കൊരട്ടി കോൺഗ്രസിലെ പോര് മറനീക്കി പുറത്തേക്ക്
1565417
Saturday, June 7, 2025 1:00 AM IST
കൊരട്ടി: മുമ്പെങ്ങുമില്ലാത്തവിധം കൊരട്ടി കോൺഗ്രസിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തേക്ക്. മണ്ഡലം പ്രസിഡന്റിന്റെ ചുമതല കൈമാറ്റം ചെയ്യുന്നതിനായി ഏദൻ ഓഡിറ്റോറിയത്തിൽ കഴി ഞ്ഞ ദിവസം ചേർന്ന യോഗം വാഗ്വാദങ്ങൾക്കുപിന്നാലെ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയാണ് പിരിഞ്ഞത്.
യോഗത്തിന്റെ തുടക്കംമുതൽ തർക്കത്തിലേക്കുനീങ്ങി. എംഎൽഎ അടക്കമുള്ള നേതാക്കളെ ഒരുവിഭാഗം തടഞ്ഞുവച്ചു. പിന്നീട് പ്രതിഷേധസ്വരം ഉയർത്തിയവർ പിരിഞ്ഞുപോയതിനുശേഷം പ്രസിഡന്റ് ചുമതല കൈമാറിയെന്നു നേതാക്കൾ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാർ നിലപാട് കടുപ്പിക്കാനും ഇവർക്കെതിരേ ജില്ലാ നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങാനും സാധ്യതയേറി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൊരട്ടി കോൺഗ്രസ് ഗുരുതരമായ പ്രതിസന്ധിയിലേക്ക് കടക്കുമെന്ന് ഉറപ്പായി.
സംഭവത്തിലേക്ക് നയിച്ചത്:
കൊരട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അവധിയെടുത്ത് വിദേശത്തേക്കു പോകുന്നതിനെത്തുടർന്ന് പകരക്കാരനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം രൂപപ്പെട്ടത്. നിലവിൽ എ ഗ്രൂപ്പാണ് പ്രസിഡന്റ് സ്ഥാനം കൈയാളുന്നത്. ഐ ഗ്രൂപ്പിന്റെ മുൻനിരയിൽനിന്ന് വർഷങ്ങളായി പ്രവര്ത്തിച്ച വ്യക്തിയെ അടർത്തിയെടുത്ത് മണ്ഡലം പ്രസിഡന്റിന്റെ ചാർജ് കൊടുക്കാനുള്ള നീക്കമാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചത്. യാതൊരു കൂടിയാലോചനകളുമില്ലാതെ തന്റെ ഗ്രൂപ്പ് ശക്തീകരിക്കുന്നതിനുള്ള എംഎൽഎയുടെ വഴിവിട്ട ഇടപെടലാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. എന്നാൽ ആരോപണം എംഎൽഎ നിഷേധിച്ചിരുന്നു.
കെഎസ്യു കാലഘട്ടം മുതൽ നാളിതുവരെ പ്രസ്ഥാനത്തിലെ പല സ്ഥാനങ്ങളും വഹിച്ചുപോന്ന വ്യക്തി സ്ഥാനമോഹത്തിന്റെ പേരിൽ സ്വന്തം ടീമിനെ തള്ളിപ്പറഞ്ഞതായും ഇവർ ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ 27നു പുതിയ മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങ് ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെതുടർന്നു നടന്നില്ല. തർക്കം വാഗ്വാദത്തിനപ്പുറത്തേക്കു നീങ്ങുന്ന സ്ഥിതിവന്നപ്പോൾ കൂടിയാലോചനയ്ക്കുശേഷം മറ്റൊരു ദിവസം നടത്താമെന്ന മണ്ഡലത്തിന്റെ ചാർജ് വഹിക്കുന്ന നേതാവിന്റെ ഉറപ്പിൽ നെഹ്റു അനുസ്മരണത്തിലൊതുക്കി മീറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധസ്വരമുയർത്തിയ സിബി തെക്കിനിയത്ത്, ലിജോയ് ചാമക്കാല, ഷാജു കള്ളിയത്ത് എന്നിവരെ 31ന് ജില്ലാ പ്രസിഡന്റ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മനേഷ് സെബാസ്റ്റ്യൻ, ജോമോൻ ആട്ടോക്കാരൻ എന്നിവരുടെപേരിൽ കാരണം കാണിക്കൽ നോട്ടീസും നൽകി.
തുടർന്നാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ നിർദിഷ്ട വ്യക്തിയെത്തന്നെ ചുമതല ഏൽപിക്കാൻചേർന്ന യോഗം ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയത്. സനീഷ്കുമാർ ജോസഫ് എംഎൽഎ, കെപിസിസി സെക്രട്ടറി എ. പ്രസാദ്, ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, ഒ.എസ്. ചന്ദ്രൻ എന്നിവരെയാണ് ഒരുവിഭാഗം തടഞ്ഞുവച്ചത്.
എൺപതോളംപേർ പങ്കെടുത്ത യോഗത്തിൽ ആരേയും മിനിറ്റ്സിൽ ഒപ്പിടാനും സമ്മതിച്ചില്ല.