ബിനു ജോർജ്
കോഴിക്കോട്: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ശിപാർശ ചെയ്യുന്ന ആനുകൂല്യം നൽകുന്നതിലുണ്ടാവുന്ന വീഴ്ചയ്ക്കു കാരണം അപേക്ഷകളുടെ ബാഹുല്യമാണെന്ന വിചിത്രവാദവുമായി സംസ്ഥാന സർക്കാർ. 144.67 കോടി രൂപയാണു സഹകരണ ധനകാര്യ സ്ഥാപനങ്ങൾക്കു സർക്കാർ നൽകാനുള്ളത്.
കർഷകർ നൽകുന്ന അപേക്ഷകളുടെയും കടാശ്വാസ കമ്മീഷൻ ആനുകൂല്യത്തിനു ശിപാർശ ചെയ്യുന്ന പ്രപ്പോസലുകളുടെയും ആധിക്യം കാരണം പരിശോധനാ നടപടികൾ മന്ദഗതിയിലാകുന്നുവെന്നും ആനുകൂല്യത്തുക നൽകുന്നതിൽ കാലതാമസം നേരിടുന്നുവെന്നുമാണ് എംഎൽഎമാരുടെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ കൃഷി മന്ത്രി പി. പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്.
കടാശ്വാസ കമ്മീഷൻ ശിപാർശ ചെയ്യുന്ന തുക ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾക്കു കൈമാറുന്നതിനു മുൻപ് സഹകരണ രജിസ്ട്രാർ പരിശോധിക്കണം. നിലവിൽ കടാശ്വാസ കമ്മീഷൻ ശിപാർശ ചെയ്ത 269.81 കോടി രൂപയുടെ പ്രപ്പോസലുകളിൽ സഹകരണ സംഘം രജിസ്ട്രാർ പരിശോധന നടത്തി 154.70 കോടി രൂപ സഹകരണ സംഘങ്ങൾക്കു നൽകണമെന്നു ശിപാർശ ചെയ്തിട്ടുണ്ട്.
ഇതിൽ 10.03 കോടി രൂപ മാത്രമാണ് സർക്കാർ കൈമാറിയത്. കുടിശികയായ 144.67 കോടി രൂപ നൽകാൻ ഇനിയൊരു പരിശോധനയും ആവശ്യമില്ലെന്നിരിക്കേയാണ് സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാൻ അപേക്ഷകളുടെ ആധിക്യത്തെ മറയാക്കിയിരിക്കുന്നത്. കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിശോധിക്കാൻ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അതു പരിഹരിക്കേണ്ടതും സർക്കാർ തന്നെയാണ്.
വായ്പാബാധ്യത സംബന്ധിച്ച അപേക്ഷകളിൽ കടാശ്വാസ കമ്മീഷൻ കൽപ്പിക്കുന്ന തീർപ്പു പ്രകാരം വായ്പക്കാരനും ധനകാര്യ സ്ഥാപനങ്ങളും നിശ്ചിത വിഹിതം അടയ്ക്കണം. ധനകാര്യ സ്ഥാപനങ്ങളുടെ വിഹിതം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.
കമ്മീഷന്റെ ഉത്തരവു പ്രകാരം കർഷകർ തങ്ങളുടെ വിഹിതം അടച്ചിട്ടും സർക്കാരിൽനിന്നു പണം ലഭിക്കാത്തതിന്റെ പേരിൽ വായ്പാ പ്രമാണങ്ങൾ ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചുവയ്ക്കുന്നതു പലയിടങ്ങളിലും പ്രശ്നങ്ങൾക്കു വഴിതെളിക്കുന്നുണ്ട്.
സർക്കാരിന്റെ വീഴ്ചയാണു പ്രശ്നങ്ങൾക്കു കാരണമെന്നു വ്യക്തമാണെന്നിരിക്കേ കർഷകർക്കു കടാശ്വാസം നൽകുകയെന്ന കമ്മീഷന്റെ ഉദേശ്യശുദ്ധിയെത്തന്നെ കുറ്റപ്പെടുത്തിയാണു മന്ത്രിയുടെ മറുപടിയെന്ന് ആക്ഷേപമുയരുന്നുണ്ട്.
സഹകരണ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്ന കർഷകരെ സഹായിക്കാനായി 2006ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് ഇന്ത്യയിലാദ്യമായി കേരളത്തിൽ കടാശ്വാസ കമ്മീഷൻ രൂപവത്കരിച്ചത്.
പരമാവധി രണ്ടു ലക്ഷം രൂപവരെ കടാശ്വാസം നൽകാനാണ് കമ്മീഷന് അധികാരമുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളിലെ കർഷകർ 2016 മാർച്ച് 31 വരെയും എടുത്ത വായ്പകൾക്കാണ് കടാശ്വാസം അനുവദിച്ചുവരുന്നത്.