അപകടാവസ്ഥയിലുള്ള കെട്ടിടം നിലനിർത്താൻ കുറുക്കുവഴി കാട്ടിക്കൊടുത്ത് കോർപറേഷൻ
1565413
Saturday, June 7, 2025 1:00 AM IST
തൃശൂർ: അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിലുള്ളവ പൊളിക്കാനുള്ള നടപടികൾ സ്വീകരിക്കാതെ കെട്ടിടം നിലനിർത്താനുള്ള കുറുക്കുവഴി കാണിച്ചുകൊടുത്ത് കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ കത്ത്. കെട്ടിട ഉടമയോടു സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനാണു നിർദേശിച്ചിട്ടുള്ളത്. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ കോർപറേഷന് അധികാരമുണ്ടെന്നിരിക്കെയാണ് കോർപറേഷന്റെ നിരുത്തരവാദപരമായ നടപടി.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ഉടമകൾ മേയറെയും സിപിഎം നേതാക്കളെയും സമീപിക്കുമ്പോൾ അവരോടു കോർപറേഷന് അപേക്ഷ നൽകാൻ നിർദേശിക്കുകയാണെന്നു കൗൺസിലർ ജോൺ ഡാനിയൽ ആരോപിച്ചു. ഇങ്ങനെ ലഭിക്കുന്ന അപേക്ഷയിൽ എൻജിനീയറിംഗ് കോളജിലെ സ്ട്രക്ചറൽ ഡിപ്പാർട്ട്മെന്റിനെ സമീപിച്ച് ബലക്ഷമതാ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ കത്തുനല്കും.
കോർപറേഷന്റെ ഔദ്യോഗിക കത്തുകൂടിയാകുന്പോൾ എൻജിനീയറിംഗ് കോളജിൽനിന്നു ബലക്ഷമതാ സർട്ടിഫിക്കറ്റുകൾ സന്പാദിക്കുന്നതു കെട്ടിട ഉടമയ്ക്ക് എളുപ്പമാകുമെന്നും ജോൺ ഡാനിയൽ കുറ്റപ്പെടുത്തി. വ്യാജ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് ആരോപണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
അപകടാവസ്ഥയിൽ കെട്ടിടം നിലനിർത്താനുള്ള നടപടികൾ കോർപറേഷൻ സ്വീകരിക്കില്ലെന്നും എൻജിനീയറിംഗ് കോളജ് ബലക്ഷമതാ സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നതിലെ അപാകതകൾക്കെതിരേ വിജിലൻസിനെ സമീപിക്കുമെന്നും മേയർ പറഞ്ഞിരുന്നു. ഇതിനിടെയാണ് മേയറുടെ പ്രസ്താവനകൾക്കു വിരുദ്ധമായ നടപടികൾ കോർപറേഷൻ സ്വീകരിക്കുന്നത്.