മന്ത്രി ശിവൻകുട്ടി മാപ്പ് പറയണം: റവ. ഡോ. ഫിലിപ്പ് കവിയിൽ
Saturday, October 18, 2025 2:47 AM IST
തലശേരി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രസ്താവന ക്രൈസ്തവ സന്യാസിനികളെയും വിശ്വാസികളെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും അതിനാൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു.
ചില മതമൗലികവാദികളുടെ വാക്കുകളാണു മന്ത്രി കടമെടുക്കുന്നതെന്നു സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല. ശിരോവസ്ത്രം ധരിച്ച അധ്യാപിക ഹിജാബ് പാടില്ലെന്നു പറയുന്നത് വിരോധാഭാസമാണെന്ന പ്രസ്താവന നടത്തിയ മന്ത്രി ആദ്യം വസ്തുത എന്തെന്നു മനസിലാക്കണം. ഈ പ്രശ്നം ഇത്രയും വഷളാക്കിയതിന് ഏക ഉത്തരവാദി മന്ത്രി ശിവൻകുട്ടിയാണ്.
സംസ്ഥാന ആഭ്യന്തര വകുപ്പ് 2022 ജനുവരി 21ന് ഇറക്കിയ ഉത്തരവ് പ്രകാരം സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ അംഗങ്ങളായ വിദ്യാർഥികൾ ഹിജാബ് പോലെയുള്ള മതപരമായ വസ്ത്രങ്ങൾ യൂണിഫോമിനൊപ്പം ധരിക്കുന്നതു വിലക്കിയിട്ടുണ്ട്.
ഉത്തരവു പ്രകാരം യൂണിഫോം ഉപയോഗിക്കുന്നത് വിദ്യാർഥികൾക്കിടയിൽ ജാതി-മത വേർതിരിവുകൾ ഇല്ലാതാക്കാനാണെന്നും അച്ചടക്കത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗമാണെന്നും 2022 മുതൽ സർക്കാരിനു ബോധ്യമുണ്ട്. പിന്നെ എന്തു കാരണത്താലാണ് ഇപ്പോൾ നേർവിപരീതമായ നിലപാട് ഇതേ സർക്കാരിന്റെ ഭാഗമായ മന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ക്രൈസ്തവ സ്കൂളുകളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് ന്യൂനപക്ഷ സ്കൂളുകളുടെ സൽപ്പേര് നശിപ്പിക്കാൻ ബോധപൂർവമുള്ള ശ്രമങ്ങൾ നടക്കുന്നതു കണ്ടില്ലെന്നു നടിക്കാൻ ക്രൈസ്തവ സമുദായത്തിന് സാധിക്കില്ല.
ക്രൈസ്തവ സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പുപറയണം. ഇല്ലെങ്കിൽ വിവേകരഹിതമായി സംസാരിക്കുന്ന മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും റവ. ഡോ. ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു.