ആവേശത്തേരിൽ കൽപ്പറ്റ
Thursday, October 24, 2024 3:11 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: വയനാടിനെ ഇളക്കിമറിച്ച് കൽപ്പറ്റയിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. പ്രവർത്തകരെ ആവേശക്കൊടുമുടിയിലാക്കി മണിക്കൂറുകൾ നീണ്ട റോഡ്ഷോയിൽ പതിനായിരങ്ങൾ പങ്കെടുത്തു. വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായുള്ള പ്രിയങ്ക ഗാന്ധിയുടെ പത്രികാസമർപ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ് ഷോ നഗരത്തെ ജനസാഗരമാക്കി.
പുതിയ സ്റ്റാൻഡിൽനിന്ന് ആരംഭിച്ച് വാട്ടർ അഥോറിറ്റി ഓഫീസ് പരിസരത്ത് സമാപിക്കുന്ന വിധത്തിലായിരുന്നു റോഡ് ഷോ ക്രമീകരിച്ചത്. തുറന്ന വാഹനത്തിൽ വയലറ്റ് സാരിയും ബ്ലൗസും അണിഞ്ഞാണ് പ്രിയങ്ക എത്തിയത്.
സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, അമേഠി എംപി കിഷോരിലാൽ ശർമ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്, മോൻസ് ജോസഫ്, കേരള കോണ്ഗ്രസ്-ജേക്കബ് നേതാവ് അനൂപ് ജേക്കബ് തുടങ്ങിയവർ വാഹനത്തിൽ പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു.
പുതിയ സ്റ്റാൻഡിനും വാട്ടർ അഥോറിറ്റി ഓഫീസിനടുത്ത് ഗ്രൗണ്ടിൽ പൊതുസമ്മേളനത്തിനു സജ്ജമാക്കിയ വേദിക്കുമിടയിൽ അണിചേർന്നവരെ കൈകൾ വീശിയും കൊട്ടിയും ഫ്ളൈയിംഗ് കിസ് നൽകിയുമായിരുന്നു പ്രിയങ്കയുടെ പ്രത്യഭിവാദ്യം.
പുതിയ സ്റ്റാൻഡ് പരിസരത്തേക്ക് രാവിലെ എട്ടു മുതൽ ജനപ്രവാഹം തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം മണ്ഡലത്തിനു പുറമേനിന്നുള്ളവരും നഗരത്തിലേക്ക് ഒഴുകി. റോഡ് ഷോയുടെ ഭാഗമാകുന്നതിനു രാഹുലും പ്രിയങ്കയും രാവിലെ 11.30 ന് എത്തിയപ്പോഴേക്കും പുതിയ സ്റ്റാൻഡും സമീപസ്ഥലങ്ങളും തിങ്ങിനിറഞ്ഞു.
റോഡ് ഷോയിൽ വാദ്യഘോഷത്തിനൊപ്പം യുഡിഎഫ് പ്രവർത്തകരിൽ ചിലർ നൃത്തം ചെയ്തു. പ്രിയങ്കയുടെ ചിത്രം പതിച്ചതും"പ്രിയങ്ക വയനാടിന്റെ പ്രിയങ്കരി’ എന്നെഴുതിയതുമായ പ്ലക്കാർഡുകൾ ഏന്തിയാണ് പലരും റോഡ് ഷോയുടെ ഭാഗമായത്. പ്രവർത്തകരിൽ ചിലർ ഉയർത്തിപ്പിടിച്ച കോണ്ഗ്രസ്, ലീഗ് പതാകകളും വർണബലൂണുകളും റോഡ് ഷോയ്ക്കു ചന്തം പകർന്നു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്നലെ രാവിലെ കണ്ണൂരിൽ വിമാനമിറങ്ങി ഹെലികോപ്റ്ററിലാണ് ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ടിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി തുടങ്ങിയവരുടെ നേതൃത്വത്തിൽ രാഹുലിനയും ഖാർഗെയെയും സ്വീകരിച്ചു.
സെന്റ് മേരീസ് ഗ്രൗണ്ടിൽനിന്നു കാറിൽ സപ്ത റിസോർട്ടിൽ എത്തിയ നേതാക്കൾ പ്രഭാത ഭക്ഷണത്തിനുശേഷമാണ് ഒന്നിച്ച് ബസിൽ കൽപ്പറ്റയ്ക്കു പുറപ്പെട്ടത്.