ഹൈദരാബാദ്: നിക്കോളാസ് പുരാനും (26 പന്തിൽ 70) മിച്ചൽ മാർഷും (31 പന്തിൽ 52) ചേർന്നു നടത്തിയ പ്രത്യാക്രമണം ചെറുത്തു നിൽക്കാൻ സാധിക്കാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ് കീഴടങ്ങി.
അതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിൽ ലക്നോ സൂപ്പർജയന്റ്സ് ആദ്യ ജയം സ്വന്തമാക്കി. 23 പന്ത് ബാക്കിവച്ച് അഞ്ച് വിക്കറ്റിനായിരുന്നു ലക്നോയുടെ ജയന്റ് ജയം.
സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 190/9. ലക്നോ സൂപ്പർജയന്റ്സ് 16.1 ഓവറിൽ 193/5.
പിടിച്ചുകെട്ടി
ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻ റിച്ച് ക്ലാസൻ എന്നിങ്ങനെ നീളുന്ന വെടിക്കെട്ട് ബാറ്റിംഗ് നിരയുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആദ്യം ക്രീസിലേക്ക് അയയ്ക്കാനുള്ള ഋഷഭ് പന്തിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു പിന്നീട് ഹൈദരാബാദിൽ കണ്ടത്. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ അഭിഷേക് ശർമയെയും (6) രണ്ടാം പന്തിൽ ഇഷാൻ കിഷനെയും (0) മടക്കി ഷാർദുൾ ഠാക്കൂർ സണ്റൈസേവ്സിന് ഇരട്ടപ്രഹരമേൽപ്പിച്ചു. നിതീഷ് കുമാർ റെഡ്ഡിയും (28 പന്തിൽ 32) ട്രാവിസ് ഹെഡും (28 പന്തിൽ 47) ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 61 റണ്‍സ് നേടി.
ഹെഡിന് ഇരട്ട ലൈഫ്
എട്ടാം ഓവറിന്റെ മൂന്നാം പന്തിൽ പ്രിൻസ് യാദവിനു മുന്നിൽ കീഴടങ്ങുന്നതിനു മുന്‍പ് ട്രാവിസ് ഹെഡിന് ഇരട്ട ലൈഫ് ലഭിച്ചു. രവി ബിഷ്ണോയിയുടെ പന്തിൽ നിക്കോളാസ് പുരാനായിരുന്നു ആദ്യം വിട്ടുകളഞ്ഞത്. തുടർന്ന് റിട്ടേണ്‍ ക്യാച്ചിനുള്ള അവസരം മുതലാക്കാൻ ബിഷ്ണോയിക്കും സാധിച്ചില്ല. ഇരുപത്തിമൂന്നുകാരനായ പ്രിൻസ് യാദവിന്റെ കന്നി വിക്കറ്റായിരുന്നു ഹെഡിന്റേത്, അതും ക്ലീൻ ബൗൾഡ്.
ഹെൻറിച്ച് ക്ലാസൻ (26) റണ്ണൗട്ടായി. അനികേത് വർമയായിരുന്നു (13 പന്തിൽ 36) സണ്‍റൈസേഴ്സ് അക്കൗണ്ടിലേക്ക് പിന്നീട് റണ്ണെത്തിച്ചത്. തുടർച്ചയായി മൂന്നു സിക്സിനുശേഷം നാലാം പന്തിൽ പുറത്തായ പാറ്റ് കമ്മിൻസും (18) ഹർഷൽ പട്ടേലും (11 പന്തിൽ 12 നോട്ടൗട്ട്) ചേർന്ന് പൊരുതാനുള്ള സ്കോറിൽ ടീമിനെ എത്തിച്ചു.
ആർക്കും വേണ്ടാത്ത ഷാർദുൾ
2025 ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടത്ത കളിക്കാരനായിരുന്നു ഷാർദുൾ ഠാക്കൂർ. എന്നാൽ, 2025 ഐപിഎല്ലിൽ നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതിനുള്ള പർപ്പിൾ ക്യാപ്പ് ഷാർദുളിനു സ്വന്തം. മാത്രമല്ല, ഐപിഎല്ലിൽ 100 വിക്കറ്റും തികച്ചു. സണ്‍റൈസേഴ്സിനെതിരേ നാല് ഓവറിൽ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് ഷാർദുൾ സ്വന്തമാക്കി. ഐപിഎല്ലിൽ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗാണിത്.
നിക്കോ, മിച്ചൽ
191 റണ്‍സ് എന്ന ലക്ഷ്യത്തിനായി ലക്നോ സൂപ്പർജയന്റ്സിനെ മുന്നോട്ടു നയിച്ചത് മിച്ചൽ മാർഷും നിക്കോളാസ് പുരാനുമായിരുന്നു. ഇംപാക്ട് പ്ലെയറായാണ് മിച്ചൽ മാർഷ് എത്തിയത്. ഓപ്പണർ എയ്ഡൻ മാക്രം നാലു പന്തിൽ ഒരു റണ്ണുമായി പുറത്തായി.
അതോടെ നിക്കോളാസ് പുരാനും മിച്ചൽ മാർഷും ക്രീസിൽ ഒന്നിച്ചു. 26 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 70 റണ്‍സ് നേടിയശേഷമാണ് പുരാൻ പുറത്തായത്. രണ്ടാം വിക്കറ്റിൽ മാർഷിന് ഒപ്പം 116 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. 31 പന്തിൽ 52 റൺസുമായി മിച്ചൽ മാർഷ് പുറത്താകുന്പോൾ ലക്നോ 10.5 ഓവറിൽ 138 റൺസ് നേടിയിരുന്നു.
പുതിയ ആകാശം പുതിയ ഭൂമി...
ബാറ്റർമാർ വെടിക്കെട്ട് പൂരം തീർത്ത ആദ്യ റൗണ്ടാണ് 2025 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ടത്. ബൗളർമാരുടെ മികച്ച പന്തുകൾപോലും അതിർത്തി കടന്നു. പുതിയ ടീമിനൊപ്പം ചേർന്ന പല താരങ്ങളും അവിശ്വസനീയ പ്രകടനം കാഴ്ചവച്ചു.
മുംബൈ കൈവിട്ട ഇഷാൻ കിഷൻ, പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ, ചെന്നൈ ഒപ്പം ചേർത്ത നൂർ അഹമ്മദ്, കൃണാൽ പാണ്ഡ്യ, ദീപക് ചാഹർ, അഷുതോഷ് ശർമ, ക്വിന്റൻ ഡികോക് എന്നിവർ മിന്നും പ്രകടനത്തിലൂടെ പഴയ ടീം മാനേജ്മെന്റിന് മറുപടി നൽകിയ താരങ്ങളാണ്. പുതിയ ജഴ്സിയിൽ ആദ്യ റൗണ്ടിൽ മിന്നും പ്രകടനം കാഴ്ചവച്ചവർ ഇവർ...
ഇഷാൻ കിഷൻ 2018 മുതൽ 2024 വരെ മുബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷനെ 2025 സീസണിൽ ടീം മാനേജ്മെന്റ് കൈവിട്ടതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. രാജസ്ഥാനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഐപിഎല്ലിൽ കന്നി സെഞ്ചുറി നേടി ഇഷാൻ കിഷൻ മത്സരത്തിന്റെ താരമായി മുംബൈക്ക് മറുപടി നൽകി. 47 പന്തിൽ 106 റണ്‍സാണ് താരം അടിച്ചെടുത്തത്.
ശ്രേയസ് അയ്യർ പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്റ്റനായുള്ള തന്റെ വരവ് ശ്രേയസ് അയ്യർ അറിയിച്ചത് സെഞ്ചുറിയോളം പോന്ന അർധസെഞ്ചുറിയുമായാണ്. വെറും 42 പന്തിൽ 97 റണ്‍സുമായി പുറത്താകാതെ നിന്ന താരം ജയത്തോടെ സീസണിൽ ടീമിന് തുടക്കം നൽകി. കഴിഞ്ഞ സീസണിൽ കോൽക്കത്തയ്ക്ക് കപ്പ് നേടിക്കൊടുത്ത നായകനായിരുന്നു ശ്രേയസ്. ഇത്തവണ 26.75 കോടിക്കാണ് ശ്രേയസിനെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.
നൂർ അഹമ്മദ് ബാറ്റർമാരുടെ പറുദീസയിൽ പന്തുകൊണ്ട് മികവ് പുലർത്തിയ താരമാണ് ചെന്നൈയുടെ നൂർ അഹമ്മദ്. മുംബൈക്കെതിരായ മത്സരത്തിൽ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ പ്രകടനം ചെന്നൈയുടെ ജയത്തിൽ നിർണായകമായി. 2022 മുതൽ 2024 വരെ ഗുജറാത്തിനായി കളിച്ച ഈ സ്പിന്നറെ 2025 സീസണിൽ 10 കോടിക്ക് ചെന്നൈ റാഞ്ചി.
ക്രുനാൽ പാണ്ഡ്യ ഉദ്ഘാടന മത്സരത്തിൽ കോൽക്കത്തയ്ക്കെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമായത് ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യ. കൂറ്റൻ സ്കോറിനായി പൊരുതിയ കോൽക്കത്തയുടെ മൂന്ന് ബാറ്റർമാരെ 29 റണ്‍സ് വഴങ്ങി ക്രുനാൽ പവലിയനിലെത്തിച്ചു. 2018 മുതൽ 2021 വരെ മുംബൈക്കായും 2022-24ൽ ലക്നോവിനായും കളിച്ച താരത്തെ 5.75 കോടിക്കാണ് ബംഗളൂരു സ്വന്തമാക്കിയത്.
ദീപക് ചാഹർ പേസറും നിർണായക സമയത്ത് ബാറ്ററുമാകുന്ന ചാഹർ തന്റെ മുൻകാല ടീമായ ചെന്നൈക്കെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും ആഞ്ഞടിച്ചു. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത മുംബൈക്കായി 15 പന്തിൽ 28 റണ്‍സ് അടിച്ചെടുത്ത ചാഹർ, 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. 2018 മുതൽ 2024 വരെ ചെന്നൈയുടെ അവിഭാജ്യ ഘടകമായിരുന്നു.
അഷുതോഷ് ശർമ ലക്നോ സൂപ്പർ ജയ്ന്റ്സിനെതിരേ 209 റണ്‍സ് ചേസിംഗിൽ ഡൽഹിക്കായി ആഞ്ഞടിച്ചത് ഇരുപത്താറുകാരനായ അഷുതോഷ് ശർമയായിരുന്നു. 31 പന്തിൽ 66 റണ്‍സ് നേടി മത്സരത്തിലെ താരമായ അഷുതോഷ് കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ ജഴ്സിയിലായിരുന്നു കളിച്ചത്.
ശേഷം സ്ക്രീനിൽ ഡൽഹിക്കെതിരേ ലക്നോവിനായി 36 പന്തിൽ 72 റണ്‍സ് നേടിയ മിച്ചൽ മാർഷ് കഴിഞ്ഞ സീസണിൽ ഡൽഹിയുടെ താരമായിരുന്നു. പഞ്ചാബിനെതിരേ 33 പന്തിൽ 54 റണ്‍സ് നേടി ഗുജറാത്തിനായി അർധസെഞ്ചുറി തികച്ച ജോസ് ബട്ലർ രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ഒഴിവാക്കിയ താരമാണ്.
രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരേ 61 പന്തിൽ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന കോൽക്കത്തയുടെ ക്വിന്റൻ ഡികോക്, ലക്നോ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട താരമാണ്.
പന്തുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ച തുഷാർ ദേശ്പാണ്ഡെ ഈ സീസണിൽ രാജസ്ഥാന്റെ ഭാഗമായ താരമാണ്. സണ്‍റൈസേഴ്സിനെതിരേ 44 റണ്‍സ് വഴങ്ങി ദേശാപണ്ഡെ മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിലായിരുന്നു കഴിഞ്ഞ സീസണിൽ കളിച്ചത്.
ക്യാപ്റ്റൻ; പണമില്ല, പണിമാത്രം...
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റ് അതിന്റെ ഫുൾ സ്വിംഗിലേക്കു കടന്നുകഴിഞ്ഞു. രണ്ടാം റൗണ്ട് പോരാട്ടങ്ങളുടെ പിരിമുറുക്കത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. കാര്യങ്ങൾ അപഗ്രഥിക്കാനുള്ള സമയം ആയിട്ടില്ലെങ്കിലും കളിക്കാരുടെ പ്രതിഫലവും പ്രകടനവും തമ്മിലുള്ള താരതമ്യങ്ങൾ മുൻ സീസണുകളിലെപ്പോലെ പല കോണുകളിൽ തുടങ്ങിക്കഴിഞ്ഞു.
ഈ സീസണിലെ ഏറ്റവും വിലയേറിയ രണ്ടു കളിക്കാർ രണ്ടു ടീമുകളുടെ ക്യാപ്റ്റന്മാരാണ്. 27 കോടി രൂപയ്ക്കു ലക്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്തും 26.75 കോടി രൂപയ്ക്കു പഞ്ചാബ് കിംഗ്സ് തട്ടകത്തിലെത്തിച്ച ശ്രേയസ് അയ്യറും. അതുകൊണ്ടുതന്നെ 18-ാം സീസണിലെ ക്യാപ്റ്റൻസിയും പ്രതിഫലവും തമ്മിലൊരു താരതമ്യം...
സിംഗിൾ ഡിജിറ്റ് ക്യാപ്റ്റൻ
പണിയേറെ, പണിക്കൂലി തുച്ഛം എന്നതാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ അവസ്ഥ. 2025 ഐപിഎൽ സീസണിൽ ഏറ്റവും കുറവു പ്രതിഫലമുള്ള ക്യാപ്റ്റനാണ് രഹാനെ. വെറും 1.50 കോടി രൂപ മാത്രം മുടക്കിയാണ് രഹാനെയെ കെകെആർ ടീമിലെത്തിച്ചത്. ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും മികച്ച ക്യാപ്റ്റൻസി കാഴ്ചവച്ച കളിക്കാരനാണ് രഹാനെ.
കൃത്യമായ ഫീൽഡിംഗ് പൊസിഷനുകളും ബൗളിംഗ് ചെയ്ഞ്ചും ബാറ്റിംഗ് ഓർഡർ മാറ്റങ്ങളുമെല്ലാമായി കെകെആറിനെ മുന്നിൽനിന്നു നയിക്കുകയാണ് രഹാനെ. മാത്രമല്ല, ആദ്യ മത്സരത്തിൽ 56ഉം രണ്ടാം മത്സരത്തിൽ 18ഉം റണ്‍സ് നേടി ബാറ്റുകൊണ്ടും ടീമിനു മാതൃകയാകുന്നു.
ഏറ്റവും രസകരമായ മറ്റൊരു കാര്യം, 23.75 കോടി രൂപയ്ക്കു കെകെആർ നിലനിർത്തിയ വെങ്കിടേഷ് അയ്യറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. അതായത് ക്യാപ്റ്റനേക്കാൾ 22.25 കോടി രൂപ അധികം വൈസ് ക്യാപ്റ്റനു ലഭിക്കുന്നു...
