എണ്ണവില 70-80 ഡോളറിനുള്ളിൽ നിന്നാൽ എണ്ണവില കുറയ്ക്കുമെന്ന് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതേക്കുറിച്ച് ഒരു മിണ്ടാട്ടവുമില്ല.
യുദ്ധസാഹചര്യമാണു എണ്ണവില 60 ഡോളറിലും മുകളിൽ എത്തിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അസംസ്കൃത എണ്ണ ഇറക്കുമതിക്കാരാണു ചൈന. ചൈനീസ് സാന്പത്തിക വ്യസ്ഥയിൽ മാന്ദ്യഭീതി നിലനിൽക്കുന്നതിനാൽ ചൈനയുടെ എണ്ണ ഉപഭോഗത്തിൽ വൻ കുറവുണ്ടായി.
യുഎസിൽ തൊഴിലില്ലായ്മ വർധിക്കുന്നതായുള്ള റിപ്പോർട്ടുകളും എണ്ണ ഉപഭോഗം കുറയാൻ കാരണമായി. എണ്ണ ഉത്പാദനം കുറച്ച്, വില പിടിച്ചുനിർത്താൻ ഒപെക് രാജ്യങ്ങൾ ശ്രമിച്ചെങ്കിലും അതു ഫലം കണ്ടില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് എണ്ണവില കൂട്ടില്ലെന്നും തങ്ങളുടെ രാജ്യത്തെ സന്പദ്വ്യവസ്ഥയ്ക്കു തിരിച്ചടി നേരിടുമെന്നും ഒപെക് അംഗരാജ്യങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ ഇന്ത്യൻ എണ്ണക്കമ്പനികളെല്ലാം കൂടി കഴിഞ്ഞ സാന്പത്തികവർഷം നേടിയ ലാഭം പതിനായിരക്കണക്കിനു കോടിയാണ്.