ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം നാടിന് സമർപ്പിച്ചു
1588151
Sunday, August 31, 2025 6:57 AM IST
ചെന്പന്തൊട്ടി: ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മ്യൂസിയങ്ങൾ ചരിത്രത്തിന്റെ കാവൽപ്പുരകളായി മാറുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ . ചെമ്പന്തൊട്ടിയിൽ ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മ്യൂസിയങ്ങളുടെ പ്രാധാന്യം മനസിലാക്കി സംസ്ഥാന സർക്കാർ കണ്ണൂരിൽ ഒന്പതു വർഷം കൊണ്ട് എട്ട് മ്യൂസിയങ്ങളാണ് പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു. മലബാർ കുടിയേറ്റത്തിന്റെ കഥ പറയുന്ന കുടിയേറ്റ മ്യൂസിയത്തിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ തയാറായത്.

ഇന്നത്തെ മലബാറിനെ രൂപപ്പെടുത്തുന്നതിലും കേരള വികസനത്തിന് സഹായമാകുന്നതിലും കുടിയേറ്റം വഹിച്ച പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഗാലറികളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇത് സമ്പൂർണ മ്യൂസിയം പദ്ധതിയുടെ ആമുഖ ഗാലറിയായി മാറുമെന്നും രണ്ടാംഘട്ടത്തിൽ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തലശേരി അതിരൂപതയുടെ കീഴിലുള്ള ചെമ്പന്തൊട്ടി ഫൊറോന പള്ളി 99 വർഷത്തേക്ക് പാട്ടത്തിനു നൽകിയ ഒരേക്കർ ഭൂമിയിലാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ലളിതകലാ അക്കാദമിയുടെ കാക്കണ്ണൻപാറ കലാഗ്രാമത്തിന്റെ മാതൃകയിലാണ് കെട്ടിടം. കൂടാതെ കഫറ്റീരിയ, ശുചിമുറി തുടങ്ങിയവ ഉൾക്കൊള്ളുന്ന അനുബന്ധ കെട്ടിടത്തിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്.
പൂർത്തിയായ കെട്ടിടത്തിൽ മലബാർ: കുടിയേറ്റത്തിനു മുമ്പ്, കുടിയേറ്റം-മലബാറിലേക്ക്, നേരിട്ട വെല്ലുവിളികൾ, കാർഷികാഭിവൃത്തി, നിലനില്പിനായുള്ള സമരങ്ങൾ, ദുരിതത്തിൽ താങ്ങായി, നേടാനുണ്ട് പുതിയൊരു ലോകം, ബിഷപ് വള്ളോപ്പിള്ളി: കുടിയേറ്റ ജനതയുടെ പിതാവ് എന്നീ തലക്കെട്ടുകളിൽ എട്ട് ഗാലറികളാണ് പ്രവർത്തിക്കുന്നത്.
36 ലക്ഷം രൂപയാണ് കെട്ടിട നിർമാണത്തിനായി സർക്കാർ ചെലവഴിച്ചത്. തുടർന്ന്, പൂർത്തിയായ കെട്ടിടത്തിൽ ഗാലറികൾ സജ്ജീകരിക്കുന്നതിനായി 2020-21 സാമ്പത്തിക വർഷം പ്രത്യേക ബജറ്റ് ശീർഷകത്തിൽ ഉൾപ്പെടുത്തി പുരാവസ്തു വകുപ്പിന് 1.64 കോടിയുടെ ഭരണാനുമതി സർക്കാർ നൽകുകയുണ്ടായി. അതേതുടർന്നാണ് മ്യൂസിയം സജ്ജീകരണം ആരംഭിച്ചത്. മുൻ എംഎൽഎ കെ.സി. ജോസഫിന്റെ 50 ലക്ഷം രൂപ ആസ്തി വികസന ഫണ്ടും ഇതിനായി ചെലവഴിച്ചു. ഇതോടൊപ്പം സജീവ് ജോസഫ് എംഎൽഎ അനുവദിച്ച ഏഴ് ലക്ഷം ഉപയോഗിച്ച് ചെമ്പന്തൊട്ടി-നടുവിൽ റോഡിൽ നിന്ന് മ്യൂസിയത്തിലേക്കുള്ള റോഡ് ടാറിഗ് പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്.
രണ്ടാംഘട്ട പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ മ്യൂസിയം പൂർണ സജ്ജമാവും. മ്യൂസിയത്തിലേക്ക് ആവശ്യമായ പ്രദർശന വസ്തുക്കളിൽ പലതും ജനപങ്കാളിത്തത്തോടെ നടന്ന സർവേയിൽ ശേഖരിച്ചവയാണ്. കൂടാതെ തലശേരി അതിരൂപതയുടെ കൈവശമുള്ള ചില പൈതൃക വസ്തുക്കളും പ്രദർശനത്തിന് അനുവദിച്ചു.
കുടിയേറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, തിരുവിതാംകൂറിന്റെ ചരിത്രം, മറ്റ് ചരിത്ര സംഭവങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ ഉൾക്കൊള്ളിക്കും. പിണറായി ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിലവിലെ നിർമാണച്ചുമതല.
ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മ്യൂസിയത്തിന്റെ ഭാഗമായി നിർമിക്കുന്ന ബിഷപ് വള്ളോപ്പിള്ളിയുടെ പ്രതിമയ്ക്കായി തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ശേഖരിച്ച ഓട്, പിച്ചള വസ്തുക്കൾ കൈമാറുന്ന ചടങ്ങും വേദിയിൽ നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി മുഖ്യാതിഥിയായി. മുൻ മന്ത്രി കെ.സി.ജോസഫ്, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ വിശിഷ്ടാതിഥികളായി.
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ കെ.വി ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടമ്പള്ളിൽ, മിനി ഷൈബി, വി.പി. മോഹനൻ, സാജു സേവ്യർ, ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, പുരാവസ്തു വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് കെ.പി. സദു, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശില്പി ഉണ്ണി കാനായി, വിവിധ മത- സാംസ്കാരിക -രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
ഇനി വേണ്ടത് രണ്ടാംഘട്ടം: സജീവ് ജോസഫ് എംഎൽഎ
കുടിയേറ്റ മ്യൂസിയത്തിന്റെ വിപുലമായ രീതിയിൽ രണ്ടാംഘട്ടം നടപ്പാക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ. രണ്ടാംഘട്ടം പൂർത്തിയാക്കാനുള്ള ഇടപെടലും നടപടികളുമാണ് ഇനി പ്രധാനം.അതിനായി എല്ലാവരും മുന്നോട്ട് വരണം. എന്നാൽ മാത്രമേ മ്യൂസിയം അതിന്റെ പാരമ്യത്തിൽ എത്തുകയുള്ളൂ.
കുടിയേറ്റ ജനതയ്ക്കു നൽകിയ ആദരമാണ് മ്യൂസിയം. മ്യൂസിയത്തെ നാട് ഏറ്റെടുത്തുകഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വെങ്കല പ്രതിമയ്ക്കായി തലശേരി അതിരൂപതയിൽ നിന്നു ലഭിച്ച അസംസ്കൃത വസ്തുക്കൾ.നാടിന്റെ അടയാളമായി മ്യൂസിയം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ വിസ്മരിക്കുന്നത് അപകടകരം: മാർ ജോസഫ് പാംപ്ലാനി
ചെന്പന്തൊട്ടി: ഈ തലമുറയ്ക്ക് കുടിയേറ്റത്തിന്റെ പ്രാധാന്യം പഠിക്കാൻ ഉതകുന്നതാണ് ചെമ്പന്തൊട്ടിയിലെ ബിഷപ് വള്ളോപ്പിള്ളി സ്മാരക മ്യൂസിയമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ചരിത്രം നമുക്ക് നൽകുന്ന പാഠം വളരെ വലുതാണ്. പക്ഷെ ചരിത്രത്തിൽ നിന്ന് നാം ഒന്നും പഠിക്കുന്നില്ല. ചരിത്രത്തെ വിസ്മരിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. ചരിത്രത്തെക്കുറിച്ച് അറിയാത്തവന് ഭാവിയില്ല. താൻ എവിടെ നിന്ന് വന്നു എവിടേക്ക് പോകുന്നു എന്നതിന് ചരിത്രത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയണം.
ഒരു സമൂഹത്തെ തകർക്കാൻ ചരിത്രത്തിന് കഴിയും. ചരിത്രം ഇല്ലാതായാൽ സമൂഹം ഇല്ലാതാകും. കുടിയേറ്റ ജനതക്ക് ഒരു ചരിത്രമുണ്ട്. അതാണ് കെ.സി ജോസഫ് വഴി ലഭിച്ച മ്യൂസിയം. സ്ഥലം നൽകിയപ്പോൾ മനസുകൊണ്ട് എതിർത്തവരുണ്ട്. വൈകിയെങ്കിലും ആദ്യഘട്ടം വെളിച്ചം കണ്ടു. അതിന് പ്രയത്നിച്ചവരോടും എൽഡിഎഫ് സർക്കാരിനോടും നന്ദിയുണ്ട്. എന്റെ നന്ദിയിൽ തെറ്റിദ്ധരിക്കുന്നവരും ഉണ്ടെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കുടിയേറ്റ മ്യൂസിയങ്ങൾ ഇനിയും വേണം: കെ.സി. ജോസഫ്
കുടിയേറ്റ മ്യൂസിയങ്ങൾ ഇനിയും ഉണ്ടാകണമെന്ന് മുൻമന്ത്രി കെ.സി. ജോസഫ്. പുതിയ തലമുറയ്ക്കായി കുടിയേറ്റചരിത്രം അനാവരണം ചെയ്യാനാണ് ചെമ്പന്തൊട്ടിയിൽ ബിഷപ് വള്ളോപ്പിളളി സ്മാരക മ്യൂസിയം സ്ഥാപിച്ചത്. 2016 ൽ ഉമ്മൻചാണ്ടി തറക്കല്ലിട്ടത് ഒന്പതു വർഷത്തിന് ശേഷമെങ്കിലും കടന്നപ്പള്ളി തന്നെ ഉദ്ഘാടനം ചെയ്തതിൽ അതിയായ സന്തോഷവും ചാരിതാർഥ്യവുമുണ്ട്.
ആലക്കോട് രാജയുടെ പേരിൽ ആലക്കോട്ടും റാണിപുരം, രാജപുരം മേഖലയിലെ കുടിയേറ്റത്തിന് നേതൃത്വം നൽകിയ ബിഷപ് അലക്സാണ്ടർ ചൂളപ്പറമ്പിലിന്റെ സ്മരണയ്ക്കായി രാജപുരത്തും മ്യൂസിയം സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.