ക്വുവാൻ ഹോംഗ്ചാൻ (ഡൈവിംഗ്) പതിനേഴു വയസ് മാത്രമേയുള്ളെങ്കിലും ചൈനയുടെ ക്വുവാൻ ഹോംഗ്ചാന്റെ രണ്ടാം ഒളിന്പിക്സാണിത്. 10 മീറ്റർ പ്ലാറ്റ്ഫോമിൽ നിലവിലെ ഒളിന്പിക് ജേതാവു കൂടിയായ താരം സ്വർണം നിലനിർത്താനുറച്ചാണ് പാരീസിൽ എത്തുന്നത്. ടോക്കിയോയിൽ പതിനഞ്ചുകാരിയായ സഹതാരം ചെൻ യൂക്സിയെ തോൽപ്പിച്ച് സ്വർണം നേടുന്പോൾ ക്വുവാന് പ്രായം വെറും 14. അന്ന് അഞ്ചിൽ രണ്ടു ഡൈവിനും ഏഴു റഫറിമാരും വിധിച്ചത് പെർഫെക്ട് സ്കോറായിരുന്നു.
കഴിഞ്ഞ രണ്ട് ഒളിന്പിക്സുകളിലായി പുരുഷ-വനിതാ വിഭാഗത്തിലായി ഒരേയൊരു സ്വർണം മാത്രമാണ് ചൈനയ്ക്ക് നഷ്ടമായത്. ഒളിന്പിക് സ്വർണ നേട്ടത്തിനു പിന്നാലെ അഞ്ച് ലോകചാന്പ്യൻഷിപ് സ്വർണംകൂടി ഷോക്കേസിലെത്തിക്കാൻ ക്വുവാനു കഴിഞ്ഞു.
എമ്മാ ഫിനുകെയ്ൻ (സൈക്ലിംഗ്) യൂറോപ്യൻ, ലോക ചാന്പ്യൻ എന്നീ പകിട്ടുകളോടെയാണ് ബ്രിട്ടിന്റെ എമ്മാ ഫിനുകെയൻ പാരീസിലെത്തിയിരിക്കുന്നത്. രണ്ട് ഒളിന്പിക്സ് സ്വർണവും ആറ് ലോക സ്പ്രിന്റ് കിരീടങ്ങളും നേടിയ ബ്രിട്ടീഷ് സൈക്ലിസ്റ്റ് വിക്ടോറിയ പെൻഡൽടണിനോടാണ് ഏവരും എമ്മയെ ഉപമിക്കുന്നത്. വെയ്ൽസിൽ നിന്നുള്ള ഈ ഇരുപത്തൊന്നുകാരി എട്ടാം വയസിൽ തന്നെ പെഡൽ ചവിട്ടിത്തുടങ്ങി. കഴിഞ്ഞ വർഷം ഗ്ലാസ്കോയിൽ ലോകകിരീടം ചൂടുന്പോൾ ഒരു ദശാബ്ദത്തിനിടെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് താരമായിരുന്നു.
ഈ ജനുവരിയിൽ ആപെൽഡോണിൽ നടന്ന യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ സ്പ്രിന്റ് സ്വർണം നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷുകാരിയുമായി.
ബെക്കി ജയിംസും വിക്ടോറിയ പെൻഡിൽടണും കഴിഞ്ഞാൽ ലോകചാന്പ്യൻഷിപ്പിൽ സ്പ്രിന്റ് സ്വർണം നേടുന്ന മൂന്നാമത്തെ മാത്രം ബ്രിട്ടീഷ് വനിതയാണ് ഫിനുകെയ്ൻ. സമുദ്ര തീരത്തു കൂടിയുള്ള 200 മീറ്റർ സ്പ്രിന്റിൽ ഒരു വനിതയുടെ ഏറ്റവും മികച്ച സമയം കുറിച്ചു കൊണ്ടാണ് ഫിനുകെയ്ൻ ഒളിന്പിക്സിനെത്തിയിരിക്കുന്നത്.