വയനാടിന്റെ ഭാഗമാകുന്നത് വലിയ ഭാഗ്യം; ജനങ്ങൾക്കു മുന്നിൽ ഹൃദയം തുറന്ന് പ്രിയങ്ക
Thursday, October 24, 2024 2:55 AM IST
കൽപ്പറ്റ: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിക്കുന്നതിന് എത്തിയ പ്രിയങ്ക ഗാന്ധി, വാട്ടർ അഥോറിറ്റി ഓഫീസിനു സമീപം യുഡിഎഫ് പൊതുസമ്മേളനവേദിയിൽ ഹൃദയം തുറന്നു സംസാരിച്ചു.
സ്നേഹസാഗരമൊരുക്കിയ പ്രവർത്തകർക്കു മുന്നിൽ അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വധേര, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആത്മവിശ്വാസം തുളുന്പുന്ന മുഖത്തോടെ ഉള്ളുതുറന്ന പ്രസംഗമാണ് അവർ നടത്തിയത്. റോഡ് ഷോയ്ക്കുശേഷം പൊതുസമ്മേളനത്തിൽ പ്രിയങ്ക പ്രസംഗിക്കുന്നതിനിടെയാണു ഖാർഗെയും സോണിയ ഗാന്ധിയും വേദിയിൽ എത്തിയത്.
ഉപതെരഞ്ഞെടുപ്പിലൂടെ വയനാടിന്റെ ഭാഗമാകാൻ കഴിയുന്നത് വലിയ സൗഭാഗ്യമായാണു കാണുന്നതെന്നു പ്രിയങ്ക പറഞ്ഞു. മേപ്പാടി പുഞ്ചിരിമട്ടം ദുരന്തത്തിൽ മരണമടഞ്ഞവരെ അവർ അനുസ്മരിച്ചു. ദുരന്തമുഖത്ത് വയനാടൻ ജനത പ്രദർശിപ്പിച്ച ധൈര്യവും സഹകരണവും ആഴത്തിൽ സ്പർശിച്ചതായും അവർ കൂട്ടിച്ചേർത്തു.
വയനാട് മണ്ഡലത്തിൽ ജനവിധി തേടാൻ അവസരമൊരുക്കിയതിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോടും മറ്റു നേതാക്കളോടും നന്ദിയുണ്ട്. ആദ്യമായാണു സ്ഥാനാർഥി എന്ന നിലയിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്.
പതിനേഴു വയസുള്ളപ്പോൾ പിതാവിനുവേണ്ടിയായിരുന്നു ആദ്യ തെരഞ്ഞെടുപ്പു പ്രചാരണം. പിന്നീട് 35 വർഷത്തിനിടെ അമ്മ, സഹോദരൻ, പാർട്ടിയിലെ മറ്റു നേതാക്കൾ എന്നിവർക്കുവേണ്ടി പ്രചാരണം നടത്തി. ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ വ്യത്യസ്ത വികാരമാണ് അനുഭവപ്പെടുന്നത്.
തന്നെ സംബന്ധിച്ചിടത്തോളം പുതിയ യാത്രയാണ് ആരംഭിക്കുന്നത്. ഈ യാത്രയിൽ മണ്ഡലത്തിലെ ജനങ്ങളാണ് വഴികാട്ടികൾ. വയനാടിന്റെ സുഖദുഃഖങ്ങളിൽ ഒപ്പമുണ്ടാകും. താൻ മൂലം മണ്ഡലത്തിലെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും പ്രിയങ്ക പറഞ്ഞു.