കോതമംഗലം: കൃഷി നശിപ്പിക്കുന്ന വന്യ ജീവികളെ കൃഷി സ്ഥലത്ത് തന്നെ നശിപ്പിക്കാൻ നിയമമുണ്ടാക്കണമെന്ന് കേരള കർഷക യൂണിയൻ നിയോജക മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ വന്യജീവി ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവയെ നശിപ്പിക്കാൻ നിയമമുണ്ടാക്കണം. കൃഷി സ്ഥലത്ത് തന്നെ കർഷകർക്ക് ഇവയെ ഉത്മൂലനം ചെയ്യാൻ സാധിച്ചാൽ വന്യജീവിശല്ല്യം വലിയ തോതിൽ ഇല്ലാതാകും.
ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമ നിർമാണം നടത്തി പരിഹാരം കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു. പരന്പരാഗത കൃഷികളായ നാളികേരം, റബർ, നെല്ല്, കുരുമുളക്, ഏലം, കാപ്പി, തേയില, കൊക്കോ, ജാതി, ഇഞ്ചി, മഞ്ഞൾ, കശുവണ്ടി, പൈനാപ്പിൾ, വഴ ഉൾപ്പെടെയുള്ള കൃഷികൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കണം. കർഷക പെൻഷൻ 5000 രൂപയാക്കണം,
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം, ക്ഷീര മേഖലയെ പ്രോത്സാഹിപ്പിച്ച് പാലുത്പാദനം വർധിപ്പിക്കണം, ജപ്തി നടപടികൾ നിർത്തിവച്ച് - വായ്പയുടെ പലിശ ഒഴിവാക്കി കാലാവധി വർധിപ്പിക്കണം, കൃഷി നാശത്തിനും - വന്യമൃഗ ആക്രമണം ഉണ്ടാകുന്നവർക്കുമുള്ള നഷ്ടപരിഹാരം കാലതാമസം ഇല്ലാതെ വിതരണം ചെയ്യുക തുടങ്ങിയവ നേതൃസംഗമം ആവശ്യപ്പെട്ടു.
മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ബിജു വെട്ടികുഴ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ. സത്യൻ,
ജോർജ് അന്പാട്ട്, ജോജി സ്കറിയ, നേതാക്കളായ കെ.എം. എൽദോസ്, ബേബിച്ചൻ കൊച്ചുകരൂർ, ജോണി പുളിന്തടം, തോമസ് തെക്കേക്കര, മാമച്ചൻ സ്കറിയ, ജോസ് കവളമാക്കൽ, ബിനോയി ജോസഫ്, ഷാജി അന്പാട്ട്കുടി, സജി തെക്കേക്കര, ജോസ് തുടുമ്മേൽ, ജോം ജോസ്, ജോസി പോൾ, പി.ഡി. ബേബി, ലിസി പോൾ, റെജി പുല്ലുവഴിചാൽ, ബേസിൽ ബേബി എന്നിവർ പ്രസംഗിച്ചു.