2025 ഐപിഎൽ സീസണിൽ പ്രതിഫലത്തിൽ ഒറ്റ അക്കമുള്ള ഏക ക്യാപ്റ്റനും രഹാനെയാണ്. ഐപിഎൽ ചരിത്രത്തിൽ മൂന്നു വ്യത്യസ്ത ടീമുകളുടെ ക്യാപ്റ്റനായ ഏക ഇന്ത്യക്കാരനാണ് രഹാനെ. റൈസിംഗ് പൂന സൂപ്പർജയന്റ്സ് (2017), രാജസ്ഥാൻ റോയൽസ് (2018, 2019) ടീമുകളെയാണ് രഹാനെ മുന്‍പ് നയിച്ചത്.
പാട്ടിദാർ, ഗിൽ, ഹാർദിക്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പുതിയ ക്യാപ്റ്റനാണ് രജത് പാട്ടിദാർ. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബി ഏഴു വിക്കറ്റിനു കെകെആറിനെതിരേ ജയം സ്വന്തമാക്കി. ആദ്യമായി ഐപിഎൽ ക്യാപ്റ്റൻസിയിലെത്തിയ പാട്ടിദാറിന് 11 കോടി രൂപയാണ് ആർസിബി നൽകുന്നത്.
2025 സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ സ്ഥിരം ക്യാപ്റ്റനായ അക്സർ പട്ടേൽ, ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ ശുഭ്മാൻ ഗിൽ എന്നിവരുടെ പ്രതിഫലം 16.5 കോടി വീതം. മുംബൈയുടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കുള്ളത് 16.35 കോടി രൂപയും.
സഞ്ജു, ഗെയ്ക്വാദ്
രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസണ്, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിൻസ്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഋതുരാജ് ഗെയ്ക്വാദ് എന്നീ ക്യാപ്റ്റന്മാർ പ്രതിഫലത്തിൽ തുല്യർ, 18 കോടി രൂപ. 18-ാം സീസണിലെ ഏക വിദേശ ക്യാപ്റ്റനാണ് കമ്മിൻസ്.
പന്തും അയ്യരും
2025 സീസണിലെ ഏറ്റവും വിലയേറിയ ക്യാപ്റ്റന്മാരാണ് ലക്നോ സൂപ്പർജയന്റ്സിന്റെ ഋഷഭ് പന്തും (27 കോടി രൂപ) പഞ്ചാബ് കിംഗ്സിന്റെ ശ്രേയസ് അയ്യറും (26.75). ആദ്യ റൗണ്ടിൽ അയ്യർ (97 നോട്ടൗട്ട്) ടീമിനെ മുന്നിൽനിന്നു ജയത്തിലേക്കു നയിച്ചു.
ചെന്നൈയിൽ ബംഗളൂരു: ധോണി Vs കോഹ്ലി
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നു ഗ്ലാമർ പോരാട്ടം. അഞ്ചു തവണ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
സതേണ്‍ ഡെർബിയിൽ എം.എസ്. ധോണിയും വിരാട് കോഹ്ലിയും നേർക്കുനേർ ഇറങ്ങുന്നു എന്നതാണ് ഹൈലൈറ്റ്. രാത്രി 7.30നാണ് മത്സരം.
2024 സീസണിൽ ഇതേ മൈതാനത്തു നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആറു വിക്കറ്റിനു ജയിച്ചിരുന്നു. 2025 സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിനു കീഴടക്കിയാണ് സിഎസ്കെ ഇന്നെത്തുന്നത്.
മറുവശത്ത്, സീസണ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിന് ആർസിബി തോൽപ്പിച്ചിരുന്നു. ഇന്നിറങ്ങുന്പോൾ രണ്ടാം ജയമാണ് ഇരു സംഘത്തിന്റെയും ലക്ഷ്യം.
3x3 ബാസ്കറ്റ്: ഇന്ത്യക്കു യോഗ്യത
സിംഗപ്പുർ: ഫിബ 3x3 ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് ഇന്ത്യൻ പുരുഷ ടീം യോഗ്യത സ്വന്തമാക്കി. യോഗ്യതാ റൗണ്ട് ബിയിൽ ഫിലിപ്പീൻസിനെ കീഴടക്കിയാണ് (21-11) ഇന്ത്യ അവസാന 12ൽ ഇടംപിടിച്ചത്.
യോഗ്യതാ റൗണ്ടിൽ ഇന്ത്യ 21-11നു കൊറിയയെയും 21-6നു മക്കാവുവിനെയും തോൽപ്പിച്ചിരുന്നു.
മയാമി: മയാമി ഓപ്പണ്‍ ടെന്നീസിൽ ഇതിഹാസ നേട്ടവുമായി ഫിലിപ്പീനി താരം അലക്സാഡ്ര ഈല. പത്തൊന്‍പതുകാരിയായ ഈല മയാമി ഓപ്പണ്‍ വനിതാ സിംഗിൾസിൽ തുടർച്ചയായി മൂന്ന് ഗ്രാൻസ്ലാം ചാന്പ്യന്മാരെ അട്ടിമറിച്ച് സെമിയിൽ എത്തി.
ക്വാർട്ടറിൽ ലോക രണ്ടാം നന്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെയാണ് കീഴടക്കിയത്. സ്കോർ: 6-2, 7-5.
ഫ്രഞ്ച് ഓപ്പണ്‍ മുൻ ചാന്പ്യൻ ജെലീന ഒസ്റ്റാപെങ്കോ, 2025 ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യൻ മാഡിസണ്‍ കീസ് എന്നിവരും ഇതിനോടകം മയാമിയിൽ ഈലയ്ക്കു മുന്നിൽ മുട്ടുമടക്കി. ഗ്രാൻസ്ലാം ജേതാക്കളെ കീഴടക്കുന്ന ആദ്യ ഫിലിപ്പീനിയാണ് ഈ പത്തൊന്‍പതുകാരി. സ്പെയിനിലെ റാഫേൽ നദാൽ അക്കാഡമിയുടെ താരമാണ് ഈല.
സ്പോർട്സ് അക്കാദമികളിലേക്ക് സോണൽ സെലക്ഷൻ
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള സോണൽ സെലക്ഷൻ ഏപ്രിൽ ഏഴു മുതൽ മേയ് രണ്ടുവരെ നടക്കും.
2025-26 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, കോളജ്, ഡിഗ്രി (ഒന്നാം വർഷം) തലങ്ങളിലേക്കും അണ്ടർ 14 വിമൺ ഫുട്ബോൾ അക്കാദമിയിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്.
സ്വിമ്മിംഗ്, ബോക്സിംഗ്, ജൂഡോ, ഫെൻസിംഗ്, ആർച്ചറി, റസ്ലിംഗ്, തയ്ക്വോണ്ടോ, സൈക്ലിംഗ്, നെറ്റ് ബോൾ, കബഡി, ഖോ-ഖോ, ഹോക്കി, ഹാൻഡ് ബോൾ (കോളജ് തലത്തിൽ സോഫ്റ്റ് ബോളും വെയിറ്റ് ലിഫ്റ്റിംഗും മാത്രം), കനോയിംഗ് ആൻഡ് കയാക്കിംഗ്, റോവിംഗ് എന്നീ ഇനങ്ങളിലേക്ക് നേരിട്ടാണ് സോണൽ സെലക്ഷൻ നടത്തേണ്ടത്.
അത്ലറ്റിക്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നീയിനങ്ങളിൽ ജില്ലാതല സെലക്ഷനിൽ യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാനാകൂ.
ഏപ്രിൽ ഏഴിന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ എട്ടിന് കോളജ് തലത്തിലേക്കും കണ്ണൂർ ധർമശാല കെഎപി ഗ്രൗണ്ടിൽ അത്ലറ്റിക്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസലിംഗ്, വോളിബോൾ, തയ്ക്വോണ്ടോ, ഫെൻസിംഗ്, കബഡി ഇനങ്ങളിൽ സോണൽ സെലക്ഷൻ നടക്കും.
ഏപ്രിൽ ഒന്‍പതിന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14, കോളജ് തലങ്ങളിലേക്ക് വയനാട് കൽപറ്റയിലെ എം കെ ജിനചന്ദ്ര സ്റ്റേഡിയത്തിൽ അത്ലറ്റിക്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസ്ലിംഗ്, വോളിബോൾ, ഫെൻസിംഗ്, ആർച്ചറി, കബഡി വിഭാഗങ്ങളിൽ സോണൽ സെലക്ഷൻ സംഘടിപ്പിക്കും.
ഏപ്രിൽ 11 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 തലങ്ങളിലേക്കും ഏപ്രിൽ 12 ന് കോളജ് തലത്തിലേക്കും കോഴിക്കോട് തേഞ്ഞിപ്പാലത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ അത്ലറ്റിക്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, റസ്ലിംഗ്, നെറ്റ് ബോൾ, ഖോ-ഖോ, ബോക്സിംഗ്, സ്വിമ്മിംഗ് ഹാൻഡ് ബോൾ, വെയ്റ്റ് ലിഫ്റ്റിംഗ്, ഹോക്കി, ജൂഡോ, ആർച്ചറി ഇനങ്ങളിൽ സെലക്ഷൻ നടക്കും.
ഏപ്രിൽ 21ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 22 ന് കോളജ് തലത്തിലേക്കും തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ജൂഡോ, സോഫ്റ്റ് ബോൾ, സൈക്ലിംഗ്, സ്വിമ്മിംഗ്, കബഡി, ഖോ-ഖോ, വെയ്റ്റ് ലിഫ്റ്റിംഗ്, ആർച്ചറി, ഫെൻസിംഗ് ഇനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.
ഏപ്രിൽ 23ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 24ന് കോളജ് തലത്തിലേക്കും കോട്ടയം ചങ്ങനാശേരി എസ്ബി കോളജിൽ അത്ലറ്റിക്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിംഗ്, ജൂഡോ, റസ്ലിംഗ്, ആർച്ചറി, നെറ്റ് ബോൾ, സോഫ്റ്റ് ബോൾ, വെയിറ്റ് ലിഫ്റ്റിംഗ് ഇനങ്ങളിൽ സെലക്ഷൻ നടക്കും.ഏപ്രിൽ 26ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 27ന് കോളജ് തലത്തിലേക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അത്ലറ്റിക്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിംഗ്, റസ്ലിംഗ്, നെറ്റ് ബോൾ, ഫെൻസിംഗ്, തയ്ക്വോണ്ടോ, സൈക്ലിംഗ്, ഹോക്കി, കബഡി, ഹോൻഡ്ബോൾ, സ്വിമ്മിംഗ്, ഖോ-ഖോ ഇനങ്ങളിൽ സെലക്ഷൻ നടക്കും. ഏപ്രിൽ ഒന്‍പതിന് സ്കൂൾ, പ്ലസ് വൺ, കോളജ് വിഭാഗങ്ങളിൽ ആലപ്പുഴയിൽ റോവിംഗ്, കനോയിംഗ് ആൻഡ് കയാക്കിംഗ് ഇനങ്ങളിൽ സോണൽ സെലക്ഷൻ നടക്കും.
അർജന്റൈൻ ടീം ഒക്ടോബറിൽ ഇന്ത്യയിൽ
മുംബൈ: മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി. അർജന്റൈൻ ഇതിഹാസം ലയണൽ മെസി കൊച്ചിയിലേക്ക് എത്തുന്നു.
2022 ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റൈൻ ടീം കൊച്ചിയിൽ സൗഹൃദ മത്സരം കളിക്കും എന്നതിൽ അന്തിമവാക്കെത്തി. ലയണൽ മെസി, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, ജൂലിയൻ ആൽവരസ്, എമിലിയാനോ മാർട്ടിനെസ് അടക്കമുള്ള സൂപ്പർ താരങ്ങൾ മലയാളികൾക്കു മുന്നിൽ പന്തുതട്ടുമെന്നാണ് വിവരം.
ഈ വർഷം ഒക്ടോബറിൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റൈൻ ടീം, ഇന്ത്യയിൽ രാജ്യാന്തര സൗഹൃദ മത്സരം കളിക്കുമെന്ന സ്ഥിരീകരണമെത്തി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് സൂചന. അതേസമയം, വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്നതും ശ്രദ്ധേയം.
എഎഫ്എ, എച്ച്എസ്ബിസി പ്രഖ്യാപനം
ലയണൽ മെസിയുടെ അർജന്റീന ഇന്ത്യയിൽ പര്യടനം നടത്തുമെന്നു പ്രഖ്യാപിച്ചത് അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) ബ്രിട്ടീഷ് യൂണിവേഴ്സൽ ബാങ്ക് ആൻഡ് ഫിനാൻഷൽ സർവീസ് ഗ്രൂപ്പായ എച്ച്എസ്ബിസിയുമാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ 2026 ലോകകപ്പിനു മുന്നോടിയായുള്ള വിദേശ ടൂറിന്റെ ഭാഗമായാണ് ആൽബിസെലെസ്റ്റെ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അർജന്റൈൻ ടീം ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയിൽ ഫുട്ബോൾ വളർത്തുന്നതിന്റെ ഭാഗമായാണ് ലയണൽ മെസിയുടെയും സംഘത്തിന്റെയും സന്ദർശനം. ഇന്ത്യക്കൊപ്പം സിംഗപ്പൂരിലും അർജന്റൈൻ ടീമിന്റെ സൗഹൃദ മത്സരം എച്ച്എസ്ബിസി സ്പോണ്സർ ചെയ്യും.
“പാർട്ട്ണർഷിപ്പിന്റെ ഭാഗമായി, ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റൈൻ ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഇന്ത്യയിൽ സന്ദർശനം നടത്തും” - എച്ച്എസ്ബിസി ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
“ഇതു പുതിയ നാഴികക്കല്ലാണ്. 2025-26 സീസണിൽ അർജന്റൈൻ ടീമിന്റെ രാജ്യാന്തര പര്യടനത്തിൽ സിംഗപ്പൂരും ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിനു മുന്‍പായി ഈ പര്യടനം നടക്കും” - എഎഫ്എ പ്രസിഡന്റ് ക്ലൗഡിയൊ ഫാബിയൻ ടാപിയ അറിയിച്ചു.
2011നുശേഷം ഇതാദ്യം
ലയണൽ മെസിയും അർജന്റൈൻ ടീമും നീണ്ട 14 വർഷത്തിനുശേഷമാണ് ഇന്ത്യയിൽ പന്തുതട്ടാൻ എത്തുന്നത്. 2011 സെപ്റ്റംബറിൽ മെസി ഇന്ത്യയിൽ എത്തിയിരുന്നു. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ മെസി അർജന്റൈൻ ജഴ്സിയിൽ ഇറങ്ങി. കാണികൾ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി അർജന്റീന 1-0ന്റെ ജയം സ്വന്തമാക്കി. 70-ാം മിനിറ്റിൽ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിലായിരുന്നു അർജന്റീനയുടെ ജയം.
കേരള കായിക മന്ത്രിയുടെ പ്രഖ്യാപനം
ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റൈൻ ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് 2024ൽ കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ ഒന്നിലധികം തവണ പ്രഖ്യാപിച്ചിരുന്നു. രണ്ടു സൗഹൃദ മത്സരങ്ങൾ കേരളത്തിൽ അർജന്റീന ടീം കളിക്കുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.
എന്നാൽ, ലോക ചാന്പ്യന്മാരും ഫിഫ ഒന്നാം നന്പറുമായ അർജന്റൈൻ ടീം വരുന്നതിന്റെ ഭാരിച്ച ചെലവ് വഹിക്കുന്നതു സംബന്ധിച്ചുള്ള കൃത്യമായ ചിത്രം വ്യക്തമല്ലായിരുന്നു. സ്പോണ്‍സർഷിപ്പിലൂടെ പണം കണ്ടെത്തുമെന്നായിരുന്നു അബ്ദുറഹിമാൻ അറിയിച്ചത്.
