മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വില്‍ക്കാനെത്തി; നാലു യുവാക്കള്‍ അറസ്റ്റില്‍
Saturday, October 18, 2025 2:47 AM IST
കൊച്ചി: വൈക്കത്തെ മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് എറണാകുളത്തു വില്ക്കാന് ശ്രമിച്ച സംഘത്തിലെ നാലു പേർ അറസ്റ്റില്‍.
വൈക്കം തോട്ടകം പടിഞ്ഞാറേ പീടികത്തറവീട്ടില് ആദിശേഷന് (21), തോട്ടകം ഇണ്ടാംതുരുത്തില് ആദര്‍ശ് അഭിലാഷ് (18), കടുത്തുരുത്തി പുഴയ്ക്കല്‍ മാനാര് ജോസ് നിവാസില്‍ മാര്‍ക്കോസ് (20), ചേര്‍ത്തല പള്ളിപ്പുറം ഭഗവതിവെളിയില്‍ തമ്പുരാന് സേതു എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ അനീഷ് ജോയി, എസ്ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാളെ പിന്നീട് വൈക്കം പോലീസും അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി ശിവദി (18)നെയാണു വൈക്കം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എസ്. സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുളന്തുരുത്തിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ടയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം വൈക്കം കച്ചേരിക്കവലയിലെ എ.ജെ മൊബൈല്‍ ഷോപ്പില്‍നിന്നാണ് ആറംഗസംഘം 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്. ഫോണുകള്‍ക്ക് ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ വില വരും.
മൊബൈല്‍ ഫോണുകള്‍ വില്‍ക്കാനായി കഴിഞ്ഞദിവസം വൈകുന്നേരം ഇവർ എറണാകുളം പെന്റാ മേനകയിലെ മൊബൈല്ഷോപ്പിലെത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടു യുവാക്കള്‍ ഓടിരക്ഷപ്പെട്ടത്.