചരിത്രത്തിൽ തുടർച്ചയായി ആറ് തവണ സെമിയിൽ പ്രവേശിക്കുന്ന ആദ്യടീം എന്ന റിക്കാർഡ് സിറ്റി സ്വന്തമാക്കി. മറ്റൊരു ക്വാർട്ടറിൽ ചെൽസി 4-2ന് ലെസ്റ്റർ സിറ്റിയെ കീഴടക്കി സെമിയിലെത്തി.
മ്യൂണിക്: ബുണ്ടസ് ലീഗ ഫുട്ബോളിൽ 60 വർഷം പഴക്കമുള്ള റിക്കാർഡ് തകർത്ത് ബയേണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്ൻ. അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനെന്ന റിക്കാർഡിലാണ് താരമെത്തിയത്. ബയേണ്‍ മ്യൂണിക്ക് എവേ മത്സരത്തിൽ ഡ്രംസ്റ്റഡിനെ 5-2ന് തോൽപ്പിച്ച മത്സരത്തിലാണ് ഇംഗ്ലണ്ട് നായകൻ ഗോളടിയിൽ പുതിയ റിക്കാർഡ് കുറിച്ചത്.
26 ലീഗ് കളിയിൽ 31 ഗോളുകളാണ് കെയ്ൻ നേടിയിരിക്കുന്നത്. 1963-64 സീസണിൽ ഹാംബർഗിനായി ജർമൻ ഇതിഹാസം ഉവെ സീലർ നേടിയ 30 ഗോൾ ഇതോടെ പഴങ്കഥയായി.
ഇന്ന് നാഷണൽ ഓപ്പണ്‍ 400 മീറ്റർ
തിരുവനന്തപുരം: നാഷണൽ ഓപ്പണ്‍ 400 മീറ്റർ മത്സരങ്ങൾ ഇന്ന് കാര്യവട്ടത്ത് നടക്കും. കാര്യവട്ടം എൽഎൻസിപി ട്രാക്കിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ പോരാട്ടത്തിന് ഇറങ്ങും. രാവിലെ എട്ടിന് ഹീറ്റ്സും ഉച്ചകഴിഞ്ഞ് ഫൈനൽ മത്സരങ്ങളും അരങ്ങേറും.
ഡബ്ല്യുപിഎൽ ഫൈനൽ ഇന്ന്
ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 കിരീടത്തിനായി മെഗ് ലാന്നിംഗിന്റെ ഡൽഹി ക്യാപ്പിറ്റൽസും സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ. ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കന്നിക്കിരീട മോഹത്തോടെയാണ് ഇരുടീമും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ആർസിബിക്ക് ഇത് കന്നി ഫൈനലാണ്, ക്യാപ്പിറ്റൽസിന്റെ രണ്ടാമത്തേതും.
പെറി, സ്മൃതി
ലീഗ് റൗണ്ടിൽ മൂന്നാം സ്ഥാനത്തോടെയാണ് ആർസിബി പ്ലേ ഓഫ് എലിമിനേറ്ററിൽ കടന്നത്. 2024 ഡബ്ല്യുപിഎൽ റണ്‍വേട്ടയിൽ ഒന്നാം സ്ഥാനക്കാരിയായ എല്ലിസ് പെറിയാണ് ആർസിബിയുടെ ബാറ്റിംഗ് കരുത്ത്. മികച്ച ഓൾറൗണ്ട് പ്രകടനം നടത്തുന്ന ഈ ഓസീസ് താരം എട്ട് മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറിയടക്കം 312 റണ്‍സ് നേടിയാണ് ടോപ് സ്കോററിനുള്ള ഓറഞ്ച് ക്യാപ്പ് അണിയുന്നത്. ഒന്‍പത് മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറിയടക്കം 269 റണ്‍സ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ബാറ്റിംഗിൽ ആർബിസിയുടെ മറ്റൊരു കരുത്ത്.
ലാന്നിംഗ്, ഷെഫാലി
ആർസിബിയുടേതുപോലെ ഓസ്ട്രേലിയൻ-ഇന്ത്യൻ ബാറ്റിംഗാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെയും കരുത്ത്. എട്ട് മത്സരങ്ങളിൽ 308 റണ്‍സ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിംഗാണ് ക്യാപ്പിറ്റൻസിന്റെ ബാറ്റിംഗ് മുന്നിൽനിന്ന് നയിക്കുന്നത്. 2024 സീസണിൽ റണ്‍വേട്ടയിൽ എല്ലിസ് പെറിക്കു പിന്നിൽ രണ്ടാമതാണ് ലാന്നിംഗ്.
എട്ട് മത്സരങ്ങളിൽ മൂന്ന് അർധസെഞ്ചുറിയടക്കം 265 റണ്‍സ് നേടിയ ഷെഫാലി വർമയാണ് ലാന്നിംഗിനൊപ്പം ഡൽഹിയുടെ ബാറ്റിംഗിലെ നിർണായക സാന്നിധ്യം. ജെമീമ റോഡ്രിഗസ് (235), ആലീസ് കാപ്സി (230) എന്നിവരും ഡൽഹി സ്കോർബോർഡിൽ റണ്‍സ് എത്തിച്ചവരാണ്.
ബൗളിംഗ് യൂണിറ്റ്
ദക്ഷിണാഫ്രിക്കൻ മീഡിയം പേസറായ മരിസാൻ കാപ്പിന്റെ കൈയിലാണ് ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാൻ. ആറ് മത്സരങ്ങളിൽ 11 വിക്കറ്റ് വീഴ്ത്തി, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറുടെ പർപ്പിൾ ക്യാപ്പ് അണിയുകയാണ് കാപ്പ്.
ആറ് മത്സരങ്ങളിൽ 11 വിക്കറ്റ് നേടിയ ഓസീസ് താരം ജെസ് ജോനാസെൻ എട്ട് മത്സരങ്ങളിൽ 10 വിക്കറ്റ് വീഴ്ത്തിയ രാധ യാദവ് എന്നിവരാണ് ഡൽഹി ബൗളിംഗിന്റെ കരുത്ത്. മറുവശത്ത് മലയാളിയായ ആശ ശോഭനയാണ് ആർസിബിക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്, ഒന്‍പത് മത്സരങ്ങളിൽ 10 വിക്കറ്റ്. ഓസീസ് താരം സോഫി മോളിനക്സും (ഒന്‍പത് വിക്കറ്റ്) ആർസിബിയുടെ ബൗളിംഗ് കരുത്താണ്.
കപ്പടിക്കാൻ മലയാളികൾ...
വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനായി വയനാട് സ്വദേശിയായ മിന്നു മണിയും തിരുവനന്തപുരം സ്വദേശി ആശാ ശോഭന റോയിയും ഇന്നു നേർക്കുനേർ. ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓൾറൗണ്ടറാണ് ഇരുപത്തിനാലുകാരിയായ മിന്നു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമാണ് ആശ ശോഭന.
ജന്മദിനാഘോഷത്തിന് ആശ
ഇന്നലെയായിരുന്നു ആശയുടെ 34-ാം ജന്മദിനം. ഇന്ന് ഡബ്ല്യുപിഎൽ കിരീടത്തോടെ ജന്മദിനാഘോഷം നടത്താനാണ് പദ്ധതി. 2023ലെ പ്രഥമ ഡബ്ല്യുപിഎൽ സീസണ് മുതൽ ആർസിബിയുടെ ഭാഗമാണ് ആശ. 10 ലക്ഷം രൂപയ്ക്കായിരുന്നു ആശ കഴിഞ്ഞ സീസണിൽ ആർസിബിയിൽ എത്തിയത്. 2023 എഡിഷനിൽ അഞ്ച് മത്സരങ്ങളിൽ അഞ്ച് വിക്കറ്റ് മാത്രമായിരുന്നു ഈ ലെഗ് സ്പിന്നറിനുണ്ടായിരുന്നത്.
2024 സീസണിൽ ആർസിബിക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് (10) വീഴ്ത്തിയത് ആശയാണ്. യുപി വാരിയേഴ്സിന് എതിരായ അഞ്ച് വിക്കറ്റ് (5/22) പ്രകടനം ഉൾപ്പെടെ മികവാർന്ന ബൗളിംഗാണ് ആശ കാഴ്ചവയ്ക്കുന്നത്. എലിമിനേറ്ററിൽ അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റണ്‍സ് വേണമെന്നിരിക്കേ ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാന പന്ത് ഏൽപ്പിച്ചത് ആശയെയായിരുന്നു. ഡബ്ല്യുപിഎല്ലിൽ ആകെ 14 മത്സരങ്ങളിൽ 15 വിക്കറ്റ് ഇതുവരെ ആശ സ്വന്തമാക്കി.
