ദിവ്യയെ സംരക്ഷിക്കുന്നത് ആരാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം: കെ. സുരേന്ദ്രൻ
Wednesday, October 23, 2024 1:11 AM IST
പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യയെ ആരാണു സംരക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ദിവ്യയെ സംരക്ഷിക്കില്ലെന്നാണു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞതിനുശേഷം 24 മണിക്കൂർ കഴിഞ്ഞിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണ്. കേരള പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ആരാണ് ദിവ്യയെ സഹായിച്ചത്.
പത്തനംതിട്ടയിലെ നേതാക്കൾ ദിവ്യക്കെതിരേ പരസ്യമായ നിലപാട് സ്വീകരിച്ചു. ദിവ്യയെ ഇതുവരെ ചോദ്യംചെയ്യാൻപോലും പോലീസിനു സാധിക്കാത്തതു സർക്കാരിന്റെ പരാജയമാണ്.
ഉപതെരഞ്ഞെടുപ്പു മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. നവീൻ ബാബുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി കളിയാക്കുകയാണ്. എന്തുകൊണ്ടാണ് സർക്കാർ പി.പി. ദിവ്യക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത്. കുറ്റക്കാർക്കെതിരേ സർക്കാർ നടപടിയെടുക്കുന്നതുവരെ ബിജെപി സമരംചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് യുഡിഎഫിനാണു പോയതെന്ന് എൽഡിഎഫ് സ്ഥാനാർഥി പരസ്യമായി സമ്മതിച്ചിട്ടും എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയുന്നില്ല. എൽഡിഎഫിന്റെ വോട്ടുകൾ കഴിഞ്ഞതവണ ഏതു ഡീലിന്റെ ഭാഗമായിട്ടാണു ഷാഫി പറന്പിലിനു പോയത്. ആ ഡീലിനെപ്പറ്റി വി.ഡി. സതീശനും മറുപടിപറയണം.
അൻവറുമായി യുഡിഎഫ് എന്തു ഡീലാണ് ഉണ്ടാക്കിയതെന്നു സതീശൻ വ്യക്തമാക്കണം. ജമാ അത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് ഇരു പാർട്ടികളും പ്രഖ്യാപിക്കുന്നില്ല. എൽഡിഎഫ്-യുഡിഎഫ് ഐക്യപ്പെടലിനെതിരേ കേരളം ഈ ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്നും സുരേന്ദ്രൻ പറഞ്ഞു.