മൂന്നാർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിർമാണത്തിനുള്ള പരിശോധന നടന്നു
1548183
Monday, May 5, 2025 11:56 PM IST
മൂന്നാർ: മൂന്നാറിൽ സർക്കാർ നിർമിക്കാൻ ഉദ്ദേശിച്ചിട്ടുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ നടന്നു. പദ്ധതിയുടെ കാലാവധി അവസാനിക്കാൻ നാളുകൾ മാത്രം ബാക്കി നിൽക്കേയാണ് ആരോഗ്യ വകുപ്പ് നടപടികൾക്കു തുടക്കമിട്ടിരിക്കുന്നത്.
ആരോഗ്യ വകുപ്പ് പ്ലാനിംഗ് അഡീഷണൽ ഡയറക്ടർ വി. ഷിനു, നാഷണൽ ഹെൽത്ത് മിഷൻ ഓഫീസർ ശിവകുമാർ, ദേവികുളം മെഡിക്കൽ ഓഫീസർ ഡോ. ഷെറിൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രാഥമിക പരിശോധനകൾ നടത്തിയത്.
2024 മേയ് 19ന് ഇറക്കിയ ഉത്തരവിൽ ഒരു വർഷത്തിനകം നിർമാണം തുടങ്ങണമെന്നും അല്ലെങ്കിൽ പദ്ധതി റദ്ദാകുമെന്നും സർക്കാർ സൂചിപ്പിച്ചിരുന്നു.
ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു സമീപം സർവേ നന്പർ 20/1 ൽപ്പെട്ട അഞ്ച് ഏക്കർ ഭൂമിയിൽ 78.25 കോടി രൂപ ചെലവഴിച്ച് ആശുപത്രി നിർമിക്കുവാനായിരുന്നു സർക്കാർ ഉദ്ദേശിച്ചിരുന്നത്.
റവന്യു വകുപ്പിന്റെ അധീനതയിലുള്ള നിർദിഷ്ട ഭൂമി ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ തന്നെ നിലനിർത്തി കൈവശാനുഭവത്തിനും ഉപയോഗത്തിനുമായി ആരോഗ്യവകുപ്പിനു കൈമാറണം എന്നായിരുന്നു വ്യവസ്ഥ. ആരോഗ്യ വകുപ്പ് സ്ഥലം വിട്ടുകിട്ടുന്നതിനായുള്ള അപേക്ഷ നൽകിയെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല.
പദ്ധതി നഷ്ടമാകുമെന്ന അവസ്ഥയിൽ സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റീസ് എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതു പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് എതിർ സത്യവാങ്ങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.