എച്ച്എസ്ബിസിയുടെ സ്പോണ്‍സർഷിപ്പിലൂടെ ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം എത്തുമെന്ന പ്രഖ്യാപനം കേരളക്കരയെ ആവേശത്തിലാക്കുന്നു.
ഗോഹട്ടി: ആദ്യം പന്തുകൊണ്ടും പിന്നാലെ ബാറ്റുകൊണ്ടും രാജസ്ഥാൻ റോയൽസിനെ ഫ്രൈ ചെയ്ത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കെകെആർ എട്ട് വിക്കറ്റിന് ആർആറിനെ കീഴടക്കി. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 151/9. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 17.3 ഓവറിൽ 153/2.
61 പന്തിൽ ആറ് സിക്സും എട്ട് ഫോറും അടക്കം 97 റണ്‍സുമായി പുറത്താകാതെ നിന്ന ക്വിന്റണ്‍ ഡികോക്കാണ് കോൽക്കത്തയെ വിജയ തീരത്ത് എത്തിച്ചത്. രഘുവൻശി 17 പന്തിൽ 22 റണ്‍സുമായി പുറത്താകാതെ നിന്നു. കെകെആറിന്റെ ആദ്യ ജയമാണ്.
2025 സീസണ് ഐപിഎല്ലിൽ ഇതുവരെ പിറന്ന ഏറ്റവും ചെറിയ സ്കോറിലേക്കുള്ള കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യാത്രയ്ക്കു ചുക്കാൻ പിടിച്ചത് ഓപ്പണർ ക്വിന്റണ്‍ ഡികോക്ക്.
നേരിട്ട 36-ാം പന്തിൽ ഡികോക്ക് അർധസെഞ്ചുറിയിലെത്തി. ടോസ് ജയിച്ച കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബൗളിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിൽ അപ്രതീക്ഷിത ബൗണ്‍സും സ്പിന്നും ലഭിക്കുന്ന പിച്ചിന്റെ സ്വഭാവം മനസിലാക്കിയുള്ള നീക്കമായിരുന്നു അത്. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് നാലാം ഓവറിന്റെ അഞ്ചാം പന്തിൽ സഞ്ജു സാംസന്റെ വിക്കറ്റ് വൈഭവ് അറോറ തെറിപ്പിച്ചു.
കടന്നാക്രമണത്തിനു ശ്രമിച്ച സഞ്ജുവിന് പന്തിന്റെ ലൈൻ കൃത്യമായി മനസിലാക്കാൻ സാധിച്ചില്ല. 11 പന്തിൽ 13 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ നേട്ടം.
തുടർന്നു ക്രീസിലെത്തിയ ക്യാപ്റ്റൻ റിയാൻ പരാഗിനും (15 പന്തിൽ 25) കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. വരുണ്‍ ചക്രവർത്തിയെ സിക്സർ പറത്തിയെങ്കിലും പിന്നാലെയുള്ള പന്തിൽ ആകാശത്തിലേക്ക് ഉയർത്തിയടിച്ച് വിക്കറ്റ് കീപ്പർ ക്വിന്റണ്‍ ഡികോക്കിനു ക്യാച്ച് നൽകി റിയാൻ പരാഗ് മടങ്ങി. ആകാശത്തേക്കുയർന്ന പന്ത് ഹെൽമറ്റ് ഊരിമാറ്റിയശേഷമാണ് ഡികോക്ക് ഗ്ലൗവിനുള്ളിൽ ഭദ്രമാക്കിയത്.
നിതീഷ് റാണ (8), സ്ഥാനക്കയറ്റം ലഭിച്ചെത്തിയ വനിന്ധു ഹസരെങ്ക (4), ഇംപാക്ട്റ്റ് പ്ലെയറായെത്തിയ ശുഭം ദുബെ (9), ഷിംറോണ്‍ ഹെറ്റ്മയർ (7) എന്നിവരെല്ലാം രണ്ടക്കം കാണാതെ മടങ്ങി. ധ്രുവ് ജുറെലായിരുന്നു (28 പന്തിൽ 33) രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ മൊയീൻ അലിയുടെയും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെയും സ്പിന്നാണ് ആർആറിന്റെ ഇന്നിംഗ്സിനു കടിഞ്ഞാണിട്ടത്.
ബ്രസീലിനെ തകർത്ത് അർജന്റീന 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കി
ബുവാനോസ് ആരീസ്: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ചിരവൈരികളായ ബ്രസീലിനെ തകർത്തെറിഞ്ഞ് അർജന്റീന. കാനറികൾക്കെതിരേ 4-1ന്റെ ആധികാരിക ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അർജന്റീന 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
ബ്രസീലിനെതിരായ ആധികാരിക ജയത്തോടൊപ്പം ബൊളീബിയ- ഉറുഗ്വെ മത്സരം സമനലയിലായതോടെയാണ് അർജന്റീന 14 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായി ലോകകപ്പ് യോഗ്യത നേടിയത്. 21 പോയിന്റുമായി ബ്രസീൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നേർക്കുനേർ പോരാട്ടങ്ങളിൽ ബ്രസീലിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും സമീപകാല പോരാട്ടങ്ങളിൽ അർജന്റീനയാണ് വിജയ തേരോട്ടം നടത്തുന്നത്. 2019 കോപ്പ അമേരിക്ക സെമിഫൈനലിലാണ് അവസാനമായി ബ്രസീൽ അർജന്റീനയെ വീഴ്ത്തിയത്.
നാലാം മിനിറ്റിൽ അർജന്റീന ഗോൾ വേട്ട ആരംഭിച്ചു. ജൂലിയൻ ആൽവരസ് ആണ് മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബ്രസീലിനെ ഞെട്ടിച്ച് ഗോൾ വല കുലുക്കിയത്. 12-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി രണ്ടാം ഗോൾ നേടി. 26-ാം മിനിറ്റിൽ മാത്യൂസ് കുൻഹ ബ്രസീൽ ചെറുത്തുനൽപ്പിന് തുടക്കമിട്ട് ഒരു ഗോൾ മടക്കി.
37-ാം മിനിറ്റിൽ മക് അലിസ്റ്റർ ബ്രസീൽ ലോൾ വല കുലുക്കി 3-1 എന്ന സ്കോറിൽ ആദ്യ പകുതി അവസാനിപ്പിച്ചു. 71-ാം മിനിറ്റിൽ ഗുല്യാനോ സിമണ്‍ ബ്രസീലിനുമേൽ അർജന്റീനയുടെ അവസാന ഗോൾ തൊടുത്ത് ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.
വെനസ്വേല 1-0ന് പെറുവിനെ തോൽപ്പിച്ചു. ബൊളീബിയ-ഉറുഗ്വെ, ചിലി-ഇക്ക്വഡോർ മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ കൊളംബിയ-പരാഗ്വെ മത്സരം 2-2ൽ കലാശിച്ചു.
സബലെങ്ക സെമിയിൽ
മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറായ ബെലാറൂസിന്റെ അരീന സബലെങ്ക സെമി ഫൈനലിൽ. ചൈനയുടെ ക്വിൻവെൻ ഹെംഗിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സബലെങ്ക അവസാന നാലിൽ ഇടംപിടിച്ചത്.
സ്കോർ: 6-2, 7-5. സെമിയിൽ ഇറ്റലിയുടെ ജാസ്മിൻ പൗളിനിയാണ് സബലെങ്കയുടെ എതിരാളി. മയാമി ഓപ്പണിൽ സെമിയിലെത്തുന്ന ആദ്യ ഇറ്റാലിയൻ വനിതയാണ് പൗളിനി. പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെ 3-6, 2-6നു തോൽപ്പിച്ചാണ് പൗളിനി സെമിയിലെത്തിയത്.
പുരുഷ സിംഗിൾസിൽ സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച്, അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സ് എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു.
ലോകകപ്പ്: ഇറാന് ഇനിയും കടന്പകൾ
ടെഹ്റാൻ (ഇറാൻ): ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു യോഗ്യത സ്വന്തമാക്കിയ ഇറാനു മുന്നിൽ ഇനിയും കടന്പകൾ ബാക്കി.
ഏഷ്യൻ യോഗ്യതാ മൂന്നാം റൗണ്ട് ഗ്രൂപ്പ് എയിൽ എട്ടാം റൗണ്ട് പോരാട്ടത്തിൽ ഉസ്ബക്കിസ്ഥാനുമായി 2-2 സമനിലയിൽ പിരിഞ്ഞതോടെയാണ് ഇറാൻ 2026 ഫിഫ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിൽ ഇറാൻ എത്തുന്നത് ഇത് എട്ടാം തവണയാണ്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് 2026 ഫിഫ ലോകകപ്പ് അരങ്ങേറുക. അമേരിക്കയിൽ ഇറാൻ അടക്കമുള്ള രാജ്യക്കാർക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കളിക്കാർക്ക് ഉൾപ്പെടെയാണിത്.
അതിനാൽ ഇറാന്റെ മത്സരങ്ങൾക്ക് അമേരിക്ക വേദിയൊരുക്കില്ലായിരിക്കാം. അതുപോലെ ഇറാൻ ഫുട്ബോൾ ആരാധകർക്കും അമേരിക്കയിൽ പ്രവേശനം ലഭിക്കില്ല.
കിവീസിനു പരന്പര
വെല്ലിംഗ്ടണ്‍: പാക്കിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര 4-1ന് ന്യൂസിലൻഡ് ഏകപക്ഷീയമായി സ്വന്തമാക്കി. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ കിവീസ് എട്ടു വിക്കറ്റ് ജയം നേടി.
സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 128/9. ന്യൂസിലൻഡ് 10 ഓവറിൽ 131/2. ടിം സീഫെർട്ടാണ് (38 പന്തിൽ 97 നോട്ടൗട്ട്) കിവീസിനെ ജയത്തിലെത്തിച്ചത്.
22 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയിംസ് നീഷം പ്ലെയർ ഓഫ് ദ മാച്ചായി. സീഫെർട്ടാണ് പരന്പരയുടെ താരം.
അഹമ്മദാബാദ്: 32 സിക്സ് പിറന്ന ഐപിഎൽ ട്വന്റി-20 സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരേ പഞ്ചാബ് കിംഗ്സിന് 11 റണ്‍സ് ജയം.
ക്യാപ്റ്റൻ ശ്രേയസ് അയ്യറിലൂടെ (97 നോട്ടൗട്ട് ) 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റണ്‍സ് നേടിയ പഞ്ചാബ് കിംഗ്സിന് എതിരേ, ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 232 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. പഞ്ചാബിന് 11 റണ്‍സ് ജയം. സായ് സുദർശൻ (43 പന്തിൽ 74), ജോസ് ബട്ലർ (33 പന്തിൽ 54), റൂഥർഫോഡ് (28 പന്തിൽ 46) എന്നിവരുടെ ഇന്നിംഗ്സിലൂടെ ആയിരുന്നു ഗുജറാത്തിന്റെ തിരിച്ചടി.
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2024 ഐപിഎൽ സീസണിൽ ചേസ് ചെയ്ത ടീമുകളാണ് കൂടുതൽ ജയം നേടിയത് എന്നതും മുന്നിൽക്കണ്ടുള്ള തീരുമാനം. നാലാം ഓവറിന്റെ ആദ്യ പന്തിൽ പഞ്ചാബിന്റെ ഓപ്പണിംഗ് സഖ്യം തകർന്നു.
കഗിസൊ റബാദയെ കൂറ്റനടിക്കുശ്രമിച്ച പ്രഭ്സിമ്രാൻ സിംഗ് (5) അർഷദ് ഖാന്റെ കൈകളിൽ ഭദ്രം. 23 പന്തിൽ 47 റണ്‍സുമായി തകർത്തടിക്കുകയായിരുന്ന പ്രിയാൻഷ് ആര്യയെ റാഷിദ് ഖാൻ പുറത്താക്കി. അസ്മത്തുള്ള ഒമർസായി (15 പന്തിൽ 16) സ്ഥാനക്കയറ്റം നേടി എത്തിയെങ്കിലും കാര്യമുണ്ടായില്ല. മാർകസ് സ്റ്റോയിൻസ് (15 പന്തിൽ 20) അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളഞ്ഞു.
ഒരുവശത്തു ബാറ്റർമാർ വന്നുംപോയും ഇരിക്കുന്പോഴും മറുവശത്ത് നങ്കൂരമിട്ട ക്യാപ്റ്റൻ ശ്രേയസ് അയ്യറാണ് പഞ്ചാബ് കിംഗ്സിനെ മുന്നോട്ടു നയിച്ചത്. നേരിട്ട 27-ാം പന്തിൽ അർധസെഞ്ചുറി കടന്ന ശ്രേയസ് അയ്യർ, 42 പന്തിൽ 97 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പതു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു അയ്യറിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റന്‍ ഒപ്പം ശശാങ്ക് സിംഗും (16 പന്തിൽ 44 നോട്ടൗട്ട്) എത്തിയതോടെ ഡെത്ത് ഓവറുകളിൽ സ്കോറിംഗിന്റെ വേഗം കൂടി.
ആനമുട്ട മാക്സി
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിനു പുറത്തായതിന്റെ റിക്കാർഡ് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ സ്വന്തമാക്കി. ഗുജറാത്തിനെതിരേ ഗ്ലെൻ മാക്സ്വെൽ ഗോൾഡൻ ഡക്കായി.
സായ് കിഷോറിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് മാക്സ്വെൽ പുറത്തായത്. 19-ാം തവണയാണ് മാക്സി ഐപിഎല്ലിൽ പൂജ്യത്തിനു പുറത്താകുന്നതെന്നതും ശ്രദ്ധേയം. 18 തവണ വീതം പുറത്തായ ദിനേശ് കാർത്തിക്, രോഹിത് ശർമ എന്നിവരെയാണ് മാക്സ്വെൽ മറികടന്നത്.
റാഷിദ് ഖാൻ @ 150
ഐപിഎല്ലിൽ 150 വിക്കറ്റ് നേട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. പഞ്ചാബിന്റെ പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് വീഴ്ത്തിയാണ് 150ൽ റാഷിദ് എത്തിയത്. അതിവേഗം 150 വിക്കറ്റിൽ മൂന്നാം സ്ഥാനത്തും താരമെത്തി. 122 ഇന്നിംഗ്സിലാണ് റാഷിദിന്റെ 150 വിക്കറ്റ്. 105 ഇന്നിംഗ്സിൽ 150 വിക്കറ്റ് തികച്ച ലസിത് മലിംഗയുടെ പേരിലാണ് റിക്കാർഡ്.
ഐപിഎൽ രണ്ടാം റൗണ്ട്; ആദ്യ ജയത്തിന് കെകെആർ v/s ആർആർ
ഗോഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശം രണ്ടാം റൗണ്ട് പോരാട്ടത്തിലേക്ക്. രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസും നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും.
രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗോഹട്ടിയിലെ ബർസാപര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഇരുടീമും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ 2025 സീസണിൽ ആദ്യ പോയിന്റാണ് ഇരു സംഘത്തിന്റെയും ലക്ഷ്യം.
സീസണിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് ഏഴു വിക്കറ്റിനായിരുന്നു കെകെആറിന്റെ തോൽവി. പതിവുപോലെ സുനിൽ നരെയ്ൻ ടോപ് ഓർഡറിൽ ആക്രമണ ബാറ്റിംഗ് (26 പന്തിൽ 44) കാഴ്ചവച്ചെങ്കിലും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയായിരുന്നു (31 പന്തിൽ 56) കെകെആറിന്റെ ടോപ് സ്കോറർ. വന്പൻ പേരുകാരുടെ ഭാഗത്തുനിന്ന് (ആന്ദ്രെ റസൽ, വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്) മികച്ച പ്രകടനം ഉണ്ടെങ്കിലേ കാര്യങ്ങൾ ഭദ്രമാകൂ.
ബൗളിംഗിൽ കെകെആർ കാര്യമായി പുരോഗമിക്കേണ്ടതുണ്ട്. ഹർഷിത് റാണ കഴിഞ്ഞ സീസണിലെ ഫോമിന്റെ അയലത്ത് അല്ലായിരുന്നു. സ്പെൻസർ ജോണ്സണ്, ആൻറിച്ച് നോർക്കിയ, വൈഭവ് അറോറ എന്നിവർ ആത്മാർഥമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. സുനിൽ നരെയ്ൻ-വരുണ്‍ ചക്രവർത്തി സ്പിൻ ദ്വയമാണ് കെകെആറിന്റെ യഥാർഥ കരുത്ത്. റോയൽ ചലഞ്ചേഴ്സിനെതിരേ ഈ സഖ്യം ശോഭിച്ചില്ല. അതിന്റെ തിരിച്ചടി കെകെആർ നേരിട്ടു.
റിയാന്റെ ക്യാപ്റ്റൻസി
മറുവശത്ത് സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസണിനു പകരം ആദ്യ മൂന്നു മത്സരങ്ങളിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ ആദ്യ മത്സരത്തിൽ രാജസ്ഥാൻ 44 റണ്‍സിനു പരാജയപ്പെട്ടു.
സണ്‍റൈസേഴ്സിന്റെ ആക്രമണകാരികളായ ബാറ്റർമാർക്കെതിരേ ഓപ്പണിംഗ് ബൗളിംഗിൽ മഹീഷ തീക്ഷണയെ ഉപയോഗിച്ചതും തുഷാർ ദേശ്പാണ്ഡെ, ജോഫ്ര ആർച്ചർ എന്നിവർക്കു പന്ത് നൽകാൻ വൈകിച്ചതുമെല്ലാം റിയാൻ പരാഗിനെതിരേ വിമർശനം ഉന്നയിക്കാൻ കാരണമായി.
37 പന്തിൽ 66 റണ്‍സ് നേടിയ സഞ്ജുവും 35 പന്തിൽ 70 റണ്‍സ് നേടിയ ധ്രുവ് ജുറെലും 23 പന്തിൽ 42 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയറുമായിരുന്നു സണ്‍റൈസേഴ്സിന് എതിരേ ആർആറിനു വേണ്ടി ബാറ്റിംഗിൽ തിളങ്ങിയത്. എന്നാൽ, 286 റണ്‍സ് എന്ന ലക്ഷ്യത്തിനു 44 റണ്‍സ് അകലെവരെ രാജസ്ഥാൻ എത്തിയെന്നത് അവരുടെ ബാറ്റിംഗ് കരുത്തറിയിക്കുന്നു.
ഫസർഹഖ് ഫറൂഖി, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ പേസ് യൂണിറ്റും മഹീഷ് തീക്ഷണയുടെ സ്പിന്നും കൂടുതൽ മൂർച്ചകൈവരിക്കേണ്ടിയിരിക്കുന്നു. അതുപോലെ റിയാൻ പരാഗ്, നിതീഷ് റാണ എന്നിവരുടെ ബാറ്റും.
ലണ്ടൻ: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിനു തുടർച്ചയായ രണ്ടാം ജയം.
ഗ്രൂപ്പ് കെയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് 3-0നു ലാത്വിയയെ കീഴടക്കി. വെംബ്ലി സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ റീസ് ജയിംസ് (38’), ഹാരി കെയ്ൻ (68’), എബെറെച്ചി എസെ (76’) എന്നിവർ ഇംഗ്ലണ്ടിനായി ഗോൾ സ്വന്തമാക്കി.
റീസ്, എസെ എന്നിവരുടെ കന്നി രാജ്യാന്തര ഗോളാണ്. ഇതോടെ തോമസ് ടൂഹെലിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് കെയിൽ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. അൽബേനിയ, ലാത്വിയ ടീമുകൾ മൂന്നു പോയിന്റ് വീതവുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
2022നുശേഷം റീസ് ജയിംസ് ഇംഗ്ലണ്ടിനുവേണ്ടി ഇറങ്ങിയ ആദ്യ മത്സരമായിരുന്നു. 38-ാം മിനിറ്റിൽ ഉജ്വലമായ ഫ്രീകിക്കിലൂടെയായിരുന്നു റീസ് ലാത്വിയയുടെ വലകുലുക്കിയത്. സൈഡ് ബെഞ്ചിൽനിന്നെത്തിയ എസെ ഒറ്റയ്ക്കു മുന്നേറി എതിർ പ്രതിരോധത്തെ ഡ്രിബ്ബിൾ ചെയ്തായിരുന്നു ലക്ഷ്യം കണ്ടത്.
മറ്റു മത്സരങ്ങളിൽ അൽബേനിയ 3-0ന് അൻഡോറയെയും റൊമാനിയ 5-1നു സാൻ മറിനൊയെയും പോളണ്ട് 2-0നു മാൾട്ടയെയും കീഴടക്കി. കരോൾ ഷ്വിഡെർസ്കിയുടെ (27’, 51’) ഇരട്ടഗോൾ ബലത്തിലാണ് പോളണ്ട് ഗ്രൂപ്പ് ജിയിൽ രണ്ടാം ജയം സ്വന്തമാക്കിയത്. ഗ്രൂപ്പിൽ ആറു പോയിന്റുമായി പോളണ്ട് ഒന്നാം സ്ഥാനത്തുണ്ട്.
ഷില്ലോംഗ്: എഎഫ്സി 2027 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്കു സമനില. ഹോം മത്സരത്തിൽ ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് സിയിൽ ഇന്ത്യയുടെ പോരാട്ടം ഒരു പോയിന്റ് നേട്ടത്തോടെ തുടങ്ങി. ഹോങ്കോംഗ്, സിംഗപ്പുർ ടീമുകളാണ് ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പമുള്ളത്.
ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതോടെയാണ് ഇന്ത്യക്കു പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം സൗഹൃദ മത്സരത്തിൽ മാലദ്വീപിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയ ഇന്ത്യൻ ടീമിന്റെ നിഴലായിരുന്നു ഇന്നലെ കളത്തിൽ.
489 ദിനത്തിനുശേഷമായിരുന്നു ഇന്ത്യ ഒരു ജയം സ്വന്തമാക്കിയത്. മാനോലൊ മാർക്വേസിന്റെ ശിക്ഷണത്തിനു കീഴിലെ ആദ്യ ജയമായിരുന്നു മാലദ്വീപിന് എതിരായതെന്നതും ശ്രദ്ധേയം.
ജയപ്രതീക്ഷ ഫലമണിയിക്കാതെയാണ് ഇന്ത്യ ഇന്നലെ മൈതാനം വിട്ടത്. വെറ്ററൻ താരം സുനിൽ ഛേത്രി സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങി. ഇംഗ്ലീഷ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡിനുവേണ്ടി കളിക്കുന്ന ഹംസ ചൗധരി ബംഗ്ലാദേശിനായും സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്നു.
ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ മുഖ്യപരിശീലകനായി ഡേവിഡ് കറ്റാലയെ നിയമിച്ചു. യൂറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമായിരുന്ന കറ്റാല ഉടന്‍ ചുമതലയേല്‍ക്കും.
2026 വരെ ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഇദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്. സ്പെയിന്, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ പ്രഫഷണല്‍ ഫുട്ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍, മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡേവിഡ് കറ്റാല പറഞ്ഞു. ഫുട്ബോളിന്റെ ആവേശം ഓരോ ശ്വാസത്തിലുമുള്ള നാടാണിത്. വിജയങ്ങളിലേക്കുള്ള ക്ലബ്ബിന്റെ യാത്രയില്‍ ഇനി ഒരുമിച്ച് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഡേവിഡ് കറ്റാലയ്ക്ക് സാധിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. സൂപ്പര്‍ കപ്പിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരാന്‍ കറ്റാല ഉടന്‍ കൊച്ചിയിലെത്തും.
പാര്ഷ്വലി സൈറ്റഡ് ഫുട്ബോൾ : കേരളം ജേതാക്കള്‍
കൊച്ചി: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് ആദ്യമായി സംഘടിപ്പിച്ച ദേശീയ പാര്ഷ്വലി സൈറ്റഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ( ഭാഗിക കാഴ്ചശക്തിയുള്ളവരുടെ ടൂര്‍ണമെന്റ്) കേരളം ജേതാക്കളായി.
ഫൈനലില്‍ ഒരു ഗോളിനെതിരേ രണ്ടു ഗോളുകള്‍ നേടിയാണ് കേരള ടീം കിരീടം ചൂടിയത്. കേരളത്തിനുവേണ്ടി എം.എസ്. സുജിത്, പി.പി. അഹദ് എന്നിവരാണു ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി കേരളത്തിന്റെ മുഹമ്മദ് ഷുഹൈബിനെ തെരഞ്ഞെടുത്തു. എം.എസ്. സുജിത്താണ് മികച്ച താരം.
ഗ്വാളിയോറില്‍ നടന്ന ടൂര്‍ണമെന്റില്‍ ഹെഡ് കോച്ച് പി.എസ്. സുജിത്തിന്റെ നേതൃത്വത്തില്‍ ത്രീ ടു വണ്‍ ഫൗണ്ടേഷന്റെ പിന്തുണയോടെയാണു കേരള ടീം പങ്കെടുത്തത്.
ബ്രസീല്‍ x ഇന്ത്യ മത്സരം 30ന്
കൊച്ചി: 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീം താരങ്ങളായ റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, ലൂസിയോ, ഗില്‍ബെര്‍ട്ടോ സില്‍വ എന്നിവര്‍ പന്തുതട്ടാന്‍ ഇന്ത്യയിലെത്തുന്നു. 30ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്രസീല്‍ ലെജന്‍ഡ്സിന്റെ ആദ്യമത്സരം.
മുന്‍ ഇന്ത്യന്‍ താരങ്ങളായ ഐ.എം. വിജയന്, മെഹ്താബ് ഹുസൈന്, കരണ്‍ജിത് സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഓള്ഡ്സ്റ്റാര്സിനെയാണ് ബ്രസീലിയന്‍ ഇതിഹാസതാരങ്ങള്‍ നേരിടുന്നത്.
ഫുട്ബോള്‍ പ്ലസ് അക്കാഡമി ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ഉച്ചകോടിയുടെ ഭാഗമായാണു മത്സരം. ഫാന്‍കോഡ് ആണ് മത്സരത്തിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പങ്കാളി. ബുക്ക്മൈഷോ വഴിയായിരിക്കും ടിക്കറ്റുകളുടെ വില്പന.
താരങ്ങളിൽ കവിൾത്തട പരിശോധന
നാൻജിംഗ് (ചൈന): കായിക താരങ്ങളുടെ ലിംഗ നിർണയത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ലോക അത്ലറ്റിക്സ് പുതിയ പരിശോധന മുന്നോട്ടുവച്ചു.
ഇതുപ്രകാരം കായിക താരങ്ങളെ കവിൾത്തട പരിശോധനയ്ക്കു വിധേയമാക്കും. വേൾഡ് അത്ലറ്റിക്സ് തലവൻ സെബാസ്റ്റ്യൻ കോ ആണ് ഇക്കാര്യം അറിയിച്ചത്.
2025 വനിതാ ലോകകപ്പ് കാര്യവട്ടത്തും
മുള്ളൻപുർ (പഞ്ചാബ്): ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ വേദികളിൽ ഒന്നായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇടംപിടിക്കും എന്നു സൂചന. ലോകകപ്പ് വേദികൾ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ബിസിസിഐയോ ഐസിസിയോ ഇതുവരെ നടത്തിയിട്ടില്ല.
തിരുവനന്തപുരം, വിശാഖപട്ടണം, റായ്പുർ, ഇൻഡോർ, മുള്ളൻപുർ എന്നിവിടങ്ങളിലായിരിക്കും 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുക എന്നാണ് വിവരം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26വരെയായിരിക്കും ടൂർണമെന്റ് അരങ്ങേറുക എന്നും സൂചനയുണ്ട്.
ചണ്ഡിഗഡിലെ മുള്ളൻപുർ ഗ്രാമത്തിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയം ഫൈനലിന് ആതിഥേയത്വം വഹിക്കും. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ഹോം ഗ്രൗണ്ടുകളിൽ ഒന്നാണിത്. ഓപ്പണ്‍ എയർ ഗാലറിയാണെന്നതാണ് പ്രത്യേകത. തിരുവനന്തപുരം, മുള്ളൻപുർ, റായ്പുർ എന്നിവിടങ്ങളിൽ ഇതുവരെ വനിതാ രാജ്യാന്തര മത്സരങ്ങൾ അരങ്ങേറിയിട്ടില്ല.
ആതിഥേയരായ ഇന്ത്യക്കു പിന്നാലെ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് 2025 ഏകദിന ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയത്. ഇനി രണ്ട് സ്പോട്ട് ഒഴിവുണ്ട്.
പാക്കിസ്ഥാൻ യോഗ്യത നേടിയാൽ അവരുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക.
സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാമ്പ്യന്‍ഷിപ്പില്‍ അമല്‍ ജ്യോതിയുടെ ടീം സ്റ്റെല്ലാര്‍ വിജയികൾ
കാഞ്ഞിരപ്പള്ളി: കോയമ്പത്തൂര്‍ സൊസൈറ്റി ഓഫ് റേസിംഗ് മൈന്‍ഡ്സ് സംഘടിപ്പിച്ച സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച് വീണ്ടും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജ് ടീം.
കോളജ് കാമ്പസില്‍ വിദ്യാർഥികള്‍ വികസിപ്പിച്ചെടുത്ത സ്റ്റെല്ലാര്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനമാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ വിദ്യാർഥികള്‍ നിര്‍മിക്കുന്ന വാഹന അവതരണവും വിവിധ ഘട്ടങ്ങളിലായി വൈവിധ്യമാര്‍ന്ന മത്സരങ്ങളും നടത്തപ്പെടുന്ന വേദിയാണ് എസ്ഇവിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാമ്പ്യന്‍ഷിപ്പ്.
മാര്‍ച്ച് 13 മുതല്‍ 17 വരെ കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലും കാരി മോട്ടോര്‍ സ്പീഡ് വേ റേസ് ട്രാക്കിലും വച്ച് ദേശീയതലത്തില്‍ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യന്‍ഷിപ്പില്‍ റഷ് ഇന്‍ ഡെസ്ക് എന്ന വിഭാഗത്തിലാണ് ഇത്തവണ അമല്‍ ജ്യോതിയിലെ സ്റ്റെല്ലാര്‍ ടീം വിജയികളായത്. അവരുടെ മോട്ടോര്മാന് റിച്ചു തോമസ് 1.35 കിലോമീറ്റര്‍ ചുറ്റളവില്‍ 19 ലാപ്പുകള്‍ ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി. എതിരാളികളേക്കാള്‍ നാല് ലാപ്പുകളുടെ ആധിപത്യം നേടി.
കോളജിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ.ആർ. അനീഷിന്റെയും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രഫ. ഇന്ദു റീന വര്‍ഗീസിന്റെയും നേതൃത്വത്തില്‍, ആല്ബിന് ലാജി ( ടീം ക്യാപ്റ്റന്‍), അര്ജുന് മോഹന്‍, അഖില സിസിലി ചെറിയാന് (വൈസ് ക്യാപ്റ്റന്‍സ്), ഐബല്‍ ജോസഫ് (ടീം മാനേജര്‍), ജിതിന് ബൈജു, ഫെബിന് കെ. സാജന് (ടെക്നിക്കല്‍ ഹെഡ്സ് ), ആല്ബിന് എം. ജേക്കബ് (ഇലക്ട്രിക്കല്‍ ഹെഡ്) തുടങ്ങി 35 പേർ ചേര്‍ന്ന ടീമാണ് സോളാര്‍ വാഹന നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അമല്‍ ജ്യോതിയിലെ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് ടീം അംഗങ്ങള്‍. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഉന്നത വിജയം കരസ്ഥമാക്കി തിരിച്ചെത്തിയ ടീം സ്റ്റെല്ലാറിനെ കോളജ് മാനേജ്മെന്റ് അനുമോദിച്ചു.
ചടങ്ങില്‍ കോളജ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന് ) റവ.ഡോ. റോയി ഏബ്രഹാം പഴയപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. റോഷന് കുരുവിള, ഓട്ടോമൊബൈല്‍ വിഭാഗം മേധാവി ഡോ.ജെ.പി. അജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ലക്നോ സൂപ്പർ ജയന്റ്സിനെ ഡൽഹി ക്യാപ്പിറ്റൽസ് കീഴടക്കി
വിശാഖപട്ടണം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചേസിംഗിന്റെ ആകാംഷ നിറഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. ലക്നോ സൂപ്പർ ജയന്റ്സിനെ മൂന്നു പന്തുകൾ ബാക്കിവച്ച് ഒരു വിക്കറ്റിനു ഡൽഹി കീഴടക്കി.
സ്കോർ: ലക്നോ 20 ഓവറിൽ 209/8. ഡൽഹി 19.3 ഓവറിൽ 211/9. ലക്നോയ്ക്ക് ഐപിഎല്ലിൽ 200+ റണ്‍സ് നേടി, അതു ഡിഫെൻഡ് ചെയ്യാൻ സാധിക്കാതെ വരുന്നത് ഇതാദ്യമാണ്. ഇംപാക്ട് പ്ലെയറായി എത്തിയ അഷുതോഷ് ശർമയുടെ ബാറ്റിംഗാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ തിരിച്ചടിക്കു ചുക്കാൻ പിടിച്ചത്.
ഏഴാം നന്പറായി ക്രീസിൽ എത്തിയ അഷുതോഷ് ശർമ 31 പങ്കിൽ 66 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു അഷുതോഷിന്റെ അത്യുജ്വല ഇന്നിംഗ്സ്. സ്റ്റബ്സ് (34), വിപ് രാജ് നിഗം (39) എന്നിവരും ഡൽഹിക്കായി തിളങ്ങി.
ടോസ് നഷ്ടപ്പെട്ടു ക്രീസിലെത്തിയ ലക്നോ സൂപ്പർ ജയന്റ്സിനു വേണ്ടി എയ്ഡൻ മാക്രവും മിച്ചൽ മാർഷും മികച്ച തുടക്കമിട്ടു. എന്നാൽ, 4.4 ഓവറിൽ 46 റണ്‍സിൽനിൽക്കേ മാക്രം (13 പന്തിൽ 15) പുറത്ത്. രണ്ടാം വിക്കറ്റിൽ നിക്കോളാസ് പുരാനും മാർഷും ചേർന്ന് ടീമിന്റെ സ്കോർ റോക്കറ്റ് വേഗത്തിലാക്കി.
30 പന്തിൽ ഏഴു സിക്സും ആറു ഫോറും അടക്കം 75 റണ്‍സ് നേടിയ നിക്കോളാസ് പുരാന്റെ ബാറ്റിന്റെ പ്രഹരശേഷി ഡൽഹി ബൗളർമാർ ശരിക്കും മനസിലാക്കി. നേരിട്ട 24-ാം പന്തിൽ പുരാൻ അർധസെഞ്ചുറിയിലെത്തി.
പിന്നീട് ഗിയർ മാറിയ വെസ്റ്റ് ഇൻഡീസ് താരം 250 സ്ട്രൈക്ക് റേറ്റിലാണ് ക്രീസ് വിട്ടത്. 36 പന്തിൽ ആറു സിക്സും ആറ് ഫോറും അടക്കം 72 റണ്‍സ് മിച്ചൽ മാർഷും സ്വന്തമാക്കി. നേരിട്ട 21-ാം പന്തിലായിരുന്നു മാർഷിന്റെ അർധസെഞ്ചുറി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റണ്‍സ് സ്വന്തമാക്കി.
പന്തിനു നാണക്കേട്
ക്യാപ്റ്റൻ ഋഷഭ് പന്ത് ആറു പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ പുറത്ത്. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ടശേഷം പൂജ്യത്തിനു പുറത്താകുന്നതിൽ രണ്ടാം സ്ഥാനക്കാരനായി പന്ത്.
എട്ട് പന്ത് നേരിട്ട് പൂജ്യത്തിനു പുറത്തായ ഗൗതം ഗംഭീറിന്റെ (2014) പേരിലാണ് റിക്കാർഡ്. 19 പന്തിൽ 27 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലർ മാത്രമാണ് ലക്നോ മധ്യനിരയിൽ ശോഭിച്ചത്. ഡൽഹിക്കുവേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.
വിശ്വംജയിച്ച വിഘ്നേഷ്...
ചെന്നൈ: വിഘ്നേഷ് പുത്തൂർ, ക്രിക്കറ്റ് ലോകത്തു സുപരിചിതമല്ലാത്ത പേര്. എന്നാൽ, വിഘ്നേഷ് ഇന്ന് താരമാണ്. ഐപിഎൽ അരങ്ങേറ്റത്തിൽ സ്വപ്നതുല്ല്യമായ തുടക്കം കുറിച്ച മലയാളി താരം.
കഴിഞ്ഞ ദിവസം നടന്ന ചെന്നൈ x മുംബൈ മത്സരമാണ് ഈ മലപ്പുറംകാരനെ വന്പൻ നേട്ടങ്ങളിലേക്ക് എത്തിച്ചത്. രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ റിസ്റ്റ് സ്പിൻ ബൗളറായ വിഘ്നേഷ് നേടിയതു ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്ന് വന്പൻമാരുടെ വിക്കറ്റുകൾ. തോൽവി വഴങ്ങിയെങ്കിലും മത്സരത്തിൽ ശ്രദ്ധാകേന്ദ്രമായി ഈ ഇരുപത്തിനാലുകാരൻ.
കളം വിടും മുൻപ് എം.എസ്. ധോണി തോളിൽ തട്ടി അഭിനന്ദിച്ചത് വിഘ്നേഷിനെ വാനോളം ഉയർത്തി. സൂര്യകുമാറും സംഘവും ചേർന്ന് വഴിയൊരുക്കി, ഡഗൗട്ടിൽ നിറപുഞ്ചിരിയോടെ രോഹിത് കൈയടിച്ച് വരവേറ്റു. ഡ്രസിംഗ് റൂമിൽ ടീം ഉടമ നിത അംബാനിയുടെ അഭിനന്ദനവും മുംബൈയുടെ മത്സരത്തിലെ മികച്ച ബോളർക്കുള്ള പുരസ്കാരവും, വിഘ്നേഷിന്റെ വാക്കുകളിൽ പറഞ്ഞാൽ, എല്ലാം സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യങ്ങൾ. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്കുശേഷം മുംബൈ ഇന്ത്യൻസ് കണ്ടെത്തിയ യുവ പ്രതിഭയാണ് വിഘ്നേശെന്ന് നിസംശയം പറയാം.
തരംഗമായ അരങ്ങേറ്റം
ഒറ്റ ദിവസംകൊണ്ട് പ്രശസ്തനായെങ്കിലും പ്രകടന മികവുകൊണ്ടു താരമായ റിസ്റ്റ് സ്പിൻ ബൗളറാണ് വിഘ്നേഷ്. മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ വിഘ്നേഷിന്റെ കൈകളിലേക്ക് പന്ത് ഏൽപ്പിക്കുന്പോൾ ചെന്നൈ ആധികാരിക ജയത്തിനരികെ. ആദ്യ മത്സരത്തിന്റെ സമ്മർദമില്ലാതെ വന്ന വിഘ്നേഷിന് ചെപ്പോക്കിനെ നിശബ്ദമാക്കാൻ വേണ്ടിവന്നത് അഞ്ച് പന്തുകൾ മാത്രം.
ഋതുരാജ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പവലിയനിലേക്ക് മടക്കി. മൂന്ന് ഓവർകൊണ്ട് ചെന്നൈയെ സമ്മർദത്തിലാക്കിയ മലയാളി താരം നേട്ടങ്ങളിലേക്കുള്ള യാത്രയ്ക്കു തുടക്കമിട്ടു. മത്സരത്തിൽ നാല് ഓവറിൽ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേട്ടം.
മികച്ച ബോളർക്കുള്ള പുരസ്കാരം
അരങ്ങേറ്റത്തിൽ ചെന്നൈയെ വിറപ്പിച്ച് ശ്രദ്ധ നേടിയ വിഘ്നേഷ് പുത്തൂരിന് ടീം ഉടമ നിത അംബാനി മികച്ച ബോളർക്കുള്ള പുരസ്കാരം സമ്മാനിച്ച് അഭിനന്ദിക്കുന്ന വീഡിയോ ശ്രദ്ധ നേടി. മത്സരത്തിനു ശേഷം ഡ്രസിംഗ് റൂമിലെത്തിയാണ് നിത പുരസ്കാരം കൈമാറിയത്. പുരസ്കാരം സ്വീകരിച്ച ശേഷം നിത അംബാനിയുടെ കാൽ തൊട്ടുവന്ദിച്ച വിഘ്നേഷ് പുത്തൂരിന്റെ എളിമയ്ക്കു ടീം അംഗങ്ങളും ആരാധകരും കൈയടിച്ചു.
സ്വപ്നതുല്ല്യം; ഏവർക്കും നന്ദി
“കളിക്കാൻ അവസരം നൽകിയ മുംബൈ ഇന്ത്യൻസിന് നന്ദി. ഇവിടെയിരിക്കുന്ന താരങ്ങൾക്കൊപ്പം എന്നെങ്കിലും കളിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. വളരെയധികം സന്തോഷത്തിലാണ്. ഉറച്ച പിന്തുണ നൽകിയവർക്ക്, പ്രത്യേകിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് നന്ദി. അദ്ദേഹത്തിന്റെ പിന്തുണ എനിക്ക് സമ്മർദമില്ലാതെ കളിക്കാൻ അവസരമൊരുക്കി. പിന്തുണച്ച എല്ലാവർക്കും നന്ദി’’- വിഘ്നേഷ് പറഞ്ഞു.
ആദ്യം മീഡിയം പേസർ
കോളജ് തല ക്രിക്കറ്റിൽ മീഡിയം പേസറായി തുടക്കം കുറിച്ച വിഘ്നേഷ് പ്രാദേശിക പരിശീലകനായ മുഹമ്മദ് ഷെരീഫിന്റെ നിദേശപ്രകാരം സ്പിൻ ബൗളിംഗിലേക്ക് തിരിഞ്ഞു. തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥിയായ വിഘ്നേഷ് കേരള കോളജ് പ്രീമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനം വഴി കെസിഎയിലെത്തി.
കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ പതിപ്പിൽ ആലപ്പി റിപ്പിൾസിനു വേണ്ടി നടത്തിയ പ്രകടനം മുംബൈ ഇന്ത്യൻസിന്റെ ശ്രദ്ധയിൽപ്പെട്ടു. താരലേലത്തിന് മുൻപ് ട്രയൽസിന് വിളിവന്നു. ജയവർധനയ്ക്കും പൊള്ളാർഡിനും മുന്നിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു മടങ്ങി.
വിഘ്നേഷിന്റെ മികവ് തിരിച്ചറിഞ്ഞ മുംബൈ താരത്തെ 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ശേഷം ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ലീഗിൽ കളിച്ച് ഐപിഎല്ലിനൊരുങ്ങാൻ അവസരമൊരുക്കി.
അച്ഛന്റെയും അമ്മയുടെയും വിക്കി
മലപ്പുറം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ എം.എസ്. ധോണിയുടെപോലും പ്രശംസ ഏറ്റുവാങ്ങി മലപ്പുറം പയ്യൻ വിഘ്നേഷ് പുത്തൂർ.
മുംബൈ ഇന്ത്യൻസിന്റെ താരമായ ഈ ഇരുപത്തിനാലുകാരൻ അരങ്ങേറ്റ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്നു നിർണായക വിക്കറ്റ് വീഴ്ത്തി. നാട്ടിൻപുറത്തു നിന്നാണ് വിഘ്നേഷ് കളിച്ചുയർന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കുന്നപ്പള്ളി വളയംമൂച്ചിയിലെ പുത്തൂർ സുനിൽകുമാറിന്റെ ഏക മകൻ. സുനിൽകുമാർ പെരിന്തൽമണ്ണ നഗരത്തിൽ ഓട്ടോ ഓടിക്കുന്നു. മാതാവ് കെ.പി. ബിന്ദു വീട്ടമ്മയാണ്.
വിഘ്നേഷിന്റെ സ്കൂൾ പഠനം അങ്ങാടിപ്പുറം തരകൻ സ്കൂളിലായിരുന്നു. പെരിന്തൽമണ്ണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കി. തുടർന്ന് ക്രിക്കറ്റിനായി തൃശൂർ സെന്റ് തോമസ് കോളജിൽ ഡിഗ്രിക്ക് ചേർന്നു. പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണിപ്പോൾ.
ചെറുപ്പത്തിൽത്തന്നെ വിഘ്നേഷിന് ക്രിക്കറ്റിനോട് ഭ്രമമുണ്ടായിരുന്നു. പെരിന്തൽമണ്ണ അലങ്കാർ സിനിമാശാലയ്ക്കു (പഴയ പേര്) സമീപത്തെ വിജയനായിരുന്നു ആദ്യ കോച്ച്. അന്നേ വിഘ്നേഷ് പന്തെറിയുന്പോൾ കൈചലനത്തിന്റെ വൈഭവത്തെക്കുറിച്ച് വിജയൻ പറഞ്ഞിരുന്നു. പിന്നീട് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്പോൾ വിഘ്നേഷ് പെരിന്തൽമണ്ണ ജോളി റോവോഴ്സ് ക്രിക്കറ്റ് ടീമിലെത്തി.
