തൊമ്മൻകുത്ത് ടൂറിസം വികസനത്തിന് തടസവാദവുമായി വനംവകുപ്പ്
1516462
Friday, February 21, 2025 11:48 PM IST
കരിമണ്ണൂർ: നൂറുകണക്കിനു സഞ്ചാരികളെ ആകർഷിക്കുന്ന തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്ററിന്റെ വികസനം വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് അനിശ്ചിതത്വത്തിൽ. മനോഹരമായ വെള്ളച്ചാട്ടവും ഗുഹകളും പ്രകൃതി സൗന്ദര്യവും നിറഞ്ഞ സഞ്ചാരികളുടെ ഇഷ്ടയിടമാണ് തൊമ്മൻകുത്ത്. ഇപ്പോൾ ഏഴുനിലകുത്തുവരെ മാത്രമാണ് സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത്.
ഇവിടെ നിന്ന് ആറുകിലോമീറ്റർ സഞ്ചരിച്ചാൽ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ചെകുത്താൻകുത്തിലെത്താം. മുത്തികുത്ത്, കടച്ചിയാർകുത്ത്, പളുങ്കൻ അള്ള്, തേൻകുഴികുത്ത് തുടങ്ങി നിരവധിവെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ വനംവകുപ്പ് തടസം നിൽക്കുകയാണ്. ആവശ്യത്തിനു ഗൈഡുമാർ ഇവിടെയുണ്ടെങ്കിലും കൂപ്പ്റോഡിലൂടെ സഞ്ചരിക്കാൻ അനുമതിയില്ലാത്ത സ്ഥിതിയാണ്. ട്രക്കിംഗിനും ഓഫ്റോഡ് ടൂറിസത്തിനുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയാത്തതും സഞ്ചാരികളെ നിരാശരാക്കുന്നു. കൂപ്പ് റോഡിലൂടെ സഞ്ചരിക്കാൻ കഴിയുന്നതരത്തിലുള്ള വാഹനങ്ങൾ ഏർപ്പെടുത്തിയാൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തും.
തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശങ്ങളായ ആനയാടിക്കുത്ത്, കോട്ടപ്പാറ, കാറ്റാടിക്കടവ്, മീനുളിയാൻപാറ, മക്കുവള്ളി, പാൽകുളംമേട്, കീഴാർകുത്ത്, മനയത്തടം എന്നീ പ്രകൃതിരമണീയമായ സ്ഥലങ്ങൾ ൂടി ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിച്ച് ട്രക്കിംഗിനും ഓഫ്റോഡ് ടൂറിസത്തിനും അവസരമൊരുക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
തൊമ്മൻകുത്തിന്റെ താഴ്ഭാഗത്ത് തടയണ നിർമിച്ച് പെഡൽ ബോട്ടിംഗ്, പാറയിടുക്കുകളെ ബന്ധിപ്പിച്ച് മാൻപാർക്ക്, പുഴയോരത്തുള്ള മരങ്ങളിൽ ട്രീ ഹൗസ്, പാറക്കല്ലുകളിൽ റോക്ക് ഹൗസുകൾ എന്നിവ നിർമിച്ചാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് സാഹസിക ക്യാന്പിംഗ് സാധ്യമാക്കാനും ഇതുവഴി കരിമണ്ണൂർ പഞ്ചായത്തിനെ ടൂറിസം കവാടമാക്കി മാറ്റാനും കഴിയും. എന്നാൽ ഇതിനു തടയിടാനുള്ള ശ്രമമാണ് വനംവകുപ്പധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
രണ്ടുവർഷം മുന്പ് തൊമ്മൻകുത്ത് ടൂറിസം വികസനത്തിനായി 70 ലക്ഷം അനുവദിച്ചെങ്കിലും ഏഴുനിലകുത്തുവരെയുള്ള ഒരുകിലോമീറ്റർ റോഡുപോലും സഞ്ചാരയോഗ്യമാക്കാൻ സാധിച്ചിട്ടില്ല. 20 ലക്ഷം ചെലവഴിച്ച് അപകടരഹിത കുളിസ്ഥലത്തിനായി പാറയിൽ നടകൾ കൊത്തിയുണ്ടാക്കിയെങ്കിലും ഇതു ഗേറ്റ്സ്ഥാപിച്ച് വനംവകുപ്പധികൃതർ അടച്ചുപൂട്ടി. ഇതിനു സമീപമുള്ള പ്ലാവുപൊത്ത് കാണാനും അനുമതിയില്ല.
തൊമ്മൻകുത്ത് ഇക്കോടൂറിസം സെന്ററിന്റെ വികസനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിൻ സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ചചെയ്ത് പ്രമേയം പാസാക്കി മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം-വനം മന്ത്രിമാർ ഡീൻ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ, കോതമംഗലം സിസിഎഫ്, ഡിഎഫ്ഒ എന്നിവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനു സഞ്ചാരികളെത്തുന്ന തൊമ്മൻകുത്തിന്റെ ടൂറിസം വികസനത്തിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാർ.