അക്ഷയ മാട്രിമോണിയൽ പദ്ധതിക്ക് സർക്കാരിന്റെ അനുമതി തേടാൻ ജില്ലാ പഞ്ചായത്ത്
1463520
Thursday, October 24, 2024 3:37 AM IST
കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന അക്ഷയ മാട്രിമോണിയൽ പദ്ധതിക്ക് സർക്കാരിന്റെ അനുമതി തേടാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. നടപ്പു സാമ്പത്തികവർഷം പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവാഹപ്രായം കഴിഞ്ഞുപോയവരുമായ അവിവാഹിതരായ യുവതീയുവാക്കൾക്ക് അക്ഷയ കേന്ദ്രത്തിൽ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്ത് വധൂവരന്മാരെ കണ്ടെത്താൻ സഹായിക്കുന്നതിനാണ് പദ്ധതി. പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാരംഭമായി വെബ് ആപ്ലിക്കേഷൻ, മൊബൈൽ അപ്ലിക്കേഷൻ എന്നിവ തയാറാക്കുന്നതിനും മാർക്കറ്റിംഗ് നടത്തുന്നതിനുമാണ് തുക വകയിരുത്തിയത്. എന്നാൽ ഇത്തരമൊരു പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ദർപ്പണം പദ്ധതിയിൽ കോഴ്സ് പൂർത്തീകരിച്ചവർക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പ്രവേശനത്തിന് ഫീസ് നൽകാനുള്ള പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തവർക്കും പ്രവേശനം നൽകിയ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ നടപടി സാധൂകരിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെ പ്രത്തനങ്ങളുടെ ഭാഗമായി സ്ത്രീപദവി പഠനം നടത്താൻ തീരുമാനിച്ചു. ഈ ചുമതല ഏറ്റെടുത്ത ഏജൻസിയുടെ കരാർ കാലാവധി ഡിസംബർ 31 വരെ നീട്ടി നൽകുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ നഗറുകളിലെ കമ്മ്യൂണിറ്റി ഹാളുകളിൽ സോളാർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പ് ചുമതല പാലക്കാട് സമസ്ത പരിഷത്തിന് നല്കാൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.