മിന്നുവിന് രണ്ടാം ഫൈനൽ
2023 സീസണിൽ 30 ലക്ഷം രൂപയ്ക്കായിരുന്നു മിന്നു മണി ഡൽഹി ക്യാപ്പിറ്റൽസിൽ എത്തിയത്. ഡൽഹിയുടേതുപോലെ മിന്നുവിനും ഇന്നത്തേത് തുടർച്ചയായ രണ്ടാം ഫൈനലാണ്. 2023 സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമായിരുന്നു മിന്നു കളിച്ചത്. വിക്കറ്റ് നേടാൻ സാധിച്ചില്ല. എന്നാൽ, 2024 സീസണിൽ നാല് മത്സരങ്ങളിൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേർക്കുനേർ
വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ചരിത്രത്തിൽ ഡൽഹി ക്യാപ്പിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇതുവരെ നാല് തവണ ഏറ്റുമുട്ടി. നാലിലും ഡൽഹിക്കായിരുന്നു ജയം. 2024 സീസണ് ലീഗ് റൗണ്ടിൽ ആർസിബി രണ്ട് തോൽവി വഴങ്ങിയ ഏകടീമും ക്യാപ്പിറ്റൽസാണ്. ഈ സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ 25 റണ്‍സിനും രണ്ടാം മത്സരത്തിൽ ഒരു റണ്ണിനുമായിരുന്നു ഡൽഹിയുടെ ജയം.
ഐപിഎൽ രണ്ടാംപാദം വിദേശത്ത് നടത്തിയേക്കുമെന്ന് സൂചന
മുംബൈ: രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ 2024 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാംപാദം വിദേശത്തേക്ക് മാറ്റാൻ ബിസിസിഐ നീക്കം നടത്തുന്നതായി സൂചന.
ഇതിന്റെ ഭാഗമായി ബിസിസിഐ പ്രതിനിധികൾ യുഎഇയിൽ സന്ദർശനം നടത്തുകയാണെന്നും റിപ്പോർട്ടുണ്ട്. ഐപിഎൽ 2024 സീസണിലേക്ക് ഇനി അഞ്ച് ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 22ന് ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഏപ്രിൽ ഏഴ് വരെയായി 21 മത്സരങ്ങളുടെ ഫിക്സ്ചറാണ് നിലവിൽ ബിസിസിഐ പ്രഖ്യാപിച്ചത്. ഏപ്രിൽ 19 മുതൽ പൊതുതെരഞ്ഞെടുപ്പ് ആരംഭിക്കും. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന വോട്ടിംഗ് ജൂണ്‍ ഒന്നിനാണ്. തുടർന്ന് ജൂണ്‍ നാലിന് ഫലപ്രഖ്യാപനം.
മാർച്ച് 22 മുതൽ മേയ് 26വരെയാണ് ഐപിഎൽ 2024 സീസണ് നടക്കേണ്ടത്. പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2009, 2014 ഐപിഎൽ സീസണുകൾ വിദേശത്ത് നടത്തിയിരുന്നു.
2009 സീസണിലെ മുഴുവൻ മത്സരങ്ങളും ദക്ഷിണാഫ്രിക്കയിലായിരുന്നു നടത്തിയത്. 2024ൽ ആദ്യ 20 മത്സരങ്ങൾക്ക് യുഎഇ വേദിയായി. എന്നാൽ, 2019ൽ പൊതുതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നെങ്കിലും ഐപിഎൽ പൂർണമായി ഇന്ത്യയിൽവച്ച് നടത്തിയെന്നതും ശ്രദ്ധേയം.
2024 സീസണ് രണ്ടാംപാദം ഇന്ത്യക്കു പുറത്തേക്ക് കൊണ്ടുപോകുകയാണെങ്കിൽ യുഎഇക്ക് പുറമേ യുഎസ്എയും പരിഗണനയിലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കാരണം, 2024 ഐസിസി ട്വന്റി-20 ലോകകപ്പ് ആതിഥേയരാണ് യുഎസ്എ.
ജയിച്ചാൽ കാലിക്കട്ട് ഹീറോസ് ഫൈനലിൽ
ചെന്നൈ: പ്രൈം വോളിബോൾ മൂന്നാം സീസണിന്റെ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കാൻ കാലിക്കട്ട് ഹീറോസിന് വേണ്ടിയത് ഒരു ജയം. സൂപ്പർ ഫൈവിലെ അവസാന മത്സരത്തിൽ ഇന്ന് രാത്രി 8.30ന് അഹമ്മദാബാദ് ഡിഫെൻഡേഴ്സാണ് കാലിക്കട്ടിന്റെ എതിരാളി.
സൂപ്പർ ഫൈവ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും. സൂപ്പർ ഫൈവ് പോരാട്ടങ്ങൽ ഇന്ന് അവസാനിക്കും. സൂപ്പർ ഫൈവിൽ മൂന്നു റൗണ്ട് പൂർത്തിയായപ്പോൾ ആറ് പോയിന്റുമായി കാലിക്കട്ട് ഒന്നാം സ്ഥാനത്തുണ്ട്. ഡൽഹി തൂഫാൻസാണ് (അഞ്ച്) രണ്ടാമത്.
ഇന്നലെ നടന്ന സൂപ്പർ ഫൈവ് പോരാട്ടത്തിൽ ബംഗളൂരു നേരിട്ടുള്ള സെറ്റുകൾക്ക് മുംബൈയെ കീഴടക്കി. സ്കോർ: 15-13, 16-14, 15-10.
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് സെമിയിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ പുറത്ത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയാണ് ലക്ഷ്യ സെന്നിനെ തോൽപ്പിച്ചത് (12-21, 21-10, 15-21).
ക്വാർട്ടറിൽ മുൻ ചാന്പ്യനായ മലേഷ്യയുടെ ലീ സി ജിയയെ ഒരു മണിക്കൂർ 11 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യ സെൻ കീഴടക്കിയത്.
യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി
സൂറിച്ച്: 2023-24 സീസണ് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. തീക്കളിക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. കട്ടയ്ക്കുകട്ട നിൽക്കുന്ന ടീമുകൾ തമ്മിൽ കൊന്പുകോർക്കുന്പോൾ കനൽ കത്തുമെന്നുറപ്പ്. ക്വാർട്ടറിലെ വന്പൻ പോരാട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് ലാ ലിഗ കരുത്തരായ റയൽ മാഡ്രിഡും തമ്മിൽ അരങ്ങേറും.
റയൽ x മാഞ്ചസ്റ്റർ സിറ്റി
നിലവിലെ ചാന്പ്യന്മാരാണ് മാഞ്ചസ്റ്റർ സിറ്റി. 2022-23 സീസണ് സെമിയിൽ ഇരുടീമും തമ്മിൽ കൊന്പുകോർത്തിരുന്നു. റയലിൽ നടന്ന ആദ്യപാദം 1-1 സമനിലയിൽ കലാശിച്ചപ്പോൾ, മാഞ്ചസ്റ്ററിൽ നടന്ന രണ്ടാംപാദത്തിൽ സിറ്റി 4-0ന്റെ ആധിപത്യം പുലർത്തി. കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും ആദ്യപാദം റയലിൽ നടക്കും.
ചരിത്രത്തിൽ ഇരുടീമും തമ്മിൽ ഇതുവരെ 10 മത്സരങ്ങൾ നടന്നു. അതിൽ നാല് എണ്ണത്തിൽ സിറ്റി ജയിച്ചപ്പോൾ മൂന്ന് എണ്ണം റയൽ നേടി. മൂന്ന് മത്സരം സമനിലയിൽ കലാശിച്ചു. സിറ്റിക്കാർ 17 ഗോൾ നേടിയപ്പോൾ മാഡ്രിഡ് സംഘം 14 ഗോൾ അടിച്ചു. ചാന്പ്യൻസ് ലീഗ് റിക്കാർഡ് തവണ (14) സ്വന്തമാക്കിയ ടീമാണ് റയൽ മാഡ്രിഡ്.
പിഎസ്ജി x ബാഴ്സലോണ
ക്വാർട്ടറിലെ മറ്റൊരു ശ്രദ്ധേയ പോരാട്ടം സ്പാനിഷ് കരുത്തരായ ബാഴ്സലോണയും ഫ്രഞ്ച് ചാന്പ്യന്മാരായ പിഎസ്ജിയും തമ്മിലാണ്. 2019-20 സീസണിനുശേഷം ബാഴ്സലോണ ക്വാർട്ടറിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്.
യുവതാരങ്ങളുടെ സാന്നിധ്യമാണ് ബാഴ്സയുടെ കരുത്ത്. ഇരുടീമും തമ്മിൽ ഇതുവരെ 13 തവണ ഏറ്റുമുട്ടി. അതിൽ അഞ്ച് തവണ ബാഴ്സലോണ ജയിച്ചപ്പോൾ പിഎസ്ജി നാല് എണ്ണത്തിൽ വെന്നിക്കൊടി പാറിച്ചു. നാല് മത്സരം സമനിലയിൽ കലാശിച്ചു.
ആഴ്സണൽ x ബയേണ്‍
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പോയിന്റ് ടേബിളിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലും ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് മറ്റൊരു തീക്കളി.
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആഴ്സണൽ ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചത്. മാർട്ടിൻ ഒഡെഗാർഡ്, ബുക്കായൊ സാക്ക, കായ് ഹവേർട്ട്സ് തുടങ്ങിയവരാണ് ആഴ്സണലിന്റെ കരുത്ത്. ഇംഗ്ലീഷ് ക്യാപ്റ്റനായ ഹാരി കെയ്നാണ് ബയേണിന്റെ ആക്രമണം നയിക്കുന്നതെന്നതാണ് ശ്രദ്ധേയം.
ആഴ്സണലും ബയേണും ഇതുവരെ 12 തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് ജയം മാത്രമാണ് ഇംഗ്ലീഷ് ടീമിനുള്ളത്, ഏഴ് ജയം ബയേണ്‍ സ്വന്തമാക്കി. രണ്ട് മത്സരം സമനിലയിൽ കലാശിച്ചു.
അത്ലറ്റിക്കോ x ഡോർട്ട്മുണ്ട്
സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡും ജർമൻ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലാണ് മറ്റൊരു ക്വാർട്ടർ. തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാമെങ്കിലും അത്ലറ്റിക്കോയ്ക്കാണ് അല്പം മുൻതൂക്കം.
ചരിത്രത്തിൽ ഇതുവരെ ഇരുടീമും ആറ് തണവ കൊന്പുകോർത്തു. മൂന്ന് ജയം ഡോർട്ട്മുണ്ട് നേടിയപ്പോൾ രണ്ട് എണ്ണത്തിൽ അത്ലറ്റിക്കോയും വെന്നിക്കൊടി പാറിച്ചു. ഒരു മത്സരം സമനിലയിൽ കലാശിച്ചു.
ഡബ്ല്യുപിഎൽ ഫൈനലിൽ ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും
ന്യൂഡൽഹി: സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ അഞ്ച് റൺസിനു കീഴടക്കി.
ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിൽ തിരുവനന്തപുരം സ്വദേശിയായ ആശ ശോഭനയായിരുന്നു ആർസിബിയുടെ അവസാന ഓവർ എറിഞ്ഞത്. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റൺസ് വേണമെന്നിരിക്കേ ആറ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും ആശ ശോഭന സ്വന്തമാക്കി. അതോടെ ആർസിബി കന്നി ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കി. സ്കോർ: ആർസിബി 135/6 (20). മുംബൈ ഇന്ത്യൻസ് 130/6 (20).
ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസാണ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സിന്റെ എതിരാളി. നാളെ രാത്രി 7.30നാണ് ഫൈനൽ.
ഫൈനൽ ടിക്കറ്റിനായുള്ള എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, 2.2 ഓവറിൽ 20 റണ്‍സ് എടുക്കുന്നതിനിടെ ആർസിബിയുടെ ഓപ്പണർമാരായ സോഫി ഡിവൈനും (10), ക്യാപ്റ്റൻ സ്മൃതി മന്ദാനയും (10) പുറത്ത്. തുടർന്ന് എല്ലിസ് പെറിയുടെ അർധസെഞ്ചുറി ഇന്നിംഗ്സാണ് ആർസിബിയെ മുന്നോട്ട് നയിച്ചത്. 50 പന്തിൽ ഒരു സിക്സും എട്ട് ഫോറും അടക്കം പെറി 66 റണ്‍സ് നേടി. ജോർജിയ വെയർഹാം 10 പന്തിൽ 18 റണ്‍സുമായി പുറത്താകാതെനിന്നു.
136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിനുവേണ്ടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 30 പന്തിൽ 33 റൺസുമായി ടോപ് സ്കോററായി. അമേലിയ കേർ 27 റൺസുമായി പുറത്താകാതെ നിന്നു. ആർസിബിക്കു വേണ്ടി ശ്രേയങ്ക പാട്ടീൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഐപിഎൽ ട്വന്റി-20 പോരാട്ടത്തിനു തുടക്കം കുറിക്കാൻ ഇനി ആറ് ദിനങ്ങൾ
പ തിനേഴാാം സീസണ് ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ ആരവത്തിലേക്ക് ഇനിയുള്ളത് വെറും ആറ് ദിനങ്ങളുടെ അകലം മാത്രം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരമായ വിരാട് കോഹ്ലി ആറ് റണ്‍സ് കൂടി എടുത്താൽ പുതിയൊരു റിക്കാർഡിനുടമയാകും.
അതേസമയം, ഇത്തവണ കളത്തിൽ ഉണ്ടാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽനിന്ന് വിട്ടുനിന്നിരുന്നു.
വരുംദിനങ്ങളിൽ കോഹ്ലി ആർസിബി ക്യാന്പിൽ ചേരുമെന്നാണ് ലഭിക്കുന്ന സൂചന. 22ന് നിലവിലെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയാണ് ഐപിഎല്ലിൽ ആർസിബിയുടെ ആദ്യമത്സരം. 2024 എഡിഷന്റെ ഉദ്ഘാടന മത്സരവുമാണിത്.
ട്വന്റി-20 ക്രിക്കറ്റിൽ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന റിക്കാർഡിലേക്കാണ് വിരാട് കോഹ്ലിക്ക് ആറ് റണ്‍സ് കൂടി വേണ്ടത്. നിലവിൽ 11,994 റണ്‍സ് ട്വന്റി-20 ഫോർമാറ്റിൽ കോഹ്ലിക്കുണ്ട്. 376 മത്സരങ്ങളിൽനിന്ന് എട്ട് സെഞ്ചുറിയും 91 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റണ്‍സുള്ള ബാറ്ററും കോഹ്ലിതന്നെ. 11,156 റണ്‍സ് നേടിയ രോഹിത് ശർമയാണ് കോഹ്ലിക്കു പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരൻ.
ആർസിബിയുടെ മുൻ താരമായ ക്രിസ് ഗെയ്ലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ട്വന്റി-20 റണ്‍സുള്ള ബാറ്റർ, 14562. ഷൊയ്ബ് മാലിക് (13360), കിറോണ്‍ പൊള്ളാർഡ് (12900), അലക്സ് ഹെയ്ൽസ് (12225), ഡേവിഡ് വാർണർ (12065) എന്നിവരാണ് ട്വന്റി-20യിൽ 12,000 റണ്‍സ് ക്ലബ്ബിലുള്ളത്.
ആർസിബി സെഞ്ചുറി
ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ടീമാണ് ആർസിബി, 17 എണ്ണം. ആർസിബി നേടിയ 17 സെഞ്ചുറിയിൽ ഏഴ് എണ്ണവും കോഹ്ലിയുടെ ബാറ്റിൽനിന്നാണെന്നതും ശ്രദ്ധേയം. ക്രിസ് ഗെയ്ൽ അഞ്ചും എബി ഡിവില്യേഴ്സ് രണ്ടും സെഞ്ചുറി ആർസിബി ജഴ്സിയിൽ നേടി.
മൂന്ന് തവണ ഫൈനലിൽ പ്രവേശിച്ചതാണ് ആർസിബിയുടെ (2009, 2011, 2016) ഐപിഎല്ലിലെ ഇതുവരെയുള്ള മികച്ച പ്രകടനം. 17-ാം സീസണിൽ ഇറങ്ങുന്പോൾ കന്നിക്കിരീടമാണ് ടീം പ്രതീക്ഷിക്കുന്നത്. 2024 താരലേലത്തിൽ 17.5 കോടി രൂപ മുടക്കി ഓസീസ് ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനിനെയും, 11.5 കോടി മുടക്കി വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫിനെയും ആർസിബി സ്വന്തമാക്കി. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ്വെൽ, കോഹ്ലി എന്നിവർക്കൊപ്പം ഗ്രീനും ചേരുന്പോൾ ആർസിബി കരുത്താർജിക്കും.
ലിവർപൂൾ: ഗോൾ നേടി ലിവർപൂളിനൊപ്പം ചരിത്രം കുറിച്ച് മുഹമ്മദ് സല. യൂറോപ്പ ലീഗ് ഫുട്ബോളിൽ വൻ ജയത്തോടെ ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ. രണ്ടാംപാദ മത്സരത്തിൽ ലിവർപൂൾ 6-1ന് സ്പാർട്ട പ്രാഗിനെ തോൽപ്പിച്ചു.
ഇതോടെ ഇരുപാദങ്ങളിലുമായി 11-2ന്റെ ജയം നേടി. പത്താം മിനിറ്റിൽ സലയുടെ ഗോളിനു പുറമെ ഡാർവിൻ നുനെസ് (7’), ബോബി ക്ലാർക്ക് (8’), കോഡി ഗാക്പോ (14’, 56’), ഡൊമിനിക് സൊബോസ് ലായി (48’) എന്നിവരും വല കുലുക്കി. സ്പാർട്ട പ്രാഗിനായി വെൽകോ ബ്രിമാൻസിവിച്ച് (42’) ആശ്വാസ ഗോൾ നേടി.
ലിവർപൂളിനായി തുടർച്ചയായ ഏഴു സീസണുകളിൽ കുറഞ്ഞത് 20 ഗോളെങ്കിലും നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടമാണ് സല കൈവരിച്ചത്. മത്സരത്തിൽ മൂന്ന് അസിസ്റ്റും ഈജിപ്ഷ്യൻ താരം നടത്തി. 21-ാം നൂറ്റാണ്ടിൽ സലയ്ക്കു മുന്‍പ് ലയണൽ മെസി (13), ലൂയിസ് സുവാരസ് (9), ക്രിസ്റ്റ്യാനോ റൊണാൾഡോ (9) എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ചവർ. ഈ സീസണിൽ 20 ഗോളുകളും 10 അസിസ്റ്റുകളും താരം കുറിച്ചു.
പിന്നിൽ നിന്ന ബെയർ ലെവർകൂസൻ
രണ്ടാംപാദ പ്രീക്വാർട്ടറിൽ ലെവർകൂസൻ 3-2ന് ക്വാരബാഗിനെ പരാജയപ്പെടുത്തി. ഇതോടെ ഇരുപാദങ്ങളിലുമായി ജർമൻ ക്ലബ്ബിന് 5-4ന്റെ ജയം. രണ്ടു ഗോളിനു മുന്നിൽ നിന്നശേഷമാണ് അസർബൈജൻ ക്ലബ്ബിന്റെ തോൽവി.
