ആത്മഹത്യാശ്രമക്കുറ്റം: ഹര്‍ജിക്കാരിക്കെതിരായ തുടര്‍നടപടികള്‍ റദ്ദാക്കി
Wednesday, October 23, 2024 1:11 AM IST
കൊച്ചി: മാനസിക വിഷമമുള്ളവരെ സമൂഹത്തോടു ചേര്‍ത്തുനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് 2017ലെ മാനസികാരോഗ്യ നിയമത്തിലെ വ്യവസ്ഥയെന്നതിനാല്‍ മുന്‍കാല പ്രാബല്യം നല്കി പരിഗണിക്കാവുന്നതാണന്നു ഹൈക്കോടതി. തനിക്കെതിരായ ആത്മഹത്യാശ്രമക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി.എസ്. സുധയുടെ നിരീക്ഷണം.
മുമ്പ് എല്ലാ ആത്മഹത്യാശ്രമങ്ങളും കുറ്റകരമായി കണക്കാക്കിയിരുന്നെങ്കിലും മാനസിക സമ്മർദത്തിനടിപ്പെട്ടാണ് ആത്മഹത്യാശ്രമമെന്നു തെളിഞ്ഞാല്‍ കേസെടുക്കരുതെന്ന് 2017ലെ മാനസികാരോഗ്യ നിയമത്തിലെ 15-ാം വകുപ്പില്‍ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാനസിക വിഷമമുള്ളവരെ സമൂഹത്തോടു ചേര്‍ത്തുനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണു നിയമമെന്നതിനാല്‍ മുന്‍കാല പ്രാബല്യം നല്‍കാമെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചു വ്യക്തമാക്കിയ കോടതി, ഹര്‍ജിക്കാരിക്കെതിരേ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി.
ഹര്‍ജിക്കാരിക്കെതിരേ 2016 ലാണ് ആത്മഹത്യാശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ച ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്ദത്തിലായതിനെത്തുടര്ന്നാണു താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും നിലവിലെ നിയമപ്രകാരം തനിക്കെതിരേ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
എന്നാല്‍, സംഭവം നടക്കുന്ന സമയത്ത് എല്ലാവിധ ആത്മഹത്യാശ്രമങ്ങളും കുറ്റകരമായിരുന്നതിനാല് കേസ് നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചു. മാനസിക സമ്മര്‍ദത്തിലാണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് ഹര്‍ജിക്കാരി പറയുമ്പോള്‍ അതല്ലെന്നു തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനാണെന്ന് കോടതി ചൂണ്ടിക്കാട്ടി.