ഇരട്ടിമധുരമായി തേറന്പിലിന്റെ പിറന്നാൾ ആഘോഷം
1565411
Saturday, June 7, 2025 1:00 AM IST
സ്വന്തം ലേഖകൻ
തൃശൂർ: സൗഹൃദങ്ങൾ സന്പാദ്യമാക്കിയ തൃശൂരിന്റെ "സ്പീക്കർ'ക്ക് ശതാഭിഷേകനിറവിൽ ആശംസാപ്രവാഹം. രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽനിന്നുള്ളവരും സാമൂഹികപ്രവർത്തകരുമടക്കം നൂറുകണക്കിനുപേർ 84-ാംപിറന്നാൾനിറവിൽ തേറന്പിൽ രാമകൃഷ്ണന് ആയുരാരോഗ്യസൗഖ്യം നേർന്നു. തിരുവന്പാടി കൗസ്തുഭം ഓഡിറ്റോറിയത്തിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഒരുക്കിയ വിരുന്ന് രാഷ്ട്രീയംമറന്നുള്ള സൗഹൃദക്കാഴ്ചകൾക്കും വേദിയായി.
ഭാര്യ ചന്ദ്രമതിക്കൊപ്പമാണ് തന്നെ കാണാനെത്തിയ വിവിധ തലമുറകളിലുള്ള സ്നേഹിതരെ തേറന്പിൽ സ്വീകരിച്ചത്. തിരക്കേറിയതോടെ പൊന്നാടകളും സമ്മാനങ്ങളുമായി എത്തിയവർ ഏറെനേരം കാത്തിരുന്നാണ് തേറന്പിലിനെ കണ്ടുമടങ്ങിയത്.
രാവിലെ 10.45ന് തേറന്പിൽ രാമകൃഷ്ണൻ കുടുംബസമേതം എത്തുന്പോഴേക്കും കോണ്ഗ്രസ് പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു. ഭാര്യ ചന്ദ്രയ് ക്കൊപ്പം നിലവിളക്ക് കൊളുത്തി തുടക്കം. പിന്നാലെ ആദ്യമെത്തിയ അതിഥികൾക്കൊപ്പം ഊണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോണ്ഗ്രസ് പ്രവർത്തകർ, പ്രാദേശികനേതാക്കൾ, പ്രവർത്തകർ, സാംസ്കാരികപ്രവർത്തകർ തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളിലുള്ളവരും തേറന്പിലിന് അനുമോദനവുമായെത്തി.
കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തൃശൂരിനെ പതിറ്റാണ്ടുകൾ നിയമസഭയിൽ പ്രതിനിധീകരിച്ച തേറന്പിലിനെ ആശ്ലേഷിച്ചാണ് ആദരമറിയിച്ചത്. മന്ത്രി ആർ. ബിന്ദു തേറന്പിലിന്റെ കാൽക്കൽ വീണതു രാഷ്ട്രീയഭേദങ്ങളെ മറികടന്ന കാഴ്ചയായി. മന്ത്രിയുടെ അമ്മയുടെ പ്രീഡിഗ്രികാലത്തെ സഹപാഠിയായിരുന്നു തേറന്പിൽ.
മന്ത്രി കെ. രാജൻ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, സ്വാമി ഗഭീരാനന്ദ, ഫുട്ബോൾ താരം ഐ.എം. വിജയൻ, ഡിസിസി പ്രസിഡന്റ് ജാസഫ് ടാജറ്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, സനീഷ്കുമാർ ജോസഫ് എംഎൽഎ, മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ടി.എൻ. പ്രതാപൻ, മുൻ എംപി രമ്യ ഹരിദാസ്, ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജയകുമാർ, ജോസ് ആലുക്കാസ്, എം.കെ. കണ്ണൻ, പെരുവനം കുട്ടൻമാരാർ, വൈദ്യരത്നം നീലകണ്ഠൻ മൂസ്, സി.കെ. നാരായണൻ നന്പൂതിരിപ്പാട്, കെ.പി. നന്പൂതിരീസ് ഭവദാസൻ, ടി.എസ്. കല്യാണരാമൻ, ഡി. മൂർത്തി, അഡ്വ. എ. സുരേശൻ, പി.എ. മാധവൻ, ഒ.അബ്ദുറഹിമാൻകുട്ടി, ജോസഫ് ചാലിശേരി, എം.പി. ജാക്സണ്, ഡോ. പി.വി. കൃഷ് ണൻനായർ, ഡോ. എസ്.കെ. വസന്തൻ, ഡോ. വി.എം. മനോഹരൻ, കലാമണ്ഡലം ക്ഷേമാവതി, വിദ്യാധരൻമാസ്റ്റർ, മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, തിരുവന്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ, മുൻ മേയർമാരായ ഐ.പി. പോൾ, രാജൻ പല്ലൻ, തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.