വന്‍ പലിശ വാഗ്ദാനം നല്കി കോടികളുടെ തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
Wednesday, October 23, 2024 1:11 AM IST
കാഞ്ഞങ്ങാട്: ഉയര്‍ന്ന പലിശ വാഗ്ദാനം നല്കി കോടികളുടെ തട്ടിപ്പു നടത്തി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള മേലത്ത് എം. കുഞ്ഞിച്ചന്തു നായര്‍ (60) ആണ് അറസ്റ്റിലായത്.
കോട്ടയം ആസ്ഥാനമായുള്ള സിക് സെക്ട് ഫിനാന്‍സില്‍ നിക്ഷേപിച്ച വന്‍ തുക ഇടപാടുകാര്‍ക്ക് നല്‍കാതെ നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിപ്പിച്ച സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. 18 ശതമാനം വരെ പലിശ വാഗ്ദാനം നല്കി ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണു പലരില്‍നിന്നായി നിക്ഷേപമായി തട്ടിയെടുത്തത്.
2018ല്‍ നിക്ഷേപകന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് കുഞ്ഞിച്ചന്തുനായരെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ പരാതികളെത്തിയതോടെയാണ് നീലേശ്വരത്തെ സ്ഥാപനം പൂട്ടി മുങ്ങിയത്.
നീലേശ്വരത്തിനു പുറമേ കാസർഗോഡ് ജില്ലയിലും പുറത്തുമായി നൂറോളം കേസുകളുണ്ട്. അമ്പലത്തറ പോലീസില്‍ മാത്രം 60 ഓളം കേസും ഹോസ്ദുര്‍ഗില്‍ 12ഉം നീലേശ്വരത്ത് 25 ലധികവും കേസുകളുണ്ട്.
എല്ലാ കേസുകളിലും ഹോസ്ദുര്‍ഗ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ഒരു ആത്മീയഗുരുവിന്റെ അനുയായി ആയി കഴിയുകയായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ഗുരുപുരത്തെത്തിയ വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയത്തെ വൃന്ദ രാജേഷ് ഒന്നാം പ്രതിയും കുഞ്ഞിച്ചന്തുനായര് രണ്ടാം പ്രതിയുമാണ്.
തളിപ്പറമ്പിലെ സുരേഷ് ബാബുവും കേസില്‍ പ്രതിയാണ്. ഈ സ്ഥാപനത്തിന്റെ നിക്ഷേപ ഏജന്റായ ചേടി റോഡ് സ്വദേശിനിയായ യുവതിയെ ആറു കേസുകളില്‍ വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. കുഞ്ഞിച്ചന്തു നായരെ ഹോസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.