വയനാട്ടിൽ പ്രിയങ്കയുടെ മാസ് എൻട്രി
Wednesday, October 23, 2024 2:16 AM IST
ജോജി വർഗീസ്
ബത്തേരി: രാത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രിയങ്കയുടെ വയനാട് എൻട്രി. നാമനിർദേശ പത്രിക സമർപ്പണത്തിനായി ഇന്നലെ വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി യാത്രയ്ക്കിടെ ബത്തേരിയിലാണു മാസ് എൻട്രി നടത്തിയത്.
താമസസൗകര്യമൊരുക്കിയ സപ്ത റിസോർട്ടിലേക്ക് വരുംവഴി രാത്രി ഒമ്പതോടെ റിസോർട്ടിനു സമീപമുള്ള കുപ്പാടി പൂളവയൽ കരിമാംകുളത്തിൽ പാപ്പച്ചന്റെ വീട്ടിലാണു പ്രിയങ്ക അപ്രതീക്ഷിതമായി എത്തിയത്.
പാപ്പച്ചൻ-ത്രേസ്യാമ്മ ദന്പതികളുടെ മകൻ എബി കോണ്ഗ്രസ് പ്രവർത്തകനാണ്. വഴിയിൽ കാത്തുനിന്ന അദ്ദേഹം പ്രിയങ്കയുടെ വാഹനം കൈ കാട്ടി നിർത്തിച്ച് പ്രിയ ങ്കയെ നേരിൽക്കാണാനുള്ള അമ്മയുടെ ആഗ്രഹം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം കരിമാംകുളത്തിൽ വീട്ടിലേക്കു പോകാൻ പ്രിയങ്ക തീരുമാനിക്കുകയായിരുന്നു.
രാത്രി അപ്രതീക്ഷിത അതിഥിയെ കണ്ട ത്രേസ്യാമ്മ പ്രിയങ്കയെ കെട്ടിപ്പിടിച്ച് ചുംബിച്ചു. വിശേഷങ്ങൾ പറഞ്ഞു. വീട്ടുകാരും ആകെ ത്രില്ലിലായി. 20 മിനിറ്റോളമാണു പ്രിയങ്ക വീട്ടിൽ ചെലവഴിച്ചത്. വീട്ടുകാരുമായി കുശലം പറഞ്ഞ പ്രിയങ്ക കുട്ടികളെ ലാളിച്ചു.
പ്രിയങ്കയെ കാണാനും വർത്തമാനം പറയാനും കഴിഞ്ഞ സന്തോഷത്തിൽ ത്രേസ്യാമ്മ കണ്ണീർ പൊഴിച്ചു. കൊന്തയും മിഠായിയും നൽകിയാണു പ്രിയങ്കയെ ത്രേസ്യാമ്മ യാത്രയാക്കിയത്.
പിന്നീട്, സമീപത്തെ കടയപ്പറന്പിൽ ജോയിയുടെ വീട്ടുമുറ്റത്തും പ്രിയങ്കയെത്തി. അവിടെ ഉണ്ടായിരുന്നവരോടു വോട്ട് അഭ്യർഥിച്ച പ്രിയങ്ക ഫോട്ടോയ്ക്കു പോസ് ചെയ്തു.