ലോട്ടറിയുടെ വ്യാജന് നല്കി പണംതട്ടി; തെളിവെടുത്തു
1599776
Wednesday, October 15, 2025 1:14 AM IST
കാട്ടൂര്‍: സമ്മാനാര്‍ഹമായ ലോട്ടറിടിക്കറ്റിന്റെ വ്യാജന് നല്കി 15,000 രൂപ തട്ടിയ കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയായ ഇയ്യാല്‍ സ്വദേശി മാങ്കുന്നത്ത് വീട്ടില്‍ പജീഷിനെ (40)യാണ് കാട്ടൂരില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.
കാട്ടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനിലുള്ള പൊഞ്ഞനം സ്വദേശി നെല്ലിപ്പറമ്പില്‍ തേജസിന്റെ (43) ലോട്ടറിക്കടയില്‍ വന്ന പ്രതി 5000 രൂപയുടെ സമ്മാനമുള്ള മൂന്ന് ലോട്ടറിടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സമ്മാനാര്‍ഹമായ ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്കി 15,000 രൂപ തട്ടിയെടുക്കുകയായിരുന്നു. സമ്മാനാര്‍ഹമായ ലോട്ടറി മാറുന്നതിനായി ഏജന്‍സിയിലും ഇരിങ്ങാലക്കുട ലോട്ടറി ഓഫീസിലും ചെന്നപ്പോഴാണ് വ്യാജ ലോട്ടറിയാണെന്നും താന്‍ തട്ടിപ്പിനിരയായെന്നും തേജസിനു മനസിലായത്. തുടര്‍ന്ന് പരാതി നല്‍കിയതുപ്രകാരം കാട്ടൂര്‍ പോലീസ് കേസെടുത്തിരുന്നു.
ഈ കേസില്‍ അന്വേഷണം നടത്തി വരവെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ ലോട്ടറിക്കടയില്‍ സമാനമായ രീതിയില്‍ 5000 രൂപയുടെ തട്ടിപ്പ് നടത്തിയതിന് പജീഷിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി തൃശൂര്‍ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാട്ടുരില്‍ തട്ടിപ്പ് നടത്തിയതും പജീഷ് ആണെന്നുകണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ കേസിലേക്ക് കോടതിയുടെ അനുമതിയോടെ പജീഷിനെ ജയിലില്‍ചെന്ന് അറസ്റ്റുചെയ്യുകയായിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, സബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ്, ജിഎസ്സിപിഒ ധനേഷ്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.