പാട്രിക് ഷിക്ക് ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകൾ ബെയർ ലെവർകൂസന് ജയമൊരുക്കി. ഇതോടെ ലെവർകൂസന്റെ തോൽവി അറിയാതെയുള്ള മത്സരങ്ങളുടെ എണ്ണം 37 ആയി. ആദ്യപാദത്തിലും രണ്ടു ഗോളിനു മുന്നിൽനിന്നശേഷമാണ് ക്വാരബാഗ് സമനില വഴങ്ങിയത്.
അത്ലാന്ത, ബെൻഫിക്ക, വെസ്റ്റ് ഹാം യുണൈറ്റഡ്, എഎസ് റോമ, മാഴ്സ, എസി മിലാൻ ക്ലബ്ബുകൾ ക്വാർട്ടറിലെത്തി.
ബംഗളൂരു: ഐപിഎൽ ട്വന്റി-20 ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് പേരുമാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തയാഴ്ച ആരംഭിക്കുന്ന 17-ാം ഐപിഎൽ സീസണു മുന്നോടിയായി നിലവിലെ പേരിലെ ‘ബാംഗ്ലൂർ’ നീക്കാനാണ് ഒരുങ്ങുന്നത്.
ബാംഗ്ലൂരിനു പകരം ബംഗളൂരു എന്നാക്കിയേക്കും. നഗരത്തിന്റെ പേര് 2014ലാണ് മാറിയത്.
ഐപിഎല്ലിൽ 16 സീസണുകളിൽ കളിച്ചിട്ടും ഒരു ലീഗ് കിരീടം പോലും നേടാനാവാത്ത റോയൽ ചലഞ്ചേഴ്സ് പുതിയ പേര് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ്.
എൻഗിഡിക്കു പകരം മക്ഗുർക്ക്
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസ് ടീമിൽ മാറ്റം. പരിക്കേറ്റ് പുറത്തായ ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എൻഗിഡിക്കു പകരം ഓസ്ട്രേലിയൻ ബാറ്റർ ജേക്ക് ഫ്രേസർ മക്ഗുർക്ക് എത്തി.
50 ലക്ഷം രൂപയ്ക്കാണ് ഇരുപത്തൊന്നുകാരനായ മക്ഗുർക്ക് ഡൽഹി ക്യാപ്പിറ്റൽസുമായി കരാറിലായത്.
2023-24 സീസണ് ബിഗ് ബാഷ് ലീഗിൽ മെൽബണ്‍ റെനഗേഡ്സിനുവേണ്ടി 158.64 സ്ട്രൈക്ക് റേറ്റിൽ 257 റണ്‍സ് നേടിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറിയുടെ ഉടമയാണ്, 29 പന്തിൽ.
ലക്ഷ്യ സെൻ ക്വാർട്ടറിൽ
ബിർമിങാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ക്വാർട്ടറിൽ. ലോക മൂന്നാം നന്പർ താരമായ ആൻഡേഴ്സ് ആന്റോണ്സെന്നിനെ മൂന്ന് ഗെയിം നീണ്ട പ്രീക്വാർട്ടർ പോരാട്ടത്തിൽ കീഴടക്കിയാണ് ലക്ഷ്യയുടെ ക്വാർട്ടർ പ്രവേശം. സ്കോർ: 24-22, 11-21, 21-14.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവും പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക്സായ് രാജ് സഖ്യവും പ്രീക്വാർട്ടറിൽ പുറത്തായി.
ചെന്നൈ: പ്രൈം വോളിബോൾ സൂപ്പർ ഫൈവിൽ അഹമ്മദാബാദ് ഡിഫെൻഡേഴ്സ് 15-10, 11-15, 10-15, 15-12, 18-16ന് ഡൽഹി തൂഫാൻസിനെ തോൽപ്പിച്ചു.
സൂപ്പർ ഫൈവിൽ അഹമ്മദാബാദിന്റെ ആദ്യ ജയമാണ്. സൂപ്പർ ഫൈവിൽ ആറ് പോയിന്റുമായി കാലിക്കട്ട് ഹീറോസ് ഒന്നാമത്. ബംഗളൂരു ടോർപിഡോസിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് കാലിക്കട്ട് ഒന്നിൽ തുടരുന്നത്.
ഡബ്ല്യുപിഎൽ ഫൈനൽ തീരുമാനം ഇന്ന് ; എലിമിനേറ്ററിൽ ബംഗളൂരുവും മുംബൈയും നേർക്കുനേർ
ന്യൂഡൽഹി: ഉറ്റ ചങ്ങാതിമാരായ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും ഇന്ന് കളത്തിൽ നേർക്കുനേർ കൊന്പുകോർക്കും.
വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ഫൈനൽ എന്ന ലക്ഷ്യത്തിനായുള്ള ഏറ്റുമുട്ടലായതിനാൽ സൗഹൃദത്തിനു കളത്തിൽ സ്ഥാനമില്ല. മാത്രമല്ല, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പടനയിച്ചാണ് സ്മൃതിയുടെ വരവ്. നിലവിലെ കിരീട ജേതാക്കളായ മുംബൈ ഇന്ത്യൻസിന്റെ അമരക്കാരിയാണ് ഹർമൻപ്രീത് കൗർ.
ചുരുക്കത്തിൽ കളത്തിൽ ഇരുവരും ഇന്ന് ‘ദോസ്ത് നഹീ, ദുശ്മൻ ഹേ’... പ്ലേ ഓഫ് എലിമിനേറ്ററിൽ ഇന്ന് ജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിൽ ഇതിനോടകം പ്രവേശിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഫൈനൽ.
കന്നി പ്ലേ ഓഫ്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനിത് കന്നി പ്ലേ ഓഫ്. 2023ലെ പ്രഥമ ഡബ്ല്യുപിഎല്ലിന്റെ ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ആർസിബി വനിതകൾക്ക് സാധിച്ചുള്ളൂ.
കഴിഞ്ഞ സീസണ് ലീഗ് റൗണ്ടിലെ എട്ട് മത്സരങ്ങളിൽ ആറിലും പരാജയപ്പെട്ടിരുന്നു ആർസിബി. എന്നാൽ, 2024 സീസണിൽ നാല് ജയവും നാല് തോൽവിയുമായി എട്ട് പോയിന്റോടെയാണ് സ്മൃതിയും സംഘവും ലീഗ് റൗണ്ടിൽ മൂന്നാം സ്ഥാനത്തോടെ പ്ലേ ഓഫ് എലിമിനേറ്ററിൽ ഇടംനേടിയത്.
രണ്ട് അർധസെഞ്ചുറിയുൾപ്പെടെ 259 റണ്‍സുമായി സ്മൃതിയാണ് ലീഗ് റൗണ്ടിൽ ആർസിബിയുടെ ടോപ് സ്കോറർ. ഏഴ് മത്സരങ്ങളിൽ 246 റണ്‍സുമായി ഓസീസ് താരം എല്ലിസ് പെറിയും ആർസിബിയുടെ ബാറ്റിംഗ് കരുത്തായി. ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ആശാ ശോഭനയാണ് ടീമിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്.
തനിയാവർത്തനം
മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് ഇന്നു നടക്കുന്ന എലിമിനേറ്റർ 2023ന്റെ തനിയാവർത്തനമാണ്. 2023 എഡിഷനിലും ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനത്തായിരുന്നു മുംബൈ.
ഒന്നാം സ്ഥാനത്തോടെ ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. എന്നാൽ, എലിമിനേറ്റർ ജയിച്ച് ഫൈനലിലെത്തിയ മുംബൈ കിരീട പോരാട്ടത്തിൽ ഡൽഹിയെ കീഴടക്കി.
2024ലും ഇത് ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ് ഹർമൻപ്രീത് കൗറും സംഘവും. 2024 ലീഗ് റൗണ്ടിൽ അഞ്ച് ജയത്തിലൂടെ 10 പോയിന്റ് നേടിയാണ് മുംബൈ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ആറ് മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി ഉൾപ്പെടെ 235 റണ്‍സ് നേടിയ ഹർമൻപ്രീതാണ് മുംബൈയുടെ ടോപ് സ്കോറർ. ഹർമൻപ്രീതാണ് (95*) ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ. ആറ് മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ഷബ്നിം ഇസ്മയിലാണ് മുംബൈയുടെ ബൗളിംഗ് ആക്രമണം നയിക്കുന്നത്.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനായി ഇനിയുള്ളത് ഏഴ് ദിനങ്ങൾ
ഇന്നേക്ക് ഏഴാംനാൾ ലോക ക്രിക്കറ്റിന്റെ മാസ്മരികത മിഴിതുറക്കും. പിന്നീടങ്ങോട്ട് ഏറും അടിയും മാത്രം. വില്ലോ ബാറ്റാൽ അടികൊണ്ട് പായുന്ന പന്ത്, ബാറ്റിനും പാഡിനും ഇടയിലെ വിടവ് കണ്ടെത്തി വിക്കറ്റിളക്കാനുള്ള പന്തിന്റെ വ്യഗ്രത... അടികൊണ്ട് വേലിക്കെട്ടിനുള്ളിലും പുറത്തുമായി വിശ്രമമില്ലാതെ പായുന്ന പന്തിൽ മനസർപ്പിക്കുന്ന ആരാധകർ... ആരാധകമനസിനെ തണുപ്പിച്ച് പെയ്തിറങ്ങുന്ന റണ്‍സ്... ഇതെല്ലാം ഒന്നിച്ചെത്തുന്ന, 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലേക്ക് ഇനി ശേഷിക്കുന്നത് ഏഴ് ദിനങ്ങൾ മാത്രം. 2024 ഐപിഎല്ലിൽ 10 ടീമുകളുണ്ടെങ്കിലും ഏഴാം നന്പർ ജഴ്സിയണിയുന്ന ക്യാപ്റ്റന്മാർ രണ്ട്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ എം.എസ്. ധോണിയും ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മാൻ ഗില്ലും.
