നിയുക്ത കർദിനാൾ മോൺ. കൂവക്കാട്ടിന് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം
Friday, October 25, 2024 1:10 AM IST
നെടുമ്പാശേരി: നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാട്ടിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ വരവേല്പ്. ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി, സീറോമലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ചങ്ങനാശേരി അതിരൂപതയിലെയും എറണാകുളം - അങ്കമാലി അതിരൂപതയിലെയും വൈദികരും നൂറുകണക്കിന് വിശ്വാസികളും നിയുക്ത കർദിനാളിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ലക്ഷ്യം സഭയുടെ ആധ്യാത്മിക ഉത്തേജനം: മോൺ. കൂവക്കാട്ട്
ജൂബിലി വർഷമായതിനാൽ ഫ്രാൻസിസ് മാർപാപ്പ 2025 ൽ റോമിൽത്തന്നെ ആയിരിക്കുമെന്ന് നിയുക്ത കർദിനാൾ അറിയിച്ചു . അതുകൊണ്ട് 2025 ൽ മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ സാധ്യത കുറവാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം അറിയിച്ചു. തന്റെ സ്ഥാനലബ്ധി വ്യക്തിപരമായ സമ്മാനമല്ലെന്നും ഭാരത-സീറോമലബാർ സഭകൾക്കുള്ള അംഗീകാരമാണന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ സീറോമലബാർ സഭയ്ക്ക് രണ്ടാംസ്ഥാനമുണ്ട്. പാരമ്പര്യത്തിലും വിശ്വാസ തീവ്രതയിലും ഈ സഭ മുൻപന്തിയിലാണ്.
“എന്റെ ആപ്തവാക്യം ക്രിസ്തുസ്നേഹത്തിന്റെ പരിമളം പരത്തുകയെന്നതാണ്. സഭയുടെ ആധ്യാത്മിക ഉത്തേജനമാണ് എന്റെ ലക്ഷ്യം. മാർ ജോസഫ് പവ്വത്തിലിന്റെ അനുഗ്രഹവും പ്രോത്സാഹനവുമാണ് എനിക്കു വഴികാട്ടിയായത് .
എന്നേക്കാൾ മുന്പ് ഈ സ്ഥാനം ലഭിക്കേണ്ടത് പവ്വത്തിൽ പിതാവിനായിരുന്നു. അദ്ദേഹത്തിന്റെ പ്രാർഥനയും അനുഗ്രഹവും എനിക്ക് എക്കാലവും മാർഗദർശനമായിരുന്നു”- മോൺ. കൂവക്കാട്ട് പറഞ്ഞു.