റേഷന്‍കടകളില്‍ മണ്ണെണ്ണ വിതരണം നിലയ്ക്കും
1423751
Monday, May 20, 2024 4:54 AM IST
കൊച്ചി: സംസ്ഥാനത്തെ റേഷന്‍കടകളില്‍ സെപ്റ്റംബര്‍ മുതല്‍ മണ്ണെണ്ണവിതരണം ഉണ്ടാകില്ല. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമാകാത്തതിനാല്‍ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന മണ്ണെണ്ണ മൊത്തവ്യാപാരികളുടെ തീരുമാനമാണു വിതരണം മുടങ്ങാൻ കാരണം. 1,944 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് 780 കിലോ ലിറ്ററായി കുറച്ചു.
ഇതോടെ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നു വ്യാപാരികള്‍ പറയുന്നു. മൂന്നു മാസം കൂടുമ്പോഴാണു മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വിതരണം സെപ്റ്റംബറിലാണ്.
മുന്‍ഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പിഎച്ച്എച്ച്, എഎവൈ) കാര്‍ഡ് ഉടമകള്‍ക്കാണു മണ്ണെണ്ണ ലഭിക്കുന്നത്. മൂന്നു മാസം കൂടുമ്പോള്‍ ലഭിക്കുന്നത് അര ലിറ്റര്‍ മണ്ണെണ്ണ. എന്നാല്‍, മണ്ണെണ്ണ വ്യാപാരികള്‍ക്കു മൂന്നു മാസത്തില്‍ ഒരിക്കല്‍പ്പോലും മണ്ണെണ്ണ അലോട്ട്മെന്റ് ലഭിക്കാറില്ല.
ഒരു ലോഡില്‍നിന്ന് തൊഴിലാളികളുടെ ശമ്പളം, കട വാടക, ബാങ്ക് പലിശ തുടങ്ങിയവയെല്ലാം നല്കാന് സാധിക്കാത്ത അവസ്ഥയിലാണുള്ളതെന്നു മൊത്തവ്യാപാരികളുടെ അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
2019നുശേഷം വ്യാപാരികളുടെ കമ്മീഷന് തുക പുതുക്കിയിട്ടില്ല. അതേസമയം, സംഭരണ ലൈസന്‍സ് 360 രൂപയില്‍നിന്ന് 12,000 ആയി വര്‍ധിപ്പിക്കുകയും ചെയ്തു. മേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ശരാശരി 15 കിലോമീറ്റര്‍ ദൂരെ പോയി വേണം മണ്ണെണ്ണ എടുക്കാന്‍. ബാഷ്പീകരണ നഷ്ടവും പരിഗണിക്കുന്പോൾ വ്യാപാരികള്‍ ഇതിനു തയാറാകുന്നില്ല.