ഏഴും എഴുപത്തേഴും
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനിയൊരു ഏഴാം നന്പർ ഇല്ലെന്ന തീരുമാനം ബിസിസിഐ എടുത്തശേഷമുള്ള ആദ്യ ഐപിഎല്ലാണ് ഈ മാസം 22ന് ആരംഭിക്കുന്നത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയോടുള്ള ആദരസൂചകമായാണ് അദ്ദേഹം അണിഞ്ഞിരുന്ന ഏഴാം നന്പർ ബിസിസിഐ റിട്ടയർ ചെയ്തത്.
സച്ചിൻ തെണ്ടുൽക്കറിന്റെ 10-ാം നന്പർ മാത്രമായിരുന്നു ഇതിനു മുന്‍പ് ബിസിസിഐ റിട്ടയർ ചെയ്ത ഏക ജഴ്സി നന്പർ. ഏഴാം നന്പറിനോട് പ്രണയമുള്ള ശുഭ്മാൻ ഗിൽ ദേശീയ ടീമിനായി അണിയുന്നത് 77-ാം നന്പർ ജഴ്സിയാണ്.
തലയും സ്റ്റൈലും
ചെന്നൈയുടെ തലയായ ധോണി, മുടി നീട്ടിവളർത്തിയാണ് ഇത്തവണ എത്തുന്നതെന്നതാണ് ശ്രദ്ധേയം. ദേശീയ ടീമിൽ ധോണിയെത്തിയ സമയത്തെ ഹെയർ സ്റ്റൈലാണിത്. ഒരുപക്ഷേ, ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്തിയ സ്റ്റൈലോടെ പടിയിറങ്ങാനാണോ ധോണിയുടെ ശ്രമമെന്നും ആരാധകർ ആശങ്കപ്പെടുന്നു. 42-ാം വയസിലും ധോണിയുടെ സ്റ്റൈലും ക്രിക്കറ്റും വിട്ടുപോയിട്ടില്ലെന്നതാണ് വാസ്തവം.
ഐപിഎൽ കിരീടം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ രണ്ട് ടീമുകളിൽ ഒന്നാണ് എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്. മുംബൈ ഇന്ത്യൻസാണ് മറ്റൊരു ടീം. ധോണിയുടെ കീഴിൽ ആറാം കിരീടമാണ് സിഎസ്കെ ഇത്തവണ ലക്ഷ്യംവയ്്ക്കുന്നത്. അതിനുള്ള സന്നാഹവും പടക്കോപ്പും ചെന്നൈയ്ക്കുണ്ട്. ഡാരെൽ മിച്ചൽ, രചിൻ രവീന്ദ്ര, ഷാർദുൾ ഠാക്കൂർ എന്നിവർ സിഎസ്കെയിലേക്ക് എത്തിയിട്ടുണ്ട്.
ഐപിഎൽ ആരംഭിച്ച 2008 മുതൽ സ്ഥിരം സാന്നിധ്യമായ ധോണി ചാന്പ്യൻഷിപ്പിൽ ഇതുവരെ ആകെ 250 മത്സരങ്ങൾ കളിച്ചു. 24 അർധസെഞ്ചുറിയടക്കം 5082 റണ്‍സ് നേടി.
നവനായകൻ
ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിന്റെ അരങ്ങേറ്റ സീസണാണിത്. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറിയതോടെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻസി ഗില്ലിനു വന്നുചേർന്നത്.
ഗില്ലിന്റെ ക്യാപ്റ്റൻസി ഇന്ത്യൻ ക്രിക്കറ്റ് ലോകം സൂക്ഷ്മമായി വീക്ഷിക്കുമെന്നതിൽ തർക്കമില്ല. കാരണം, ഇന്ത്യൻ ദേശീയ ടീമിന്റെ അമരത്തേക്ക് എത്താൻ സാധ്യതയുള്ള യുവതാരങ്ങളിൽ ഒരാളാണ് ഇരുപത്തിനാലുകാരനായ ഗിൽ.
2018 മുതൽ ഐപിഎല്ലിന്റെ ഭാഗമായ ഗിൽ, ഇതുവരെ ആകെ 91 മത്സരങ്ങൾ കളിച്ചു. മൂന്ന് സെഞ്ചുറിയും 18 അർധസെഞ്ചുറിയും അടക്കം 2790 റണ്‍സ് നേടി. 2022ൽ ഗുജറാത്ത് ചാന്പ്യന്മാരായപ്പോൾ ഗുജറാത്തിന്റെ നിർണായ സാന്നിധ്യമായിരുന്നു. കോൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയായിരുന്നു ഗില്ലിന്റെ ഐപിഎൽ അരങ്ങേറ്റം.
നന്പർ 42 മുംബൈ എക്സ്പ്രസ്
മുംബൈ: എട്ട് വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് മുംബൈ. ആവേശം നിറഞ്ഞ രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയെ 169 റണ്‍സിന് തോൽപ്പിച്ച് അജിങ്ക്യ രഹാനെയും സംഘവും കപ്പുയർത്തി, മുംബൈയുടെ 42-ാം രഞ്ജി ട്രോഫി കിരീടം.
വാങ്കഡെ സ്റ്റേഡിയത്തിൽ അഞ്ചാം ദിനം രണ്ടാം സെഷനിൽ വിദർഭയുടെ ഇന്നിംഗ്സ് 368ൽ അവസാനിച്ചു. 538 റണ്‍സിന്റെ കൂറ്റൻ വിജയ ലക്ഷ്യമാണ് മുംബൈ ഉയർത്തിയത്.
വൻ സ്കോർ പിന്തുടർന്ന വിദർഭയ്ക്കായി ക്യാപ്റ്റൻ അക്ഷയ് വാഡ്കർ സെഞ്ചുറിയും ഹർഷ് ദുബെ അർധസെഞ്ചുറിയും നേടി ചെറുത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. 48-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത്. സ്കോർ: മുംബൈ: 224, 418. വിദർഭ: 105, 368.
ഫൈനൽ വീര്യം...
ഫൈനൽ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഇരുടീമിന്റെയും ബാറ്റർമാർക്ക് അടിപതറി. ബൗളർമാർ നിറഞ്ഞാടിയപ്പോൾ മുംബൈ ആദ്യ ഇന്നിംഗ്സിൽ 224നും വിദർഭ 105നും പുറത്തായി. മുംബൈയുടെ രണ്ടാം ഇന്നിംഗ്സും തകർച്ചയോടെയായിരുന്നു. 34 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി.
മൂന്നാമനായി എത്തിയ മുഷീർ ഖാൻ 136 റണ്‍സുമായി മുംബൈയുടെ രക്ഷകനായി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (73), ശ്രേയസ് അയ്യർ (95), എസ്. മുലാനി (50) എന്നിവരുടെ അർധസെഞ്ചുറികൾ മുംബൈയെ 418 എന്ന സുരക്ഷിതമായ സ്കോറിലെത്തിച്ചു.
മുംബൈ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന വിദർഭ കരുതലോടെയാണ് തുടങ്ങിയത്. 64 റണ്‍സിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അതേ സ്കോറിൽ രണ്ടാം വിക്കറ്റും നഷ്ടം. ക്യാപ്റ്റൻ അക്ഷയ് വാഡ്കർ (102) സെഞ്ചുറിയുമായി കളം നിറഞ്ഞപ്പോൾ ഹർഷ് ദുബെ (65) അർധസെഞ്ചുറിയുമായി മുംബൈ ബൗളർമാരെ സമ്മർദത്തിലാക്കി.
കരുണ്‍ നായരും (74) പൊരുതി. എന്നാൽ, തനുഷ് കോട്ടിയന്റെ നാല് വിക്കറ്റ് നേട്ടവും തുഷാർ ദേശ്പാണ്ഡെയുടെയും മുഷീർ ഖാന്റെയും രണ്ട് വിക്കറ്റ് നേട്ടവും 169 റണ്‍സ് അകലെ വിദർഭയെ വീഴ്ത്തി. രണ്ടു തവണ കപ്പുയർത്തിയ വിദർഭയ്ക്ക് മൂന്നാം തവണയാണ് ഫൈനലിൽ കാലിടറുന്നത്.
ശ്രേയസ് അയ്യർ കളിച്ചേക്കില്ല
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ 2024 സീസണിന്റെ തുടക്കത്തിൽ ടീമിനൊപ്പം ഉണ്ടായേക്കില്ലെന്ന് സൂചന.
