തസ്തികാ നിർണയം പൂർത്തീകരിച്ച സ്കൂളുകളിൽ 3211 തസ്തികകളുടെ കുറവ്
Friday, October 25, 2024 1:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇതുവരെ സമന്വയ പോർട്ടൽ മുഖേന തസ്തികാ നിർണയം പൂർത്തീകരിച്ച സ്കൂളുകളിൽ 3211 തസ്തികകൾ കുറവു വന്നതായി പോർട്ടലിൽ കാണുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിൽ സർക്കാർ സ്കൂളുകളിൽ 1410 തസ്തികകളും എയ്ഡഡ് സ്കൂളിൽ 1801 തസ്തികകളും ഉൾപ്പെടുന്നു.
എന്നാൽ, ഈ വർഷം തന്നെ 1799 സ്കൂളുകളിൽ നിന്നായി 3892 അധിക തസ്തിക പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ട്. ഇവ ഉന്നത പരിശോധനയ്ക്കായി ഡിഇ, ഡിഡിഇ എന്നിവർക്ക് നൽകിയിരിക്കുകയാണ്.
പരിശോധന പൂർത്തികരിച്ച് പ്രൊപ്പോസലുകൾ ലഭിച്ചാൽ മാത്രമേ തസ്തികകളുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയുകയുള്ളൂവെന്നും 2024-25 വർഷത്തെ തസ്തികാ നിർണയം പൂർത്തീകരിക്കുന്നതിന് ഈ മാസം 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തസ്തിക നിർണയം പൂർത്തിയാകുന്പോൾ സംസ്ഥാനത്ത് അധ്യാപകർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്.
അധ്യാപക തസ്തികാ നിർണയം നടത്തുന്നത് കെഇആർ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചാണ്.
എല്ലാ കാലത്തും കുട്ടികളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അധ്യാപക തസ്തികാ നിർണയത്തിലും പ്രതിഫലനം ഉണ്ടാവാറുണ്ട്. ഊഹത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ തസ്തിക നഷ്ടപ്പെടും എന്ന് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.