കോണ്‍ക്ലേവിന് ഒരുക്കമായി കർദിനാൾമാരുടെ യോഗം
Friday, April 25, 2025 1:44 AM IST
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാർപാപ്പ ദിവംഗതനായതിനുശേഷം കര്‍ദിനാള്‍ സംഘത്തിന്റെ മൂന്നാമത്തെ യോഗം ചേർന്നു. ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ ‘സഭയെയും ലോകത്തെയും’ കുറിച്ച് ചർച്ച നടത്തി.
നിര്‍ണായകമായ പ്രീ-കോൺക്ലേവ് യോഗങ്ങളായാണ് ഇവയെ പൊതുവേ വിശേഷിപ്പിക്കുന്നത്. വത്തിക്കാനിൽ നിലവില്‍ സന്നിഹിതരായിരിക്കുന്ന 113 കർദിനാൾമാർ പങ്കെടുത്ത യോഗം രണ്ടര മണിക്കൂർ നീണ്ടു. കോൺക്ലേവിന്റെ ആദ്യദിവസം ധ്യാന വിചിന്തനം നടത്താന്‍ കർദിനാൾ റനിയെരോ കഗലമെസയെ യോഗം നിയമിച്ചു.
1980 മുതൽ നീണ്ട 44 വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദിനാൾ റനിയെരോ കഗലമെസ കഴിഞ്ഞ വര്‍ഷമാണു വിരമിച്ചത്. അടുത്ത തിങ്കളാഴ്ച ബിഷപ്സ് ഡിക്കാസ്റ്ററി അംഗവും സെന്റ് പോൾസ് ബനഡിക്ടൈൻ ആശ്രമാധിപനുമായ മോണ്‍. ഡൊണാത്ത ഒലിയാരി ഒഎസ്ബി ധ്യാനപ്രസംഗം നടത്തും.
കബറടക്ക ശുശ്രൂഷ സംബന്ധിച്ച കൂടുതൽ ക്രമീകരണങ്ങൾ സംബന്ധിച്ചും ഒന്‍പത് ദിവസം നീണ്ട ഔദ്യോഗിക ദുഃഖാചരണ ദിനങ്ങളില്‍ വിശുദ്ധ കുർബാന അർപ്പിക്കേണ്ടവരുടെ കാര്യങ്ങളിലും ചര്‍ച്ച നടന്നു. കർദിനാൾ സംഘത്തിന്റെ യോഗം വീണ്ടും ഇന്നു രാവിലെ ഒന്‍പതിന് നടക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് സെക്രട്ടറി മത്തേയോ ബ്രൂണി അറിയിച്ചു.
അതേസമയം കർദിനാൾ കോളജിലെ ഏറ്റവും പ്രായം കൂടിയ കർദിനാൾ ഇലക്ടറായ സാരയേവോയിലെ മുന്‍ ആർച്ച്ബിഷപ് കർദിനാൾ വിൻകോ പുൾജിക് കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് അതിരൂപത അറിയിച്ചു.