രഞ്ജി ട്രോഫി 2024 സീസണ് കിരീടം സ്വന്തമാക്കിയ മുംബൈക്കു വേണ്ടി ഫൈനലിൽ ശ്രേയസ് അയ്യർ 95 റണ്‍സ് നേടിയിരുന്നു. ഇന്നിംഗ്സിനിടെ അയ്യറിന്റെ പുറത്ത് വീണ്ടും പരിക്കേറ്റതായാണ് റിപ്പോർട്ട്.
രഞ്ജി ട്രോഫി ഇന്നിംഗ്സിനിടെ ശ്രേയസ് രണ്ട് തവണ ഓണ്‍ ഫീൽഡ് ട്രീറ്റ്മെന്റ് തേടിയിരുന്നു.
മാർച്ച് 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരേയാണ് 2024 ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ പരിക്കിനെത്തുടർന്ന് അയ്യർ ഐപിഎല്ലിൽ കളിച്ചിരുന്നില്ല.
അത്ലറ്റിക്കോ, ബൊറൂസിയ ക്വാർട്ടറിൽ
മാഡ്രിഡ്/ഡോർട്ട്മുണ്ട്: യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ടിക്കറ്റെടുത്ത് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡും.
രണ്ടാംപാദ പ്രീക്വാർട്ടറിൽ ഡോർട്ട്മുണ്ട് 2-0ന് പിഎസ് വി ഐന്തോവനെ കീഴടക്കി. ആദ്യപാദത്തിൽ 1-1 സമനിലയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 2-1ന്റെ ജയത്തോടെയാണ് ഡോർട്ട്മുണ്ട് ക്വാർട്ടറിൽ പ്രവേശിച്ചത്.
ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് അത്ലറ്റിക്കോയുടെ ക്വാർട്ടർ പ്രവേശം. ആദ്യപാദത്തിൽ ഇന്റർ മലാൻ 1-0നും രണ്ടാംപാദത്തിൽ അത്ലറ്റിക്കോ 2-1നും ജയിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
അധികസമയത്തേക്ക് മത്സരം നീണ്ടെങ്കിലും ഇരുപാദങ്ങളിലുമായുള്ള 2-2 സമനിലപ്പൂട്ട് പൊട്ടിക്കാനായില്ല. ഷൂട്ടൗട്ടിൽ ഇന്റർ മിലാന്റെ ലൗതാരൊ മാർട്ടിനെസ്, ഡാവി ക്ലാസെൻ, അലക്സിസ് സാഞ്ചസ് എന്നിവർക്കു ലക്ഷ്യം കാണാനായില്ല.
ക്ലാസെന്റെയും സാഞ്ചസിന്റെയും കിക്ക് തടഞ്ഞ അത്ലറ്റിക്കോ ഗോളി യാൻ ഒബ്ലാക്ക് സൂപ്പർ ഹീറോ പര്യവേഷം സ്വന്തമാക്കി. 3-2ന്റെ ജയത്തോടെ അത്ലറ്റിക്കോ ക്വാർട്ടറിലേക്ക് മുന്നേറി.
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ജയം. 4-2ന് ഐസ്വാൾ എഫ്സിയെ ഗോകുലം കീഴടക്കി. ബബൊവിച്ച് (29', 64'), സ്റ്റൊജനോവിച്ച് (43'), വയേര ഒറ്റെറൊ (70') എന്നിവരാണ് ഗോകുലത്തിനായി ഗോൾ സ്വന്തമാക്കിയത്.
20 മത്സരങ്ങളിൽനിന്ന് 36 പോയിന്റുമായി ഗോകുലം രണ്ടാം സ്ഥാനത്തെത്തി.
ഇന്റർ മയാമി മുന്നേറ്റം
ഫ്ളോറിഡ: കോണ്‍കാകാഫ് ചാന്പ്യൻസ് കപ്പ് ഫുട്ബോളിൽ അമേരിക്കൻ മേജർ ലീഗ് ക്ലബ്ബായ ഇന്റർ മയാമി ക്വാർട്ടറിൽ.
ചരിത്രത്തിൽ ആദ്യമായാണ് കോണ്‍കാകാഫ് ചാന്പ്യൻസ് കപ്പിൽ ഇന്റർ മയാമി ക്വാർട്ടറിൽ പ്രവേശിക്കുന്നത്. രണ്ടാംപാദത്തിൽ 3-1ന് നാഷ് വില്ലയെ കീഴടക്കിയാണ് മയാമിയുടെ മുന്നേറ്റം. ആദ്യപാദത്തിൽ 2-2 സമനിലയായിരുന്നു.
രണ്ടാംപാദത്തിൽ ലൂയിസ് സുവാരസ് (8’), ലയണൽ മെസി (23’), റോബർട്ട് ടെയ്ലർ (63’) എന്നിവർ ഇന്റർ മയാമിക്കുവേണ്ടി ഗോൾ നേടി. 50-ാം മിനിറ്റിൽ മെസി കളംവിട്ടിരുന്നു. മെസിക്കു പരിക്കുണ്ടെന്നു റിപ്പോർട്ടുണ്ട്.
ചെന്നൈ: പ്രൈം വോളിബോൾ സൂപ്പർ ഫൈവ് പോരാട്ടത്തിൽ മുബൈ മിറ്റിയേഴ്സിനു ജയം. നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ മുംബൈ കീഴടക്കി. സ്കോർ: 15-8, 13-15, 7-15, 16-14, 15-13.
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം. ഹോം മത്സരത്തിൽ ഗോവ 2-1ന് ബംഗളൂരു എഫ്സിയെ കീഴടക്കി. ഇതോടെ 36 പോയി ന്റുമായി മൂന്നാം സ്ഥാനത്തും ഗോവയെത്തി.
ഏഴ് ഗോൾ ത്രില്ലറിൽ മോഹൻ ബഗാൻ 4-3ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു
വി.ആർ. ശ്രീജിത്ത്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഏഴ് ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്.
സന്ദർശകർക്കായി അർമാൻഡോ സാദിക്കുവും (4’, 60’) ദീപക് തിങ്റിയും (68’) ജാസൻ കമ്മിംഗ്സും (90+7’) ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി മലയാളിതാരം വിപിൻ മോഹനും (54) ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസും (63, 90+8’) വല കുലുക്കി.
ജയത്തോടെ 39 പോയിന്റുമായി ബഗാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. തോൽവിയാണെങ്കിലും ബ്ലാസ്റ്റേഴ്സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് ഭദ്രമാണ്. കൊച്ചി ടീമിന് ഇനി ലീഗ് റൗണ്ടിൽ ശേഷിക്കുന്നത് നാല് മത്സരമാണ്. ഇനിയുള്ള നാല് കളികളിൽ ഒരു ജയവും ഒരു സമനിലയും ഉണ്ടെങ്കിൽ മഞ്ഞപ്പടയക്ക് പ്ലേ ഓഫ് കളിക്കാം. ഈ മാസം 30ന് ജംഷഡ്പുരിനെതിരേ അവരുടെ നാട്ടിലാണ് മഞ്ഞപ്പടയുടെ അടുത്ത കളി.
ഹോർമിപാം-നവോച്ച സിംഗ് സഖ്യത്തെ പിൻവലിച്ച് മോഹൻ ബഗാനിൽ ഏറെകാലം പന്തു തട്ടിയ പ്രബീർ ദാസ് - പ്രീതം കോട്ടാൽ കൂട്ടുകെട്ടിനെ പ്രതിരോധത്തിലിറക്കിയാണ് കോച്ച് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ കളത്തിലിറക്കിയത്. മറുവശത്ത് ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാനിലെത്തിയ മലയാളി താരം സഹൽ അബ്ദുൾ സമദിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. മോഹൻ ബഗാനിലെത്തിയ ശേഷമുള്ള സഹലിന്റെ കൊച്ചിയിലെ ആദ്യമത്സരമായിരുന്നു.
മോഹൻ ബഗാന്റെ മുന്നേറ്റത്തോടെ ആരംഭിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് നാലാം മിനിറ്റിൽത്തന്നെ ആദ്യ ഗോൾ പിറന്നു. അർമാൻഡോ സാദിക്കുവിനെ മാർക്ക് ചെയ്യുന്നതിൽ പറ്റിയ വീഴ്ചയാണ് ഗോളിൽ കലാശിച്ചത്. ഗോൾ മടക്കാനുള്ള ശ്രമവുമായി ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സ്, നായകൻ ദിമിത്രിയോസ് ഡയമാന്റകോസിലൂടെയായിരുന്നു ബഗാൻ പോസ്റ്റിലേക്ക് ആദ്യമായി ഉന്നംവച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ബ്ലാസ്റ്റേഴ്സിന് ഒരു ഗോളഅവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. 48-ാം മിനിറ്റിൽ ദിമിത്രിയോസിന്റെ അസിസ്റ്റിൽ ഫെഡോർ ബോക്സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് ഗോളി തടഞ്ഞിട്ടു.
54-ാം മിനിറ്റിൽ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മറുപടി ഗോൾ നേടി. കെ.പി. രാഹിൽ നൽകിയ പാസ് ബോക്സിന് നടുക്ക് നിന്ന് പായിച്ച വിബിൻ മോഹനന്റെ ഷോട്ട് തടയാൻ മോഹൻ ബഗാന്റെ ഗോളി വിശാൽ കെയ്ത്തിന് സാധിച്ചില്ല. 60 മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻ ബഗാന്റെ രണ്ടാം ഗോൾ.