തുടർന്ന് തൃശൂരിൽ പഠിക്കുന്പോൾ കെസിഎയുടെ അക്കാഡമിയിലെ മുതിർന്ന കോച്ചായിരുന്ന ശശിധരന്റെ കീഴിലായിരുന്നു പരിശീലനം. ഏതാണ്ട് എട്ടുവർഷം ജോളി റോവേഴ്സിന്റെ താരമായി വിഘ്നേഷ് തിളങ്ങി. അങ്ങാടിപ്പുറം തേക്കിൻകോട് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു വിഘ്നേഷിന്റെ പരിശീലനം. പഠനവും കളിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാൻ വിഘ്നേഷിന് സാധിച്ചുവെന്നാണ് പ്രധാന നേട്ടം.
ആദ്യകാലത്ത് വിഘ്നേഷിന് കളി ഉപകരണങ്ങൾ വാങ്ങിനൽകാൻ പിതാവ് സുനിൽകുമാർ ഏറെ കഷ്ടപ്പെട്ടു. ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു മകന്റെ പഠനവും കളിയുമെല്ലാം സുനിൽകുമാർ നിറവേറ്റി. അവന്റെ ആഗ്രഹം ഒരിക്കലും നിറവേറ്റാതെയിരുന്നിട്ടില്ലെന്ന് പിതാവ് സുനിൽകുമാറും മാതാവ് ബിന്ദുവും പറയുന്നു.
പെരിന്തൽമണ്ണ ജോളി റോവേഴ്സ് ക്ലബ്ബിലെത്തിയതോടെ പ്രയാസങ്ങളെല്ലാം മാറിയെന്ന് ഇവർ പറയുന്നു. ആദ്യകളിയിൽ മികച്ച പ്രകടനം നടത്താൻ മകന് കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും തോന്നുന്നതായി മാതാപിതാക്കൾ പറയുന്നു. മത്സരം കഴിഞ്ഞ ശേഷം അവൻ വിളിക്കാറുണ്ട്. സമ്മർദമില്ലാതെ അവൻ കളിക്കുന്നുണ്ട്; അത് അനുഗ്രഹമാണെന്നും ഇരുവരും പറയുന്നു.
ബ്രസീൽ Vs അർജന്റീന
ബുവാനോസ് ആരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയും ബ്രസീലും നേർക്കുനേർ.
14-ാം റൗണ്ടിൽ ബുവാനോസ് ആരീസിൽ നടക്കുന്ന മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും ബ്രസീൽ താരം നെയ്മറും ഇരുവശത്തുമില്ല.
13 റൗണ്ട് പൂർത്തിയായപ്പോൾ 28 പോയിന്റുമായി ലോകകപ്പ് യോഗ്യതയ്ക്കു വക്കിലാണ് നിലവിലെ ചാന്പ്യന്മാരായ അർജന്റീന. 21 പോയിന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്താണ്.
ചലഞ്ചർ ട്രോഫി: രണ്ടു മലയാളികൾ
കോട്ടയം: വനിതാ ചലഞ്ചർ ട്രോഫി ത്രിദിന ക്രിക്കറ്റിനുള്ള ടീമുകളിൽ മിന്നു മണി, വി.ജെ. ജോഷിത എന്നിവർ ഇടംനേടി. എ ടീമിന്റെ ക്യാപ്റ്റൻ മിന്നു മണിയാണ്.
കേരളത്തിനായി കളിക്കുന്ന അരുന്ധതി റെഡ്ഡിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സി ടീമിലാണ് ജോഷിത. ഇന്നു മുതൽ ഏപ്രിൽ എട്ടു വരെ ഡെറാഡൂണിലാണ് മത്സരം.
മ്യൂണിക്/ലിസ്ബണ്‍: യുവേഫ നേഷൻസ് ലീഗ് സെമി ഫൈനൽ ചിത്രം തെളിഞ്ഞു. സെമിയിൽ ജർമനി പോർച്ചുഗലിനെയും സ്പെയിൻ ഫ്രാൻസിനെയും നേരിടും. ഡെന്മാർക്കിനെതിരായ ക്വാർട്ടർ ഫൈനലിന്റെ രണ്ടാംപാദത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തി.
എങ്കിലും അധിക സമയത്തേക്കു നീണ്ട സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ 5-2ന്റെ ജയത്തോടെ പോർച്ചുഗൽ സെമിയിലേക്കു മുന്നേറി. ഇരുപാദങ്ങളിലുമായി 5-3നു വെന്നിക്കൊടി പാറിച്ച് പോർച്ചുഗൽ സെമിയിലേക്കും.
ജർമനിയും ഇറ്റലിയും 3-3 സമനിലയിൽ പിരിഞ്ഞു. ആദ്യപാദത്തിൽ ജർമനി 2-1നു ജയിച്ചിരുന്നു. അതോടെ ഇരുപാദങ്ങളിലുമായി 5-4ന്റെ അഗ്രഗേറ്റുമായി ജർമനി സെമിയിൽ.
ആദ്യപാദത്തിൽ ക്രൊയേഷ്യയോട് 2-0നു പരാജയപ്പെട്ട ഫ്രാൻസ് രണ്ടാംപാദത്തിൽ അതേനാണയത്തിൽ തിരിച്ചടിച്ചു. അധിക സമയത്തേക്കു നീണ്ടെങ്കിലും 2-2 സമനില. തുടർന്ന് ഷൂട്ടൗട്ടിൽ 5-4ന്റെ ജയത്തോടെ ഫ്രാൻസ് സെമിയിൽ.
യമാൽ പ്രതിഭാസം...
മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് കുറിച്ച് സ്പെയിനിന്റെ ലാമിൻ യമാൽ.
17 വർഷവും 258 ദിനവുമാണ് യമാലിന്റെ പ്രായം. നെതർലൻഡ്സിന് എതിരായ രണ്ടാംപാദ ക്വാർട്ടറിന്റെ 103-ാം മിനിറ്റിലായിരുന്നു യമാലിന്റെ ഗോൾ. ആദ്യപാദം 2-2നും രണ്ടാംപാദം അധികസമയത്തിനുശേഷം 3-3നും അവസാനിച്ചതോടെ ഷൂട്ടൗട്ട്. ആറു കിക്ക് നീണ്ട ഷൂട്ടൗട്ടിൽ 5-4നു ജയിച്ച് സ്പെയിൻ സെമിയിൽ.
17 വയസ്; മെസിക്കും റൊണാൾഡോക്കും മുകളിൽ
17 വയസ് പൂർത്തിയാകുന്പോൾ മെസിക്കും റൊണാൾഡോയ്ക്കും സാധിക്കാത്ത നേട്ടങ്ങളിലാണ് യമാൽ എത്തിയിരിക്കുന്നത്. 17 വർഷവും എട്ട് മാസവും പ്രായമുള്ളപ്പോൾ യമാൽ, മെസി, റൊണാൾഡോ എന്നിവരുടെ പ്രകടനം:
ലാമിൻ യമാൽ (സ്പെയിൻ/ബാഴ്സലോണ): ഗോൾ 21, അസിസ്റ്റ് 29
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ/സ്പോർട്ടിംഗ്): ഗോൾ 02, അസിസ്റ്റ് 00
ലയണൽ മെസി (അർജന്റീന/ബാഴ്സ): ഗോൾ 00, അസിസ്റ്റ് 00
മനു, അഷ്ഫാഖ് സുവർണതാരങ്ങൾ
തോമസ് വർഗീസ്
തിരുവനന്തപുരം: കാര്യവട്ടത്തുനിന്നും കേരളത്തിന് കനകം സമ്മാനിച്ച് മുഹമ്മദ് അഷ്ഫാഖും ടി.എസ്. മനുവും. ദേശീയ 400 മീറ്റർ ചാന്പ്യൻഷിപ്പിൽ മിന്നും പ്രകടനം നടത്തിയാണ് ഇരുവരും തങ്കത്തിളക്കത്തിന് അർഹരായത്.
അണ്ടർ 18 ആണ്‍കുട്ടികളിൽ മുഹമ്മദ് അഷ്ഫാഖ് കേരളത്തിന് ആദ്യ സ്വർണം നേടിക്കൊടുത്തപ്പോൾ ഓപ്പണ്‍ മെൻ കാറ്റഗറിയിലാണ് ടി.എസ്. മനുവിന്റെ സ്വർണക്കുതിപ്പ്. 20ൽ താഴെയുളള വനിതകളിൽ സാന്ദ്ര മോൾ സാബു വെള്ളിയും ഓപ്പണ്‍ വനിതാ വിഭാഗത്തിൽ കെ. സ്നേഹ വെങ്കലവും സ്വന്തമാക്കി.
മുഹമ്മദ് അഷ്ഫാഖ് 47.49 സെക്കൻഡിൽ ഫിനിഷ് ചെയ്തു സുവർണ കൊയ്ത്ത് നടത്തിയപ്പോർ ഉത്തർപ്രദേശിന്റെ യുഗാഗ് ചൗധർ (48.31) വെള്ളിയും കർണാടകയുടെ എം. നിധിൻ ഗൗഡ (48.44) വെങ്കലവും നേടി. ഓപ്പണ്‍ കാറ്റഗറിയിൽ ടി.എസ്. മനു 46.51 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ ഡൽഹി താരങ്ങളായ ജയകുമാർ (46.93) വെള്ളി നേടി
20ൽ താഴെയുളള വനിതകളിൽ കനത്ത പോരാട്ടത്തിനൊടുവിൽ കേരളത്തിന്റെ സാന്ദ്ര മോൾ സാബുവിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി തമിഴ്നാടിന്റെ വി. ദേശിക (54.54) ഫിനിഷിംഗ് പോയിന്റ കടന്നു. 54.61 സെക്കൻഡിൽ സാന്ദ്ര മോൾ വെള്ളി സ്വന്തമാക്കി.
ന്യൂസിലൻഡ് ഫിഫ 2026 ലോകകപ്പിന്
ഓക്ലൻഡ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു ന്യൂസിലൻഡ് യോഗ്യത സ്വന്തമാക്കി. ഓഷ്യാന യോഗ്യതാ റൗണ്ടിൽ ന്യൂ കാലിഡോണിയയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കി ന്യൂസിലൻഡ് ലോകകപ്പ് യോഗ്യത നേടി. 1982, 2010 എഡിഷനുകൾക്കുശേഷം ഇതു മൂന്നാം തവണയാണ് ന്യൂസിലൻഡ് ലോകകപ്പിനെത്തുന്നത്.
ഹർമൻപ്രീത്, സ്മൃതി എ ഗ്രേഡ്
മുംബൈ: ബിസിസിഐ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളുടെ പുതിയ കരാർ പ്രഖ്യാപിച്ചു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന എന്നിവർക്കൊപ്പം ഓൾറൗണ്ടർ ദീപ്തി ശർമയും ഗ്രേഡ് എയിൽ തുടർന്നു.
ഇഷാൻ ഇഷ്ക് ; ഇഷാൻ കിഷന് ഐപിഎൽ 2025 സീസണിലെ ആദ്യ സെഞ്ചുറി
ഹൈദരാബാദ്: ഐപിഎൽ ചരിത്രത്തിൽ 300 റണ്‍സ് സ്കോർ ചെയ്യുന്ന ആദ്യ ടീം എന്ന റിക്കാർഡ് കുറിക്കാൻ വെന്പുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഹൈവോൾട്ടേജ് ബാറ്റിംഗിൽ രാജസ്ഥാൻ റോയൽസിനു തോൽവി. ഇഷാൻ കിഷന്റെ സെഞ്ചുറിയാണ് (106 നോട്ടൗട്ട്) സണ്‍റൈസേഴ്സിന്റെ ഇന്നിംഗ്സിൽ പവർഹൗസായത്. ഐപിഎൽ 2025 സീസണിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ ഇഷാൻ കിഷനാണ് പ്ലെയർ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍റൈസേഴ്സ് 20 ഓവറിൽ അടിച്ചുകൂട്ടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 286 റണ്‍സ്. ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെതന്നെ റിക്കാർഡ് സ്കോറായ 287 ഒരുഘട്ടത്തിൽ സണ്‍റൈസേഴ്സ് തകർക്കുമെന്നു തോന്നിപ്പിച്ചു. എന്നാൽ, 300ന് 14 റണ്‍സിന്റെ അകലെ സണ്‍റൈസേഴ്സിന്റെ ഒന്നാം ഇന്നിംഗ്സ് നിശ്ചലമായി.
ഇംപാക്ട് പ്ലെയറായെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും (66) സഞ്ജുവിന്റെ പകരമായി വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലും (70) ചേർന്ന് രാജസ്ഥാന്റെ തിരിച്ചടിക്കു നേതൃത്വം നൽകി. എന്നാൽ, ആറു വിക്കറ്റ് നഷ്ടത്തിൽ 242 റണ്‍സിൽ രാജസ്ഥാന്റെ പോരാട്ടം അവസാനിച്ചു. അതോടെ 2024 ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 44 റണ്‍സിന്റെ ജയം.
ഇഷാൻ ഇഫക്റ്റ് ഹൈദരാബാദുകാരുടെ ഇഷ്കായി മാറിയ ഇന്നിംഗ്സോടെയാണ് ഇഷാൻ കിഷൻ ക്രീസ് വാണത്. മുംബൈ ഇന്ത്യൻസ് മുൻതാരമായ ഇഷാന്റെ സണ്‍റൈസേഴ്സ് ജഴ്സിയിലെ അരങ്ങേറ്റമായിരുന്നു. മൂന്നാം നന്പറിൽ ക്രീസിലെത്തിയ ഇഷാൻ 47 പന്തിൽ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. സ്ട്രൈക്ക് റേറ്റ് 225.53ഉം, ഹൈവോൾട്ടേജ്. ഐപിഎല്ലിൽ ഇഷാന്റെ കന്നി സെഞ്ചുറിയാണ്.
വെടിക്കെട്ട് തുടക്കം കുറിച്ച അഭിഷേക് ശർമ (11 പന്തിൽ 24), ട്രാവിസ് ഹെഡ് (31 പന്തിൽ 67) ഓപ്പണിംഗ് ജോഡി പിരിഞ്ഞതോടെയാണ് ഇഷാൻ കിഷൻ എത്തിയത്. ഹെഡ്ഡും ഇഷാനും ചേർന്നു രണ്ടാം വിക്കറ്റിൽ 39 പന്തിൽ 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നിതീഷ് കുമാർ റെഡ്ഡി (15 പന്തിൽ 30), ഹെൻറിച്ച് ക്ലാസൻ (14 പന്തിൽ 34) എന്നിവരും സണ്‍റൈസേഴ്സിന്റെ സ്കോറിംഗിൽ കരുത്തേകി.
സഞ്ജു, ജുറെൽ കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിൽ ചുവട് ഉറപ്പിക്കും മുന്‍പേ രാജസ്ഥാൻ റോയൽസിനു തിരിച്ചടിയേറ്റു. യശസ്വി ജയ്സ്വാളിനെ (1) സിമർജീത് സിംഗിന്റെ പന്തിൽ പോയിന്റിൽ മനോഹര ക്യാച്ചിലൂടെ മനോഹർ പുറത്താക്കി. ഒരു പന്തിന്റെ ഇടവേളയിൽ റിയാൻ പരാഗും (4) സിമർജീത് സിംഗിനു വിക്കറ്റ് സമ്മാനിച്ചു. നിതീഷ് റാണയ്ക്കും (11) പിടിച്ചു നിൽക്കാനായില്ല. അതോടെ രാജസ്ഥാൻ 4.1 ഓവറിൽ 50/3. നാലാം വിക്കറ്റിൽ ധ്രുവ് ജുറെലും (35 പന്തിൽ 70), സഞ്ജുവും (37 പന്തിൽ 66) 60 പന്തിൽ 111 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ടാണ് 200 കടക്കാൻ രാജസ്ഥാനു സഹായകമായത്. ഷിംറോണ്‍ ഹെറ്റ്മയർ (23 പന്തിൽ 40), ശിവം ദുബെ (11 പന്തിൽ 34) എന്നിവരും രാജസ്ഥാന്റെ തിരിച്ചടിയിൽ ശോഭിച്ചു.
