തെങ്ങണ സ്വര്‍ണക്കടയിലെ മോഷണം : ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
1592686
Thursday, September 18, 2025 7:34 AM IST
ചങ്ങനാശേരി: നിയന്ത്രണങ്ങളില്ലാതെയുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രവാഹം ഭീഷണിയാകുന്നു. മോഷണവും ലഹരിവ്യാപനവും ശക്തിപ്പെടുന്നു. നടപടികള്‍ സ്വീകരിക്കാനാകാതെ പോലീസ് സേന. പായിപ്പാട്, മുണ്ടുകോട്ടാല്‍, നാലുകോടി, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍, നെടുംകുന്നം മേഖലകളിലാണ് പേരും വിലാസവുമില്ലാതെ വന്‍തോതില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പാർക്കുന്നത്. ആഴ്ച തോറും വന്നുപോകുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കാനും കൃത്യമായി കൈകാര്യം ചെയ്യാനും അധികൃതര്‍ക്ക് കഴിയുന്നില്ല.
തെങ്ങണയില്‍ കഴിഞ്ഞദിവസം സ്വര്‍ണക്കടയില്‍ നടന്ന മോഷണത്തിന്റെ അന്വേഷണവും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. മോഷ്ടാക്കളെന്നു കരുതുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് നിരീക്ഷിക്കുന്നത്.
തെങ്ങണ ജംഗ്ഷനിലുള്ള ഉമ ജൂവലറിയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷണസംഘം നാലേമുക്കലാല് പവന് സ്വർണവും ഒരു കിലോ വെള്ളിയുമാണ് മോഷ്ടിച്ചത്. കടയിലെ അലമാരയില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുവച്ചിരുന്ന സ്വര്‍ണവും വെള്ളിയുമാണ് മോഷണം പോയത്. കടയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് മോഷണത്തിനു പിന്നിലുള്ളതെന്നു പോലീസ് കരുതുന്നു. തൃക്കൊടിത്താനം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളി ബാഹുല്യമുള്ള മേഖലകളില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.