നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ ശൈത്യകാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. ഈ മാസം 27 മുതൽ 2025 മാർച്ച് 29 വരെയാണ് ഇതു പ്രാബല്യത്തിലാകുക. നിലവിലുള്ള വേനൽക്കാല പട്ടികയിൽ 1,480 സർവീസുകളാണുണ്ടായിരുന്നത്. ശൈത്യക്കാല പട്ടികയിൽ ഇത് 1,576 പ്രതിവാര സർവീസുകളാകും.
രാജ്യാന്തര സെക്ടറിൽ 26 ഉം ആഭ്യന്തര സെക്ടറിൽ ഏഴും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്. 67 പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31 സർവീസുകളുമാണ് കൊച്ചിയിൽനിന്നുള്ളത്.
പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രകാരം യുഎഇയിലേക്കുള്ള മൊത്തം പ്രതിവാര സർവീസുകളുടെ എണ്ണം 134 ആയിരിക്കും. രാജ്യാന്തരതലത്തിൽ ആഴ്ചയിൽ 51 ഓപ്പറേഷനുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണു പട്ടികയിൽ ഒന്നാമത്.
എത്തിഹാദ് - 28, എയർ അറേബ്യ അബുദാബി - 28, എയർ ഏഷ്യ - 18, എയർ ഇന്ത്യ - 17, എയർ അറേബ്യ, ആകാശ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പുർ എയർലൈൻസ് - 14, എന്നിവരാണ് മറ്റു പ്രമുഖ എയർലൈനുകൾ.
ആഭ്യന്തര സെക്ടറിൽ ബംഗളൂരു- 112, മുംബൈ- 75, ഡൽഹി- 63, ചെന്നൈ- 61, ഹൈദരാബാദ് - 52, അഗത്തി - 15, അഹമ്മദാബാദിലേക്കും കോൽക്കത്തയിലേക്കും 14 , പൂന- 13, കോഴിക്കോട്, ഗോവ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഴു വീതവും സേലത്തേക്ക് അഞ്ചു സർവീസുകളുമാണ് സിയാൽ ശൈത്യകാല സമയക്രമത്തിൽ പ്രവർത്തിക്കുക.
2023-24 സാമ്പത്തികവർഷത്തിൽ 1,000 കോടി ക്ലബ്ബിൽ പ്രവേശിച്ച സിയാൽ, ഒരു കലണ്ടർ വർഷത്തിലും സാമ്പത്തിക വർഷത്തിലും ഒരു കോടി യാത്രക്കാർ എത്തിച്ചേർന്ന കേരളത്തിലെ ഏക വിമാനത്താവളമായി മാറി.
ഇന്ത്യൻ വ്യോമയാന മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസൃതമായി സൗകര്യങ്ങൾ നടപ്പിലാക്കാൻ കമ്പനി ദൈനംദിനം ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.