അന്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രനു വധശിക്ഷ
1545351
Friday, April 25, 2025 6:28 AM IST
വധശിക്ഷയ്ക്കു പുറമേ ജീവപര്യന്തം കഠിനതടവും
തിരുവനന്തപുരം: പേരൂർക്കട അന്പലമുക്കിൽ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയായിരുന്ന നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീതയെ(38) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ. കൂടാതെ ജീവപര്യന്തം കഠിനതടവും വിവിധ വകുപ്പുകളിലായി 8,10,500 രൂപ പിഴയും വിധിച്ചു.
കന്യാകുമാരി തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രനെ (42) യാണു തൂക്കിക്കൊല്ലാൻ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ മരണം ഉണ്ടാക്കിയുള്ള കവർച്ചയ്ക്കു ജീവപര്യന്തം കഠിനതടവും നാലു ലക്ഷം രൂപ പിഴയും കുറ്റകരമായ വസ്തു കൈയേറ്റത്തിനു മൂന്നുമാസം കഠിനതടവും 500 രൂപ പിഴയും തെളിവു നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും 10, 000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴകൾ ഒടുക്കിയല്ലെങ്കിൽ മൂന്നു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് 600 പേജുള്ള വിധിന്യായത്തിൽ തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജ് പ്രസൂണ്‍ മോഹൻ ഉത്തരവിട്ടു. പിഴത്തുകയിൽ നിന്നും നാലു ലക്ഷം രൂപ വിനീതയുടെ കുട്ടികൾക്കു നൽകണം. കൂടാതെ കുട്ടികൾക്കും മാതാപിതാക്കൾക്കും ലീഗൽ സർവീസ് അഥോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട വിനീതയുടെ 14 ഉം 11 ഉം വയസായ രണ്ടു മക്കൾ വിനീതയുടെ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്. വിധി പറയുന്നതു കേൾക്കാൻ വിനീതയുടെ മാതാപിതാക്കളും കുട്ടികളും കോടതിയിൽ എത്തിയിരുന്നു.
ശിക്ഷയേക്കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങൾക്ക് 70 വയസ് കഴിഞ്ഞ അമ്മയ്ക്ക് ഏക ആശ്രയം താനാണെന്നും പോലീസിനെ ഭയന്നു സഹോദരൻ പ്രഭുവും സഹോദരി സുബ്ബലക്ഷ്മിയും അമ്മയെ കാണാൻ പോലും കൂട്ടാക്കാറില്ലന്നും പ്രതി കോടതിയോടു പറഞ്ഞു. ശിക്ഷയേക്കുറിച്ചു പ്രോസിക്യൂഷന്റെയും പ്രതിയുടെയും വാദങ്ങളും കോടതി കേട്ടു.
പ്രതി കൊടും കുറ്റവാളിയാണന്നും കവർച്ചയ്ക്കായി തമിഴ്നാട്ടിലും കേരളത്തിലും പ്രതി നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്ത്രീകളായിരുന്നുവെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ പറഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി സ് പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദേവിക മധു, ജെ. ഫസ്ന, ഒ.എസ്. ചിത്ര എന്നിവർ ഹാജരായി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജി. സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ കന്റോണ്‍മെന്റ് എസിയായിരുന്ന വി.എസ്. ദിനരാജ്, പേരൂർക്കട സിഐ ആയിരുന്ന വി. സജികുമാർ, ജുവനപുടി മഹേഷ്,
സബ് ഇൻസ്പക്ടർമാരായ എസ്. ജയകുമാർ, ആർ. അനിൽകുമാർ, മീന എസ്. നായർ, സീനിയർ സിവിൽ പോലീസുകരായ ആർ. പ്രമോദ്, നൗഫൽ റഫീഖ്, ഷംനാദ്, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.