കീവിൽ റഷ്യൻ ആക്രമണം; “വ്ലാദിമിർ, നിർത്തൂ” എന്ന് ട്രംപ്
Friday, April 25, 2025 1:44 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 77 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം കീവ് നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ബുധനാഴ്ച രാത്രി നഗരത്തെ ലക്ഷ്യമിട്ട് 70 മിസൈലുകളും 145 ഡ്രോണുകളുമാണ് റഷ്യൻ സേന തൊടുത്തത്. ഇതിൽ ഭൂരിഭാഗത്തെയും വെടിവച്ചിട്ടുവെന്നാണു യുക്രെയ്ൻ വൃത്തങ്ങൾ അവകാശപ്പെട്ടത്. എന്നാൽ, കീവിലെ 13 സ്ഥലങ്ങളിൽ വലിയതോതിൽ നാശനഷ്ടവും തീപിടിത്തവുമുണ്ടായി.
ഇന്നലെ വൈകുന്നേരമായിട്ടും രക്ഷാപ്രവർത്തനം അവസാനിച്ചില്ല. അവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷാപ്രവർത്തകർ പറഞ്ഞത്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് വെടിനിർത്തലിനായി റഷ്യക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തുന്ന സമയത്താണ് ഈ ആക്രമണം. വെടിനിർത്തൽ നീക്കത്തിൽ പുരോഗതിയില്ലെങ്കിൽ അമേരിക്ക മധ്യസ്ഥശ്രമങ്ങളിൽനിന്നു പിന്മാറുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
കീവിലെ ആക്രമണത്തിൽ താനൊട്ടും സന്തുഷ്ടനല്ലെന്ന് ട്രംപ് ഇന്നലെ പ്രതികരിച്ചു. റഷ്യൻ പ്രസിഡന്റിനെ ഉദ്ദേശിച്ച് “വ്ലാദിമിർ, നിർത്തൂ” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.മോശം സമയത്ത് അനാവശ്യ ആക്രമണമാണ് കീവിൽ നടത്തിയതെന്നും കൂട്ടിച്ചേർത്തു.
അതേസമയം, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയാണ് സമാധാനത്തിനു തടസമെന്ന് ട്രംപ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ക്രിമിയയിലെ റഷ്യൻ അധിനിവേശം യുക്രെയ്ൻ അംഗീകരിക്കില്ലെന്ന് സെലൻസ്കി പറഞ്ഞതാണിതിനു കാരണം.
ദക്ഷിണാഫ്രിക്ക സന്ദർശിക്കുകയായിരുന്ന സെലൻസ്കി കീവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പരിപാടികൾ വെട്ടിച്ചുരുക്കി നാട്ടിലേക്ക് ഇന്നലെ മടങ്ങി.