ഫ്രീകിക്കിൽ നിന്ന് തട്ടിതെറിച്ചുവന്ന പന്ത് വലയിലാക്കി അർമാൻഡോ വീണ്ടും സന്ദർശകരെ മുന്നിലെത്തിച്ചു. തോൽവി മുന്നിൽകണ്ട് നിശബ്ദമായ ആരാധകകൂട്ടത്തിന് ജീവശ്വാസം നൽകി നായകൻ ദിമിത്രിയോസിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. എന്നാൽ, 68-ാം മിനിറ്റിൽ വീണുകിട്ടിയ കോർണർ കിക്കിൽനിന്ന് ഗോൾ നേടി വീണ്ടും ബഗാൻ ആധിപത്യം.
ഇഞ്ചുറി ടൈമിൽ മോഹൻ ബഗാന്റെ നാലാം ഗോൾ നേട്ടം. ജസൻ കമ്മിംഗ്സ് ബോക്സിന് നടുവിൽ നിന്നും പായിച്ച ഷോട്ട് നേരേ വലയിലെത്തുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നുണ്ടായ മികച്ച മുന്നേറ്റത്തിൽ ഡയമാന്റകോസ് ഗോൾ നേടി ആരാധകരെ ആശ്വസിപ്പിച്ചു. ഇമ്മാനുവൽ നൽകിയ പന്ത് ഹെഡറിലൂടെ ഡയമാന്റകോസ് മോഹൻ ബഗാന്റെ വലയിലെത്തിക്കുകയായിരുന്നു.
ഐപിഎല്ലിനില്ലെന്ന് ഹാരി ബ്രൂക്ക് ; ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടി
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 എഡിഷനിലേക്ക് വെറും എട്ട് ദിനങ്ങൾ മാത്രം ശേഷിക്കേ ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടിയേറ്റു.
വെടിക്കെട്ട് ബാറ്ററായ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽനിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം. 2024 താരലേലത്തിൽ നാലു കോടി രൂപ മുടക്കിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയത്.
2023 ഐപിഎൽ സീസണിൽ ഹൈദരാബാദ് സണ്‍റൈസേഴ്സ് 13.25 കോടി രൂപ മുടക്കി ബ്രൂക്കിനെ സ്വന്തമാക്കിയെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. 190 റണ്‍സ് മാത്രമായിരുന്നു 2023 ഐപിഎല്ലിൽ ഇംഗ്ലീഷ് ബാറ്റർ നേടിയത്. 23ന് പഞ്ചാബ് കിംഗ്സിനെതിരേയാണ് 2024 എഡിഷനിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ആദ്യ മത്സരം.
നാളുകളായി പുറത്ത്
ഐപിഎല്ലിൽനിന്ന് ഹാരി ബ്രൂക്ക് പിന്മാറിയത് അപ്രതീക്ഷിതമായല്ല. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ആദ്യം ബ്രൂക്ക് ഉണ്ടായിരുന്നു. ബാസ്ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ ബാറ്റർമാരിൽ മുൻപന്തിയിലായിരുന്നു ബ്രൂക്കിന്റെ സ്ഥാനം. എന്നാൽ, ഇന്ത്യൻ പര്യടനത്തിൽനിന്നും ബ്രൂക്ക് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറി. താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇംഗ്ലണ്ട് ആൻഡ് വെൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അന്ന് ആവശ്യപ്പെട്ടിരുന്നു.
ക്യാപ്റ്റൻ ഋഷഭ് പന്ത് അപകടത്തെത്തുടർന്നുള്ള പരിക്കും പ്രശ്നങ്ങളും അതിജീവിച്ച് 2024 സീസൺ ഐപിഎല്ലിൽ തിരിച്ചെത്തുന്നു എന്ന വാർത്ത പുറത്തുവന്നതിന്റെ പിറ്റേദിവസമാണ് ഹാരി ബ്രൂക്കിന്റെ പിന്മാറ്റം. ഡൽഹി ക്യാപ്പിറ്റൽസിന്റെ ഐപിഎൽ മുന്നൊരുക്കത്തെ ഇത് സാരമായി ബാധിക്കാൻ ഇടയുണ്ട്.
ഫ്രാഞ്ചൈസി പ്രതിഷേധം
ഹാരി ബ്രൂക്കിന്റെ അപ്രതീക്ഷിത പിന്മാറ്റം ഡൽഹി ഫ്രാഞ്ചൈസിയെ രോഷത്തിലാക്കിയെന്നാണ് സൂചന. കോടികൾ മുടക്കി ലേലത്തിലെടുക്കുന്ന കളിക്കാർ ഫ്രാഞ്ചൈസികളോട് കൂറുപുലർത്തണമെന്ന ആവശ്യം ബിസിസിഐക്ക് മുന്നിൽ സമർപ്പിക്കാൻ ഫ്രാഞ്ചൈസികൾ നീക്കം ആരംഭിച്ചതായാണ് സൂചന. ഇംഗ്ലീഷ് താരങ്ങളായ മാർക്ക് വുഡ്, ജേസണ്‍ റോയ്, ഗസ് അറ്റ്കിൻസണ് എന്നിവർ ഇതിനോടകം 2024 ഐപിഎല്ലിൽനിന്ന് പിന്മാറിയിട്ടുണ്ട്.
മുൻ സീസണുകളിൽ അലക്സ് ഹെയ്ൽസ്, ജേസണ്‍ റോയ്, ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് എന്നിവരും അപ്രതീക്ഷിതമായി ഐപിഎല്ലിൽനിന്ന് പിന്മാറിയെന്നതും ചരിത്രം.
ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്
ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ ലോക റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്. പേസർ ജസ്പ്രീത് ബുംറയെ പിന്തള്ളിയാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. 870 പോയിന്റാണ് അശ്വിന്.
ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് 847 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇത്രയും പോയിന്റുള്ള ബുംറ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ അശ്വിനായിരുന്നു വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത്. 26 വിക്കറ്റ് പരന്പരയിൽ അശ്വിൻ സ്വന്തമാക്കി. ഈ പ്രകടനമാണ് ലോക ഒന്നാം റാങ്കിലേക്ക് ഈ ഓഫ് സ്പിന്നറെ എത്തിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ 36-ാം അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ അശ്വിൻ റിക്കാർഡ് കുറിച്ചിരുന്നു. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്ന റിക്കാർഡാണ് മുൻ താരം അനിൽ കുംബ്ലെയെ പിന്തള്ളി അശ്വിൻ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഓസ്ട്രേലിയയുടെ ഷെയ്ൻ വോണ്‍ (37), ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (67) എന്നിവർ മാത്രമേ ഇനി അശ്വിനു മുന്നിലുള്ളൂ.
15 സ്ഥാനം മുന്നേറി കുൽദീപ് യാദവ് 16-ാം റാങ്കിലെത്തി. കുൽദീപിന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണ്. ഏഴാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ ഇരുപതിനുള്ളിലുള്ള മറ്റൊരു ഇന്ത്യൻ ബൗളർ.
രോഹിത്, ജയ്സ്വാൾ
ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ നേട്ടമുണ്ടാക്കി. രോഹിത് ശർമ അഞ്ച് സ്ഥാനം മുന്നേറി ആറാം റാങ്കിലെത്തി. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും ഉയർന്ന റാങ്കും രോഹിത്തിനാണ്.
യശസ്വി ജയ്സ്വാൾ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടിലെത്തി. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽനിന്ന് വിട്ടുനിന്ന വിരാട് കോഹ്ലി ഒരു സ്ഥാനമിറങ്ങി ഒന്പതിലാണ്. ശുഭ്മാൻ ഗില്ലും റാങ്കിംഗിൽ മുന്നേറ്റം നടത്തി. 11 സ്ഥാനം മുന്നേറിയ ഗിൽ നിലവിൽ 20-ാം റാങ്കിലാണ്.
ലണ്ടൻ: 14 വർഷത്തിനുശേഷം ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ.
സ്വന്തം എമിറേറ്റസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് എഫ്സി പോർട്ടോയെ തോൽപ്പിച്ചാണ് ആഴ്സണൽ 2009-10 സീസണുശേഷം ക്വാർട്ടറിലെത്തിയത്. തുടർച്ചയായ ഏഴു തവണ പ്രീക്വാർട്ടറിൽ (2011-12 മുതൽ 2016-17 വരെ) പുറത്തായശേഷമാണ് പീരങ്കിപ്പടയുടെ ക്വാർട്ടർ പ്രവേശനം.
പോർട്ടോയിൽ നടന്ന ആദ്യപാദത്തിൽ ആഴ്സണൽ 1-0ന് തോറ്റിരുന്നു. രണ്ടാംപാദത്തിൽ ആഴ്സണൽ ഇതേ വ്യത്യാസത്തിൽ ജയിച്ചു. ലിയനാർഡോ ട്രൊസാർഡ് 41-ാം മിനിറ്റിൽ നേടിയ ഗോളിലാണ് ജയം. ഇതോടെ ഇരുപാദങ്ങളിലുമായി 1-1ന് സമനിലയായി. ഈ സമനില അധികസമയത്തും പൊളിക്കാനായില്ല. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങി.
