ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും ഒഴുകും പുഴപോലെ...
1463759
Friday, October 25, 2024 3:05 AM IST
കാനത്തൂർ: "ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും ഒഴുകും പുഴപോലെ ഇടയ്ക്ക് തളിർത്തും ഇടയ്ക്ക് തളർന്നും ഇവിടെ ജീവിതങ്ങൾ...' മൃഗയ സിനിമയിലെ പാട്ടും രംഗങ്ങളും കാണുമ്പോൾ മറ്റെല്ലാവരെയും പോലെ അതൊക്കെ ഏതോ വിദൂര സ്ഥലങ്ങളിൽ സംഭവിക്കുന്നതാകാമെന്ന ചിന്തയാണ് അടുത്തകാലംവരെ മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലുള്ളവർക്കും ഉണ്ടായിരുന്നത്. പക്ഷേ സിനിമയിലും സഫാരി പാർക്കുകളിലും മാത്രം കണ്ടറിഞ്ഞ പുലി വീട്ടുമുറ്റത്തുവരെ എത്തുന്ന യാഥാർഥ്യമാണ് ഇപ്പോൾ അവർ അഭിമുഖീകരിക്കുന്നത്.
ഏതാനും വർഷങ്ങൾക്കു മുമ്പുവരെ കാർഷികസമൃദ്ധിയുടെ മാത്രം വിളനിലങ്ങളായിരുന്നു കാസർഗോഡ് താലൂക്കിലെ മലയോരഗ്രാമങ്ങൾ. തെങ്ങും കമുകും റബറും ഫലവൃക്ഷങ്ങളുമെല്ലാം നിറഞ്ഞ കൃഷിയിടങ്ങൾ. കർണാടക വനത്തോടു ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ വല്ലപ്പോഴും ഒരാനയോ കാട്ടുപോത്തോ ഇറങ്ങുന്നതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ജനവാസകേന്ദ്രങ്ങൾക്കിടയിൽ ചെറിയ വനപ്രദേശമുണ്ടെങ്കിലും അവിടെ ചെറുമൃഗങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. കാട്ടുപന്നിയും കാട്ടുപോത്തും ആനയുമെല്ലാം ഇവിടെ പതിവായി ഇറങ്ങാൻ തുടങ്ങിയത് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മാത്രമാണ്.
സമൃദ്ധമായി തളിർത്തുനിന്ന തോട്ടങ്ങൾ കാട്ടാനകളുടെ വരവോടെ അവിടവിടെ തളർന്ന് നിലംപറ്റിത്തുടങ്ങി. ഒറ്റപ്പെട്ട സംഭവങ്ങളാണെന്നുകരുതി വീണ്ടും കൃഷിയിറക്കിയവർക്കും കാർഷികവിളകൾ വളർന്നു വലുതാകുമ്പോഴേക്കും വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ഇരുട്ടടി കിട്ടി. ആനയെ പേടിച്ച് പ്ലാവും കടപ്ലാവുമൊന്നും തോട്ടങ്ങളിൽ നിലനിർത്താൻ കഴിയാതായി. പയസ്വിനിപ്പുഴ നീന്തിക്കടന്നെത്തുന്ന കാട്ടാനക്കൂട്ടങ്ങളെ തുരത്താൻ കർഷകർ പന്തവും പടക്കവുമായി ഉറക്കമിളച്ച് കാത്തിരിക്കേണ്ട അവസ്ഥയായി.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ബ്ലോക്ക് പഞ്ചായത്തിന്റെ സൗരോർജവേലി ഭാഗികമായി പ്രവർത്തനക്ഷമമായതോടെ കാട്ടാനശല്യത്തിന് അൽപമെങ്കിലും ശമനമുണ്ടായതാണ്. നാട്ടുകാർ ഒന്നാശ്വസിച്ച് വരുമ്പോഴേക്കാണ് പുലിയുടെ വരവറിഞ്ഞത്.
വനാതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽനിന്ന് വളർത്തുപട്ടികളെ കാണാതാകുന്നത് പതിവായപ്പോൾ അതിനു പിന്നിൽ കാട്ടുപൂച്ചയോ പട്ടിപ്പുലിയോ ഒക്കെയാകാമെന്ന നിഗമനമാണ് ആദ്യമൊക്കെ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. പുലിയെ നേരിൽ കണ്ടതായി പലരും പറഞ്ഞിട്ടും വനംവകുപ്പ് വിശ്വസിച്ചില്ല. ഇതിനിടെ ദേലംപാടി പഞ്ചായത്തിൽ പന്നിക്കെണിയിൽ കുടുങ്ങി പുലി ചത്ത സംഭവത്തോടെ മാത്രമാണ് ഈ മേഖലയിൽ പുലികളുടെ സാന്നിധ്യമുണ്ടെന്ന കാര്യം വനംവകുപ്പ് അംഗീകരിക്കുന്നത്. പയസ്വിനിപ്പുഴ നീന്തിക്കടന്നെത്തി വനാതിർത്തി ഗ്രാമങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെ പിടികൂടുന്ന പുലി പ്രദേശവാസികളുടെ ഉറക്കം കെടുത്തിത്തുടങ്ങി.
ഇപ്പോൾ മനുഷ്യരുടെ കൺമുന്നിൽതന്നെ പുലി വരാൻ തുടങ്ങിയിട്ട് നാളുകളായി. മനുഷ്യരുടെ സാന്നിധ്യത്തിൽ തന്നെ വീട്ടുമുറ്റത്തുവച്ചുപോലും വളർത്തുനായ്ക്കളെ പിടികൂടുന്ന സംഭവങ്ങളുണ്ടായി. ഇതെല്ലാം ഈ ഭാഗത്ത് തമ്പടിച്ച പുലിക്ക് മനുഷ്യരോടുള്ള ഭയം മാറിത്തുടങ്ങുന്നതിന്റെ സൂചനകളാണ്. അതാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. നേരത്തേ പുലിയുടെ സാന്നിധ്യം ഉറപ്പിച്ചിരുന്ന മിന്നംകുളം കുണിയേരി ഭാഗത്താണ് വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചിട്ടുള്ളത്. ഇതിനുശേഷം കർമംതൊടി, അടുക്കത്തൊട്ടി എന്നിവിടങ്ങളിലാണ് പുലിയെ കണ്ടത്.
ഏറ്റവുമൊടുവിൽ വീട്ടുമുറ്റത്തുനിന്ന് പുലി വളർത്തുനായയെ പിടിച്ചത് ഈ സ്ഥലങ്ങളിൽ നിന്ന് മൂന്നു കിലോമീറ്ററോളം അകലെ കാനത്തൂരിന് സമീപം മുടയംവീട് എന്ന സ്ഥലത്താണ്. കാനത്തൂർ ജിയുപി സ്കൂളിലേക്കുള്ള കുട്ടികൾ നടന്നുപോകുന്നതുപോലും ഇതുവഴിയാണ്. ഇപ്പോൾ മുതിർന്നവരുടെ അകമ്പടിയോടെയോ വാഹനങ്ങളിലോ മാത്രമാണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നത്.
കുണിയേരിയിൽ സ്ഥാപിച്ച പുലിക്കൂട് എത്രയും പെട്ടെന്ന് ഇങ്ങോട്ട് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞാൽ മാത്രമേ അത് സാധ്യമാകൂ എന്നാണ് വനംവകുപ്പിന്റെ നിലപാട്.