കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ വിവാദ യാത്രയയപ്പ് സംഭവത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച് കളക്്ടർ അരുണ്‍ കെ. വിജയൻ.
തിങ്കളാഴ്ച രാത്രി പോലീസിനു മൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു കളക്്ടറുടെ വിശദീകരണം. താന്‍ ക്ഷണിച്ചിട്ടാണു പരിപാടിയില്‍ പങ്കെടുത്തതെന്ന് പി.പി. ദിവ്യ പറഞ്ഞതിനു മറുപടി പറയാന്‍ പറ്റില്ലെന്നും അതവരുടെ അവകാശവാദമാണെന്നും കളക്ടര്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തിനു ശേഷം ദിവ്യയെ ബന്ധപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയ കളക്ടർ യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎമ്മിനോട് സംസാരിച്ചിരുന്നോയെന്ന ചോദ്യത്തിനു മറുപടി പറഞ്ഞില്ല. നവീനുമായി വളരെ നല്ല ബന്ധമുണ്ടായിരുന്നുവെന്നും കളക്ടർ പറഞ്ഞു. അവധി നല്കാറില്ലെന്ന നവീന്റെ കുടുംബത്തിന്റെ ആരോപണം അദ്ദേഹം തള്ളി. ലീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ പരിശോധിച്ചാല്‍ മതിയെന്നും അത്തരം വിഷയങ്ങളുണ്ടായതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഒസി സംബന്ധമായി പി.പി. ദിവ്യയുമായി സംസാരിച്ചിട്ടില്ലെന്നും വിഷയത്തില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നതായും കളക്ടര്‍ പറഞ്ഞു. പെട്രോള്‍ പമ്പ് എന്‍ഒസി വിഷയവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്തിയിരുന്നു. അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രാഥമിക പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജോയിന്റ് എല്ആര്സിക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് പെട്രോള്‍ പമ്പ് വിഷയം ശ്രദ്ധയില്‍പെട്ടിട്ടില്ല.കളക്ടറുടെ മൊഴി ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി.
ഓഫീസ് ജോലിക്കു ശേഷം സൗകര്യമായ സമയം രാത്രിയായതുകൊണ്ടാണ് മൊഴിയെടുക്കൽ അപ്പോഴാക്കിയത്. ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ഇത്. പോലീസിനും അപ്പോഴാണ് സൗകര്യമായതെന്നാണ് താന്‍ മനസിലാക്കിയതെന്നും കളക്ടർ പറഞ്ഞു.
അതേസമയം, എഡിഎമ്മിനെതിരായി കൈക്കൂലി ആരോപണം ഉന്നയിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ചോദ്യം ചെയ്തിട്ടില്ല. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ദിവ്യയെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ലെന്നത് വലിയ ആരോപണങ്ങൾക്കു വഴിവച്ചിട്ടുണ്ട്.
പോലീസ് മനഃപൂർവം ദിവ്യയെ സഹായിക്കുകയാണെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. ദിവ്യയെ ചോദ്യം ചെയ്താൽ ചുമത്തിയ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യേണ്ടി വരും. അതിനാൽ, മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചതിന് ശേഷം മതി ചോദ്യം ചെയ്യുന്നതെന്നാണ് പോലീസ് നിലപാട്. നാളെയാണ് ജാമ്യഹർജി പരിഗണിക്കുന്നത്.
എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റു മുറിവുകളോ അടയാളങ്ങളോയില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പോലീസിനു കൈമാറി. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണു മരണം സംഭവിച്ചിരിക്കുക എന്നാണു റിപ്പോർട്ടിലുള്ളത്.
കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബന്ധുക്കൾക്കു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിൽ അമർഷമുണ്ടായിരുന്നു.
നവീന്‍ ബാബുവിന്റെ ഫോണിൽനിന്നുള്ള അവസാന സന്ദേശം കളക്ടറേറ്റിലെ സഹപ്രവർത്തകനായ ജൂണിയർ സൂപ്രണ്ട് പ്രേംരാജിന്റെ ഫോണിലേക്കായിരുന്നു. 4.58 നായിരുന്നു സന്ദേശം. ഭാര്യയുടെയും സഹോദരന്റെയും ഫോൺ നന്പരാണ് അയച്ചുകൊടുത്തത്. എന്നാല്‍, നവീന്റെ മരണവിവരം പുറത്തുവന്നതിന് ശേഷമാണു സന്ദേശം കണ്ടത്. പ്രേംരാജിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
14ന് വൈകുന്നേരം ആറിനു മുനീശ്വരൻ കോവിലിനരികിൽ വാഹനമിറങ്ങിയ നവീൻ ബാബു റെയിൽവേ സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിയിട്ടില്ലെന്നാണു സൂചന.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി കാമറകളും നവീൻ ബാബുവിന്റെ ഫോൺ ലോക്കേഷനും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. അതേസമയം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി കാമറകൾ പരിശോധിച്ചിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
മുനീശ്വരൻ കോവിലിൽനിന്നും നവീൻ ബാബു എങ്ങോട്ട് പോയെന്നോ എപ്പോഴാണ് ക്വാർട്ടേഴ്സിലേക്ക് മടങ്ങിയതെന്നോ എങ്ങനെ പോയെന്നോ എപ്പോൾ എത്തിയെന്നോ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നവീൻ ബാബുവിന്റെ ഭാര്യയുടെ ആക്ഷേപം നാളെ സമർപ്പിക്കും.
കേസിൽ കക്ഷിചേർന്ന നവീൻ ബാബുവിന്റെ ഭാര്യ പത്തനംതിട്ട താഴംകരുവള്ളിൽ മഞ്ജുഷയ്ക്കു വേണ്ടിയുള്ള ആക്ഷേപം അഡ്വ. പി.എം. സജിതയാണ് കോടതിയിൽ ഫയൽ ചെയ്യുക. മുൻകൂർ ജാമ്യഹർജിയുടെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് കൗണ്ടർ തയാറാക്കുമെന്ന് മഞ്ജുഷയുടെ അഭിഭാഷക പി.എം. സജിത ദീപികയോടു പറഞ്ഞു.
ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ അഭിഭാഷകന് കെ. വിശ്വന് മുഖേനെയാണ് പി.പി. ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി സമർപ്പിച്ചത്.