നിഗേഷ് ഐസക്
മൂന്നാർ: ഈ കാട്ടാനകളെ പിടികൂടി കാടുകയറ്റാൻ ഇനിയും എത്ര ജീവനും സ്വത്തും നഷ്ടപ്പെടണം. ഇത്തരത്തിൽ മരണഭയത്തിൽ കഴിയാൻ മൂന്നാർ, മറയൂർ മേഖലകളിലെ ജനങ്ങൾ എന്തു തെറ്റാണ് ചെയ്തിരിക്കുന്നത്.
പടയപ്പ, അരിക്കൊമ്പൻ, ഒറ്റക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നുമൊക്കെ ഓമനപ്പേരു വിളിക്കുന്നവർക്ക് ഈ കൊലകൊമ്പന്മാരുടെ ക്രൂരതകളൊക്കെ വിനോദമായിരിക്കാം. എന്നാൽ ഈ പ്രദേശത്തെ ജനങ്ങൾ മരണത്തെ മുന്നിൽക്കണ്ടാണ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. എപ്പോഴും എവിടെയും കാട്ടാന പ്രത്യക്ഷപ്പെടാവുന്ന അവസ്ഥ. അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടി നാടുകടത്തിയ മാതൃകയിൽ ഈ കാട്ടാനകളെയും പിടികൂടി ഉൾക്കാട്ടിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങൾക്കിടെ നാലു പേരാണ് ഈ മേഖലയിൽ ആനകളുടെ ആക്രമണങ്ങൾക്ക് ഇരയായത്. ജനുവരി എട്ടിന് ശാന്തൻപാറയ്ക്കു സമീപം പന്നിയാർ എസ്റ്റേറ്റിലെ തൊഴിലാളി പരിമളം ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
രണ്ടാഴ്ചയ്ക്കു ശേഷം ജനുവരി 22ന് മൂന്നാറിലെ ഗുണ്ടുമല എസ്റ്റേറ്റിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് സ്വദേശി, 79 കാരനായ പാൽരാജിനെ ആന ചവിട്ടിക്കൊന്നു. 26ന് ബിയൽറാം സ്വദേശിയായ സൗന്ദർരാജന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു.
ഫെബ്രുവരി 27ന് മൂന്നാറിലെ കന്നിമല എസ്റ്റേറ്റിൽ ഓട്ടോയിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന 45 കാരനായ ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിനെയും കാട്ടാന ചവിട്ടിക്കൊന്നു. മൂന്നാർ, മറയൂർ മേഖലകളിലാണ് പടയപ്പയുടെ പരാക്രമം ഏറെയും. ഏതാനും നാളുകൾക്കു മുന്പ് പടയപ്പയും ഒറ്റക്കൊന്പനും മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ വച്ച് ഏറ്റുമുട്ടിയത് ജനവാസ മേഖലകളെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.
മൂന്നാർ - ഉടുമല അന്തർ സംസ്ഥാന പാതയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പടയപ്പ നിരവധി തവണ വാഹനങ്ങളുടെ സമീപത്തേക്ക് പാഞ്ഞടുത്തിട്ടുണ്ട്. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലെ മാലിന്യസംസ്കരണ പ്ലാന്റിലേക്ക് പതിവായി എത്തിയ പടയപ്പയെ തടയാൻ കൂറ്റൻ ഇരുന്പുഗേറ്റ് സ്ഥാപിക്കേണ്ടിവന്നു.
വഴിമുട്ടി വ്യാപാരികളും രാത്രികാലങ്ങളിൽ മൂന്നാർ ടൗണിലെത്തി കാട്ടാനകൾ കടകൾ ആക്രമിക്കുന്നത് പതിവായതോടെ വ്യാപാരികളും ആശങ്കയിലാണ്. കൃത്യമായ ഇടവേളകളിൽ എത്തി ഒരേ കടകൾ ആക്രമിക്കുന്നതും പതിവാണ്. ഭക്ഷ്യവസ്തുക്കൾ ലക്ഷ്യമിട്ടാണ് ഇവ വ്യാപാരസ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത്.
മൂന്നാർ നല്ലതണ്ണി ജംഗ്ഷനിലുള്ള പാപ്പുക്കുഞ്ഞിന്റെ പച്ചക്കറിക്കട കാട്ടാന തകർത്തത് ആറു തവണയാണ്. ഇതിനു സമീപത്തുള്ള അയ്യപ്പന്റെ കട രണ്ടു തവണ തകർത്തു.
ചൊക്കനാട് എസ്റ്റേറ്റിലുള്ള പുണ്യവേലിന്റെ പലചരക്കുകട പതിനാറു തവണയാണ് കാട്ടാനകൾ ആക്രമിച്ചത്. കാട്ടാനകളുടെ ആക്രമണത്തിന് ഇരയാകുന്നതു വലിയ സാന്പത്തിക നഷ്ടമുണ്ടാകുന്നതായി വ്യാപാരികൾ പറയുന്നു.
ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കേണ്ട വനംവകുപ്പ് ഉറംക്കംനടിക്കുകയാണ്. കാട്ടാനകൾ ജനവാസ മേഖലകളിൽ എത്തുന്നത് നിരീക്ഷിക്കാനും തടയാനും നിയമിതരായ ആർആർടി സംഘം കാഴ്ചക്കാരായിരിക്കുന്നു.