പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി
1545748
Sunday, April 27, 2025 4:04 AM IST
പത്തനംതിട്ട: പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കിയ ഹാജി സി. മീരാസാഹിബ് സ്മാരക നഗരസഭ ബസ് സ്റ്റാൻഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. കൗൺസിൽ തീരുമാനം നടപ്പാക്കാൻ നഗരസഭ ചെയർമാൻ നൽകിയ ഉത്തരവിനേത്തുടർന്നാണ് നടപടികൾക്ക് തുടക്കമായത്.
റവന്യൂ, എൻജിനിയറിംഗ്, ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. യാത്രക്കാർക്ക് തടസം സൃഷ്ടിച്ചുകൊണ്ട് ബസ് സ്റ്റാൻഡ് യാർഡിന് അഭിമുഖമായുള്ള വരാന്തകളിൽ നിർമിച്ചിരുന്ന ബങ്കുകൾ നീക്കം ചെയ്തു. നിയമവിരുദ്ധമായും അനുമതിയില്ലാതെയും ബസ് സ്റ്റാൻഡിന് ഉള്ളിലും പുറത്തും സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യ ബോർഡുകളും നീക്കിത്തുടങ്ങി.
നിർമാണം പൂർത്തീകരിച്ച പുതിയ യാർഡുകളുടെ ഡ്രയ്നേജിൽ വ്യാപാരികൾ മലിന ജലം ഒഴിക്കുന്നത് കർശനമായി നിരോധിച്ചു. മാലിന്യം തരംതിരിച്ച് ശേഖരിക്കാൻ വരും ദിവസങ്ങളിൽ എല്ലാ വ്യാപാരികൾക്കും ബിന്നുകൾ നൽകുമെന്നും സെക്യൂരിറ്റി പരിശോധന കർശനമാക്കുമെന്നും പരിശോധനയ്ക്കു നേതൃത്വം നൽകിയ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
ടൈൽ പാകൽ പുരോഗമിക്കുന്നു
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ് സ്റ്റാൻഡിൽ ടൈൽ വിരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കൗൺസിൽ തീരുമാനപ്രകാരം നിശ്ചിത തറവാടക ഈടാക്കി വ്യാപാരികളുടെ താത്പര്യങ്ങൾ കൂടി കണക്കിലെടുത്താകും ഇറക്കുകൾക്ക് അനുമതി നൽകുന്നത്. എന്നാൽ പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകുന്ന നിലയിൽ വരാന്തയിൽ ഇറക്കുകൾ അനുവദിക്കില്ല.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ഉയർന്ന നിരക്കിൽ പിഴയും പ്രോസിക്യൂഷൻ നടപടികളും ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ വ്യവസ്ഥകളിൽ മാറ്റം വരുത്തി ലേലം ചെയ്തു നൽകുന്നതിനെപ്പറ്റി ആലോചിക്കാൻ ഉടൻ കൗൺസിൽ യോഗം ചേരും.
വർഷങ്ങളായി കടമുറികൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനസൗഹൃദ ഇടമാക്കി നഗരസഭ ബസ് സ്റ്റാൻഡിനെ മാറ്റാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ, കൗൺസിലർ ആർ. സാബു മുനിസിപ്പൽ എൻജിനിയർ സുധീർ രാജ്,ഹെൽത്ത് സൂപ്പർവൈസർ വിനോദ് കുമാർ, റവന്യൂ ഓഫീസർ പ്രശാന്ത് എന്നിവരും ചെയർമാനൊപ്പം ഉണ്ടായിരുന്നു.