►പന്തിന്റെ പോരാട്ടം ◄
ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് ആക്രമണമാണ് പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കിയതെങ്കിലും ഇന്ത്യയെ 119ൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരുന്നു. 31 പന്തിൽ ആറ് ഫോറിന്റെ സഹായത്തോടെ 42 റണ്‍സ് നേടിയ പന്തായിരുന്നു ടോപ് സ്കോറർ.
പിച്ചിന്റെ അപ്രതീക്ഷിത ബൗണ്‍സും സ്വിംഗും മുതലാക്കാൻ ടോസ് നേടിയ പാക് ക്യാപ്റ്റൻ ബാബർ അസം ബൗളിംഗ് തെരഞ്ഞെടുത്തു. എന്നാൽ, പാക്കിസ്ഥാന്റെ ദയനീയ ഫീൽഡിംഗ് ഇന്ത്യക്ക് അനുഗ്രഹമായി. ഋഷഭ് പന്തിന് മൂന്ന് ലൈഫ് ലഭിച്ചെന്നതാണ് ഏറെ ശ്രദ്ധേയം. അതിൽ രണ്ട് തവണ ഉസ്മാൻ ഖാനായിരുന്നു ക്യാച്ച് നഷ്ടപ്പെടുത്തിയത്. ഒരു പ്രാവശ്യം ഇഫ്തിക്കർ അഹമ്മദും. ലഭിച്ച അവസരം മുതലാക്കി പന്ത് ഇന്ത്യ 100ലേക്ക് അടുപ്പിച്ചു. നാലാം നന്പറായി സ്ഥാനക്കയറ്റം ലഭിച്ച അക്സർ പട്ടേലിനൊപ്പം (18 പന്തിൽ 20) 39 റണ്‍സിന്റെയും സൂര്യകുമാർ യാദവിനൊപ്പം (എട്ട് പന്തിൽ ഏഴ്) 31 റണ്‍സിന്റെയും കൂട്ടുകെട്ടും പന്ത് നടത്തി. വിക്കറ്റിനു പിന്നിൽ മൂന്ന് ഉജ്വല ക്യാച്ച് പന്ത് എടുത്തെന്നതും ശ്രദ്ധേയം.
►ചരിത്ര ജയം ◄
ട്വന്റി-20 ക്രിക്കറ്റ് പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണ് 119. 2012ൽ 133/9 ആയിരുന്നു ഇതുവരെയുള്ള ചുരുങ്ങിയ സ്കോർ. എന്നാൽ, ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ 135 റണ്‍സിൽ താഴെ വിജയകരമായി പ്രതിരോധിച്ചിട്ടില്ല എന്നത് ന്യൂയോർക്കിലെ നസാവു സ്റ്റേഡിയത്തിൽ തിരുത്തപ്പെട്ടു.
2016 ൽ സിംബാബ്വെയ്ക്ക് എതിരേ 138 റണ്‍സ് ഇന്ത്യ പ്രതിരോധിച്ച് ജയിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. മാത്രമല്ല, ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഡിഫെൻഡ് ചെയ്ത് ജയിക്കുന്ന ഏറ്റവും ചെറിയ സ്കോറും പാക്കിസ്ഥാനെതിരായ 119 ആണ്. ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ 2016ൽ 146 റണ്‍സ് പ്രതിരോധിച്ച് ജയിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.