ഡെങ്കിപ്പനിക്കെതിരേ വാക്സിൻ; ഗവേഷണം മൂന്നാം ഘട്ടത്തിൽ
Wednesday, October 23, 2024 2:16 AM IST
കൊച്ചി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ ) നേതൃത്വത്തിൽ ഡെങ്കിപ്പനിക്കെതിരേ തദ്ദേശീയമായി വികസിപ്പിച്ച ‘ഡെങ്കി ഓൾ’ വാക്സിന്റെ പരീക്ഷണം കൊച്ചി അമൃതയിൽ ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണു ഡെങ്കിപ്പനിക്കെതിരായ വാക്സിൻ മൂന്നാമത്തെ പരീക്ഷണഘട്ടത്തിൽ എത്തുന്നത്.
അമൃത ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ, മൈക്രോബയോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളുടെ നേതൃത്വത്തിൽ കലൂരിലുള്ള അമൃത അർബൻ ഹെൽത്ത് സെന്ററിലാണു വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ നടക്കുന്നത്.
ഐസിഎംആർ, വാക്സിൻ നിർമാതാക്കളായ പാനേഷ്യ ബയോടെക്കുമായി ചേർന്നു രാജ്യത്തുടനീളം 19 കേന്ദ്രങ്ങളിലായി 10,335 വ്യക്തികളിലാണു വാക്സിന്റെ പ്രവർത്തനം പഠനവിധേയമാക്കുന്നത്.
ഡെങ്കിപ്പനിയുടെ നാല് വകഭേദങ്ങളെയും ചെറുക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിക്കുകയെന്നതാണു പ്രധാന വെല്ലുവിളിയെന്ന് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ടീന മേരി ജോയ് പറഞ്ഞു. ഇന്ത്യയിൽ രോഗത്തിന്റെ എല്ലാ വകഭേദങ്ങളും കാണപ്പെടുന്നുണ്ട്.
ഒരിക്കൽ ഡെങ്കിപ്പനി ഭേദമായവർക്ക് പിന്നീടും രോഗബാധ ഉണ്ടാകാൻ ഇതിടയാക്കുന്നു.നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ‘ഡെങ്കി ഓൾ’ വാക്സിൻ എല്ലാ ഡെങ്കി വകഭേദങ്ങൾക്കും ഫലപ്രദമാണെന്ന് ആദ്യ രണ്ടു പരീക്ഷണഘട്ടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.