നവീൻ ബാബുവിന്റെ മരണം കണ്ണൂരിലെ ദുരൂഹമരണങ്ങളുടെ തുടർച്ച: കെ.കെ. രമ
Friday, October 25, 2024 1:10 AM IST
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണം കണ്ണൂരിൽ നടക്കുന്ന ഒട്ടേറെ ദുരൂഹമരണങ്ങളുടെ തുടർച്ചയെന്ന് കെ.കെ. രമ എംഎൽഎ. മലയാലപ്പുഴയിലെ വീട്ടിൽ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു രമ.
കേരളത്തിനു പുറത്തുള്ള ഏജൻസിയുടെ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂവെന്നും രമ പറഞ്ഞു.
പാർട്ടി കുടുംബത്തോടൊപ്പമാണെന്ന് പറയുമ്പോൾ പാർട്ടി ഭരിക്കുന്ന ഗവൺമെന്റ് ആർക്കൊപ്പമാണെന്ന് ഇപ്പോഴും വ്യക്തമല്ല. ടി.പി. വധക്കേസിൽ സിപിഎമ്മിനുവേണ്ടി ഹാജരായ വിശ്വനാണ് വിദ്യയുടെ ഹർജിയിലും ഇന്നലെ കോടതിയിൽ ഹാജരായത്.
നവീൻ ബാബു അഴിമതിക്കാരനായ ഉദ്യാഗസ്ഥനാണെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോഴത്തെ ശ്രമം. പി.പി. ദിവ്യയെ സംരക്ഷിക്കാൻ നൂറ് ശതമാനം പാർട്ടി ഇടപെടൽ ഉണ്ടായിട്ടുണ്ട്. അന്വേഷണസംഘം പി.പി. ദിവ്യയെ കാണാതെ മറഞ്ഞിരിക്കുകയായിരുന്നു. അവർ ദിവ്യയുടെ മുന്നിൽ ചെന്നുപെടുമോ എന്ന ഭയമായിരുന്നുവെന്നും കെ.കെ. രമ കുറ്റപ്പെടുത്തി.
നവീൻ ബാബുവിന്റെ മരണത്തിനു പിന്നിൽ ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട മാഫിയകൾ ഉണ്ട്. കേവലം ഒരു പെട്രോൾ പമ്പിന് എൻഒസി നൽകാതിരുന്നതിന്റെ പേരിലല്ല പി.പി. ദിവ്യ നവീൻ ബാബുവിനെ അപമാനിച്ചത്.
വലിയ ഭൂമിയിടപാടിന് കൂട്ടുനിൽക്കാതിരുന്നതിന്റെ പകയാണ് അവർ പ്രകടിപ്പിച്ചതെന്നും എംഎൽഎ കുറ്റപ്പെടുത്തി. നവീൻ ബാബുവിന്റെ കുടുംബത്തിന് അന്വേഷണത്തോടു സഹകരിച്ചു പോകാനേ കഴിയു.
പക്ഷേ ഒരുപാട് സംശയങ്ങൾ അവർക്കുണ്ടെന്ന് സന്ദർശനത്തിലൂടെ ബോധ്യപ്പെട്ടു. സംസ്ഥാനത്തിനു പുറമേ നിന്നുള്ള ഏജൻസിയുടെ അന്വേഷണം കുടുംബം ആവശ്യപ്പെടണമെന്നാണ് ആർഎംപി യുടെ അഭിപ്രായം.