പൂന: പൂനയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നു വന്പൻ പോര്. ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റ് പരന്പരയിലെ രണ്ടാം പോരാട്ടം പൂനയിൽ ഇന്നു രാവിലെ 9.30 മുതൽ. പൂന പിടിച്ചാൽ മാത്രമേ ഐസിസി 2023-25 ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനൽ സാധ്യത സജീവമാക്കി നിലനിർത്താൻ ടീം ഇന്ത്യക്കു സാധിക്കൂ.
മാത്രമല്ല, പരന്പരയിലെ മൂന്നാം മത്സരങ്ങളിലും ഇന്ത്യക്കു ജയം അനിവാര്യം. കാരണം, ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഷെഡ്യൂളിൽ ഇന്ത്യക്ക് ഇനിശേഷിക്കുന്നത് ഏഴു മത്സരങ്ങളാണ്. അതിൽ അഞ്ച് എണ്ണത്തിൽ ജയിച്ചാൽ മാത്രമേ മറ്റു ടീമുകളുടെ മത്സര ഫലം നോക്കിനിൽക്കാതെ ഇന്ത്യക്കു ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.
സ്പിൻ നേരിടാൻ കിവീസ്
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ എട്ടു വിക്കറ്റ് ജയം സ്വന്തമാക്കിയ ന്യൂസിലൻഡ് മൂന്നു മത്സര പരന്പരയിൽ 1-0നു മുന്നിലാണ്. ബംഗളൂരുവിലെ പേസ് പിച്ചിനു നേർവിപരീതമായിരിക്കും പൂനയിൽ ഒരുക്കുക എന്നാണു പൊതുവായ ധാരണ. പൂനയിലെ പിച്ചിൽ ശേഷിക്കുന്ന പുല്ലും നീക്കം ചെയ്ത് സ്പിന്നിനെ തുണയ്ക്കുന്ന തരത്തിലാക്കാനാണ് സാധ്യത.
ബൗണ്‍സ് കുറഞ്ഞ, കറുത്ത പിച്ചാണ് പൂനയിൽ ഒരുങ്ങുന്നത്. സ്പിൻ പിച്ചാണെങ്കിലും ന്യൂസിലൻഡിനു പ്രശ്നമില്ലെന്നും നാലു സ്പിന്നർമാർ തങ്ങൾക്കൊപ്പമുണ്ടെന്നും ടോം ലാഥം വ്യക്തമാക്കി.
വാഷിംഗ്ടണ്‍ ഇന്ത്യൻ ടീമിൽ
ഇന്ത്യൻ ടീമിലേക്കു വാഷിംഗ്ടണ്‍ സുന്ദറിനെ ഉൾപ്പെടുത്തിയതാണ് ഏറെ ശ്രദ്ധേയം. ന്യൂസിലൻഡിന്റെ നാലു സ്പെഷലിസ്റ്റ് ഇടംകൈ ബാറ്റർമാരെ മുന്നിൽകണ്ടാണ് വാഷിംഗ്ടണ്ണിനെ ടീമിലെടുത്തതെന്നാണു ടീം വൃത്തങ്ങളിൽനിന്നുള്ള സൂചന.
“ന്യൂസിലൻഡിന്റെ ഇടംകൈ ബാറ്റർമാരിൽനിന്നകലെ പന്തെറിയാൻ വാഷിംഗ്ടണ്‍ സുന്ദറിനു സാധിക്കും. എന്നാൽ, പ്ലേയിംഗ് ഇലവനെകുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല” - ഗംഭീർ പറഞ്ഞു.
അകത്താര് ? പുറത്താര് ? രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ചുള്ള അന്തിമതീരുമാനം ഇന്നു മാത്രമേ വ്യക്തമാകൂ. കഴുത്തു വേദനയാൽ ഒന്നാം ടെസ്റ്റിൽനിന്നു വിട്ടുനിന്ന ടോപ് ഓർഡർ ബാറ്ററായ ശുഭ്മാൻ ഗിൽ ആരോഗ്യം വീണ്ടെടുത്ത് ടീമിൽ സജീവമായിട്ടുണ്ട്. അതുപോലെ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും രണ്ടാം ടെസ്റ്റിൽ കളിക്കും.
വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലുൾപ്പെടുത്തിയത് കുൽദീപ് യാദവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനം ഇളക്കുമോ എന്നു കണ്ടറിയണം. മാത്രമല്ല, മുഹമ്മദ് സിറാജിനു പകരം ജസ്പ്രീത് ബുംറയ്ക്കൊപ്പം പേസ് ആക്രമണ സഖ്യമായി ആകാശ് ദീപിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. ബംഗളൂരുവിൽ സെഞ്ചുറി നേടിയ സർഫറാസ് ഖാൻ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടാൽ കെ.എൽ. രാഹുൽ കരയ്ക്കിരിക്കും.
രാഹുലിനെ പിന്തുണച്ച് ഗംഭീർ പൂന: ന്യൂസിലൻഡിനെതിരായ ബംഗളൂരു ടെസ്റ്റിൽ തിളങ്ങാൻ സാധിക്കാതിരുന്ന ഇന്ത്യൻ ബാറ്റർ കെ.എൽ. രാഹുലിനു പിന്തുണയുമായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഇന്നിംഗ്സിൽ പൂജ്യവും രണ്ടാം ഇന്നിംഗ്സിൽ 12ഉം ആയിരുന്നു രാഹുലിന്റെ പ്രകടനം.
സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങൾ കാര്യമാക്കേണ്ടതില്ല. സോഷ്യൽ മീഡിയ പറയുന്നതനുസരിച്ചല്ല കളിക്കാരെ എടുക്കുന്നതും എടുക്കാതിരിക്കുന്നതും- ഗംഭീർ വ്യക്തമാക്കി.
ഇന്ത്യക്കായി 53 ടെസ്റ്റിൽനിന്ന് എട്ടു സെഞ്ചുറിയും 15 അർധസെഞ്ചുറിയും ഉൾപ്പെടെ 2981 റണ്‍സ് രാഹുൽ നേടിയിട്ടുണ്ട്.
ഓപ്പണറായി 75 ഇന്നിംഗ്സ് കളിച്ചതിൽ ഏഴു സെഞ്ചുറിയും 12 അർധസെഞ്ചുറിയും ഉൾപ്പെടെ 2551 റണ്‍സ് നേടി. അവസാനം കളിച്ച 10 ഇന്നിംഗ്സിൽ എട്ടിലും ആറാം നന്പർ ബാറ്ററായാണ് രാഹുൽ ഇറങ്ങിയത്.