നഗരപ്രദേശങ്ങളിലെ വെളളക്കെട്ട്; മാസ്റ്റർ പ്ലാൻ വേണം: സുരേഷ്ഗോപി
1565414
Saturday, June 7, 2025 1:00 AM IST
തൃശൂർ: നഗരപ്രദേശങ്ങളിൽ വർഷക്കാലത്തു ദുരിതംവിതയ്ക്കുന്ന വെള്ളക്കെട്ടിനു ശാശ്വതപരിഹാരം കാണാൻ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപി. കുട്ടനാട്ടിലെ വെള്ളക്കെട്ടിനു പരിഹാരം കാണാൻ പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയ വിദഗ്ധൻ ഡോ. കെ.ജി. പദ്മകുമാറിനെ ഇതിനായി കൊണ്ടുവരുമെന്നും അദ്ദേഹം പെരിങ്ങാവ് ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഹാളിൽ നടന്ന റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയിൽ ഉറപ്പുനൽകി.
20 വർഷംമുൻപ് നഗരത്തിലെ വെള്ളക്കെട്ടുനിവാരണത്തിനു പഠനം നടത്തിയ റിട്ട. എൻജിനീയർ നാരായണസ്വാമി കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി, കാലാനുസൃതമായ പുതിയ പരിഹാരമാർഗങ്ങൾകൂടി ചേർക്കണമെന്നും മന്ത്രി നിർദേശിച്ചു. ജലനിർഗമനം സുഗമമാക്കുന്നതിനു കൈയേറ്റം ഒഴിവാക്കി തോടുകളുടെ ആഴവും വീതിയും കൂട്ടണം. ഇതിനായി ഡിജിറ്റൽ സർവേ നടത്താൻ തിങ്കളാഴ്ച മേയറെ നേരിൽകണ്ട് ആവശ്യപ്പെടും. വെള്ളക്കെട്ടിൽ അടിയന്തരരക്ഷാപ്രവർത്തനത്തിനു ഫൈബർ ബോട്ടും രണ്ടു പല്ലക്കും എംപി ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലർമാരായ പൂർണിമ സുരേഷ്, ഡോ. ആതിര, നിജി, എൻ. പ്രസാദ്, എൻ.വി. രാധിക, റസിഡൻസ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് സൈമണ്‍ പുളിക്കൽ, പി. കൃഷ്ണകുമാർ, ജയൻ തോമസ്, ബിജെപി ഭാരവാഹികളായ അഡ്വ. ബി. ഗോപാലകൃഷ്ണൻ, അഡ്വ. ഉല്ലാസ് ബാബു, അഡ്വ. കെ.കെ. അനീഷ്കുമാർ, ജസ്റ്റിൻ ജേക്കബ് എന്നിവരും പങ്കെടുത്തു.