അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Monday, April 14, 2025 2:16 AM IST
ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊപ്പൽ ജില്ലയിൽനിന്നുള്ള കുട്ടിയെയാണു കൊലപ്പെടുത്തിയത്. കേസിലെ പ്രതി ബിഹാറിലെ പാറ്റ്ന സ്വദേശി നിതേഷ് കുമാർ (35) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് പിന്നീട് അറിയിച്ചു.
ഇന്നലെ ഹുബ്ബള്ളി അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ വീട്ടുജോലി ചെയ്തുവരികയായിരുന്നു. ജോലിക്കുപോകുന്പോള് മകളെയും കൂടെക്കൊണ്ടുപോയിരുന്നു. ഇന്നലെ ജോലിസ്ഥലത്തുനിന്നാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് കുട്ടിക്കുവേണ്ടി തെരച്ചില്‍ നടത്തിവരുന്നതിനിടെ വൈകുന്നേരം തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് കടുത്ത പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചത്. പോലീസ് പിടിയിലായതിനു പിന്നാലെ പ്രതി പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
പ്രതിയുടെ താമസസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പോലീസുകാരെ ആക്രമിച്ചതെന്ന് ഹുബ്ബള്ളി പോലീസ് മേധാവി ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ കാണാതായതിനു പിന്നാലെ പ്രദേശത്തെ സിസിടിവികളക്കം പോലീസ് പരിശോധന നടത്തി. പിന്നാലെ പ്രതി പിടിയിലാകുകയായിരുന്നു. കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടന്നതായും റിപ്പോർട്ടുണ്ട്.