ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ താരം റാഫീഞ്ഞയുടെ ഹാട്രിക്കിലൂടെ സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണയ്ക്കു ജയം. ഹോം മത്സരത്തിൽ ജർമൻ വന്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്കിനെ 1-4നു ബാഴ്സലോണ തകർത്തു. 1, 45, 56 മിനിറ്റുകളിലായിരുന്നു റാഫീഞ്ഞയുടെ ഗോളുകൾ.
ബാഴ്സലോണയ്ക്കുവേണ്ടി റാഫീഞ്ഞയുടെ 100-ാം മത്സരമായിരുന്നു. നൂറാം മത്സരം ഹാട്രിക്കും പ്ലെയർ ഓഫ് ദ മാച്ചും പ്രത്യേക ജഴ്സിയുമെല്ലാമായി റാഫീഞ്ഞ ആഘോഷിച്ചു. റോബർട്ട് ലെവൻഡോവ്സ്കിയുടെ (36’) വകയായിരുന്നു ബാഴ്സലോണയുടെ മറ്റൊരു ഗോൾ. ഹാരി കെയ്നാണ് (18’) ബയേണ്‍ മ്യൂണിക്കിന്റെ ഏകഗോളിന്റെ ഉടമ.
തോൽവി പരന്പര അവസാനിച്ചു
യുവേഫ ചാന്പ്യൻസ് ലീഗിൽ ബയേണിനെതിരായ ബാഴ്സലോണയുടെ തോൽവി പരന്പരയ്ക്കും ഇതോടെ അവസാനമായി. തുടർച്ചയായി ആറു മത്സരങ്ങളിലെ തോൽവിക്കുശേഷമാണ് ബാഴ്സലോണ ബയേണ്‍ മ്യൂണിക്കിനെ തോൽപ്പിക്കുന്നത്. 2015 മേയിലായിരുന്നു (3-0) ബയേണിനെ അവസാനമായി ബാഴ്സ കീഴടക്കിയത്. 2014ൽ റയൽ മാഡ്രിഡിനുശേഷം ചാന്പ്യൻസ് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ ബയേണിനെതിരേ മൂന്നു ഗോൾ നേടുന്ന ആദ്യ ടീമാണ് ബാഴ്സലോണ.
സൂപ്പർ സിറ്റി, ലിവർ ലീഗ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂൾ എഫ്സിക്കും ജയം. സിറ്റി ചെക് ടീമായ സ്പാർട്ട പ്രാഹയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്തു. എർലിംഗ് ഹാലണ്ട് (58’, 68’) ഇരട്ടഗോൾ സ്വന്തമാക്കി. ഫിൽ ഫോഡൻ (3’), ജോണ്‍ സ്റ്റോണ്‍സ് (64’), മാത്യൂസ് നൂനെസ് (88’ പെനാൽറ്റി) എന്നിവരായിരുന്നു മറ്റു ഗോൾ നേട്ടക്കാർ.
എവേ പോരാട്ടത്തിൽ ലിവർപൂൾ 1-0നു ആർബി ലൈപ്സിഗിനെ മറികടന്നു. ഡാർവിൻ നൂനെസായിരുന്നു (27’) ലിവർപൂളിന്റെ ജയം കുറിച്ച ഗോൾ നേടിയത്.
സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിനെ ഫ്രഞ്ച് ടീം ലില്ല 3-1നു തകർത്തു. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ 1-0നു യംഗ് ബോയ്സിനെ തോൽപ്പിച്ചു.
മൂന്നു റൗണ്ട് പൂർത്തിയായപ്പോൾ ആസ്റ്റണ്‍ വില്ലയും ലിവർപൂളും മാത്രമാണ് മുഴുവൻ ജയം സ്വന്തമാക്കിയത്. ഏഴു പോയിന്റുമായി സിറ്റി മൂന്നാമതുണ്ട്. ആറു പോയിന്റുമായി ബാഴ്സലോണ 10-ാം സ്ഥാനത്താണ്.