സച്ചിത റൈയ്ക്കെതിരെ വീണ്ടും കേസ്
1463513
Thursday, October 24, 2024 3:37 AM IST
കാസർഗോഡ്: നിരവധി പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മുൻ ഡിവൈഎഫ്ഐ നേതാവ് സച്ചിത റൈ (27)ക്കെതിരെ വീണ്ടും കേസ്. പള്ളത്തടുക്കയിലെ ശ്വേത(32)യുടെ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ശ്വേതയ്ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത രണ്ടരലക്ഷം രൂപ വാങ്ങിയെന്നും ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 25 നും 27 നുമായി രണ്ട് തവണകളായാണ് പണം നല്‍കിയതെന്നും ശ്വേതയുടെ പരാതിയിൽ പറയുന്നു.
ഇതോടെ സച്ചിത റൈക്കെതിരെ ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. സമാനമായ തട്ടിപ്പിനിരയായ ബാഡൂരിലെ മല്ലേഷ്, ഗോസാഡയിലെ രക്ഷിത, ഉക്കിനടുക്ക കങ്കിലയിലെ സുചിത്ര, മുള്ളേരിയ ശാന്തിമലയിലെ സുചിത്ര എന്നിവരുടെ പരാതികളിലാണ് നേരത്തേ കേസെടുത്തത്.
ഇതിനു പുറമെ കുമ്പള, മഞ്ചേശ്വരം, മേല്‍പ്പറമ്പ്, കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലും സച്ചിതയ്ക്കെതിരെ കേസുകളുണ്ട്. സച്ചിതയ്ക്കെതിരായ കേസുകളുടെ അന്വേഷണത്തിന് കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
അതേസമയം സച്ചിതയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പി.പി. ദിവ്യയുടെ കാര്യത്തിലെന്നപോലെ സച്ചിതയുടെ കാര്യത്തിലും പോലീസ് ഒളിച്ചുകളിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ബാഡൂർ എഎൽപി സ്കൂൾ അധ്യാപികയായ സച്ചിത നിലവിൽ പ്രസവാവധിയിലാണ്. ബാഡൂരിലെ വീട്ടിലോ കോഴിക്കോട് ജില്ലയിലുള്ള ഭർത്താവിന്റെ വീട്ടിലോ ഇവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും തുളു അക്കാഡമി അംഗവുമായിരുന്ന സച്ചിതയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
സച്ചിതയെ സിപിഎം സംരക്ഷിക്കുന്നു:
രവീശ തന്ത്രി കുണ്ടാർ
കാസർഗോഡ്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവ് സച്ചിത റൈയെ സിപിഎം സംരക്ഷിക്കുകയാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. സിപിസിആർഐയിൽ ജോലി വാഗ്ദാനം നൽകി പതിനഞ്ച് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതിനുള്ള ആദ്യത്തെ കേസ് കുമ്പള പോലീസ് രജിസ്റ്റർ ചെയ്തിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
പല സ്ഥാപനങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത നിരവധി കേസുകളാണ് അതിനുശേഷം ഉയർന്നുവന്നത്. പരാതികളുമായി കൂടുതൽ പേർ പോലീസ് സ്റ്റേഷനുകളിലെത്തുന്നുണ്ടെങ്കിലും പലപ്പോഴും പോലീസ് കേസെടുക്കാൻ തയാറാകാത്ത സാഹചര്യവും നിലവിലുണ്ട്. ഇത് സിപിഎമ്മിന്റെ അറിവോടുകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസും മൗനം പാലിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ സചിതയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പണം നഷ്ടപ്പെട്ട കുടുംബങ്ങളെ സംഘടിപ്പിച്ച് കാസർഗോഡ് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.