എന്നാൽ, അധികം താമസിയാതെതന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. 63-ാം മിനിറ്റിൽ പന്തുമായി പാഞ്ഞടുത്ത നോവ സദോയിയെ തടയാൻ ബംഗാൾ പ്രതിരോധത്തിന് സാധിച്ചില്ല. ബംഗാൾ ഗോൾ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് പന്ത് അടിച്ചിട്ട് നോവ ബ്ലാസ്റ്റേഴ്സിന് നിർണായക സമനില ഗോൾ സമ്മാനിച്ചു. ലീഗിൽ നോവ സദോയി ബ്ലാസ്റ്റേഴ്സിനായി നേടുന്ന കന്നിഗോൾ കൂടിയായി ഇത്. പിന്നീട് ഇരുഭാഗത്തു നിന്നും ആക്രമണങ്ങൾ തുടർന്നു.
ഒടുവിൽ 88-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മുന്പിലെത്തി. ബംഗാൾ പ്രതിരോധം തട്ടിയകറ്റിയ പന്ത് എത്തിയത് രാഹുലിന്റെ കാലുകളിൽ. രാഹുൽ പന്ത് പെപ്രക്ക് മറിച്ചുനൽകി. രണ്ട് സ്റ്റെപ് മുന്നോട്ടുവച്ചതിന് ശേഷം പെപ്രയുടെ എണ്ണം പറഞ്ഞ ഷോട്ട് ബംഗാൾ വല കുലുക്കി. ഇതോടെ ആരാധകരെ ഇളക്കിമറിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയ ഗോൾ നേടി. ഇനി ഈ മാസം 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.