അടിവാങ്ങി ആർച്ചർ തളർന്നു 
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ദയനീയ ബൗളിംഗ് എന്ന നാണക്കേട് രാജസ്ഥാന്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ സ്വന്തമാക്കി. നാല് ഓവറിൽ 76 റണ്‍സ് ആണ് ആർച്ചർ വഴങ്ങിയത്. ഐപിഎല്ലിലെ ഏറ്റവും എക്സ്പെൻസീവ് സ്പെൽ. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മോഹിത് ശർമ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ നാല് ഓവറിൽ 73 റണ്‍സ് വഴങ്ങിയത് ഇതോടെ പിന്തള്ളപ്പെട്ടു. രാജസ്ഥാൻ റോയൽസിനുവേണ്ടി തുഷാർ ദേശ്പാണ്ഡെ നാല് ഓവറിൽ 44 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി.
ഹൈവോൾട്ട് ഹൈദരാബാദ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആക്രണോത്സുക ബാറ്റിംഗ് സംഘമാണ് നിലവിലെ സണ്‍റൈസേഴ്സ് ഹൈദരാബാദ്. 2024 സീസണ് മുതൽ അവർ അക്കാര്യം അടിവരയിടുന്നു. ഐപിഎൽ ചരിത്രത്തിൽ 265 റണ്‍സിനു മുകളിൽ ഇതുവരെ ആകെ അഞ്ചു പ്രാവശ്യം മാത്രമാണ് കുറിക്കപ്പെട്ടത്. അതിൽ നാലും സണ്റൈസേഴ്സുകാരാണ്. 2024ൽ ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ 266/7, മുംബൈ ഇന്ത്യൻസിന് എതിരേ 277/3, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ 287/3, ഇന്നലെ രാജസ്ഥാൻ റോയൽസിന് എതിരേ 286/6. ഐപിഎൽ ചരിത്രത്തിലെ ആദ്യ മൂന്ന് ടീം ടോട്ടലും 287/3, 286/6, 277/3 ഹൈദരാബാദിനു സ്വന്തം.

രാജസ്ഥാന് എതിരേ 34 ഫോർ സണ്‍റൈസേഴ്സ് ബാറ്റർമാർ അടിച്ചുകൂട്ടി. പുരുഷ ട്വന്റി-20 ചരിത്രത്തിൽ റിക്കാർഡ് ആണിത്. ബൗണ്ടറികളിലൂടെ മാത്രം 208 റണ്‍സാണ് ഇന്നലെ സണ്‍റൈസേഴ്സ് നേടിയതെന്നതും ശ്രദ്ധേയം. ബൗണ്ടറിയിലൂടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു (210) പിന്നിൽ രണ്ടാം സ്ഥാനത്തും സണ്‍റൈസേഴ്സ് എത്തി.
2024 ഐപിഎൽ സീസണിൽത്തന്നെ ബാറ്റിംഗ് കടന്നാക്രമണമായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് നടത്തിയത്. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്കൊപ്പം ഇഷാൻ കിഷൻ കൂടി ചേർന്നതോടെ സൺറൈസേഴ്സ് 2025 സീസണിൽ 300 റൺസ് തൊട്ടാൽ അദ്ഭുതമില്ല.
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ അദ്ഭുതമായി മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഇന്നലെ അരങ്ങേറിയ ഹെവിവെയ്റ്റ് പോരാട്ടത്തിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് വിസ്മയമായത്.
രോഹിത് ശർമയ്ക്കു പകരമായി ഇംപാക്ട് പ്ലെയറായെത്തിയ വിഘ്നേഷ് നാല് ഓവറിൽ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഋതുരാജ് ഗെയ്ക് വാദ് (26 പന്തിൽ 53), ശിവം ദുബെ (ഏഴ് പന്തിൽ ഒന്‍പത്), ദീപക് ഹൂഡ (അഞ്ച് പന്തിൽ മൂന്ന്) എന്നീ വന്പൻമാരെയാണ് വിഘ്നേഷ് വീഴ്ത്തിയത്. അരങ്ങേറ്റ ഓവറിന്റെ അഞ്ചാം പന്തിൽ സിഎസ്കെ ക്യാപ്റ്റൻ ഋതുരാജിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് വിഘ്നേഷ് തുടക്കമിട്ടത്.
മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നാല് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: മുംബൈ 20 ഓവറിൽ 155/9. ചെന്നൈ 19.1 ഓവറിൽ 158/6.ചെന്നൈക്കു വേണ്ടി നൂർ അഹമ്മദ് 4/18, ഹലീൽ അഹമ്മദ് 3/29 എന്നിവർ ഏഴു വിക്കറ്റ് പങ്കിട്ടു. തിലക് വർമ (31) ആയിരുന്നു മുംബൈയുടെ ടോപ് സ്കോറർ.
ഹാമിൽട്ടണ് അയോഗ്യൻ; ചൈനയിൽ പിയാസ്ട്രി
ഷാങ്ഹായ്: ഫോർമുല വണ്‍ കാറോട്ടത്തിൽ 2025 സീസണിലെ രണ്ടാം മത്സരമായ ചൈനീസ് ഗ്രാൻപ്രീയിലും പോഡിയം ഫിനിഷ് ഇല്ലാതെ ബ്രിട്ടീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്. പോൾപൊസിഷനു മുന്‍പായുള്ള സ്പ്രിന്റ് മത്സരത്തിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഹാമിൽട്ടണിന് റേസിൽ പിഴച്ചു. സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ഹാമിൽട്ടണിനെ അയോഗ്യനാക്കി.
മക്ലാരന്റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രിയാണ് ചൈനീസ് ഗ്രാൻപ്രീയിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. സീസണിലെ ആദ്യ പോരാട്ടമായ ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ ഒന്നാമനായ മക്ലാരന്റെ ലാൻഡോ നോറിസ് രണ്ടാമതും മെഴ്സിഡസിന്റെ ജോർജ് റസൽ മൂന്നാമതും ഫിനിഷ് ചെയ്തു.
ഹാമിൽട്ടനു സംഭവിച്ചത്
ഹാമിൽട്ടണിന്റെ ഫെരാരി കാറിന്റെ പിൻഭാഗത്തെ സ്കിഡ് ബ്ലോക്ക് സാങ്കേതിക ചട്ടങ്ങളിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ കനത്തിന് താഴെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യനാക്കപ്പെട്ടത്. ഹാമിൽട്ടണിന്റെ സഹഡ്രൈവറായ ചാൾസ് ലെക്ലർക്കിനെയും ഇതേകാരണത്താൽ അയോഗ്യനാക്കിയത് ഫെരാരിക്ക് ഇരട്ടപ്രഹരമായി. ഏറ്റവും കുറഞ്ഞത് ഒന്‍പത് മില്ലിമീറ്ററാണ് കാറിന്റെ പിൻഭാഗത്തെ സ്കിഡിനു വേണ്ടത്.
ഹാലണ്ടിന്റെ നോർവെ
ചിസിനൗ (മോൾഡോവ): ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യതാ പോരാട്ടത്തിനു നോർവെ ജയത്തോടെ തുടക്കം കുറിച്ചു. ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ നോർവെ 5-0നു മോൾഡോവയെ കീഴടക്കി.
സൂപ്പർ താരം എർലിംഗ് ഹാലണ്ട് (23’) നോർവെയുടെ സ്കോർ ഷീറ്റിൽ ഇടംനേടിയ മത്സരത്തിൽ ജൂലിയൻ റെയേഴ്സണ് (5’), തിലൊ ആസ്ഗാഡ് (38’), അലക്സാണ്ടർ സോർലോത് (43’), ആരോണ്‍ ഡൗൺ(69’) എന്നിവരും ഗോൾ നേടി. എർലിംഗ് ഹാലണ്ട് ജനിക്കുന്നതിനും രണ്ടു വർഷം മുന്‍പ്, 1998ൽ ആയിരുന്നു നോർവെ അവസാനമായി ഫിഫ ലോകകപ്പ് കളിച്ചത്.
ഗ്രൂപ്പ് ജെയിൽ വെയ്ൽസ് ജയത്തോടെ യോഗ്യതാ പോരാട്ടം തുടങ്ങി. ഹോം മത്സരത്തിൽ വെയ്ൽസ് 3-1നു കസാക്കിസ്ഥാനെ കീഴടക്കി. ഗ്രൂപ്പ് എല്ലിൽ ചെക്, മോണ്ടിനെഗ്രോ ടീമുകൾ ജയം നേടി.
ഇന്ത്യ ഏഷ്യ കപ്പ് ബാസ്കറ്റിന്
മനാമ: ഫിബ പുരുഷ ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ 2025 എഡിഷനിലേക്ക് ഇന്ത്യൻ ടീം യോഗ്യത സ്വന്തമാക്കി. ത്രില്ലർ പോരാട്ടത്തിൽ ബെഹറിനെ കീഴടക്കിയാണ് ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത സ്വന്തമാക്കിയത്. നീണ്ട 12 വർഷത്തിനുശേഷമാണ് ഇന്ത്യ ബെഹറിനെ കീഴടക്കുന്നത്. സ്കോർ: 81-77. മത്സരത്തിൽ ഇന്ത്യക്കായി മലയാളി താരം പ്രണവ് പ്രിൻസ് 11 പോയിന്റ് സ്വന്തമാക്കി.
2013ൽ ആയിരുന്നു ഇന്ത്യ അവസാനമായി ബെഹറിനെ തോൽപ്പിച്ചത്. ഓഗസ്റ്റ് അഞ്ച് മുതൽ 17വരെ നടക്കുന്ന ഏഷ്യ കപ്പ് ബാസ്്കറ്റ് ബോളിന് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകും.
വീൽചെയറിൽ ആയാലും ചെന്നൈക്കായി കളിക്കണം: ധോണി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽനിന്ന് എന്നു വിരമിക്കുമെന്നതിനുള്ള ഉത്തരവുമായി ചെന്നൈ സൂപ്പർ കിംഗ്സ് ഇതിഹാസം എം.എസ്. ധോണി. കളിക്കാൻ പറ്റുന്നിടത്തോളം കളത്തിൽ ഉണ്ടാകുമെന്നാണ് ധോണിയുടെ മറുപടി. “സിഎസ്കെയ്ക്കുവേണ്ടി എനിക്കു സാധിക്കുന്നിടത്തോളം കാലം കളിക്കാം. ഇത് എന്റെ ഫ്രാഞ്ചൈസിയാണ്. ഞാൻ വീൽചെയറിൽ ആണെങ്കിൽപ്പോലും സിഎസ്കെ എന്നെ കളിപ്പിക്കും” മുംബൈ ഇന്ത്യൻസിന് എതിരായ 2025 സീസണ് മത്സരത്തിനു മുന്‍പ് ധോണി പറഞ്ഞു.
നാൽപ്പത്തിമൂന്നുകാരനായ ധോണി, ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് ഐപിഎൽ കിരീടത്തിൽ എത്തിച്ച ക്യാപ്റ്റനാണ്. 2024 സീസണിനു മുന്‍പായി സിഎസ്കെയുടെ ക്യാപ്റ്റൻസിയിൽനിന്ന് ധോണി വിരമിച്ചിരുന്നു. 2023ൽ ചെന്നൈയെ കിരീടത്തിലെത്തിച്ചതിനു പിന്നാലെ കാൽമുട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായ ധോണി, 2024 സീസണിൽ കളത്തിൽ തിരിച്ചെത്തി.
പ്രിയങ്കയ്ക്കു റിക്കാർഡ്
ഡ്യൂഡിൻസ് (സ്ലോവാക്യ): കോമണ്‍വെൽത്ത് ഗെയിംസ് മെഡൽ ജേതാവായ പ്രിയങ്ക ഗോസ്വാമി വനിതാ വിഭാഗം 35 കിലോമീറ്റർ റേസ് വാക്കിംഗിൽ ദേശീയ റിക്കാർഡ് കുറിച്ചു. സ്ലോവാക്യയിലെ ഡ്യൂഡിൻസിൽ നടന്ന റേസ് വാക്കിംഗിൽ 2:56:34 എന്ന സമയം കുറിച്ചാണ് പ്രിയങ്ക ദേശീയ റിക്കാർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ താരത്തിനു സാധിച്ചുള്ളൂ.
ഗോഹട്ടി: അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോളിൽ കേരള വനിതാ ടീം സെമിയിൽ പരാജയപ്പെട്ടു. തമിഴ്നാട് 70-61നു കേരളത്തെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഏഴു വിക്കറ്റ് ജയം
കോൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിനു വെടിക്കെട്ടടിയോടെ തുടക്കം.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കന്നിക്കിരീടം ലക്ഷ്യമിട്ട് 18-ാം സീസണിലും ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഏഴു വിക്കറ്റിനു കീഴടക്കി. 22 പന്ത് ബാക്കിവച്ചായിരുന്നു വിരാട് കോഹ്ലിയും സംഘവും വെന്നിക്കൊടി പാറിച്ചത്. സ്കോർ: കോൽക്കത്ത 20 ഓവറിൽ 174/8. ബംഗളൂരു 16.2 ഓവറിൽ 177/3.
ബംഗളൂരുവിനായി കോഹ്ലി 36 പന്തിൽ 59 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നു സിക്സു നാലു ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഫിൽ സാൾട്ട് (56), ക്യാപ്റ്റൻ രജത് പാട്ടിദാർ (16 പന്തിൽ 36) എന്നിവരും ബംഗളൂരുവിനായി തിളങ്ങി. ഐപിഎല്ലിൽ കോൽക്കത്തയ്ക്ക് എതിരേ കോഹ്ലി 1000 റണ്‍സ് തികച്ചു. ഡേവിഡ് വാർണർ, രോഹിത് ശർമ എന്നിവരായിരുന്നു മുന്‍പ് ഈ നേട്ടത്തിൽ എത്തിയ കളിക്കാർ.
ചേസിംഗ് നടത്തിയ ടീമുകളാണ് കഴിഞ്ഞ സീസണിൽ ഈഡൻ ഗാർഡൻസിൽ ഏറ്റവും കൂടുതൽ തവണ ജയം നേടിയതെന്ന ചരിത്രം മനസിലാക്കിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു.
ക്വിന്റണ്‍ ഡികോക്കിനെ (4) തുടക്കത്തിലേ നഷ്ടപ്പെട്ട കെകെആറിനെ സുനിൽ നരെയ്ൻ (26 പന്തിൽ 44), ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (31 പന്തിൽ 56) എന്നിവരുടെ ബാറ്റിംഗ് കരകറ്റി.
10-ാം ഓവറിൽ ഈ കൂട്ടുകെട്ടു പിരിയുന്പോൾ സ്കോർ 107ൽ എത്തിയിരുന്നു. പിന്നീട്, അംഗ്രിഷ് രഘുവംശിക്കു (22 പന്തിൽ 30) മാത്രമാണ് കോൽക്കത്ത സ്കോർബോർഡിലേക്കു കാര്യമായ സംഭാവന നൽകാൻ സാധിച്ചത്.
