സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു
Wednesday, October 23, 2024 1:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ 10 വർഷത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ 544 കോടി രൂപ വില വരുന്ന മയക്കുമരുന്ന് സംസ്ഥാനത്തുനിന്നു പിടികൂടിയതായി എക്സൈസ് മന്ത്രി എം.ബി. രാജേഷ് തന്നെ വ്യക്തമാക്കുന്നു.
കഞ്ചാവും സിന്തറ്റിക്ക് ഡ്രഗുകളായ എംഡിഎംഎ, എൽഎസ്ഡി, മെത്ത ഫിറ്റമിൻ, നൈട്രേസെഫാം, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കളാണു പിടികൂടുന്നതിൽ അധികവും. ലഹരിവസ്തുക്കൾ കണ്ടെത്താനായി 2014 മുതൽ സംസ്ഥാനത്ത് 8,55,194 പരിശോധനകളാണ് എക്സൈസ് നടത്തിയത്.
കേസുകളിൽ ഉൾപ്പെട്ടവരുടെ ശരാശരി പ്രായം 18നും 40നും ഇടയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 154 സ്കൂൾ വിദ്യാർഥികൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടതായും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ലഹരിക്കും മയക്കുമരുന്നിനും എതിരേ യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ആരംഭിച്ച വിമുക്തി പദ്ധതി വഴി കാര്യമായ പുരോഗതി ഉണ്ടായില്ല. 66.74 കോടി രൂപയാണു വിമുക്തിക്കുവേണ്ടി ഖജനാവിൽനിന്നു ചെലവഴിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികൾക്കു ലഹരിവിരുദ്ധ ബോധവത്കരണത്തിനായി 7.22 ലക്ഷം രൂപ ചെലവാക്കി. ലഹരി വരുന്ന വഴികൾ അടയ്ക്കാനോ പ്രധാന ലഹരി സപ്ലൈയേഴ്സിനെ പിടികൂടാനോ സർക്കാരിനു സാധിച്ചില്ല. പിടിയിലായവരിൽ ഭൂരിഭാഗവും ചെറുകിട ഏജന്റുമാർ മാത്രമാണ്.