എം.എം. ലോറന്‍സിന്റെ മൃതദേഹം പഠനത്തിനായി കൈമാറാമെന്നു കോടതി
Thursday, October 24, 2024 2:09 AM IST
കൊച്ചി: സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി കൈമാറാമെന്നു ഹൈക്കോടതി.
മകള്‍ ആശാ ലോറന്‍സ് നല്കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തിന് വിട്ടുകൊടുക്കണമെന്ന് ലോറന്‍സ് പറഞ്ഞതായുള്ള രണ്ടു സാക്ഷികളുടെ മൊഴികളടക്കം പരിഗണിച്ചാണു കോടതി ഉത്തരവ്. അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് ആശ അറിയിച്ചു.
ലോറന്‍സിന്റെ മൃതദേഹം ക്രൈസ്തവ മതാചാര പ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ആശ ഹര്‍ജി നല്‍കിയിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മറ്റു മക്കളായ എം.എല്‍. സജീവനും സുജാത ബോബനും അറിയിച്ചതിനെത്തുടര്‍ന്ന് ഈ തീരുമാനം നടപ്പാക്കാനിരിക്കെയായിരുന്നു ആശയുടെ ഹര്‍ജി.
തുടര്‍ന്ന് ആശയെയും മറ്റു മക്കളെയും കേട്ടശേഷം മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനമെടുത്തു. പ്രിന്‍സിപ്പല്‍ ഒരു സമിതി രൂപീകരിച്ചാണു വിഷയം പരിശോധിച്ചത്. ഈ തീരുമാനം ചോദ്യം ചെയ്തു ആശ നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്.