നേരിട്ട 25-ാം പന്തിലായിരുന്നു രഹാനെ അർധസെഞ്ചുറി തികച്ചത്. നാലു സിക്സും ആറു ഫോറും അടക്കമാണ് രഹാനെയുടെ 56 റൺസ്. വൈസ് ക്യാപ്റ്റൻ വെങ്കിടേഷ് അയ്യർ (6), വെടിക്കെട്ട് ബാറ്റർമാരായ റിങ്കു സിംഗ് (12), ആന്ദ്രേ റസൽ (4) എന്നിവർ തിളങ്ങാതിരുന്നതോടെ കെകെആറിന്റെ സ്കോർ 174ൽ നിന്നു. റോയൽ ചലഞ്ചേഴ്സിന്റെ ക്രുണാൽ പാണ്ഡ്യ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ റോയൽ ചലഞ്ചേഴ്സിനുവേണ്ടി ഓപ്പണർമാരായ ഫിൽ സാൾട്ടും വിരാട് കോഹ് ലിയും 8.3 ഓവറിൽ 95 റണ്‍സ് അടിച്ചുകൂട്ടി. 31 പന്തിൽ 56 റണ്‍സ് എടുത്ത സാൾട്ടാണ് ആദ്യം പുറത്തായത്. നേരിട്ട 25-ാം പന്തിലായിരുന്നു ഫിൽ സാൾട്ട് അർധസെഞ്ചുറിയിലെത്തിയത്. കോഹ്ലി 30-ാം പന്തിലും.
18-ാം സീസണിനു വർണാഭ തുടക്കം
കോൽക്കത്ത: 18-ാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിനു വർണാഭ തുടക്കം. നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ശ്രേയ ഘോഷാൽ, കരൻ ഔജ്ല എന്നിവർ ഗാലറിയെ ഇളക്കിമറിക്കുന്ന സംഗീതനിശ കാഴ്ചവച്ചു. ഒപ്പം ബോളിവുഡ് നടി ദിഷ പട്ടാണി നയിച്ച സൂപ്പർ ഡാൻസും അരങ്ങേറി.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാരൂഖ് ഖാനൊപ്പം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐക്കണ്‍ വിരാട് കോഹ്ലി നൃത്തച്ചുവടുകൾവച്ചു.
തുടർന്നു കോൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റുമുട്ടു.
ചെന്നൈ V/s മുംബൈ
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അഞ്ചു തവണ വീതം ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. സ്പിൻ കെണിയുമായിറങ്ങുന്ന ചെന്നൈക്ക് മുന്നിൽ പ്രതാപം വീണ്ടെടുക്കേണ്ട അവസ്ഥയിലാണ്. വിലക്കു നേരിടുന്ന ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവ് മുംബൈയെ ഇന്നു നയിക്കും.
പരിക്കിനെത്തുടർന്ന് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവവും മുംബൈക്കു വിനയാണ്. ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുക. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് തീ പാറും പോരാട്ടം.
ചെന്നൈ ഇത്തവണ സ്പിൻ ആക്രണമാണ് ലക്ഷ്യമിടുന്നത്. രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, ശ്രേയസ് ഗോപാൽ എന്നിവരെ ഇത്തവണ സ്വന്തമാക്കിയത് ഈ ലക്ഷ്യം നടപ്പിലാക്കാനാണ്. നേരത്തേ ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജയും ദീപക് ഹുഡയും കൂടി ചേരുന്പോൾ സ്പിൻ തന്ത്രങ്ങളുടെ കരുത്ത് പൂർണമാകും.
ഡെവോൺ കോണ്‍വെ, രചിൻ രവീന്ദ്ര ഓപ്പണിംഗ് ജോഡി ചെന്നൈയുടെ പ്രതീക്ഷയാണ്. മൂന്നാം നന്പറിൽ ക്യാപ്റ്റൻ ഋതുരാജ്. മിഡിൽ ഓർഡറിൽ രാഹുൽ ത്രിപാഠി, ശിവം ദുബെ, സാം കറണ്‍, ധോണി, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർ കൂടി ചേരുന്പോൾ ബാറ്റിംഗ് നിര ശക്തം.
മുംബൈയ്ക്കായി രോഹിത് ശർമയ്ക്കൊപ്പം റയാൻ റിക്കിൾട്ടണ് ഓപ്പണ്‍ ചെയ്യും. മിഡിൽ ഓർഡറിൽ അതിവേഗ സ്കോറിങ്ങിനും വന്പൻ ഇന്നിംഗ്സിനും സാധിക്കുന്ന സൂര്യകുമാർ യാദവ്, തിലക് വർമ, വിൽ ജാക്സ് എന്നിവരുടെ പ്രകടനം നിർണായകമാകും.
നേർക്കുനേർ /ഐപിഎല്ലിൽ
ആകെ മത്സരം: 37
മുംബൈ ജയം: 20
ചെന്നൈ ജയം: 17
സൺറൈസേഴ്സ് V/ s രാജസ്ഥാൻ
ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടും. ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കിനെത്തുടർന്ന് ഇംപാക്ട് പ്ലെയറായി കളിക്കുന്നതിനാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ റയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുക.
കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ടു മത്സരങ്ങളിലും ജയം നേടിയ സണ്‍റൈസേഴ്സ് ആത്മവിശ്വാസത്തിലാണ്. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം
മികച്ച വെടിക്കെട്ട് ബാറ്റർമാരുടെ ടോപ്പ് ഓർഡറാണ് സണ്‍റൈസേഴ്സിന്റെ കരുത്ത്. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെന്റിച്ച് ക്ലാസൻ എന്നിവർ ഏതു ബൗളിംഗ് നിരയേയും അതിർത്തി കടത്തും.
കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ 250ന് മുകളിൽ ടീം സ്കോർ ചെയ്തിരുന്നു. ഐപിഎൽ പവർപ്ലെയിലെ ഏറ്റവും ഉയർന്ന ടോട്ടൽ അഭിഷേക്- ഹെഡ് സഖ്യം കഴിഞ്ഞ സീസണിൽ ഡൽഹിക്കെതിരേ കുറിച്ച 125 റണ്‍സാണ്.
യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, ഷിർമോൻ ഹെറ്റ്മയർ, ധ്രുവ് ജുറൽ, നിതീഷ് റാണ എന്നിവർക്കാണ് രാജസ്ഥാന്റെ സ്കോർ പടുത്തുയർത്തേണ്ട ഉത്തരവാദിത്തം. റിയാൻ പരാഗും കൂടി ചേരുന്നതോടെ മികച്ച സ്കോർ ടീമിന് അപ്രാപ്യമല്ല. ക്യാപ്റ്റൻ പാറ്റ് കമ്മിൻസുള്ളതാണ് ഹൈദരാബാദിന്റെ ബൗളിംഗ് ആത്മവിശ്വാസം. ഒപ്പം മുഹമ്മദ് ഷമി, ആദം സാംപ.
ജോഫ്ര ആർച്ചർ നയിക്കുന്ന രാജസ്ഥാൻ ബൗളിംഗ് ആക്രമണത്തിൽ സന്ദീപ് ശർമ, സ്പിന്നർ മഹീഷ് തീഷ്ണ എന്നിവരുണ്ട്. ഹൈദരാബാദിൽ രാജസ്ഥാനെതിരേ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ജയം സണ്‍റൈസേഴ്സിനായിരുന്നു.
നേർക്കുനേർ / ഐപിഎല്ലിൽ
ആകെ മത്സരം: 20
ഹൈദരാബാദ് ജയം: 11
രാജസ്ഥാൻ ജയം: 09
ബിഗ് ജോർജ് ഇനി ഓർമ
ടെക്സസ്: 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹനീയമായ സ്പോർട്ടിംഗ് ഇവന്റായി വിശേഷിപ്പിക്കപ്പെട്ട റംബിൾ ഇൻ ദ ജംഗിളിൽ മുഹമ്മദ് അലിക്കെതിരേ ഇറങ്ങിയ അമേരിക്കൻ ബോക്സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ (76) ഓർമയായി.
ബിഗ് ജോർജ് എന്നറിയപ്പെട്ട ഫോർമാൻ, 1968 മെക്സിക്കോ ഒളിന്പിക്സിൽ ഹെവിവെയ്റ്റ് ബോക്സിംഗ് ചാന്പ്യനായിരുന്നു. 1995 ജൂണിൽ 46 വർഷവും അഞ്ച് മാസവും 18 ദിനവും പ്രായമുള്ളപ്പോൾ ചരിത്രത്തിൽ ഏറ്റവും പ്രായമുള്ള ഹെവിവെയ്റ്റ് ചാന്പ്യൻ എന്ന റിക്കാർഡ് കുറിച്ചു വെന്നിക്കൊടി പാറിച്ച ചരിത്രവും ബിഗ് ജോർജിനു സ്വന്തം.
1974ൽ മുഹമ്മദ് അലിക്കെതിരായ ദ റംബിൾ ഇൻ ദ ജംഗിൾ പോരാട്ടത്തിന്റെ എട്ടാം റൗണ്ടിൽ ജോർജ് ഫോർമാൻ നോക്കൗട്ട് ആയി തോറ്റു. ഫോർമാനെ നോക്കൗട്ടിലൂടെ കീഴടക്കിയ ഏക ബോക്സറാണ് അലി.
അതുവരെ തോൽവി അറിയാതെ രണ്ടു തവണ ചാന്പ്യൻപട്ടം നിലനിർത്തിയ ജോർജിനു പിന്നീട് ടൈറ്റിൽ ഒന്നും ലഭിച്ചില്ല. 1977ൽ റിട്ടയർ ചെയ്യുകയും ചെയ്തു. എന്നാൽ, 10 വർഷത്തിനുശേഷം 1994ൽ ഇടിക്കൂട്ടിലേക്കു തിരിച്ചെത്തിയ ബിഗ് ജോർജ്, ഇരുപത്താറുകാരനായ മൈക്കൽ മൂററിനെ നോക്കൗട്ട് ചെയ്ത് വീണ്ടും ചാന്പ്യൻപട്ടം സ്വന്തമാക്കി.
മന്ത്രി, വ്യവസായി, എഴുത്തുകാരൻ തുടങ്ങിയ നിലകളിലും ഫോർമാൻ കഴിവു തെളിയിച്ചിരുന്നു. കരിയറിൽ 76-5 എന്നതായിരുന്നു ഫോർമാന്റെ ജയ-പരാജയ കണക്ക്. മുഹമ്മദ് അലിക്കു പിന്നാലെ ജിമ്മി യംഗ്, ഇവാൻഡർ ഹോളിഫീൽഡ്, ടോമി മോറിസണ്‍, ഷാനണ്‍ ബ്രിഗ്സ് എന്നിവർ മാത്രമാണ് ബിഗ് ജോർജിനെ റിംഗിൽ കീഴടക്കിയത്.
അൽമാഡ അർജന്റീന
മോണ്ടെവീഡിയോ (ഉറുഗ്വെ): ഫിഫ 2026 ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്‍പതാം ജയം കുറിച്ച് നിലവിലെ ലോക ചാന്പ്യന്മാരായ അർജന്റീന.
ഉറുഗ്വെയ്ക്ക് എതിരായ എവേ പോരാട്ടത്തിൽ 68-ാം മിനിറ്റിൽ ഇരുപത്തിമൂന്നുകാരനായ തിയാഗോ അൽമാഡ നേടിയ ലോംഗ് റേഞ്ച് ഗോളിൽ 1-0നായിരുന്നു അർജന്റീനയുടെ ജയം.
ജൂലിയൻ ആൽവരസ് നൽകിയ പാസിൽ, ബോക്സിന്റെ വലതു കോണിന്റെ പുറത്തുനിന്നു തൊടുത്ത ഷോട്ടിലൂടെ ആയിരുന്നു അൽമാൻഡയുടെ ഗോൾ. സൂപ്പർ താരം ലയണൽ മെസി, ലൗതാരൊ മാർട്ടിനെസ്, പൗലൊ ഡിബാല എന്നിവരില്ലാതെയാണ് അർജന്റീന ഇറങ്ങിയത്.
ലോകകപ്പ് യോഗ്യതയുടെ വക്കിൽ അർജന്റീന ഇതോടെ എത്തി. മറ്റൊരു മത്സരത്തിൽ ഇക്വഡോർ 2-1നു വെനസ്വേലയെ കീഴടക്കി. ബ്രസീലിനെ പിന്തള്ളി ഇക്വഡോർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി.
അർജന്റീന ലോകകപ്പ് യോഗ്യതയുടെ വക്കിലെത്തി. 28 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്തു തുടരുന്നു. ഇക്വഡോർ (22), ബ്രസീൽ (21), ഉറുഗ്വെ (20), പരാഗ്വെ (20) എന്നീ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഡുപ്ലാന്റിസിനു സ്വർണം
നാൻജിംഗ്: ലോക ഇൻഡോർ ചാന്പ്യൻഷിപ്പിൽ സ്വീഡന്റെ സൂപ്പർ താരം അർമാൻഡ് ഡുപ്ലാന്റിസിനു സ്വർണം. പുരുഷ വിഭാഗം പോൾവോൾട്ടിൽ 6.15 മീറ്റർ ക്ലിയർ ചെയ്ത് ഡുപ്ലാന്റിസ് സ്വർണം സ്വന്തമാക്കി.
100-ാം തവണയാണ് ഡുപ്ലാന്റിസ് ആറു മീറ്ററിനു മുകളിൽ ക്ലിയർ ചെയ്യുന്നത്. ലോകത്തിൽ 100 തവണ 6.00 മീറ്റർ ഉയരം ക്ലിയർ ചെയ്യുന്ന ആദ്യ പോൾവോട്ടറാണ് ഇരുപത്തഞ്ചുകാരനായ അർമാൻഡ് ഡുപ്ലാന്റിസ്.
ശ്രീകല ഇന്ത്യൻ ക്യാപ്റ്റൻ
കോട്ടയം: ഫിബ ഏഷ്യാ കപ്പ് 3x3 ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ മലയാളി താരം ശ്രീകല നയിക്കും. അനീഷ ക്ലീറ്റസ് വനിതാ ടീമിലെയും പ്രണവ് പ്രിൻസ് പുരുഷ ടീമിലെയും മലയാളി സാന്നിധ്യങ്ങളാണ്.
വനിതാ ടീം: ശ്രീകല റാണി, അനീഷ ക്ലീറ്റസ്, ഗുലാബ്ഷ അലി, പ്രിയങ്ക പ്രഭാകർ. പുരുഷ ടീം: പ്രണവ് പ്രിൻസ്, അരവിന്ദ് മുത്തുകുമാർ, ഹർഷ് ദാഗർ, കുശാൽ സിംഗ്.
ബംഗളൂരു: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു ജയം. എവേ പോരാട്ടത്തിൽ ഗോകുലം കേരള 2-1നു എസ് സി ബംഗളൂരുവിനെ തോൽപ്പിച്ചു.
മനാമ: ഫിബ 2025 ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ യോഗ്യതയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഇന്ത്യൻ പുരുഷ ടീം. ഗ്രൂപ്പിൽ ഇറാക്കിനെ 77-97നു കീഴടക്കി ഇന്ത്യ യോഗ്യതയിലേക്ക് അടുത്തെത്തി.