ഷൂട്ടൗട്ടിൽ ആഴ്സണലിന്റെ കിക്കുകളെടുത്ത മാർട്ടിൻ ഒഡ്ഗാർഡ്, കെയ് ഹവാർട്സ്, ബുകായോ സാക്ക, ഡെക്ലൻ റൈസ് എന്നിവർ പന്ത് വലയിലാക്കി. ആദ്യകിക്ക് വലയിലെത്തിച്ച പോർട്ടോയുടെ രണ്ടാം കിക്കെടുത്ത വെൻഡലിന്റെ ശ്രമം പക്ഷേ പോസ്റ്റിലിടക്കുകയായിരുന്നു. പോർട്ടോയ്ക്കു നിർണായകമായ നാലാം കിക്കെടുത്ത ഗലേനോയുടെ ശ്രമം തടഞ്ഞ് ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റയ ടീമിനെ ക്വാർട്ടറിലെത്തിച്ചു.
41-ാം മിനിറ്റിൽ ട്രൊസാർഡ് വലകുലുക്കിയെങ്കിലും പോർട്ടോയുടെ അച്ചടക്കമുള്ള കളിയെ മറികടന്ന് ലീഡ് ഉയർത്താനായില്ല. എവേ മത്സരത്തിൽ പോർട്ടോ മികച്ച പ്രകടനമാണ് നടത്തിയത്. നാൽപ്പത്തൊന്നുകാരനായ പോർട്ടോ പ്രതിരോധനായകൻ പെപെയെ മറികടന്ന് പന്തുമായി മുന്നോട്ടു പോകാൻ ആഴ്സണലിനായില്ല.
2010ലെ പ്രീക്വാർട്ടറിലും പോർട്ടോയെ തോൽപ്പിച്ചാണ് ആഴ്സണൽ ക്വാർട്ടർ ഫൈനലിൽ കടന്നത്.
ബാഴ്സലോണ: മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ.
ബാഴ്സലോണ അവസാനമായി ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലെത്തുന്പോൾ (2019-20 ) ലയണൽ മെസി ടീമിനൊപ്പമുണ്ടായിരുന്നു. 2019-20 സീസണിനുശേഷം ഒരു തവണ പ്രീക്വാർട്ടറിൽ കടന്നതു മാത്രമായിരുന്നു ബാഴ്സയുടെ മികച്ച പ്രകടനം. രണ്ടു തവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ആ ബാഴ്സ ഇപ്പോൾ പ്രീ ക്വാർട്ടറിലെ ഇരുപാദങ്ങളിലുമായി നാപ്പോളിയെ 4-2ന് തകർത്ത് ക്വാർട്ടറിലെത്തി.
ബാഴ്സലോണയുടെ ഫു്ടബോൾ അക്കാഡമി ലാ മാസിയയിൽനിന്നുള്ള യുവ കളിക്കാരാണ് ടീമിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിക്കുന്നത്. രണ്ടാം പാദത്തിൽ ബാഴ്സയ്ക്കായി ലാ മാസിയയിൽനിന്നുള്ള ഫെർമിൻ ലോപ്പസ് ആദ്യ ഗോൾ നേടി.
ജോവോ കാൻസലോ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരും വലകുലുക്കി. ലാ മാസിയ താരങ്ങളായ പതിനാറുകാരനായ ലാമിൻ യമാൽ, പതിനേഴുകാരൻ പ്രതിരോധക്കാരൻ പൗ ക്യുബാർസി എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ചാന്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ ആദ്യമായാണ് ഒരു ക്ലബ് 18ൽ താഴെ പ്രായമുള്ള രണ്ടു പേരെ ആദ്യ പതിനൊന്നിൽ ഇറക്കുന്നത്.
ഗോകുലത്തിന് ജയിക്കണം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി ഹോം മത്സരത്തിനായി ഇന്ന് കളത്തിൽ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ ഐസ്വാൾ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ.
2023-24 സീസണിൽ തുടർച്ചയായ ആറ് ജയത്തിനുശേഷം രണ്ട് തോൽവിയും ഒരു സമനിലയുമായി ഉഴറുകയാണ് ഗോകുലം. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിൽനിന്ന് ഒരു പോയിന്റ് മാത്രമാണ് ടീമിനു നേടാൻ സാധിച്ചത്.
19 മത്സരങ്ങളിൽ 33 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോകുലം. 17 മത്സരങ്ങളിൽ 21 പോയിന്റോടെ 10-ാം സ്ഥാനത്താണ് ഐസ്വാൾ എഫ്സി.
വിദർഭ പോരാട്ടം
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം ആർക്കെന്ന് ഇന്നറിയാം. ഫൈനലിന്റെ നാലാം ദിനം മുംബൈക്കെതിരേ ശക്തമായ പോരാട്ടമാണ് വിദർഭ നടത്തിയത്.
അഞ്ച് വിക്കറ്റ് കൈയിലിരിക്കേ 290 റണ്‍സ്കൂടി നേടിയാൽ വിദർഭയ്ക്ക് ജയിക്കാം. അതേസമയം, വിദർഭയുടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റ് വീഴ്ത്തിയാൽ മുംബൈക്ക് ചാന്പ്യന്മാരാകാം. സ്കോർ: മുംബൈ 224, 418. വിദർഭ 105, 248/5.
മുംബൈ മുന്നോട്ടുവച്ച 538 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ വിദർഭയുടെ പോരാട്ടമാണ് നാലാംദിനം മുംബൈ വാങ്കഡെയിൽ കണ്ടത്. വിക്കറ്റ് നഷ്ടപ്പെടാതെ 10 റണ്‍സ് എന്ന നിലയിൽ നാലാംദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച വിദർഭയ്ക്കുവേണ്ടി കരുണ്‍ നായർ, ക്യാപ്റ്റൻ അക്ഷയ് വാഡ്കർ എന്നിവർ അർധസെഞ്ചുറി നേടി.
91 പന്തിൽ 56 റണ്‍സുമായി അക്ഷയ് വാഡ്കർ ക്രീസിലുണ്ട്. 11 റണ്‍സുമായി ഹർഷ് ദുബെയാണ് വാഡ്കറിനു കൂട്ടായുള്ളത്. 220 പന്ത് നേരിട്ട് 74 റണ്‍സ് നേടിയാണ് കരുണ്‍ നായർ ക്രീസ് വിട്ടത്.
ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിൽ.
ലീഗിലെ അവസാന മത്സരത്തിൽ ഡൽഹി ഏഴ് വിക്കറ്റിന് ഗുജറാത്ത് ജയ്ന്റ്സിനെ തോൽപ്പിച്ചു. സ്കോർ: ഗുജറാത്ത് 126/9 (20). ഡൽഹി 129/3 (13.1). ഭാരതി ഫുൾമാലിയായിരുന്നു (42) ഗുജറാത്തിന്റെ ടോപ് സ്കോറർ.
ഡൽഹി ക്യാപ്പിറ്റൽസിനുവേണ്ടി മലയാളി താരം മിന്നു മണി രണ്ട് ഓവറിൽ ഒന്‍പത് റണ്‍സ് വഴങ്ങി മിന്നു രണ്ട് വിക്കറ്റ് വീഴ്ത്തി. ഗുജറാത്തിന്റെ വന്പൻ താരമായ ആഷ് ഗാർഡ്നറിനെ (12) മിന്നു ബൗൾഡാക്കി. ഡൽഹിക്കായി ഷെഫാലി വർമ 71 റൺസ് നേടി കളിയിലെ താരമായി.
മുംബൈ x ബംഗളൂരു
ഡൽഹി ക്യാപ്പിറ്റൽസ് നേരിട്ട് ഫൈനലിലേക്ക് മുന്നേറിയതോടെ പ്ലേ ഓഫ് എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റുമുട്ടും. നാളെയാണ് മുംബൈ x ബംഗളൂരു എലിമിനേറ്റർ പോരാട്ടം. എലിമിനേറ്ററിൽ ജയിക്കുന്ന ടീം 17ന് നടക്കുന്ന ഫൈനലിൽ ഡൽഹിയെ നേരിടും.
ചെന്നൈ: പ്രൈം വോളിബോൾ സീസണ് മൂന്ന് സൂപ്പർ ഫൈവിലെ രണ്ടാം മത്സരത്തിൽ കാലിക്കട്ട് ഹീറോസിന് തോൽവി. ആദ്യ സെറ്റ് നേടിയശേഷമായിരുന്നു ഹീറോസ് വീണത്. ഡൽഹി തൂഫാൻസിനോടാണ് കാലിക്കട്ടിന്റെ തോൽവി. സ്കോർ: 16-14, 9-15, 11-15, 13-15.
അൽ ഹിലാലിന് ലോക റിക്കാർഡ്
ജിദ്ദ: തുടർച്ചയായി 28 മത്സരങ്ങൾ ജയിച്ച് ലോക റിക്കാർഡിട്ട് സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ ഹിലാൽ. എഷ്യൻ ചാന്പ്യൻസ് ലീഗിൽ അൽ എത്തിഹാദിനെ 2-0ന് തോൽപ്പിച്ചാണ് സൗദി ക്ലബ് പുതിയ റിക്കാർഡ് സ്ഥാപിച്ചത്.
വെൽഷ് പ്രീമിയർ ലീഗ് ക്ലബ് ദ ന്യൂ സെയ്ന്റ്സ് 2016-17 സീസണിൽ സ്ഥാപിച്ച 27 തുടർജയ റിക്കാർഡ് അൽ ഹിലാൽ തിരുത്തി. ജയത്തോടെ അൽ ഹിലാൽ ഏഷ്യൻ ചാന്പ്യൻസ് ലീഗ് സെമി ഫൈനലിൽ കടന്നു.