പതിച്ചുകിട്ടിയ ഭൂമിയിലെ നിയമലംഘനം; കര്‍മസമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി
Wednesday, October 23, 2024 2:16 AM IST
കൊച്ചി: ലാന്‍ഡ് അസൈന്മെന്റ് നിയമപ്രകാരം പതിച്ചു നല്കിയ ഭൂമിയിലെ നിയമലംഘനം പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കര്‍മസമിതി ഉണ്ടാക്കണമെന്നു ഹൈക്കോടതി. സമിതി രൂപീകരണവുമായി ബന്ധപ്പെട്ട കരട് നാലാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.
പട്ടയ, രജിസ്ട്രേഷന് നിയമങ്ങൾക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്നു ചൂണ്ടിക്കാട്ടി ‘നേര്‍ക്കാഴ്ച’ അസോസിയേഷന് ഡയറക്ടര്‍ മണ്ണുത്തി സ്വദേശി പി.ബി. സതീഷ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം.
നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനത്തിനും ലൈസന്‍സോ അനുമതിയോ സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്, സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളെയും ഗ്രാമപഞ്ചായത്തുകളെയുമടക്കം എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി. ലാന്‍ഡ് അസൈന്മെന്റ് നിയമം ലംഘിച്ച് നിര്‍മാണമടക്കം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയത്തില്‍ ഓരോ പട്ടയവുമായി ബന്ധപ്പെട്ട അനുമതിയുടെയും നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്നതിന്റെയും സൂക്ഷ്മപരിശോധന ആവശ്യമാണെന്നു കോടതി വ്യക്തമാക്കി.
സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളുമടക്കം 1043 എതിര്‍കക്ഷികളുള്ള ഹര്‍ജിയില്‍ കോടതിക്ക് ഇതിനുള്ള സമയം കണ്ടെത്താനാകില്ല. സംസ്ഥാനത്തിനു പൊതുവേ ബാധകമായ ഉത്തരവിടാനും ഈ ഘട്ടത്തിലാകില്ല.
ഹര്‍ജിയിലെ നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇനിയും ഹര്‍ജിക്കാരുടെ എണ്ണം കൂടാനുമിടയുണ്ടെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണു പരിശോധനയ്ക്കായി കര്‍മസമിതിക്കു രൂപം നല്കാന് ചീഫ് സെക്രട്ടറിക്കു കോടതി നിര്‍ദേശം നല്‍കിയത്.