ഡിജിറ്റൽ ലാൻഡ് സർവേയിൽ പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം: മുഖ്യമന്ത്രി
Wednesday, October 23, 2024 1:11 AM IST
തിരുവനന്തപുരം: രാജ്യത്ത് ഡിജിറ്റൽ ലാൻഡ് സർവേയിൽ മികച്ച പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡിജിറ്റൽ ലാൻഡ് സർവേ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് എന്റെ ഭൂമി ഡിജിറ്റൽ ഭൂരേഖാ സംവിധാനം യാഥാർഥ്യമായിട്ടുള്ളത്. രാജ്യത്തിനാകെ മാതൃകയായ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഭൂരേഖാ വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിലൂടെ ലഭിക്കും.
ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, സർട്ടിഫിക്കറ്റ്, ഭൂനികുതി അടവ്, ന്യായവില നിർണയം, ഓട്ടോമ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങിയ ഒട്ടേറെ സേവനങ്ങൾ ഇനി ഈ പോർട്ടലിലൂടെ ലഭ്യമാകും.
വിവിധ ഓഫീസുകൾ കയറിയിറങ്ങാതെതന്നെ ഇനി പൊതുജനങ്ങൾക്ക് ഭൂമിസംബന്ധമായ ഇടപാടുകൾ കാര്യക്ഷമമായും സുതാര്യമായും ലഭ്യമാകും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആരംഭിച്ച എന്റെ ഭൂമി ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാർസലുകളിലായി 4.8 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ ഇതിനോടകം പൂർത്തിയാക്കി.
കാസർഗോഡ് ജില്ലയിലെ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോർട്ടൽ മൂന്ന് മാസത്തിനകം ഡിജിറ്റൽ സർവേ പൂർത്തിയായ 212 വില്ലേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പദ്ധതി വിശദീകരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.