തിരുവനന്തപുരം: കണ്ണൂരിലെ വിവാദ പെട്രോൾ പന്പ് എൻഒസിയുമായി ബന്ധപ്പെട്ട ഫയലിൽ എഡിഎമ്മായിരുന്ന നവീൻ ബാബു കാലതാമസം വരുത്തിയില്ലെന്നു വ്യക്തമാക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ട് ഇന്നലെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറി.
ഔദ്യോഗിക തലത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും വരുത്തിയില്ലെന്നും ഫയൽ നീക്കം നിയമപരമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കൈക്കൂലി വാങ്ങാനായി മനഃപൂർവമായി കാലതാമസം വരുത്തിയില്ലെന്നു മാത്രമല്ല, അപേക്ഷകനെ സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചതെന്നും റവന്യു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടി ശിപാർശ സഹിതം റിപ്പോർട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഇന്നു റവന്യു മന്ത്രി കെ. രാജന് കൈമാറും. തുടർന്നാകും ഔദ്യോഗിക തലത്തിൽ സ്വീകരിക്കേണ്ട നടപടികളിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കുക.
നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേയും റിപ്പോർട്ടിൽ പരാമർശമുണ്ട്. റവന്യു അന്വേഷണവുമായി ദിവ്യ സഹകരിച്ചില്ല.
മൊഴി നൽകാൻ പലതവണ ക്ഷണിച്ചിട്ടും മൊഴി നൽകിയില്ല. നവീൻ ബാബുവിന്റെ യാത്രയയപ്പു ചടങ്ങിലെ ദൃശ്യങ്ങൾ ദിവ്യയാണ് പ്രചരിപ്പിച്ചതെന്ന മറ്റുള്ളവരുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.
നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ല. എഡിഎം ആരോടെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതികളോ മൊഴികളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും നിയമവിരുദ്ധമായി ഫയൽ തടഞ്ഞുവച്ചിട്ടില്ലെന്നും റവന്യു അന്വേഷണത്തിൽ കണ്ടെത്തിയതായ വിവരം ദീപിക കഴിഞ്ഞ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ശ്രീകണഠാപുരത്തെ റോഡിന്റെ കൊടുംവളവിൽ പെട്രോൾ പന്പ് അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന പോലീസ് റിപ്പോർട്ടിനു മുകളിൽ ജില്ലാ ടൗണ് പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് നവീൻ ബാബു തേടിയിട്ടുണ്ട്. ഇത് അപേക്ഷകരെ സഹായിക്കുന്ന നിലപാടാണ്.
ടൗണ് പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിൽ എൻഒസി ലഭ്യമാക്കാനായത്. ജില്ലയിലെതന്നെ മറ്റൊരു പെട്രോൾ പന്പിനുള്ള അപേക്ഷയിലും സഹായകമായ നിലപാടാണ് എഡിഎം സ്വീകരിച്ചത്.
എഡിമ്മിന്റെ യാത്രയയപ്പു ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യയെ ക്ഷണിച്ചില്ലെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. അതേസമയം, കളക്ടറുടെ ഭാഗത്തുള്ള ചില വീഴ്ചകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കണ്ണൂർ കളക്ടർ അടക്കം 17 പേരിൽനിന്നാണ് മൊഴിയെടുത്തത്.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും കണ്ണൂർ: എഡിഎം നവീൻബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കുമെന്നു റിപ്പോർട്ട്. വയനാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ചിലേക്കു മാറ്റിയത് ഇതിന്റെ ഭാഗമായിട്ടാണെന്നാണു സൂചന. നിലവിലുള്ള സിറ്റി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ വയനാട് നർക്കോട്ടിക് സെല്ലിലേക്കു മാറ്റിയിട്ടുണ്ട്.
കണ്ണൂരിൽനിന്നു മാറ്റുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. നിലവിൽ കണ്ണൂർ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയാണ് നവീൻബാബു മരിച്ച സംഭവം അന്വേഷിക്കുന്നത്.
കളക്ടർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അന്വേഷണ പരിധിയിലായിരിക്കെ ജില്ലയിലെ തന്നെ ഒരു എസ്എച്ച്ഒ അന്വേഷണം നടത്തുന്നതിൽ നിരവധി പരിമിതികളുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
ദിവ്യയുമായി സൗഹൃദമുള്ളയാളാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും ആരോപണമുണ്ട്. അന്വേഷണം സംബന്ധിച്ച് നവീൻ ബാബുവിന്റെ ബന്ധുക്കളിലും അതൃപ്തിയുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നാണു സൂചന.